Wednesday, February 12, 2014

'വാലന്‍റൈന്‍ ഡേയും സൂറാബിയും, പിന്നെ തങ്ങളു കുട്ടിയും'

"മനുഷ്യാ, ഫെബ്രുവരി പതിന്നാലിന്റെ  കാര്യം ഇങ്ങള് മറക്കണ്ടാ." ഏതു പാതിരാവായാലും  ഫെബ്രുവരി പതിന്നാലു മറക്കണമെങ്കില്‍ സൂറാബി രണ്ടു ജന്മം ജനിക്കണം.   "കായി പോകും  എന്ന് കരുതി പണ്ടേ ഇങ്ങള് വാലെന്റൈന്‍  ഡേ ക്കു  എതിരാന്നു നമ്മക്കറിയാം, പക്ഷെ, എന്നെ കെട്ടിയ പതിന്നാലിന്റെ കാര്യം  മറക്കണ്ട". സത്യത്തില്‍ പൈസ ചെലവാകുന്ന സൂറാബിന്റെ  പതിന്നാലിന്റെ കാര്യമാ ഞാന്‍ മറക്കാന്‍ നോക്കാറ്. 
പുതിയ കലണ്ടറിൽ നിന്നും ഫെബ്രുവരി മാസത്തെ തന്നെ  കീറി കളഞ്ഞിട്ടും ഈ ഹലാക്കിന്റെ അവിലും കഞ്ഞി സൂറാബി അടുപ്പത്തു നിന്നും വാങ്ങി  വെക്കുന്ന മട്ടില്ല.   ഓള്‍ക്ക് വിവാഹ വാര്‍ഷികവും   വാലെന്റൈനും  പറഞ്ഞു ഗിഫ്റ്റ് കിട്ടിയേ തീരൂ. പോരാത്തതിന് മുണ്ടിയാൽ വരെ പീഡനമാകുന്ന  കാലമായതു കൊണ്ട് സൂറാബിനോട്   ഒരു മയത്തിലാണ് നില്ക്കാറുള്ളത്.     സ്നേഹിച്ചു കൊല്ലാന്‍ വേണ്ടി മാത്രമുണ്ടാക്കിയ   വാലെൻറ്റൈൻ ഡേ എന്നൊരു വല്ല്യടങ്ങേറ്  ദുനിയാവിലുണ്ടെന്നു മനസ്സിലാക്കാതെ ഫെബ്രുവരി പതിന്നാലിനു  പെണ്ണ് കെട്ടാന്‍ തോന്നിയ  മണ്ടത്തരത്തെ സ്വയം പിരാകി   ഷർട്ടിന്റെ  പോക്കറ്റ് നോക്കി.  പടച്ചോനെ കാര്യമായി ഒന്നുമില്ല, അത് കാലിയായി തന്നെ കിടക്കുകയാണ്.  അല്ലെങ്കിലും അത് കുറച്ചു കാലമായിട്ടു കാലി തന്നെയാണ്.

പോരാത്തതിന് കഴിഞ്ഞ മാസം സൂറാബിന്റെ  ഒരു ഏട്ടത്തിന്റെ മകളെ കല്ല്യാണത്തിനു ഓളെ വാശി കാരണം  രണ്ടു കുട്ടികളെയും കൂട്ടി നാട്ടില്‍ പോയി വന്നത്.  ഇങ്ങളെ പെങ്ങളെ കുട്ടിന്റെ കല്ല്യാണത്തിനു ഇങ്ങള് പോണ മാതിരി തന്നെ എനിക്ക് ഇതിനു പോകണം. കൂടാതെ വാട്ട്സപ്പിലും ഫേസ്ബുക്കിലും    ഓളെ കൂട്ടക്കാരുടെ പുളിച്ചിത്തരങ്ങള്‍ 'ജൂർ' ടീമെന്ന പേരിൽ  ഒന്നിന് പിറകെ ഒന്നായി ലയിക്കും കമെന്റുമടിച്ചു പാറി പറക്കുകയാണ്.   റിമ്മിടോമ്മിന്റെ അടുത്തു നിന്നും പഠിച്ചെടുത്ത തുള്ളല്‍ പ്രസ്ഥാനം സൂറാബി എന്റടുത്തു ഇട തടവില്ലാതെയെടുത്തു,  ഒരു മുറുക്ക് അറങ്ങാതെ വന്നപ്പോ നെറ്റ് ആയ നെറ്റ് മുഴുവന്‍ തപ്പി പിടിച്ചു ഞാന്‍ ഏറ്റവും ചീപ് ആയി കിട്ടിയ എമിറേറ്റ്സ് എയർ ടിക്കറ്റെടുത്ത് സൂറാബിന്റെ  മോന്തായത്തിന്റെ കേടുപാടുകള്‍ ഒരു വിധം നന്നാക്കി.    ജീവിതത്തില്‍ ആദ്യമായിട്ടാ ജിദ്ദയില്‍ നിന്നും എയർ ഇന്ത്യയില്‍ അല്ലാതെയുള്ള നാട്ടില്‍ പോക്ക്.  എന്തായാലും കാലിക്കറ്റ്‌ ഇറങ്ങാനുള്ള ഫ്ലൈറ്റ്, എമിറേറ്റ്സ് ആയതു കൊണ്ട് കൊല്ലത്തിറങ്ങില്ല എന്നുറപ്പിച്ചു എയര്‍ ഇന്ത്യയെ ബഹിഷ്ക്കരിച്ച ഹുങ്കോടെ നാട്ടില്‍ പോകാനൊരുങ്ങി.

അങ്ങിനെ ജനുവരി 22 ബുധന്‍ ഞങ്ങള്‍ എയര്‍ പോര്‍ട്ടിലെത്തി.  എമിറേറ്റ്സ് എയർ  മൂന്ന് മണിക്കൂർ  വൈകിയാണ് പറക്കുകയെന്ന  അറിയിപ്പ് കിട്ടി.  ദുബായില്‍ നിന്നും കോഴിക്കോട്ടേക്കുള്ള എമിറേറ്റ്സ് ഫ്ലൈറ്റ് മിസ്സാവില്ല എന്ന് അധികൃതർ തന്ന  ഉറപ്പിൽ സൂറാബിയുമൊത്തു എയർപോർട്ടിൽ നേരം പോക്കി. ഓളെ അഞ്ചാറു ഏട്ടത്തിമാരുടെ പത്തു പതിനഞ്ചു പെങ്കുട്ട്യാളെ ഓർത്തു ഞാന്‍ നെടുവീര്‍പ്പിട്ടു.   പതിനഞ്ചു പേരെയും ഒരു സമൂഹ വിവാഹം നടത്തിയിരുന്നെങ്കിൽ ഒറ്റ നാട്ടില്‍ പോക്കിൽ  ഒതുക്കാമായിരുന്നു ഈ ഹലാക്ക്‌.  ‍ രാത്രി 8.30 നു പകരം ഫ്ലൈറ്റ് 12 മണിയോടെ പറന്നു ദുബായില്‍ മൂന്നരക്കിറങ്ങി. ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്ന് ചൊല്ല് പോലെ 3.40 നുള്ള എമിറേറ്റ്സ് കണക്ക്ഷന്‍ ഫ്ലൈറ്റ് സൂറാബിനെ    കാത്തു നില്‍ക്കാതെ കൃത്യ സമയത്ത് പറന്നുയര്‍ന്നു.  ജിദ്ദയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള എല്ലാ യാത്രക്കാര്‍ക്കും ഫ്ലൈറ്റ് മിസ്സ്‌ ആയി.   

പടച്ചോനെ, എന്താ ചെയ്യുക, എയർപോർട്ടിൽ നല്ല ഒച്ചയും ബഹളവും,  എമിറേറ്റ്സിന്റെ മിക്ക ഫ്ലൈറ്റുകളും അന്ന് വൈകി പറക്കുക്കയാണ്, കൗണ്ടർ  സ്റ്റാഫ്‌ ഒരു മയവുമില്ലാതെ കിട്ടിയ ഫ്ലൈറ്റിനു മിസ്സായവര്‍ക്ക് പുതിയ ബോര്‍ഡിംഗ് കൊടുക്കുന്നു. ഞാനും ലൈനിൽ നിന്നു.  ഒരു മണിക്കൂറിനു ശേഷം എന്റെ ഊഴം  വന്നു, "സാർ, ഇപ്പോൾ ശരിയാക്കി തരാം."  ജീവിതത്തില്‍ ആദ്യമായി സൂറാബി കാരണം ഒരാളെന്നെ സാറെന്നു വിളിക്കുന്നു.  സാർ വിളിച്ചു എനിക്ക് കിട്ടിയ ബോര്‍ഡിംഗ് കണ്ടു ഞാന്‍ ഞെട്ടി. രണ്ടു ദിവസം കഴിഞ്ഞു ശനിയാഴ്ച രാത്രി കോഴിക്കോടെത്താം.  ഹോട്ടലുകളെല്ലാം  ഫുൾ  എന്ന് പറഞ്ഞു ആര്‍ക്കും  ഹോട്ടൽ  അക്കമൊടെഷൻ കൊടുക്കുന്നില്ല. എന്റെ പ്രശനം ഹോട്ടലായിരുന്നില്ല. ‍ അന്ന് തന്നെ പോവണം,  കല്ല്യാണം ശനിയാഴ്ചയാണ്.  ഞാൻ ‍ വീണ്ടും ലൈനിൽ  നിന്നു കൌണ്ടറില്‍ എത്തി, നോ രക്ഷ, ‍ സ്റ്റാഫ്‌ യാതൊരു മയവും കാണിക്കുന്നില്ല, മറ്റുള്ളവരെ പോലെ ഞാനും അല്‍പ്പം കയര്‍ത്തു നോക്കി. അവര്‍ പോലീസിനെ വിളിക്കുമെന്നു പറഞ്ഞു. പൊലീസെന്നു കേട്ടപ്പോൾ പത്തി മടക്കി, പതുക്കെ ഞാന്‍  ഉൾ വലിഞ്ഞു.  സൂറാബിയും കുട്ടികളും കിട്ടിയ കസേരയിൽ നല്ല കൂര്‍ക്കം വലിയാണ്. ഞാൻ എന്ത് ചെയ്യണമെന്നറിയാതെ തലങ്ങും വിലങ്ങും എനിക്ക് പരിചയമുള്ളതും അല്ലാത്തതുമായ ഫ്രണ്ട്സിനെ മുഴുവൻ  ഫോണ്‍ ചെയ്തു വിളിച്ചുണർത്തി.  എമിറേറ്റ്സ്സിന്റെ മട്ടും  ഭാവവും മാറിയപ്പോള്‍ എയർ-ഇന്ത്യയെ  ആദ്യമായി ഒരിന്ത്യക്കാരൻ സ്തുതിച്ചു.

സൂറാബി കോട്ടുവായ ബാക്കിയാക്കി ഉറക്കമുണര്‍ന്നു. ഞാൻ  പതുക്കെ കാര്യം ഓളെ ചെവിയിൽ മന്ത്രിച്ചു. ശനിയാഴ്ചയെ  നാട്ടിലെത്തൂ എന്ന് കേട്ടതോടെ, സൂറാബിയിലെ റിമ്മി ടോമ്മി പുനർ ജനിച്ചു. എന്റെ കൈയ്യിൽ നിന്നും ശനിയാഴ്ച്ചക്കുള്ള ബോര്‍ഡിംഗ് കാര്‍ഡ് വലിച്ചെടുത്തു കൗണ്ടർ മാനേജറുടെ ‍  അടുത്തേക്കൊരു ഓട്ടം. ഹിന്ദിയും ഇംഗ്ലീഷും,  മദ്രസ്സയിൽ നിന്നും പഠിച്ചെടുത്ത അറബി-മലയാളവും കലര്‍ത്തി സൂറാബി നാല് ഡയലോഗ്.  പോലീസിനെ വിളിക്കുമെന്നു പറഞ്ഞു പേടിപ്പിച്ച മാനേജറുടെ മുമ്പിൽ സൂറാബിയുടെ പെര്‍ഫോര്‍മന്‍സ് കണ്ടു എന്റെ ശ്വാസം ഒരു നിമിഷം നിലച്ചു. സീറ്റില്ലാന്നു പറഞ്ഞു  എന്നോട്  തട്ടി കയറിയ  മാനേജർ ‍ അര മണിക്കൂര്‍ വെയിറ്റ് ചെയ്യാൻ പറഞ്ഞു ഞങ്ങളുടെ ടിക്കറ്റും ബോഡിംഗ് പാസുമായി പോയി. അരമണിക്കൂറിനകം അയാള്‍ പുതിയ ബോര്‍ഡിംഗ് കാര്‍ഡ്‌മായി തിരിച്ചു വന്നു. അന്ന് വ്യാഴം രാത്രിക്കുള്ള എമിറേറ്റ്സ്സിന്റെ ഫ്ലൈറ്റിൽ കോഴിക്കോടെത്താം, കൂടാതെ ഹോട്ടല്‍ അക്കമൊടെഷനും ശരിയാക്കിയിരിക്കുന്നു.  അന്ന് വരെ സൂറാബിന്റെ തുള്ളലിനെ പിരാകിയിരുന്ന  ഞാന്‍ ആദ്യമായി ആ തുള്ളലിനെ സ്തുതിച്ചു കൊണ്ട് സൂറാബിന്റെ അറബി- മലയാളത്തിനു 'കീഴൊതുങ്ങിയ' ചമ്മലോടെ ഹോട്ടലിലേക്ക് പോയി.

അങ്ങിനെ ഞങ്ങൾ വെള്ളിയാഴ്ച രാവിലെ നാട്ടിലെത്തി.   അന്ന് വൈകുന്നേരം തന്നെ മൈലാഞ്ചി കല്ല്യാണത്തിനു പോകാനുള്ളത് കൊണ്ട് സൂറാബി മേക്കപ്പ് റൂമിൽ കയറി.   വൈകുന്നേരം ആറുമണിയോടെ ഞങ്ങള്‍ പട്ടിക്കാടുള്ള സൂറാബിന്റെ വീട്ടിലെത്തി.  അവിടെയുള്ളവരെല്ലാം ബ്യൂട്ടി  പാർലറിൽ ക്യൂ നില്‍ക്കുകയാണെന്നറിഞ്ഞപ്പോൾ    സൂറാബിക്കും കമ്പം ഒന്ന് മിനിക്ക് കൂട്ടാൻ.  നാച്ചുറൽ ബ്യൂട്ടികള്‍ക്ക് എന്തിനാ ബ്യൂട്ടി പാര്‍ലര്‍ എന്നും പറഞ്ഞു ഞാന്‍ ഓളെ ഏട്ടത്തിയുടെ കല്ല്യാണ  വീട്ടിലേക്കു വണ്ടി വിട്ടു. എന്റമ്മോ, അവിടെ എത്തിയപ്പോള്‍ അല്ലേ പൂരം, സൂറാബി ഒരു സ്റ്റാര്‍ ആയി മാറി, ടിക്കറ്റ് ശരിയാക്കിയ അവളുടെ വീമ്പു കേട്ടു എന്റെ കൂമ്പ് വാടി. പുളിച്ചു തരത്തിനു കൈയ്യും  കാലും വെച്ച് പാട്ടും ഡാൻസുമായി മൈലാഞ്ചി കല്ല്യാണം പൊടി പൊടിച്ചു.

കല്ല്യാണ ദിവസം നേരം വെളുത്തു.  നബീസ താത്തയൊഴികെ  ബാക്കിയെല്ലാ പെണ്ണുങ്ങളും തൊഴിലുറപ്പ്  പണിക്കാരെ മാതിരി  'ജൂർ  ടീമിന്റെ' വകയായുള്ള ചുവന്ന യൂണിഫോമിട്ടു  നല്ല ഒരുക്കത്തിലാണ്. നാട്ടിലെത്തിയാൽ എന്റെ ഇഷ്ടപെട്ട തുണിയും   കുപ്പായവുമിട്ടു  ഞാൻ  റെഡിയായിരുന്നപ്പോൾ സൂറാബി ഒരു പൊതി  എന്റെ മുമ്പില് നീട്ടി.    പതുക്കെ ഞാൻ പൊതി  തുറന്നു നോക്കി. പടച്ചോനെ, കഥാ പ്രസംഗക്കാരെ മാതിരി ഒരു നീളൻ ജുബ്ബ കണ്ടു ഞാൻ ഞെട്ടി, ദയനീയമായി സൂറാബിനെ നോക്കി.   " ആണുങ്ങൾക്കുള്ള  യൂണിഫോമാ.  എന്റെ  ആങ്ങള ഒക്കെ ഇതെന്നെ ഇട്ടത്.  ഇതൊക്കെ മനുഷ്യന്മാരെ ഡ്രസ്സ്‌ തന്നെ.  ഇങ്ങള് നാടൻ കാക്കാരെ മാതിരി   തുണി ഉടുത്തു കല്ല്യാണത്തിനു പോരണ്ടാ." സൂറാബി കുശു കുശുത്തു . 

അല്ലെങ്കിൽ തന്നെ 'നിതാഖാത്ത്' കാരണം ഗൾഫുകാർക്ക് മാർക്കറ്റില്ലാത്ത  കാലം. സൂറാബിനോട് 'തർക്കിച്ചോമിയ' അധികമെടുക്കാതെ,    വാരഫലം  മൊത്തത്തിൽ  പോക്കാന്നു മനസ്സിലാക്കി ജീവിതത്തിലെ  ആദ്യത്തെ ജുബ്ബയിടൽ  കർമ്മം   അന്ന് നടത്തി. പെണ്ണ് ഓഡിറ്റോറിയത്തിലെത്തീട്ടും  സൂറാബിന്റെയും കൂട്ടരെയും   മൈക്കപ്പ്‌ തീരുന്ന  മട്ടില്ല.   അവസാനം കുറെ  മൈക്കപ്പ്‌ സാധനങ്ങൾ വണ്ടിയിൽ വാരിയിട്ടു സൂറാബിയും ഓളെ അഞ്ചാറ് ഏട്ടത്തിമാരും  ഓലെ കുട്ട്യാളും  ചുവന്ന യൂണിഫോമിട്ടു ചെങ്കടലാക്കി മാറ്റിയ   ഓഡിറ്റോറിയത്തിലെത്തി.


സൂറാബിയും  ഓളെ ഒരേയൊരു നാത്തൂനും മൈക്കപ്പിടലും പോട്ടമെടുക്കലുമായി  അങ്ങോട്ടും ഇങ്ങോട്ടും  മത്സരിച്ചു.  ഓലെ രണ്ടാളുമില്ലാത്ത   ഒരു പോട്ടം കിട്ടാൻ വേണ്ടി   ഫോട്ടോഗ്രാഫർ വല്ലാതെ മെനക്കെടുന്നത് കണ്ടപ്പൊ ഞാൻ രണ്ടാളെയും രണ്ടറ്റത്തു നിർത്തി  ഒഴിവാക്കിയാൽ മതിയെന്നു   അയാളുടെ ചെവിയിൽ  മന്ത്രിച്ചു.  കാണുന്നോർക്കൊക്കെ ചോദിക്കാനുള്ളത്  എയർപോർട്ടിൽ  സൂറാബി സ്റ്റാർ ആയ കാര്യം മാത്രം. ഞാൻ സൈക്കിളിൽ നിന്നും വീണ ചിരിയുമായി ഒരുഭാഗത്ത്‌ ഒതുങ്ങിയിരുന്നു. അതുവരെ  എന്റെ കൂടെയുണ്ടായിരുന്ന   മക്കളും, തലേന്ന് അവർക്ക് കിട്ടിയ  ഫ്രണ്ട്സിന്റെയൊപ്പം   പോയി.


അങ്ങിനെ കല്ല്യാണം ഭംഗിയായി കഴിഞ്ഞു. ഒരാഴ്ച കഴിഞ്ഞപ്പോൾ കല്ല്യാണ ആൽബം കിട്ടി. സൂറാബിനെയും നാത്തൂനെയും  കടത്തി വെട്ടി മിക്ക ഫോട്ടോയിലും പുതിയൊരു അവതാരം, 'തങ്ങള് കുട്ടി'.  കല്ല്യാണ തലേന്നും അന്നും  സൂറാബിനെയും നാത്തൂനെയും തോൽ പ്പി ച്ചു സ്റ്റാർ ആയ തങ്ങളു കുട്ടി ആരാന്നറിയാനായി പിന്നെ പരക്കം  പാച്ചിൽ.  പട്ടിക്കാട്ടുകാർ കരുതി പെണ്ണിന്റെ  ബാപ്പാന്റെ വകുപ്പാണെന്ന്, ബാപ്പാന്റെ കൂട്ടക്കാർ കരുതി ഉമ്മാന്റെ ബാക്കിക്കാരാകും. അങ്ങെനെ  രണ്ടു കൂട്ടരും തങ്ങള് കുട്ടിയെ വേണ്ടതിലധികം പരിഗണിച്ചൂന്നു ആൽബം കിട്ടിയപ്പോൾ രണ്ടു കൂട്ടർക്കും  മനസ്സില്ലായി.


അവസാനം  തങ്ങൾ കുട്ടി ആരാന്നറിയാൻ വേണ്ടി എന്റെ ഏഴു  വയസ്സുള്ള മകനെ പിടിച്ചു 'കല്ല്യാണ ജൂർ ടീം ' ചോദ്യം ചെയ്തു. " അയിനു തങ്ങള് കുട്ടിനോട് ആരും   കല്ല്യാണമൊന്നും  പറഞ്ഞിട്ടില്ല, ഇവിടെത്തെ ഒച്ചയും വിളിയും കേട്ട് വന്നു നോക്കിയതാ. "ഓനോട്‌ ഡാൻസ് കളിക്കാനൊക്കെ ഞങ്ങൾ പറഞ്ഞതാ." 

എല്ലാരും നല്ല അഭിനയം, പിന്നെ  തങ്ങള് കുട്ടിയും വിട്ടു  കൊടുത്തില്ല. കൂട്ടത്തിൽ  കൂടി തകർത്തു അഭിനയിച്ചു.  സൂറാബിക്ക്  മാത്രമല്ല, വേണ്ടി വന്നാൽ തങ്ങള് കുട്ടിക്കും സ്റ്റാർ ആകാമെന്നു പട്ടിക്കാട്ടുകാർക്കു മനസില്ലാക്കി  കൊടുത്ത തങ്ങള് കുട്ടിയെ ഞാൻ മനസ്സിൽ സ്തുതിച്ചു.

പക്ഷെ  ഇതു കൊണ്ടൊന്നും സൂറാബി അടങ്ങൂല. ഓളെ ഗിഫ്റ്റും പിരാന്തിനു കായിക്കു വല്ലാതെ  മെനക്കേടില്ലാത്തത് വല്ലതും കിട്ടോന്നു തപ്പട്ടെ.  

12 comments:

  1. തങ്ങളു കുട്ടി സ്റ്റാർ ആയതോണ്ട് പൊളിച്ചെഴുതിയല്ലേ.., ചിരിക്കാനും, ചിന്തിപ്പിക്കാനും ബാക്കി. ഓരോന്ന് ഓരോന്ന് നാട്ടിൽ നടപ്പാവുന്നത് ഇങ്ങിനെ തന്നെ. ഹാറ്റ്സ് ഓഫ് യു.

    ReplyDelete
  2. എന്നാലും കല്യാണത്തലേന്നു തന്നെ എത്താന്‍ കഴിഞ്ഞല്ലോ. എല്ലാം കൂടി ഒത്തുവന്നപ്പോള്‍ ഇന്നത്തേക്ക് കൃത്യമായി ഇടാന്‍ പറ്റിയ പോസ്ടായി അല്ലെ? മുഴുവന്‍ കാര്യങ്ങളും നന്നായി വിശദീകരിച്ചിരിക്കുന്നു.

    ReplyDelete
  3. ഹഹ്ഹ പതിവ് പോലെ അടിപൊളി ::) അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കാ ഇങ്ങള്‍ ഈ സൂറാബിനെ കളിയാക്കാന്‍ മാത്രാ പോസ്റ്റ്‌ ഇടുകാ :)

    ReplyDelete
  4. ഓരോ വരിയും ചിരിപ്പിച്ചു. തുടക്കം മുതല്‍ ഒടുക്കം വരെ നര്‍മ്മത്തില്‍ കുളിച്ചിരിക്കുന്നു.(ഓലെ രണ്ടാളുമില്ലാത്ത ഒരു പോട്ടം കിട്ടാൻ വേണ്ടി ഫോട്ടോഗ്രാഫർ വല്ലാതെ മെനക്കെടുന്നത് കണ്ടപ്പൊ ഞാൻ രണ്ടാളെയും രണ്ടറ്റത്തു നിർത്തി ഒഴിവാക്കിയാൽ മതിയെന്നു അയാളുടെ ചെവിയിൽ മന്ത്രിച്ചു.0 പൊട്ടിച്ചിരിച്ചുപോയി.

    ReplyDelete
  5. ഒരു കൊല്ലത്തിനു ശേഷം സൂറാബിയുടെ തിരിച്ചു വരല്‍
    സംഗതി കലക്കിട്ടോ...

    ReplyDelete
  6. ആൽബത്തില് തങ്ങള് കുട്ടിയായിരുന്നുവല്ലേ താരം

    ReplyDelete
  7. കല്യാണം മിസ്സായില്ലല്ലോ,ഭാഗ്യം !

    ReplyDelete
  8. കഴിഞ്ഞ തവണ കുഞാമിനാന്റെ പ്രസവം വായിച്ചു മടങ്ങിയതാ .. ഇതും കലക്കി

    ReplyDelete
  9. സംഗതി മേപ്പ് ട്ട പോയിട്ട

    ReplyDelete
  10. വളരെ നന്നായി ....ആദ്യം മുതൽ അവസാനം വരെ ഒറ്റ ഇരുപ്പിൽ ഇരുന്നു വായിച്ചു ...അഭിനന്ദനങ്ങൾ ....

    ReplyDelete

നിങ്ങളുടെ അഭിപ്രായം