Wednesday, May 27, 2020

കോളേജ് സൂം മീറ്റും സൂറാബിയും പിന്നെ ഞാനും

ഒരുമാതിരിയെല്ലാ ബീരാൻമാരെയും പള്ളക്കടിച്ചിട്ടും പിരിഞ്ഞു പോവാൻ കൂട്ടാക്കാത്ത  ഈ ഒടുക്കത്തെ കൊറോണ വന്നിട്ടിപ്പോ മൂന്നാലു മാസായി. സോപ്പും കമ്പനിക്കാരെമാതിരി ഇതോണ്ട് കൈച്ചിലായൊരു  കൂട്ടക്കാരാണ് സൂം മീറ്റാര്.

തൊട്ടയിനും പിടിച്ചായിനൊക്കെ സൂം മീറ്റിനായിട്ടു  ആൾക്കാരിപ്പോ കൊറോണനെക്കാളും  വേഗത്തിൽ തലങ്ങും വിലങ്ങും മണ്ടിപായാണ്. പട്ടിക്കാട് സൂറാബിന്റെ കൂട്ടക്കാര് വരെ സൂം മീറ്റ് തൊടങ്ങിയ കാലായതോണ്ട് പിന്നെ നമ്മളെ മമ്പാട് കോളേജ് പ്രീഡിഗ്രി ഗ്രൂപ്പാരെ കാര്യം പറയാണ്ടോ. അല്ലെങ്കി തന്നെ സൂറാബി എപ്പളും പറയും  "ഇങ്ങളെ പ്രീഡിഗ്രി വാട്സപ്പ്  ഗ്രൂപ്പിന് കൊറച്ചു മാഞ്ഞാളത്തരം  കൂടുതലാണെന്ന്".

എന്റെ നാടായ പള്ളിമുക്കിലെ അയമോക്ക  അവ്വല് സുബഹി മുതല് ഏസ്സാ മഗ്‌രിബ് വരെ  കച്ചോടം ഉണ്ടെങ്കിലും ഇല്ലെങ്കിലും മൂപ്പരെ മക്കാനി തുറന്നെക്കെണ മാതിരി    മീറ്റ് മൊതലാളി സമീർ ഇതെങ്ങട്ടു  തൊറന്നിടും. പോരാത്തതിന്  ഗ്രൂപ്പിന്റെ  പാട്ടിന്റെ മൊത്ത കച്ചോടം ഏറ്റെടുത്ത മെഹബൂബും, മുജീബും പിന്നെ  വന്നു കേറണ എന്നെ പോലെയുള്ള ഏത് വീരാൻമാരും, ഹാരിസുമാരും  ഒന്ന്പാടി നോക്കാനുള്ള അവസരാണുള്ളത്.  തമ്മിൽ തമ്മിൽ കുറ്റം പറയോന്നു  പേടിച്ചിട്ട് നേരം ഉണ്ടെങ്കിലും ഇല്ലെങ്കിലും സൂം മീറ്റില് കെട്ടിയോള് സൂറാബി അറിയാതെ  ഞാനും കേറി തൊടങ്ങി. ഓളുപ്പോ നാട്ടിലായതോണ്ട് ഇതിനൊക്കെ കൊറച്ചൊരു സുഖണ്ട്.  കെട്ടിയോളുമാര്  അടുത്തുള്ള  സകല മൂപ്പന്മാരും, ലൗലികളും, റോസുമാരും, സാജിദുമാരും,  നജീബുമാരൊക്കെ, പെരപ്പുറത്തും, ഇരുട്ടത്തും നിന്നാണ് സൂമില് കയറാറുള്ളത്. 

സൂറാബിന്റെ   വെന്റിലേയ്റ്ററില് കിടക്കണ ജീവല്ലാത്ത വാട്സപ്പ് ഗ്രൂപ്പാണ് ആദ്യം തൊടങ്ങീത്.  സൂറാബിങ്ങനെ ഗ്രൂപ്പില് ഗമ കാട്ടി നടക്കിണ കാലത്തൊക്കെ അണ്ടി പോയ അണ്ണാന്റെ മാതിരി ആദിമൂത്തു ഇടക്കൊക്കൊന്നു ഓളെ ഗ്രൂപ്പിലേക്ക്  ഒളിഞ്ഞു നോക്കി പോരോങ്കിലും, അന്നൊക്കെ നമ്മക്ക് വാട്സാപ്പ് കാണുന്നതെന്നെ ഹറാമായിരുന്നു.
  
"ഇതൊന്നും നല്ലീനല്ല, സൂറാബി, നമ്മളെ സമയം വടക്കാക്കാനുള്ള ഓരോരോ  ഏർപ്പാടാന്നു" ഓളോട് പറഞ്ഞു നോക്കെങ്കിലും അതൊന്നും ഏശീല.

"ഇങ്ങളിപ്പോ വല്യ ആദർശം പറയണ്ട,  ഇങ്ങാക്കിപ്പോ ഇതൊന്നും ഇല്ലാന്ന് കരുതി ബേറെല്ലോർക്കിതൊന്നും പറ്റൂലെന്നായി സൂറാബി."

നമ്മളെ വാട്സാപ്പില്   കാര്യമായിട്ട് മെസ്സേജ് ഒന്നും വരാതെ വറ്റി വരണ്ടു ഇരിക്കിണ കാലത്തു  മൊബൈൽന്നു  'കിണിം' എന്നൊരൊച്ച  കേട്ടു.  മൂന്നാം ക്ലാസ്സില് പഠിച്ചുമ്പോ  സുരേഷ് അങ്ങനൊരു  ഒച്ച കേട്ടു തിരിഞ്ഞു നോക്കിയപ്പോ മുറ്റത്തെ മൈനനെ കണ്ട മാതിരി   ഞാനൊന്ന് മൊബൈയിലിക്ക് തിരിഞ്ഞു നോക്കി,

അള്ളോയി,

'മമ്പാട് കോളേജ് വാട്സാപ്പ് ഗ്രൂപ്പില് നിങ്ങളെയും  ചേർത്തിരിക്കുന്നു'

ആ മെസ്സേജ് കണ്ടു എന്റെ കണ്ണ് തള്ളി.  അല്ലെങ്കിലേ എന്നെക്കാളും പഠിപ്പുള്ള സൂറാബി,  മോഹൻലാൽ നാടോടിക്കാറ്റില് പറീണ മാതിരി ചുരുങ്ങീത് അഞ്ചു വക്തും, ബികോം ഫസ്റ്റ് ക്ലാസ്സാണെന്നു കുട്ട്യാളെ കേൾക്കെ ഓതി തരും. വാട്ട്സ്ആപ് ഗ്രൂപ്പില്ലാത്തോണ്ട് ഞാൻ കോളേജിലേക്കെന്നെ  പോയിട്ടില്ലന്നാണ് കുട്ട്യാളെ വിചാരം. മാർക്കിന്റെ വലുപ്പം കൊണ്ട് കുട്ട്യാൾക്ക് എന്റ മാർക്ക് ലിസ്റ്റ് കാട്ടി കൊടുക്കാനും പറ്റൂല. 

അങ്ങിനെയിരിക്കുമ്പോളാണ് ഒപ്പം പഠിച്ച സമീറു ഓന് വേണ്ടപ്പെട്ട ലൗലികളെയൊക്കെ' കയറ്റി, സീറ്റു ബാക്കിണ്ടായപ്പോ നമ്മളെ പിടിച്ചു കയറ്റുന്നത്.  ചങ്കു  ബ്രോ  ആസാദൊക്കെ ഗ്രൂപ്പിൽ പാറി കളിക്കാണ്.  കൊറച്ചു കാലായി  'സെൻസോഡിൻ' പേസ്റ്റൊന്നും   കിട്ടാതായപ്പോ തന്നെ എന്തോ ഒരു വിക്രസ്സു ഓനുള്ള മാതിരി തോന്നിയേതാണ്. അല്ലെങ്കില് എന്റെ ഫ്‌ളാറ്റിന്റെ  അടുത്ത ഫ്ളാറ്റിലെ കുട്ട്യാള് വരെ സെൻസോഡിൻ കൊണ്ട് ചോരുമ്മെ   ചിത്രം വരക്കണ കാലാണ്‌.


കുറച്ചീസം ഗാലറീലിരുന്നു ഗ്രൂപ്പൊക്കെ കണ്ടു മനസ്സിലാക്കി.  നേരം വെളുക്കുന്നേൻറെ മുബെന്നെ ഗുഡ് മോർണിംഗ് ഒപ്പം തെന്നെ ഗുഡ് ഈവനിംഗും കൊടുക്കുക , പിന്നെ ബർത്‌ഡേ, അനിമേഴ്സിരി, കേക്ക്, ബിരിയാണി, പായസം, പാട്ടും  പൂവും,  ചെടിച്ചട്ടിയൊക്കെ  കൊടുക്കലും  വാങ്ങലും. ഇനി അഥവാ ഞമ്മളെ ബർത്ഡേയ്, അനിമേഴ്സറി ഗ്രൂപ്പ് മൊതലാളിമാര് ഇടാൻ മറന്നുക്കെണെങ്കിൽ 'പരുത്തിയൊക്കെ' കാട്ടിണമാതിരി, ഇന്നത്തേയ്ക്കു  25 കൊല്ലം, ഒരു ഫെബ്രുവരി പതിന്നാലിനായിരുന്നു ഇവളെന്റെ ഒപ്പം കൂടിയതെന്നു പറഞ്ഞിട്ട് ഒരു പഴയെ ബ്ലാക്ക്‌വൈറ്റ് കല്യാണ ഫോട്ടം കളറില് മുക്കീട്ടങ്ങട്ടു പോസ്റ്റിയാൽ മതി. അല്ലെങ്കിൽ 'ഹാപ്പി ബർത്ഡേയ് ടു മി' ന്നു പറഞ്ഞു ഒരു വിഷ് നമ്മക്കെന്നെ കൊടുക്കുക, ബാക്കി ഗ്രുപ്പാര് നോക്കും.  വിഷിന്റെ ഒഴുക്കിങ്ങനെ കുറഞ്ഞു വരാന്നു തോന്നിയാൽ എനിക്ക് വിഷ് ചെയ്തോൽക്കൊക്കെ നന്ദിന്നൊരു പോസ്റ്റ് കഴിയുന്നതും അസാറാങ്കു കൊടുക്കുന്നെന്റെ മുമ്പെന്നെ പോസ്റ്റുക. പണി  തിരക്കുള്ള ഏത് ഷാജി പോലീസും ശശി പോലീസും കുറച്ചും  കൂടി വിഷും, പൂവും  അപ്പൊ തന്നെ തന്നിട്ട് പോവും.   

ഇതൊക്കെ നോക്കി കണ്ടിരിക്കെണിന്റെയിടയിൽ ഒരീസം സൂറാബി  ചോയിച്ചു.  
      
"അല്ല മനുസ്യ ഇങ്ങളെ ഗ്രൂപ്പാരെന്തിനാ ഗുഡ് മോർണിംഗിന്റെ ഒപ്പം തന്നെ  ഗുഡ് ഈവനിംഗും  കൂടി കൊടുക്കുന്നത്."

"അതോൽക്കു വൈകുന്നേരം ഗുഡ് ഈവെനിംഗ്‌ കൊടുക്കാൻ നേരല്ലാത്തോണ്ട് രാവിലെ തന്നെ കൊടുക്കണതാകും" 

"എന്ന പിന്നെ ഒരു കൊല്ലത്തിനുള്ളത് ഒന്നായിട്ടങ്ങട്ടു കൊടുത്താ പോരെ എന്നായി ഓള്."

"അയിന്റെ പിന്നാലെ കെട്ടി മറിയാതെ  ഇജു വേറെ വല്ല കാര്യോണ്ടെങ്കിൽ അത് നോക്കീക്കോന്നു പറഞ്ഞു ഞാൻ ഓഫീസിൽക്ക് പോയി."

ഓഫീസു വിട്ടു റൂമിലേക്കെത്തിയപ്പോ സൂറാബിന്റെ ചായക്കൊന്നും കാക്കാതെ ഞാനാ ഗ്രൂപ്പൊന്നു നോക്കി. പടച്ചോനെ  ചങ്കു ബ്രോ ആസാദും സമീറും കൂടി ഓലെ  അത്ര  ഗ്ലാമറില്ലാത്ത എന്റൊരു  പോട്ടം എബടെന്നോ തപ്പി പിടിച്ചു  ഗ്രൂപ്പിലിട്ട് ഒപ്പം  പഠിച്ചോലും    അറീണോലും,   അറിയാത്തോലും "ഷാനു, ഷാനു" ന്നു വിളിച്ചു ആർമാദിക്കാണ്‌.  പണ്ട് ആറാം ക്ലാസ്സിലെ ക്ലാസ് ടീച്ചറ് വിളിച്ചിയിന് ശേഷം ആദ്യായിട്ട് ഷാനു, ഷാനുന്നു വിളി കേട്ടപ്പോ, സൂറാബിന്റെ കണ്ണും മോറും മറന്നു  ഇടം വാലോം നോക്കാതെ ഗാലറീന്നു ഗ്രൂപ്പിക്കൊരു ഒന്നൊന്നര ഇറക്കങ്ങട്ടറങ്ങി.   

എന്റെ ക്ലാസ്സിലെ പെൺകുട്ട്യാളായിരുന്നു  അധികം. ഒരോരുത്തരായി വെൽക്കം ഡ്രിങ്ക്, ചായ, ജ്യൂസ്ന്നു പറഞ്ഞു  പുളിമേ കയറ്റിയപ്പോ ഞാനെന്റെ ബെഞ്ച് പുരാണം  അങ്ങട്ട് എടുത്തിട്ടു.     ഖദീജയും, റജുലയും, ശരീഫയും, സന്ധ്യയും, ഷൈലയും, ശൈലജയും, സുഭാഷിണിയും, സാജിതയും,  ഡാർലിയും,  ലൈല സാമുവലും  തൊടങ്ങി    ഓൽക്കും  കൂടി ഓർമല്ലാത്ത ഓലൊക്കെ സാധാരണ ഇരിക്കെണ ബെഞ്ചിന്റെ സ്ഥാനം വള്ളി പുള്ളി തെറ്റാതെ പറഞ്ഞു കൊടുത്തു.  ഞങ്ങളെ പൂച്ച പിഡിസി  ക്ലാസ്സിലെ ജനാലക്കകൂടി നോക്കിയാൽ കോളേജ് ഗ്രൗണ്ടിലെ പന്ത് കളിയും മൻസൂറൊക്കെ കളിച്ചിണ ലഞ്ചിന്‌ പിരിയിണ ക്രിക്കറ്റ് കളിയൊക്കെ കാണാൻ പറ്റും.  അതോണ്ടെന്നെ  ഗ്രൗണ്ട്ക്കു  നോക്കിണ മാതിരി   പെൺകുട്ട്യാളെ തൊള്ളേക്കും  നോക്കിയിരിക്കലായിരുന്നു അന്നത്തെ  പണി.  ഗ്രൂപ്പിലെ ഹഫ്സത് സൂറാബിന്റെ  വകയിലെ ഏതോ കുടുംബക്കാരത്തി ആയിരുന്നു.  അന്നൊന്നും ഈ ഹഫ്‌സത്താണ് ആ ഹഫ്സത്തെന്നു അറീലായിരുന്നു. പിന്നെ എന്റെ നാട്ടാരത്തി ബീനന്റെയും ഡോളിന്റെയൊക്കെ  ക്ലാസ്സൊക്കെ പറഞ്ഞു കൊടുത്തു കത്തി കയറി കൊണ്ടിരിക്കുമ്പോ "അല്ല,  അനക്ക്  ആൺകുട്ട്യാളെ ബെഞ്ചിന്റെ  കണക്കൊന്നും  അറീലെന്നു ഹാരിസ്  ചോദിച്ചു," ഓനു അല്ലെങ്കിലേ ഇങ്ങനെത്തെ ഇടങ്ങേറാക്കണ ചോദ്യ ചോയിക്കൂ.   

എന്റെ ബെഞ്ചിന്റെ സ്ഥാനം തന്നെ ശരിക്കറിയാത്തെനിക്ക് ആകെ അറീണതു ഹാഷിഖിന്റെയും, നജീബിന്റേയും, ശങ്കരന്റെയും, ഇപ്പൊ ഡോക്ടറായ മൊയിനുൽ ഹഖിന്റെയും  സീറ്റായിരുന്നു.   പ്രത്യേക ചുരുണ്ട മുടിയുള്ള മൊയിനുൽ ഹഖും, ലൈല സാമുവലും ആയിരുന്നു ക്ലാസ്സിലെ പഠിപ്പിസ്റ്റുകൾ.   അങ്ങിനെത്തെ  മുടിയുള്ള ആൾക്കാരെ ഗള്ഫില് വന്നിട്ടാ പിന്നെ കാണുന്നത്.  എന്റെ ദോസ്തായ ശങ്കരൻ ഒന്നരാടം വരുന്നോണ്ടും, ഹാഷിക്കും നജീബും  എപ്പോളും വരണതും  പോണതും  ക്ലാസ്സിലെ ചൊറുക്കുള്ള  പെൺകുട്ട്യാളെ പിന്നാലെ ആയതോണ്ടും ഓലെ അന്നേ  നോട്ടട്ടു വെച്ചിരുന്നു. പിന്നെ കോസ് തീറ്റ, സൈൻ തീറ്റ എന്നൊക്കെ എഴുതിയന്റൊപ്പം, സാജിദ് ബാബു കോഴി തീറ്റ, കാലി തീറ്റ എന്നുകൂടി ബോർഡുമെ എഴുതേതും, വല്യേട്ടൻ മജീദ് പാന്റ് ഇന്സൈഡ്ആക്കി വന്നതും ഓർമ്മയുണ്ട്ന്നല്ലാതെ ബേറൊന്നും കാര്യമായിട്ട് ഓർമല്ലായിരുന്നു.


കുറച്ചീസം കഴിഞ്ഞപ്പോ ഗ്രൂപ്പിന്റെ മുതലാളി ഞാനാണോന്നു  തോന്നി തുടങ്ങി. കായി  ചെലവാകുന്നതോണ്ട്  ബർത്ഡേയ്ക്കു എതിരാണെന്ന് പറഞ്ഞു  സൂറാബിന്റെ ബർത്ഡേയ്ക്കു ഒരു പൂച്ചെടി പൂവും കൂടി കൊടുക്കാത്ത ഞാനും മത്സരിച്ചു ഗ്രൂപ്പിലെ ആങ്ങളമാർക്കു പേരിനും  പെങ്ങന്മാർക്കു  കൊറച്ചു നല്ലോണം പൂവും കൊടചക്രോക്കെ സൂറാബി കാണാതെ കൊടുക്കാൻ തൊടങ്ങി. 

അങ്ങിനെ സ്റ്റാറായിട്ടു ഇരിക്കുമ്പോളാണ്  ചില പൊന്നാങ്ങളമാരെ മാതിരി ബർത്ഡേയ്ക്കു  പോട്ടം വെച്ച് സഹോദരിക്കൊരു വിഷ് കൊടുക്കാൻ തോന്നി. ഒരു സഹോദരിന്റെ  പോട്ടം വെച്ച്    ഓളെ  ബർത്ഡേയ്ക്കു  നമ്മളെക്കൊണ്ട് വെയ്ക്കിണ സാഹിത്യത്തില് പ്രിയ സഖിക്ക് ഹൃദയത്തിന്റെ  അടി തട്ടിൽ നിന്നൊരു  ബർത്ഡേയ് വിഷും,  കൊറച്ചു പൂവും,  മൂന്നാലു കേക്കും,  'മുഹബത്തിന്റെ ചിഹ്നവും'  ഒക്കെ വെച്ച് ഡെക്കറേറ്റ് ചെയ്തു പോസ്റ്റി.  സൂറാബി കാണാണ്ടാന്നു  കരുതി  'ഡിലീറ്റ്  ഫോർ മി' അടിച്ചു ഓഫീസു വിട്ടു റൂമിലെത്തി.  

റൂമിലെത്തിയപ്പോ   കുട്ട്യാളൊക്കെ  TV,  മൊബൈലൊക്കെ ഒഴിവാക്കി ഭയങ്കര പഠിത്തം.  ഓലെ പഠിത്തം കൂടിയാലൊറപ്പാണ് സൂറാബിക്കെന്തോ പിഴചുക്കെണ്ണന്ന്. വന്നാലുള്ള "ചായ ഇല്ലേ സൂറാബിന്നു" ചോയിച്ചപ്പോ മാണെങ്കില് ഉണ്ടാക്കി കുടിച്ചാൻ പറഞ്ഞു.

എന്തോ എവിടെയോ പന്തികേട് ഉള്ള പോലെ തോന്നി. എന്റെ ബർത്ഡേയ് പോസ്റ്റ് എങ്ങാനും സൂറാബിക്കു ആരെങ്കിലും സ്ക്രീൻ ഷോട്ട് അയച്ചോന്നൊരു ഡൌട്ട്.  പ്രീഡിഗ്രി ഗ്രൂപ്പിന്റെ ആണുങ്ങളെ കെട്ടിയോൾക്കും ജാഫറു  ഓന്റെ പെണ്ണുങ്ങളെ ശല്യം കാരണം 'കെട്ടിയോൾ'  ഗ്രൂപ്പുണ്ടാക്കിയപ്പളേ' ഉറപ്പിച്ചതാ  ഇതൊരു കുണ്ടാമണ്ടിയാകും. ഞാൻ എന്റെ ഗ്രൂപ്പൊന്നു നോക്കി, അയ്‌ലിന്റെ പോസ്റ്റ് കാണാൻ തന്നെയില്ല.    പോസ്റ്റിയപ്പോ  ചെലപ്പോ നെറ്റ് ഓഫായാതാവുമെന്നു സമാധാനിച്ചു, അടുക്കളയില് അപ്പം ചുടുന്ന സൂറാബിന്റെ അടുത്തുക്കൊന്നു പോയി.  ചൂടുള്ള ചട്ടകം ഓളെ കയ്യിലുണ്ടായതോണ്ട് കൊറഞ്ഞൊരു ദൂരം കാത്തു ചോദിച്ചു. 

"അല്ല സൂറാബി, അനക്കിപ്പെന്തെ  പറ്റീത്, മോന്തായം കോടീക്കണല്ലോ"  

"അതുങ്ങളെ സഖിമാരോട് പോയി ചോയിച്ചോളിൻ. എന്റെ മോന്ത ഇങ്ങിനെയൊക്കെ തന്നെ ആവും ഇനി ."                                            

സൂറാബിക്കെവിടെന്നോ വിവരം കിട്ടീന്നു മനസ്സിലായെങ്കിലും ഉള്ള ധൈര്യത്തിൽ "അയിനു മാത്രം ഇപ്പൊ ഇബെടെന്താ ഉണ്ടായതെന്നു ചോയിച്ചു" 

സൂറാബി ഓളെ മൊബൈല് തോണ്ടി  പട്ടിക്കാട്ടാരെ ഗ്രൂപ്പ്  എടുത്തു. പടച്ചോനെ,  കുഞ്ഞാങ്ങളെന്റെ  സഹോദരിക്കുള്ള ബർത്ഡേയ് വിഷ് നേരെ പോയത് DGM നു പകരം സൂറാബിന്റെ പട്ടിക്കാട്ടാരെ   DFG ഗ്രൂപ്പിക്കാണ്   (Dog Forest Group - DFG). 

'കുഞ്ഞീന്‍റൈ'
പ്രിയ സഖിക്ക് ബർത്ഡേയ് വിഷ് കൊടുക്കൂന്നു പറഞ്ഞു സൂറാബിന്റെ  ഏട്ടത്യാളും കുട്ട്യാളും   തലങ്ങും വിലങ്ങും എന്നെ തേച്ചു ഒട്ടിക്കണത് കണ്ടു കണ്ണില് പൊന്നീച്ച പാറി.

"ഇക്കണ്ട കാലം  ഇച്ചൊരു വിഷും തരാത്ത മനുഷ്യനിപ്പോ, ഹൃദയത്തിന്റെ അടിത്തട്ട് മാന്തി പൊളിച്ചു  വിഷാൻ പൊയ്ക്കുണു"

സൂറാബിന്റെ പെർഫോമൻസിന്റ മുമ്പില് പുടിച്ചു നിൽക്കാൻ വയ്യാതെ  ഞാൻ എല്ലാ ഗ്രൂപ്പിന്റെയും   ഗാലറിക്ക് പാഞ്ഞു കയറി. അപ്പോളേക്കും കോഴിയാണോ, മുട്ടയാണോ ആദ്യണ്ടായതൊന്നു തർക്കം വന്നു ഗ്രൂപ്പ് രണ്ടായി.  കോഴി എന്ന് പറഞ്ഞോൽക്കു ഒരു ഗ്രൂപ്പും, മുട്ടയാണ് ആദ്യം ഉണ്ടായതെന്ന് വാദിചോൽക്കു വേറെരു ഗ്രൂപ്പും.  കോഴിമുട്ട എന്ന് കൂട്ടി പറഞ്ഞോല് രണ്ടു പ്രീഡിഗ്രി ഗ്രൂപ്പിലും ചേർന്നു.  രണ്ടു ഗ്രൂപ്പിലും ഗാലറീല് എന്നെ കണ്ട സൂറാബി  

"അല്ല മനുഷ്യ ഇങ്ങള് പ്രീഡിഗ്രിയും രണ്ടു വട്ടം തോറ്റു എഴുതീക്കിണില്ലേന്നു ചോയിച്ചു. "  
 
മൂന്നാലു മാസം കഴിഞ്ഞു  കായിക്ക് വല്യ മൊടക്കില്ലാത്ത ഒരു കേക്ക് ജീവിതത്തിലാദ്യമായി സൂറാബിന്റെ ബർത്ഡേയ്ക്കു വാങ്ങി കൊണ്ട് വന്നു ഓളെ  സോപ്പാക്കി. ഒന്ന് തണുത്ത സൂറാബി "ഹൃദയം തുറക്കാത്ത വിഷ് ഒക്കെ  സഖിമാർക്ക് ഗ്രൂപ്പ് മാറാതെ കൊടുത്തോളിൻ"ന്നു പറഞ്ഞു എന്നെ ഗാലറീന്നിറക്കിയപ്പളേക്കും  ഗ്രൂപ്പില് പാട്ടുപാടി കൊടുക്കലും, എയർപോട്ടില് പോയി സ്വീകരിക്കലും,   പെൺകുട്ട്യാളെ ബാഗ് പിടിച്ചുണോൽക്കു  ഡോളറു  കൊടുക്കലുമൊക്കെ  ജോറായി നടക്കണ കാലായി. ഇന്ന് വരെ ഡോളറു കാണാത്ത   എന്റെ ബല്യ കിനാവായ ഒരു പെട്ടി നിറച്ചു ഡോളറു ഈ ഗ്രൂപ്പിന്നുണ്ടാക്കണമെന്നു മനസ്സിൽ നിരീച്ചു  കളത്തിലിറങ്ങിയപ്പോ സൂറാബി  ചോയിച്ചു.    

"ഇങ്ങളെ ഗ്രൂപ്പിലെന്താ PM പാടി തന്നതാ ഒച്ച കേട്ടു ആളെ കണ്ടു പിടിക്കൂന്നു" പറഞ്ഞു പുതിയൊരു കളി, ഇതെന്താ PM ൽ പാടാന്നു പറഞ്ഞാൽ".

അത് സൂറാബി,  വൈകുന്നേരം പാടുമ്പോ PM ൽ പാടാന്നു പറയും, ഇജു AM,  PM  ഒന്നും പഠിച്ചിട്ടില്ലെന്നു ചോയിച്ചു ഓളെ ഞാൻ റൂട്ട് മാറ്റി വിട്ടു.

സൂറാബി അറിയാതെ AM ലെങ്കിലും  ഒരു പാട്ടുപാടി കൊടുക്കാനുള്ള പൂതിം വെച്ച് നടക്കിണെന്റെ ഇടയില് ഞാനും  സൂറാബിയും കുട്ട്യാളും നാട്ടിലേയ്ക്ക് ലീവിന് പോയി.

നാട്ടിലെത്തി രണ്ടാഴ്ച കഴിഞ്ഞപ്പോ ഞങ്ങളെ പള്ളിമുക്കിലെ ക്ലബ്ബിന്റെ വാർഷികത്തിൽ സൂറാബിയും ഞാനും കൂടി അടി  പൊളി ഡ്യൂയറ്റ് സോങ് പാടി.  പാട്ടവസാനിച്ചപ്പോളേക്കും കാണികളൊക്കപ്പാടെ എന്നെ എടുത്തു പൊക്കി ആവേശം മൂത്തു  ഡാൻസ് കളിക്കുന്നതിനിടെ, ആരോ ഒരാൾ എന്റെ പള്ളക്കൊരു ആഞ്ഞു ചവിട്ടു തന്നു.   

അല്ലെങ്കി തന്നെ  സൂറാബിക്കും  എനിക്കും പിന്നെ മൂന്ന് വയസ്സായ കിടാവിനും  കഷ്ടി കിടക്കാൻ സ്ഥലമുള്ള  കട്ടിലിൽ നിന്ന്  വീണത്  എന്നെക്കാളും പേടി തൊണ്ടനായി  താഴെ പായിലുറങ്ങണ  മകന്റെ മേല്ക്കൂടിയാണ്. കള്ളൻ, കള്ളൻ എന്നും പറഞ്ഞു ഓൻ ഒച്ചയും വിളിട്ടപ്പോ, കള്ളൻ ചവിട്ടിയതാവുന്നു കരുതി ഞാനും പേടിച്ചാർത്തു.

"മനുഷ്യ ഒന്ന് അടങ്ങീ, പാതിരാക്കുള്ള ഇങ്ങളെ ഒടുക്കത്തെ കഴുത രാഗം പോലെയുള്ള അലറല് നിർത്താഞ്ഞിട്ട് ഞാനാ ഇങ്ങളെ  ചവിട്ടി തള്ളീതെന്നു." പറഞ്ഞു സൂറാബി ലൈറ്റിട്ടു. 

അതോടു കൂടി PM ൽ പാടാനുള്ള പൂതി  നിർത്തി,  സൂറാബിനെയും കുട്ട്യാളെയും നാട്ടിലാക്കി  ഗൾഫിലെത്തിയപ്പോളാണ് ഈ കോർണന്റെയൊപ്പം സൂമും പിരാന്തുമായി  ഓരോരോ മുതലാളിമാർ ഇറങ്ങീത്.
  
എപ്പോളെങ്കിലും വല്ല  'ദേശാടനക്കിളികൾ' കൂട്ടം തെറ്റി വന്നാലായിന്നല്ലാതെ സൂമിനെ കൊണ്ട് വല്യ കാര്യമൊന്നും  എനിക്കും സൂറാബിക്കും ഇല്ലായിരുന്നു.  സൂമിന്റെ ഒടുക്കത്തെ ലിങ്കിന്റെ തള്ളൽ സഹിക്കാൻ പറ്റാതെ  ചാലിയാർ പുഴയിലെ മീൻ എങ്ങിനെയോ  വഴി തെറ്റി  വീട്ടിലെത്തിയപ്പോൾ പെരുത്ത് പെരുത്ത്‌ സന്തോഷിച്ച സൂറാബിനോട് പറഞ്ഞു. 

"ഇജ്ജ് ബേജാറാവണ്ട, നാട്ടില് വരുമ്പോ അനക്കും എനിക്കും ബ്രാൻഡ് കൂളിംഗ് ഗ്ലാസ് മുജീബ് തരായിരിക്കും.  ആ കൂളിംഗ് ഗ്ലാസും വെച്ച് നമ്മക്ക് ഗ്രൂപ്പിലെ ജാഫറു പോണ മാതിരി എല്ലോട്തുക്കും പോകാം. ലൗലിന്റെ കച്ചോടത്തുങ്ങന്നു വണ്ടി നിറച്ചു അരീം പച്ചക്കറിയും, മഴ തുള്ളിട്ടാൽ വലയും കൊണ്ടറങ്ങുന്ന മൻസൂറിന്റെ മീനും, ചക്കയും, മാങ്ങയും, പുലത്തിന്റെ സ്വർണ്ണ കച്ചോടത്തിത്തങ്ങന്നും   എന്തെങ്കിലൊക്കെ എല്ലാര്ക്കും കിട്ടണ മാതിരി  നമ്മക്കും തടയാതിരിക്കൂല".  ഹൈദരാലിബാപ്പുന്റെ റിസോർട്ടും  ഫിറോസിന്റെ ഹോട്ടലിലെ കോഴി കൊറകൊക്കെ ഗ്രൂപ്പാർക്കും കൂടിയുള്ളതാണ്. ഈ കൊറോണ ഒന്ന് അടങ്ങട്ടെ, സർത്തും ഫർളും ഒത്താൽ  സയാൻ നജീബിന്റെ ഒമാൻ ടിക്കറ്റും ഒപ്പിച്ചാൻ പറ്റും, സൂറാബി."

"ഇങ്ങള് എല്ലാടത്തുക്കും പോകാന്നു പറഞ്ഞു  ഹൃദയത്തിന്റെ  അടി തട്ട്  തുറക്കാൻ നിൽക്കണ്ട,  വാല് പൊന്തിച്ചുമ്പളേ അറിയാം എന്തെങ്കിലൊരു മുസീബത് അയിന്റെ ബാക്കിലുണ്ടാകും.  അതോണ്ട് സഖിമാരെ അടുത്ത് ചുളുവില് പോകാനുള്ള പരിപാടായിട്ടു ഇങ്ങട്ടു ബരാൻ നിൽക്കണ്ട."

പട്ടിക്കാട്ടാർക്ക്‌ അല്ലെങ്കിലും ഒടുക്കത്തെ ബുദ്ധിയാ, നമ്മള്  മനസ്സ് കണ്ടത് സൂറാബി മാനത്തു കാണും.  തൽക്കാലപ്പോ മൊതലാളി തൊറന്ന് വെച്ച സൂമില് കയറി വല്ല 'കിളികളും' വരുന്നുണ്ടോന്നു നോക്കിയിരിക്കാം. ഇല്ലെങ്കിലോ കൊറോണനെ വിട്ടു നിർത്തുന്ന  ഗ്രൂപ്പിന്റെ ആസ്ഥാന ഗായകൻ  മെഹ്ബൂബിന്റെ സൂപ്പർ സോങ് ഉണ്ടല്ലോ എന്ജോയ് ചെയ്യാൻ.    (Please click below video & enjoy super song from our beloved Mehboob)
   

Saturday, May 23, 2020

കൊറോണയും സൂറാബിയും പിന്നെ ഞാനും



കഥകൾ സൂറാബി  ഒരുപാടുണ്ടാക്കിയെങ്കിലും  കൊറച്ചു കാലായിട്ട് ഓളും ഞാനും ഒരു അഡ്ജസ്റ്മെന്റിൽ പോകായിരുന്നു.  ഓളെ കൂട്ടക്കാരെ പറ്റി എന്തേലും പറഞ്ഞാൽ അതോക്കു പിടിച്ചൂല. പറയാതിരുന്നാൽ എനിക്ക്  ഉറക്കം മുറുകൂല. അങ്ങിനെ തട്ടീം മുട്ടീം പോണെന്റെ എടയിൽക്കാണു  ഹലാക്കിന്റെ അവുലും കഞ്ഞി മാതിരി ഈ കൊറോണ വന്നു ചാടിയെത്

സോപ്പിനെ കണ്ടാൽ എന്നെ പോലെ കൊറോണക്കും  പേടിയാണോന്നു  കേട്ടപ്പോൾ  ഇത് വല്ല സോപ്പ് കമ്പനിക്കാര് കൂടോത്രം ചെയ്തു നൂലുമെ കെട്ടി എറെക്കെതാണോന്നു കരുതി.  കൊറോണ  നിസ്സാരക്കാരനല്ലാന്നു സൂറാബിയും പിന്നെ  മൈ പ്രൻഡ് മോദിജിയും, ഇന്ത്യ പ്രൻഡ് ട്രൻപിജിയും,  ടിവിക്കാരുമൊക്കെ പറഞ്ഞപ്പോ, എന്റെ തലന്റുള്ളിലും കൊറോണ പേടി കേറി തുടങ്ങി.

കൂട്ടീട്ടും കൂട്ടീട്ടും കൂടാത്ത കണക്കായപ്പൊ കഴിഞ്ഞ  കൊല്ലം സൂറാബിനെയും കുട്ട്യാളെയും നാട്ടിലേക്കയച്ചു. നമ്മള് ഈ കൊറോണ കാലത്തു ചൊറീം പിടിച്ചു ഗൾഫിലിരിക്കാണ്. എങ്ങിനെ  എബടെന്നാ ആർക്കാ ഇത് കിട്ടണെന്നറിയാതെ ഇരിക്കുമ്പോളാ സൂറാബിന്റെ ഫോൺ കാൾ വരുന്നത്.  

"അല്ല മനസാ  ഉറങ്ങാണോ, എങ്ങളെന്ത്യ ചൂട്ടൊന്നും കത്തീക്കെണെല്ലേ" ചൂട്ടുകത്തിച്ച കൊറോണ പോകും, ടി.വി.ലെ  വാർത്തെ പറഞ്ഞതാ. "ഇങ്ങള് ഇങ്ങെനെ നടന്നോളിൻ, ചൂട്ടും  മാണ്ട, പള്ളീം  മാണ്ട,  ബല്ലാത്തൊരു ജന്മം.

"സൂറാബി, കൊറോണായതോണ്ട്  നിസ്ക്കാരം ഇബടെ പള്ളിക്കല് പാടില്ല,  റൂമിലിരുന്ന് നിസ്‌ക്കരിക്കാല്ലോ"  ഞാൻ പറഞ്ഞു നോക്കി .

"ഇത്രെയും കാലം റൂമിലിരുന്ന് നിസ്‌ക്കരിച്ചിട്ട് ഇങ്ങൾക്കു നെറ്റിമേ തയമ്പൊന്നും വന്നിട്ടില്ലല്ലോ." എന്നായി സൂറാബി .

എപ്പളും നിസ്‌ക്കരിക്കണോൽക്കു നെറ്റിമേൽ തയമ്പു വരുന്നാ സൂറാബിന്റെ  കണക്ക്.  പട്ടിക്കാട്  ഓളെ ബാപ്പാക്കും, എളാപ്പാക്കും, സൂറാബിന്റെ ഒന്ന് രണ്ടു  ഏട്ടത്ത്യാളെ  മാപ്പളാർക്കും, പിന്നെ എന്റെ അത്ര തന്നെ പ്രായല്ലാത്ത അറബി ടീച്ചറെ മകൻ അബ്ദൂന് വരെ നിസ്‌ക്കാര തയമ്പുണ്ട്. തലേലെ മുടിങ്ങെനെ മേപ്പട്ടു മേപ്പട്ടു കയറി നെറ്റിതടം വലുതാകാന്നല്ലാതെ അടുത്ത കാലത്തൊന്നും സൂറാബി പൂതി വെച്ച് നടക്കണ  നെറ്റിമേ തയമ്പു നമ്മക്കുണ്ടാകുന്നു തോന്നുണില്ല.

സൂറാബിന്റെ തുള്ളി ചാട്ടം ഒരു വിധം  അടങ്ങി ഫോണ് വെച്ചപ്പോ  ഓരോന്ന്  ആലോചിച്ചു.  കഴിഞ്ഞ കൊല്ലം ഇതേ സമയത്തു എന്തായിരുന്നു പുകില്. സൂറാബിനെയും ഓളെ പട്ടിക്കാട്ടാരെയുമൊക്കെ കണ്ടു ലീവൊക്കെ കഴിഞ്ഞു ഞാൻ ജിദ്ദയിലിത്തി. ഒന്ന് രണ്ടു മാസം കഴിഞ്ഞപ്പോ  സൂറാബി ഫോണിൽ വിളിച്ചപ്പോ പറഞ്ഞു ഓളെ ബാപ്പയും ഉമ്മയും ഉംറക്ക് വരുന്നുണ്ട്, കൂട്ടത്തിൽ  ടീച്ചറു പണിയുള്ള സൂറാബിന്റെ ഏട്ടത്തിയും, കെട്ടിയോനും, ബ്രാൻഡ് ഐറ്റംസ് മാത്രം പറ്റുന്ന ഒരു ചെറുക്കനും ഉണ്ട്. നല്ല പോലെ ഓലെ നോക്കണം. ഞാനില്ലാത്തോണ്ട് ഇങ്ങളെ മഴ തുള്ളിക്ക് മാറ്ണ സ്വാഭാവം പുറത്തറക്കണ്ട.    മടങ്ങി പോരുമ്പോൾ ഓൽക്കുള്ള    സാധനങ്ങളൊക്കെ ഇങ്ങള് വാങ്ങി തരുമെന്ന്  പറഞ്ഞിട്ടുണ്ടന്നു സൂറാബി പറഞ്ഞപ്പോ എന്റെ ജീവൻ പകുതി പോയി. നാലാളെ പർച്ചെസിങ്ങും,  ബ്രാൻഡ് ചെക്കനേയും എങ്ങിനെ തള്ളിയിടാമെന്നു നോക്കീട്ടും നോക്കീട്ടും  ഒരു എത്തും പിടിയും കിട്ടീല. 

ഞാനടക്കമുള്ള അഞ്ചു മരുമക്കളിൽ അമ്മോച്ചന് ഏറ്റവും പ്രിയപ്പെട്ട  മാരോനാണു   ഒപ്പം വരുന്നത്.  വക്കീല് കുപ്പായത്തിന്റൊപ്പം കുറച്ചു രാഷ്ട്രീയമൊക്കെ ഉണ്ടായതോണ്ട് മൂപ്പർക്ക് സൂറാബിന്റെ വീട്ടിലെ ഭയങ്കര ഇളവുകളുണ്ട്. പട്ടിക്കാട്  എന്ത് പരിപാടി ഉണ്ടെങ്കിലും മൂപ്പര് പത്തു മിനിറ്റെങ്കിലും ലേറ്റ് ആയിട്ടേ വരൂ.  ഇന്നൊരു മീറ്റിംഗ് ഉണ്ടായതോണ്ട് ലേറ്റ് ആയിന്നു പറയുന്നത് കേൾക്കുമ്പോ, ഏത് ഉത്തമന്മാർക്കാണ് നട്ടുച്ചക്ക്  സ്റ്റഡി  ക്ലാസ്സെന്നു  ഞാൻ ആരും കേൾക്കാതെ  എന്നോടെന്നെ  ചോദിക്കും. ബിരിയാണിന്റൊപ്പം  ബെറും ചോറ്    തിന്നിട്ടില്ലെങ്കിലും മൂപ്പർക്ക് വേണ്ടി മാത്രം സൂറാബിന്റെ വീട്ടിലെ മേശ പുറത്തു  കൊണ്ടു വന്നു വെക്കുന്നതും പതിവാണ് .

എന്തായാലും ഈ കൂട്ടത്തോടെയുള്ള ഉംറ അടി, നമ്മളെ പള്ളകടിക്കൊന്നു പേടിച്ചോണ്ടു ഓല് വരുന്ന ദിവസം  ഞാൻ എയർപോർട്ടിൽ  സ്വീകരിക്കാൻ പോയി.


സൂറാബിന്റെ കൂട്ടക്കാര് ഓരോരുത്തരായി  വിമാനമിറങ്ങി പുറത്തേയ്ക്കു  വന്നു. ഞാൻ ഓലൊപ്പം  സെൽഫിയെടുത്തു  സൂറാബിക്കു അയച്ചു കൊടുത്തു.  അപ്പൊ സൂറാബിക്കു ഓലോടൊക്കെ ഫോണിൽ സംസാരിക്കണം.  നെറ്റ് ഫോൺ ഓണാക്കി  സൂറാബിനെ ഓൽക്കു  വിളിച്ചു കൊടുത്തു. അല്ലെങ്കിലേ എയർപോർട്ടിലെ ഒച്ചയും വിളിയും, പോരാത്തതിന്ന് നെറ്റ് വളരെ സ്‌ലോവും.  അങ്ങോട്ടും ഇങ്ങോട്ടും പറേണേതു മനസ്സിലാകാതെ സൂറാബി എന്നോട് ചൂടായി. മനുസ്യ, പിശുക്കാൻ നിക്കാതെ ഒറിജിനൽ ഫോണിൽന്നു വിളിച്ചു കൊടുക്കിൻ.  ഞാൻ നെറ്റ് ഓഫാക്കി ഒറിജിനൽ ഫോണിൽ നിന്നും വിളിച്ചു,  ഓരോരുത്തരോടായി സൂറാബി വിസ്തരിക്കാണ്. ഫോൺ ബില്ല് ആലോചിച്ചു എന്റെ ഉള്ളു പിടഞ്ഞു.  ഫോണിൽമെ ഒട്ടിക്കൂടിയ   ഓളെ ഉമ്മാനെ വെറുടുത്താൻ കുറച്ചൊന്നു എടങ്ങേറായി.  മൂപ്പത്തിയാര് നമ്മളെ മുഖ്യമന്ത്രീന്റെ മാതിരി ഭയങ്കര കരുതല്, പട്ടിക്കാട്ടെ കോഴിക്കൂടു    അടക്കാനും, അയിലമ്മേ തിരിമ്പിട്ടത്‌  എടുത്തക്കാനൊക്കെ സൂറാബിനോട് പറഞ്ഞു കൊണ്ടേയിരിക്കാണ്.

അവസാനം ഓലെ ഗ്രൂപ്പിന്റെ മോല്ല്യാര് വന്നു എല്ലാരേയും മക്കത്തുക്കുള്ള ബസ്സിൽ കയറ്റി.  മക്കത്തു വരാന്നു പറഞ്ഞു  സൂറാബിയും ഓളെ  ഏട്ടത്ത്യാളും   എനിക്കായിട്ടു കൊടുത്തയച്ച ഒരു കടസാലും പെട്ടി കൊണ്ട് ഞാൻ റൂമിലേക്ക് പോന്നു . 

സൂറാബി കൊടുത്തയച്ച പെട്ടിക്കു നല്ല കനം. അന്ന് വരെ ഒരു നൂലുണ്ട പോലും സൂറാബിന്റെ കൂട്ടക്കാരെ വകയായിട്ടു എനിക്ക് കിട്ടീട്ടില്ല. റൂമിലെത്തി  ആക്രാന്തത്തോടെ സൂറാബി മുഹബത് മൂത്തു കൊടുത്തയച്ച പെട്ടി മാന്തി പൊളിച്ചു.  പെട്ടീല് വല്യ ഒരു ചക്കയും, ചക്കക്കു കണ്ണ് തട്ടാതിരിക്കാൻ മാതിരി രണ്ടു മാങ്ങയും, പിന്നെ ഓളെ ഏട്ടത്തി ഉണ്ടാക്കി കൊടുത്തയച്ച അച്ചാറും. അച്ചാറും കുപ്പിക്കൊരു  ഇളിച്ചു കാട്ട്യ സ്വാഭാവള്ള മാതിരി തോന്നി.  ഇത് മിക്കവാറും സൂറാബിന്റെ അലനെല്ലൂരിലെ ഏട്ടത്തി മുൻകൈയെടുത്തു  ഇട്ടതാവുംന്നു മനസ്സിലായി. മൂപ്പത്തി ആവശ്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇളിച്ചു കൊണ്ടേയിരിക്കും.

അച്ചാറും കുപ്പി  തുറന്നു ഞാനൊന്ന് നാമച്ചുനോക്കി. ഒടുക്കത്തെ കുടല് കരിണ എരും, പട്ടിക്കാട്ടാരെ വീക്നെസ്സായ  പങ്കജ കസ്‌തൂരി എണ്ണന്റെ  മണോം. അല്ലെങ്കിൽ തന്നെ മുളകും ഞാനും ഒരു കണ്ടത്തിൽ ചേരൂല. മുളകിട്ട് ഓളെ കാപ്പിലെ ഏട്ടത്തി എന്നോടുള്ള ദേഷ്യം  തീർത്തതാകും. ഏതായാലും സ്പൂണെടുത്തു അച്ചാറുക്കൂടെ ഒന്ന് തുഴഞ്ഞു നോക്കീയപ്പോ   പങ്കജ കസ്‌തൂരിന്റെ മണം കിട്ടാൻമാണ്ടി അച്ചാറിലിട്ട നീളമുള്ള ഒരു മുടി കിട്ടി. പട്ടിക്കാടൊക്കെ  ബർക്കത്തിന് വേണ്ടി മുടീട്ട വെള്ളം വാങ്ങി കുടിച്ചിണ ആൾക്കാരെ പറ്റി കേട്ടെക്കെണെങ്കിലും, മുടിട്ട അച്ചാറ് ആദ്യായിട്ടാണ്  നേരിൽ കാണുന്നത്.  

അച്ചാറ് 'സ്വാഹായപ്പോ' പിന്നെ സൂറാബി കൊടുത്തയച്ച  ചക്കമേ കുറച്ചുനേരം മല്ലുകെട്ടി, ഞാൻ വേഗം മക്കത്തുക്കു പോയി, സൂറാബിന്റെ കൂട്ടാക്കാരൊപ്പം ഉംറ ചെയ്തു. ഗ്രൂപ്പിന്റെ  ന്യൂജെൻ മോല്ല്യാരും തലയിലെല്ലാർക്കും പച്ച തട്ടവും ഉണ്ടായതോണ്ട് എനിക്ക് വല്യ റോൾ ഒന്നും ഇല്ലായിരുന്നു. എടക്കൊന്നു  സൂറാബിന്റെ  ഏട്ടത്തിന്റെ  പത്താം ക്ലാസ്സില് പഠിക്കിണെ  ബ്രാൻഡ് ചെക്കൻ വന്നു എന്റെ മൊബൈൽ ഫോൺ വാങ്ങി. എന്താ ഇങ്ങള് നോക്കിയ 6.2 ആണോ, ഇതൊന്നും ഇപ്പൊ ആരും ഉപേയാഗിക്കൂലാന്ന് ഓൻ പറഞ്ഞു, ഓന് നാട്ടിലേക്കു പോവുമ്പോ ഒരു ഐ ഫോൺ വാങ്ങിത്തരണന്നു എന്നോട് പറഞ്ഞത് കേട്ടു എന്റെ ഉള്ളൊന്നു പിടഞ്ഞു.  ഇപ്പൊ ഇജു ഉംറ ചെയ്യ്, ദുനിയാവിലെ കാര്യൊക്കെ    ഇത് കഴിഞ്ഞിട്ട് ആലോചിക്കാന്നു  പറഞ്ഞെങ്കിലും ഇങ്ങള് മോല്ല്യാരെക്കാളും വല്യ മോല്ല്യാര് ആകരുതെന്നു ഓനെന്നോടു പറഞ്ഞു.  പതുക്കെ ആ സബ്ജക്ട് മാറ്റി   ഓനെ  നൈസില് ഒഴിവാക്കി. 


ഉംറക്കെ കഴിഞ്ഞു.  പിറ്റേന്ന് വെള്ളിയാഴ്ചയാണ്.  ഇതെന്റെ  അവസാന അവസരമാണ്, അമ്മോച്ചനെയും അമ്മായിമ്മാനെയും എങ്ങനേലും കുപ്പീലാക്കി പട്ടിക്കാട്ടെ മണ്ഡ പോയ രണ്ടു തെങ്ങെങ്കിലും   കൈക്കലാക്കണം എന്ന വിചാരത്തോടെ  ഞാനന്നു ഓലൊപ്പം കൂടാൻ തീരുമാനിച്ചു.  ജുമുഅക്ക് ശേഷം സൂറാബിന്റെ ഏട്ടത്തിനെ  കെട്ടിയ വക്കീല്, മൂപ്പരെ  പാർട്ടിക്കാരെ വകയായുള്ള സ്വീകരണത്തിനായി ജിദ്ദയിലേക്ക് പോയി.  ഇത് പടച്ചോൻ എനിക്കായി തന്ന അവസരമായി  തോന്നി. കാര്യപ്രാപ്തി മരോനായ വക്കീലില്ലാതെ എനിക്ക് മോച്ചനെ ഒറ്റക്കൊന്നു കിട്ടാണ് . ഞാൻ മൂപ്പരെ ഹറമിക്കൂടെ  അത്യാവശ്യം നല്ല  തിരക്കുള്ള സ്ഥലത്തുകൂടി നിസ്‌കരിക്കാൻ കൊണ്ട് പോയി.  രണ്ടു കൈയ്യുംകൊണ്ട്  അമ്മോച്ചനെ  തിരക്ക് പെടാതെ സാഹസപ്പെടുന്ന മാതിരിക്കെ കാട്ടി കൂട്ടി  റൂമിലേക്കെന്നെ കൊണ്ട് വന്നു. പിന്നെ ഓരോ നാട്ടുവർത്താനം തുടങ്ങി. അല്ലെങ്കിൽ തന്നെ മൂപ്പർക്കും   എനിക്കും സബ്ജക്ട് കുറവാ,  സൂറാബിനെ കൊട്ടിയപോ മൂപ്പർക്ക് ഒടുക്കത്തെ  ബഹുമാനം കൊടുത്ത കാരണം ഞങ്ങളെ സംസാരം അധികവും അവാർഡ് പടം മാതിരി ഹാ, ഹു, ഹാ ആണ് പതിവ്. ഇല്ലാത്തതും ഉള്ള വിഷയങ്ങളൊക്കെ തപ്പി പിടിച്ചു എന്നെ കൊണ്ട് ആവുന്ന വിധമൊക്കെ സോപ്പാക്കികൊണ്ടിരിക്കുമ്പോ വക്കീല് മീറ്റിങ്ങൊക്കെ കഴിഞ്ഞു മടങ്ങിയെത്തി.

അന്നു  അവിടെ കൂടി പിറ്റേന്നു രാവിലെ ഞാൻ  ജിദ്ദയിലേക്ക് മടങ്ങി.  സൂറാബിന്റെ കൂട്ടക്കാരെ  ജിദ്ദയിലേക്ക് കൊണ്ട് വരാതെ പോന്നത് സൂറാബിക്കു പറ്റീല. 

"ഇതൊക്കെ നാട്ടു നടപ്പാണെന്നും ഇങ്ങളെ അനുജനെയും, മഞ്ചേരിന്നു പെണ്ണ് കെട്ടിയ ഇങ്ങളെ എളാപ്പാനെയൊക്കെ  കണ്ടു പഠിച്ചിൻ.  ഓലൊക്കെ  പെണ്ണുങ്ങളെ കൂട്ടാക്കാര് വരുമ്പോ കൊണ്ട് നടക്കുണതും സാധനം വാങ്ങി  കൊടുത്തതൊന്നും ഇങ്ങള് കണ്ടതല്ലേ." 

ഒരു വിട്ടു വീഴ്ചയും സൂറാബിന്റെ  അടുത്ത് ചെലവാകൂലാന്നു മനസ്സിലാക്കി,  രണ്ടീസം കഴിഞ്ഞു  മക്കത്തു പോയി ഓലെ എല്ലാരേയും ജിദ്ദയിലേക്കു കൊണ്ടു വന്നു. അപ്പോളേയ്ക്കും  സൂറാബിന്റെ കൂട്ടക്കാരെയൊക്കെ  രണ്ടും  മൂന്നും ഉംറ ചെയ്യിച്ചു ന്യൂജെൻ മോല്ല്യാര്  ഒരു പർച്ചെസിങ് മൂഡിലേക്കു എത്തിച്ചിട്ടുണ്ടെന്നു മനസ്സിലാക്കി  എന്റെ സമാധാനം പോയി. കൂടാതെ എന്റെ മകന്റെ പ്രൻഡ് കൂടിയായ ആ ബ്രാൻഡ്  ചെക്കനാണെങ്കിൽ  പുട്ടില് തേങ്ങയിടുന്ന  മാതിരി  ഓന്റെ ഐ ഫോൺ എന്നെ ഓർമ്മപെടുത്തികൊണ്ടിരിയ്ക്കാണ്.

സൂറാബിന്റെ  കൂട്ടക്കാരെ മാക്സിമം രണ്ടു റിയാൽ മൂന്ന് റിയാൽ ഷോപ്പിൽ കൂടെ മാത്രം കയറ്റിയിറക്കി കൊണ്ടിരിക്കുമ്പോളാണ്, ബ്രാൻഡ് ചെക്കനൊരു വാച്ചു വേണെന്നു  പറഞ്ഞു അത് നോക്കാൻ പോയി.  മൊബൈലിനു പകരം ഈ വാച്ചിൽ ഓനെ തള്ളിടാന്നു മനസ്സിൽ കരുതി, ബലദിലെ വാച്ച്
കടയിലെത്തിയപ്പോ ദുനിയാവില് അന്ന് വരെ ഞാൻ കേട്ടിട്ടില്ലാത്ത വാച്ചുകളുടെ  ബ്രാൻഡും   മോഡലും  കേട്ടു അവിടെത്തെ സെയിൽസ്മാൻ വരെ ഞെട്ടി. ഞാൻ പിന്നെ കുറച്ചീസായി ഞെട്ടികൊണ്ടേയിരിക്കായതോണ്ട് എനിക്കത്രക്കു ഞെട്ടല് തോന്നീല.  പിന്നെ ഓന്റെ ഏതോ ഒരു ചങ്ങായി ഓൻ കരുതിയ വാച്ചു ആമസോൺ ആപ്പുകൂടെ എണ്ണായിരം ഉറപ്പിയ്ക്കു വാങ്ങീട്ടുണ്ടെന്നു  പറഞ്ഞു തന്നു.  ഡൽഹിയിലെ ആപ്പാരെ പറ്റി കേട്ട്ക്കിണെങ്കിലും  ആമസോൺ നദീലെ ആപ്പാരെ പറ്റി  വല്യ പിടി പാടില്ലാത്തോണ്ട് ഓനെ വാച്ചിൽമേലും തള്ളിടാൻ എന്നെ കൊണ്ടാവൂലാന്ന് മനസ്സിലാക്കി പതുക്കെ ഞാൻ ഉൾവലിഞ്ഞു.  പൈസ കൊടുക്കാൻ കൗണ്ടറിൽ എന്തുമ്പോളേക്കും ആരെങ്കിലും ഫോൺ വന്ന മാതിരി മുങ്ങി  എനിക്ക്   പരിക്കില്ലാതെ  പുർച്ചെസിങ് ഒക്കെ തീർത്തു,  സൂറാബിന്റെ  കൂട്ടക്കാരെ ഞാൻ മക്കത്തു കൊണ്ടോയാക്കി.  സാധനങ്ങളൊക്ക  ഓലെല്ലാരും   നാട്ടിലേക്കു പോകാനായി ജിദ്ദ എയർ പോർട്ടിൽ വരുമ്പോ  ഞാൻ കെട്ടി കൂട്ടി കൊണ്ടു വരാമെന്നു പറഞ്ഞു.

അഞ്ചാൾക്കും കൂടി  ഓരോ പെട്ടി ഉണ്ടാക്കണം, സൂറാബിന്റെ  കൂട്ടക്കാര് വാങ്ങിയ സാധനം ഒരു പെട്ടീന്റെ മൂലയ്ക്ക് തന്നെയില്ല.  പോരാത്തതിന്  ഇങ്ങള് എല്ലാര്ക്കും പെട്ടി നിറച്ചു സാധനം  വാങ്ങി കൊടുക്കണമെന്ന് പറഞ്ഞു നാട്ടീന്നു സൂറാബിന്റെ ഇടക്കിടെയുള്ള ഫോണും.   അവസാനം കൂട്ടിയും  കുറച്ചും നോക്കി, മുക്കാലിന് വല്യ മുടക്കില്ലാത്ത കാരക്ക, മുസല്ല, കുറച്ചു രണ്ടു  റിയാലിന്റെ കനം തൂങ്ങുന്ന പ്ലെയിറ്റും വാങ്ങി പെട്ടി ഒരു വിധം ഫുൾ ആക്കി കൊണ്ടിരിക്കുമ്പോ, സൂറാബിന്റെ ഫോൺ  സിയാദിനു  (ബ്രാൻഡ് ചെക്കൻ) ഐ ഫോൺ  വാങ്ങി കൊടുത്തോ എന്നൊരു ചോദ്യം ചോദിച്ചു, ഫോൺ, ബ്രാൻഡിന്റെ അടുത്ത പ്രണ്ടായ  എന്റെ മകന് കൊടുത്തു.

"സിയാദിനു  ഇങ്ങള് ഐ ഫോൺ അല്ലാതെ ഒന്നും വാങ്ങികൊടുക്കേണ്ടന്നും, പിന്നെ ഓൽക്കു രണ്ടാൾക്കും DJ കളിയ്ക്കാൻ കൊറച്ചു ലൈറ്റും കൊടുത്തയച്ചാ മതീന്ന് പറഞ്ഞു" ഓന് സൂറാബിക്കു തന്നെ ഫോൺ കൊടുത്തു.  

ഐ ഫോണിന് പകരം ഞാൻ ഒരു ഇരുപതു റിയാലിന്റെ ഇയർ ഫോൺ സിയാദിനു വാങ്ങി കൊടുത്ത വിവരം സൂറാബിനോട്   പറഞ്ഞു. സൂറാബിക്കു എന്റെ മറുപടി തീരെ പറ്റീല, ഇങ്ങളെ വളിച്ച തമാശ കേൾക്കാൻ വിളിച്ചതല്ലാന്നും പറഞ്ഞു     ഓള്‌ എന്നെ പിശുക്കിന്റെ ഉസ്താതാക്കി, കെട്ടിയ  അന്ന് മുതൽച്ചു വാങ്ങി കൊടുക്കാത്ത സാധനങ്ങളെ ലിസ്റ്റ് എടുത്തിട്ടു.

ഞാൻപെട്ട എടങ്ങേറുന്നു എലക്കും മുള്ളിനും കേടില്ലാത്ത  വിധം കൈച്ചിലാകാനുള്ള വഴി നോക്കി.  അവസാനം ഉംറക്ക് വന്ന  ഓളെ ഏട്ടത്തിക്കൊരു ഫോണ് വാങ്ങി കൊടുക്കാം എന്ന കുബുദ്ധി എനിക്കുണ്ടായി. ഗ്രൂപ്പിന്റെ ആള്ക്കാര് കൊടുത്ത പച്ച തട്ടം എപ്പോളും വേണെന്നല്ലാതെ വേറെ കുഴപ്പൊന്നും മൂപ്പത്തിനെ കൊണ്ടില്ല. 

സൂറാബിന്റെ കൂട്ടക്കാരെല്ലാരും  നാട്ടിലേക്കു  പോണ ദിവസം അഞ്ചു പെട്ടി കൂട്ടിക്കെട്ടി ഞാൻ എയർപോർട്ടിലെത്തി. കൈയ്യില്  കരുതിയ  അഞ്ഞൂറ് റിയാലിന്റെ ഹുവായി ഫോൺ റോൾസ്‌റോയിസ് കാറിന്റെ ചാവി കൊടുക്കണ മാതിരി  ഓളെ ഏട്ടത്തിക്ക് കൊടുത്തു.  ഇത് നിങ്ങൾക്കാണ്, സിയാദിനുപ്പം  തന്നെ ഫോണൊന്നും കൊടുക്കണ്ട, എന്നൊരു   ഉപദേശം കൊടുത്തു ഞാൻ  മെനകേടില്ലാത്ത അൽ-ബൈക് സാൻഡ് വിച്  വാങ്ങാനായി  പോയി.  മടങ്ങി വന്നപ്പോ ബ്രാൻഡ് ചെക്കൻ പറഞ്ഞു, 

"ഈ ലോക്കൽ ഫോൺ  അല്ലെങ്കിലും എനിക്ക് വേണ്ട, എനിക്ക് ഐഫോൺ ആണെങ്കില് മതി". 

എടുത്ത പണിയൊക്കെ വെള്ളത്തിലാക്കാൻ വേണ്ടി വന്ന ഈ ബ്രാൻഡിന്റെ ബ്രാൻഡ് അംബാസഡറെ ദയനീയമായി  നോക്കി   സൂറാബിന്റെ  കൂട്ടക്കാരെല്ലാരേയും യാത്രയാക്കി ഞാൻ റൂമിലെത്തി.

പിറ്റേന്ന് സൂറാബിന്റെ കൂട്ടാക്കാരൊക്കെ സുഖമായി പട്ടിക്കാടെത്തി. വൈകുന്നേരം സൂറാബിക്കു വിളിച്ചപ്പോ  എന്തിനാ  എന്റെ  ഉമ്മ വാങ്ങി വെച്ച സോപ്പ് ഇങ്ങള് അടിച്ചു മാറ്റിയതെന്നു ചോദിച്ചു ഹാലിളകി. എന്റെ റൂമിലാകെ  തപ്പി നോക്കീയപ്പോ ഓളെ ഉമ്മ വാങ്ങിയ രണ്ടു ഡസൻ ഇപീരിയൽ സോപ്പ് പാക്ക് ചെയ്യാൻ മറന്നിരിക്കുന്നു. സൂറാബിന്റെയും ഓളെ  കൂട്ടക്കാരെയൊക്കെ വിചാരം   ഞാൻ കൽപ്പിച്ചൂട്ടി സോപ്പ് അടിച്ചു മാറ്റിന്നാണ്.  പെണ്ണ് കെട്ടി പുതുസു തീർന്നപ്പോ പോക്കറ്റിനു സെല്ലോടേപ്പ് ഒട്ടിച്ച കാരണം അന്നുവരെ 'കുഞ്ഞി', 'കുഞ്ഞിന്നു' വിളിച്ചിരുന്ന എന്നെ സൂറാബിന്റെ ഏട്ടത്ത്യാളും  ഓലെ മുപ്പത്തി മൂന്ന് കുട്ട്യാളും കുറച്ചുകാലമായി 'കഞ്ഞി,' 'കഞ്ഞിന്നാണ്' വിളിക്കാറ്. 

പക്ഷെ   എന്നെ സൂറാബി പേടിപ്പിച്ച പോലെ ആരാ ഈ   കൊറോണനെ സോപ്പ് കാണിച്ചു പേടിപ്പിച്ചതെന്നു  എത്ര  ആലോചിച്ചിട്ടും ഒരു എത്തും പിടിയും ഇപ്പോളും കിട്ടുന്നില്ല. 

എന്തായാലും കൊറോണ  എടങ്ങേറുന്നു സൂറാബിനെയും കുട്ട്യാളെയും ഓളെ കൂട്ടക്കാരെയും, പിന്നെ നമ്മളെ എല്ലാരേയും പടച്ചോൻ കാക്കട്ടെ, ആമീൻ.