Friday, October 7, 2011

കാശ്മീര്‍ താഴ്വരകളിലൂടെ ഒരു സ്വര്‍ഗ്ഗീയ യാത്ര


ഇത്തവണത്തെ അവധികാലത്ത് മനസ്സിനിണങ്ങിയ ഒരിടത്തേക്ക് പോവണം എന്ന ചിന്തയില്‍ അവിചാരിതമായി ഭൂമിയിലെ സ്വര്‍ഗ്ഗമായ കാശ്മീര്‍ താഴ്വരകളെ തിരെഞ്ഞെടുത്തു.  സൗദി അറേബ്യയിലെ ജിദ്ദയില്‍ നിന്നും ജൂലൈ ഏഴിന്  (July 07, 2011) രാവിലെ ഒന്‍പതു മണിയോടെ ഞങ്ങള്‍ ഡല്‍ഹിയിലെത്തി.  മൂന്നു ദിവസം ഡല്‍ഹിയും  ആഗ്രയും ആഗ്രഹിച്ച പോലെ കറങ്ങി,  ഏറ്റവും കൂടുതല്‍ കൊതിച്ച ശ്രീ നഗറിലേക്ക് ജൂലൈ പത്തിന് രാവിലെ പത്തുമണിക്ക്  എയര്‍ ഇന്ത്യയുടെ  വിമാനത്തില്‍ ‍ യാത്ര തിരിച്ചു.

ശ്രീനഗറിലെത്താന്‍ നേരത്ത് പൈലറ്റ്  വിമാനം താഴ്ത്തി പറത്തി മഞ്ഞു പുതച്ചു സുന്ദരിയായ കാശ്മീര്‍ മല നിരകളുടെ സൗന്ദര്യം കാണിച്ചു കണ്ണിനു കുളിര്‍മയേകി. പതിനൊന്നു മണിയോടെ ഭൂമിയിലെ സ്വര്‍ഗ്ഗത്തില്‍ ഞങ്ങള്‍ (മൂന്ന് ഫാമിലി കുട്ടികള്‍ അടക്കം പതിനഞ്ചു പേര്‍)  സന്തോഷത്തോടെ പറന്നിറങ്ങി.

ചെറിയൊരു ഉള്‍ഭയത്തോടെ പുറത്തിറങ്ങിയ  ഞങ്ങളെ
സ്വീകരിക്കാന്‍ ശ്രീനഗര്‍ നിവാസിയായ ഞങ്ങളുടെ ഗൈഡ് രവി എയര്‍‍പോര്‍ട്ടിലെത്തിയിരുന്നു. ഞങ്ങളിലുണ്ടായിരുന്ന  ഉള്‍ഭയത്തെ രവി അവിടെ വെച്ചുതന്നെ തുടച്ചു മാറ്റി മിനി ബസിലേക്ക് വഴി കാട്ടി.

Dal Lake
'ഭൂമിയിലെ   സ്വര്‍ഗ്ഗത്തിലേക്ക് സ്വാഗതം' എന്ന ബോര്‍ഡു വായിച്ചു കൊണ്ട് വിമാനത്താവളത്തിന്  പുറത്തുള്ള ഓരോ കാഴ്ചകള്‍ കണ്ടു കൊണ്ട്  ദാല്‍ ലൈക്കിന്റെ തീരത്തുള്ള ഞങ്ങളുടെ ഹോട്ടല്‍ ബ്രൌണ്‍ പാലസിലെത്തി, നാല്  മണി വരെ ഊണും വിശ്രമവുമായി കൂടി.
Nishat Bagh

നാലുമണിക്ക് രവിയുടെ കൂടെ  ശ്രീ നഗര്‍ കാണാന്‍ തിരിച്ചു. കിലോമീറ്ററുകള്‍ വിസ്ത്രുതമായ ദാല്‍ ലൈക്കിന്റെ തീരത്ത് കൂടെയുള്ള യാത്ര ശരീരത്തിനെന്ന പോലെ മനസ്സിനും കുളിര്‍മയേകി.  ഞങ്ങള്‍  ദാല്‍ ലൈക്കിനു  അഭിമുഖമായി പന്ത്രണ്ടു തട്ടുകളോടുകൂടിയ അതി മനോഹരമായ മുഗള്‍ ഗാര്‍ഡന്‍ നിഷാന്ത് ബാഗിലെത്തി. 
അഞ്ചു രൂപ ടിക്കറ്റെടുത്ത്  ഗാര്‍ഡനില്‍ പ്രവേശിച്ചു.  ഞായറാഴ്ച കാരണം സ്വദേശികളുടെ നല്ല തിരക്ക്. മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ജഹാന്ഗീറിന്റെ ഭാര്യ നൂര്‍ജഹാന്റെ സഹോദരന്‍ അസിഫ് ഖാന്‍ 1633 ല്‍ ആണ് നിഷാന്ത് ബാഗ്‌ നിര്‍മ്മിച്ചത്.

 കണ്ണിനു ഇമ്പം പകരുന്ന ബഹു വര്‍ണ്ണ പൂക്കള്‍, ഔഷധ ഗുണമുള്ള സസ്യങ്ങള്‍, ചെറു വെള്ള ചാട്ടങ്ങള്‍, ഫൗണ്ടനുകള്‍, വലിയ വലിയ  വാല്‍നറ്റ്  മരങ്ങള്‍, ചിനാര്‍ മരങ്ങള്‍, പൈന്‍ മരങ്ങള്‍ എന്നിവകൊണ്ടെല്ലാം സമൃദ്ധമായ ഗാര്‍ഡന്‍ മുഗള്‍ സാമ്രാജ്യത്തിന്റെ ഔന്നിത്യത്തിന്റെ  അടയാളമായി ആയിരങ്ങളെ ഇന്നും ആകര്‍ഷിക്കുന്നു. വീഡിയോ ക്യാമറകളും,  സ്റ്റില്‍ ക്യാമറകളും കാശ്മീരിലുടനീളം   ഫ്രീ ആയിരുന്നു. അത് കൊണ്ട് തന്നെ
കാഴ്ച്ചകള്‍ പകര്‍ത്തിയെടുക്കാന്‍ ആരും പിശുക്ക് കാണിച്ചില്ല. നിഷാന്ത് ഗാര്‍ഡനില്‍  മതിവരോളം ഉല്ലസിച്ചു മടങ്ങും വഴി ലക്ഷങ്ങള്‍ വിലമതിക്കുന്ന

ലോകോത്തര കാശ്മീര്‍ കാര്‍പ്പെറ്റുകള്‍  ഉണ്ടാക്കുന്ന ഫാക്ടറിയില്‍ കയറി. ഫാക്ടറി ജീവനക്കാര്‍ കനിഞ്ഞു നല്‍കിയ രുചിയേറിയ കാശ്മീര്‍ ചായ നുകര്‍ന്നു കൊണ്ട്കാര്‍പ്പെറ്റുകള്‍ നെയ്തെടുക്കുന്ന രീതി  കൌതുകത്തോടെ വീക്ഷിച്ചു.  ദാല്‍ ലൈക്കിനെ ‍ ചുറ്റപെട്ടിരിക്കുന്ന ശ്രീ നഗറിലെ വഴിയോര  കാഴ്ചകള്‍ കണ്ടുകൊണ്ട് എട്ടു മണിയോടെ ഞങ്ങള്‍ ഹോട്ടലില്‍ തിരിച്ചെത്തി. പകലിനു രാത്രിയേക്കാള്‍ നീളം കൂടിയ കാശ്മീരില്‍ രാവിലെ അഞ്ചു മണി മുതല്‍ വൈകുന്നേരം ഏഴു മണി വരെ തികച്ചും പകല്‍ തന്നെയാണ്.

പ്രകൃതിയുമായി രമിച്ചൊരു സോണാമാര്‍ഗ്  യാത്ര  (ജൂലൈ 11 തിങ്കള്‍)
രാവിലെ ഒന്‍പതു മണിയോടെ ശ്രീ നഗറില്‍ നിന്നും 84 കിലോമീറ്റര്‍ ദൂരെയുള്ള  Meadow of Gold - സ്വര്‍ണ്ണ പുല്‍ത്തകിടി  എന്നര്‍ത്ഥമുള്ള

ഐസു പുതച്ച  പ്രകൃതി സൌന്ദര്യത്തിന്റെ മൂര്‍ത്തീ ഭാവമായ   സോണാമാര്‍ഗ് ലക്ഷ്യമാക്കി ഞങ്ങള്‍ നീങ്ങി.  സമുദ്ര നിരപ്പില്‍ നിന്നും 2740 മീറ്റര്‍ ഉയരത്തിലുള്ള സോണാമാര്‍ഗ് യാത്രാനുഭവം വാക്ക്കള്‍ക്കതീതമാണ്. ശ്രീനഗര്‍ ടൌണ്‍  കഴിഞ്ഞാല്‍   റോഡിനു  ഒരു വശത്തായി സിന്ധു നദിയും മറു വശത്ത് നീണ്ട പൈന്‍ മരങ്ങള്‍ വളര്‍ന്നു നില്‍ക്കുന്ന മലനിരകളും, താഴ്വരകള്‍ക്ക് സൗന്ദര്യംനല്‍കാന്‍ മത്സരിക്കുന്ന  പോലെ തോന്നും. ഇടതൂര്‍ന്ന പൈന്‍ മരങ്ങള്‍ക്കിടയില്‍ ഊണും ഉറക്കവും ഒഴിച്ച്  രാജ്യത്തിന്‌ വേണ്ടി  ജീവന്‍  ബലിയര്‍പ്പിക്കാന്‍ തയ്യാറായി നില്‍ക്കുന്ന പട്ടാളക്കാരെ കാണാനാവും. ആയുധമേന്തി ജാകരൂകരായി നില്‍ക്കുന്ന  ഭാരതാംബയുടെ അഭിമാന സ്തംഭങ്ങളായ  ഈ ധീര യോദ്ധാക്കള്‍ ദൈവത്തിന്റെ  സ്വര്‍ഗ്ഗ തോപ്പിലെ  അവനേറ്റവും ഇഷ്ട്ടപെട്ട  കാവല്‍ മാലാഖമാര്‍ തന്നെയാണ്. 

യാത്ര പകുതിയായപ്പോള്‍ പ്രകൃതി സൌന്ദര്യത്തിന്റെ ലാസ്യ ലയനം ആവാഹിച്ചെടുത്തപോലെ റോഡിനോട് ചാരിയുള്ള അതിമനോഹരമായ ISLAND 
പാര്‍ക്കില്‍ അല്‍പ്പ നേരം  വിശ്രമിക്കാന്‍ തീരുമാനിച്ചു. റോഡിനു സമാന്തരമായി ഒഴുകുന്ന സിന്ധു നദിയുടെ മനം മയക്കുന്ന ലാസ്യ ഭംഗി ആരെയും കൊതിപ്പിക്കും. നദിയുടെ ഓരം ചേര്‍ന്നുള്ള ഐസു പുതച്ച മലനിരകളിലും നീല കലര്‍ന്ന  തെളിനീരു പോലെ ഒഴുകുന്ന തണുത്തുറഞ്ഞ നദിയിലെ വെള്ളത്തിലും ഞങ്ങള്‍ മനസ്സെന്നപോലെ  ശരീരത്തെയും ഒന്ന് കൂടെ തണുപ്പിച്ചു  യാത്ര തുടര്‍ന്നു.

കാഴ്ചകള്‍ ഓരോന്നോരുന്നു പകര്‍ത്തിയെടുത്ത് പന്ത്രണ്ടു മണിയോടെ  സോണാമാര്‍ഗിലെത്തി,   ഉച്ച ഭക്ഷണം കഴിച്ചു. ഹോട്ടലിനു എതിര്‍വശത്തായി താഴ്വരകളോട് ഇണ ചേര്‍ന്ന്   ഐസുമൂടിയ മനോഹരമായ മല നിരകള്‍ ഞങ്ങളുടെ ഭക്ഷണത്തിന്റെ രുചി കൂട്ടി.

പ്രകൃതി രമണീയമായ സോണാമാര്‍ഗിലെ  ഐസു മൂടിയ മലനിരകള്‍ നേരിട്ടനുഭാവിക്കാനുള്ള യാത്ര കുതിര പുറത്താണ്. ഓരോരുത്തരും ഓരോ കുതിരകളെയും ഐസു സ്കേറ്റിംഗ് നടത്താനായി ഷൂവും കോട്ടും 800 രൂപാ നിരക്കില്‍ വാടകക്കെടുത്തു. വഴികാട്ടികളായ കുതിരക്കാരെ കണ്ടു ഞങ്ങള്‍ അമ്പരന്നു. മുതിര്ന്നവര്‍ക്കൊപ്പം സ്കൂളിന്റെ പടി വാതില്‍ കാണാത്ത കൊച്ചു കുട്ടികള്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ വേണ്ടി അദ്ധ്വാനിക്കുന്നു. കാശ്മീരികളുടെ യഥാര്‍ത്ഥ ജീവിതത്തിലേക്കുള്ള ഒരു ചൂണ്ടു പലകയായി എനിക്കത് അനുഭവപെട്ടു. അടിസ്ഥാന സൌകര്യങ്ങളുടെ അഭാവം അവര്‍ ശരിക്കും അനുഭവിക്കുന്നു.
ഒരു മണിക്കൂറോളം മലകളും പുഴകളും താണ്ടി ഞങ്ങള്‍ ഐസു മൂടിയ മലനിരകള്‍ക്ക് അടുത്തെത്തി. ഇനി കുതിരകള്‍ക്ക് വിശ്രമം. ഭൂമിയിലെ  സ്വര്‍ഗ്ഗം കണ്ടു ഞങ്ങള്‍ ആഹ്ലാദ തിമര്‍പ്പിലായി. ഐസു കട്ടികള്‍ എടുത്തു എറിഞ്ഞു കളിച്ചു, മുന്നൂറു രൂപ നിരക്കില്‍ ഞങ്ങള്‍ ഐസു മലനിരകളില്‍ സ്കേറ്റിംഗ് നടത്തി. സ്വര്‍ഗ്ഗീയ നിമിഷങ്ങളില്‍ മതിമറന്നു സാവധാനം മലനിരകളിറങ്ങി 


താഴ്വരയിലെ ചെറു നദിയില്‍ നിന്നും കൈകാലുകള്‍ കഴുകി. അവിടെയുള്ള തട്ടുകടയില്‍ നിന്നും ചായ കുടിച്ചു ശരീരം ഒന്ന് ചൂടാക്കി ഞങ്ങള്‍ കുതിര പുറത്തു കയറി മടക്ക യാത്ര തുടങ്ങി.  കണ്ണുകള്‍ക്ക്‌ വിശ്രമം നല്‍കാതെ  ജീവിതത്തിലെ മറക്കാന്‍ ആവാത്ത പ്രകൃതിയില്‍ ചാലിച്ച മനോ‍ഹര നിമിഷങ്ങള്‍ കണ്‍ കുളിര്‍ക്കെ   കണ്ടു കൊണ്ട്, പച്ച പുല്‍മേടുകള്‍, കൊച്ചു കൊച്ചു അരുവികള്‍ ഇവക്കെല്ലാം സമാന്തരമായി നീണ്ടു കിടക്കുന്ന ഐസു മല നിരകള്‍, ഇവയെയെല്ലാം വിട്ടു പോവാന്‍ മനസ്സ് വരാതെ ആറുമണിയോടെ ഞങ്ങള്‍  ബസ്സില്‍ തിരിച്ചെത്തി ശ്രീ നഗറിലേക്ക് മടക്കയാത്ര തുടര്‍ന്നു.


ജൂലൈ 12   2011 : ഗുല്‍മര്‍ഗ്: പ്രകൃതിയുടെ മറ്റൊരു കയ്യൊപ്പ് (ജൂലൈ 12  ചൊവ്വ‍)

രാവിലെ ഒന്‍പതു മണിയോടെ ശ്രീ നഗറില്‍ നിന്നും 55 കിലോമീറ്റര്‍ ദൂരെ ബരാമുള്ള ജില്ലയിലുള്ള  Meadow of Flower ‍ എന്ന അര്‍ത്ഥമുള്ള ഗുല്‍മര്‍ഗിലേക്ക്  നീങ്ങി.  സമുദ്ര നിരപ്പില്‍ നിന്നും 2730 മീറ്റര്‍ ഉയരത്തിലുള്ള ഗുല്‍മര്‍ഗ് യാത്രയും വര്‍ണ്ണനാതീതം.   ഗുല്‍മര്‍ഗിനോട് അടുക്കും തോറും പേരിനെ അന്വര്‍ത്ഥമാക്കി കൊണ്ട് പൂക്കള്‍ പുതച്ച താഴ്വരകള്‍ ഞങ്ങളെ സ്വാഗതമോതി. പന്ത്രണ്ടു മണിയോടെ ഗുല്‍മര്‍ഗിലെ റോയല്‍ പാര്‍ക്ക് ഹോട്ടലില്‍
ചെക്കിന്‍  ചെയ്തു. ഉച്ച ഭക്ഷണം കഴിച്ചു



ഞങ്ങള്‍  പൂക്കള്‍ മൂടിയ നിശബ്ദ താഴ്വരകളിലൂടെ കുതിര സവാരി നടത്തി. പിന്നീട് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള  ഗൊണ്ടോളയായ  ഗുല്‍മര്‍‍ഗിലെ   കേബിള്‍ കാറില്‍ അഞ്ചു കിലോമീറ്റര്‍ പൈന്‍ മലനിരകള്‍ക്കിടയിലൂടെ സഞ്ചരിച്ചു പുതിയൊരു അനുഭൂതിയുമായി ഞങ്ങള്‍ വീണ്ടും താഴ്വരയിലേക്ക് തന്നെ മടങ്ങി,  കുട്ടികളുടെ പാര്‍ക്കില്‍ കുറച്ചു നേരം ചെലവഴിച്ചു. 

നിരവധി സിനിമകള്‍ക്ക്‌, പ്രത്യേകിച്ച്  ഹിന്ദി റൊമാന്റിക് ഗാന ചിത്രീകരണത്തിനു വേദിയായ ഗുല്‍മര്‍ഗ്, അതിന്റെ നിശബ്ദ ഭംഗി കൊണ്ട് പ്രകൃതിയോടു ഏറ്റവും അടുത്തിരിക്കുന്ന ഒരിടമാണ് എന്നതില്‍ സംശയമില്ല. ദൈവത്തിന്റെ കൈയ്യൊപ്പോടു കൂടിയ മനം മയക്കുന്ന ഗുല്‍മര്‍ഗിലെ സായാഹ്ന സന്ധ്യ ആസ്വദിച്ചു ഞങ്ങള്‍ അന്നവിടെ കൂടി.

പഹല്‍ഗം: (Pahalgam ) വേണ്ടതെല്ലാം ഒരു കുടക്കീഴില്‍: (ജൂലൈ 13 ബുധന്‍‍) 

സമുദ്ര നിരപ്പില്‍ നിന്നും 2130 മീറ്റര്‍ ഉയരത്തിലുള്ള പഹല്‍ഗം ലക്ഷ്യമാക്കി രാവിലെ എട്ടുമണിയോടെ ഞങ്ങള്‍ ഗുല്‍മര്‍ഗിനോട് വിട വാങ്ങി. 
കാണുന്ന ഓരോ പ്രദേശവും ഞ‍ങ്ങളുടെ മനം കവരുന്നതില്‍ എന്തുകൊണ്ടോ മത്സരിക്കുന്ന പോലെ തോന്നി. ഞ‍ങ്ങളുടെ ആവേശം മനസ്സിലാക്കി ഗൈഡ് രവി അദ്ദേഹത്തിന്റെ ആവനാഴിയിലെ അസ്ത്രങ്ങള്‍ ഓരോന്നായി എടുക്കാന്‍ തുടങ്ങി യാത്ര അര്‍ത്ഥ പൂര്‍ണ്ണമാക്കി.  യാത്രക്കിടക്ക് ക്രിക്കറ്റ്‌ ബാറ്റുണ്ടാക്കുന്നതു കാണാന്‍ വേണ്ടിയിറങ്ങി.

പഹല്‍ഗത്തിലെക്കുള്ള വഴിയുല്ടനീളം ഇത്തരം കൊച്ചു കൊച്ചു ഫാക്ടറികള്‍ കാണാനാവും.  മൂന്ന് നാല് ബാറ്റുകള്‍ വാങ്ങി ഞങ്ങള്‍ യാത്ര തുടര്‍ന്നു. റോഡിനു ഇരു വശവും പലതരം കൃഷികള്‍, കുറച്ചു കഴിഞ്ഞപ്പോള്‍ നീണ്ട ആപ്പിള്‍ തോട്ടങ്ങളും, വാള്‍നറ്റ് തോട്ടങ്ങളും. കാശ്മീര്‍  ആപ്പിളുകളുടെ  വിളവെടുപ്പ് ഓഗസ്റ്റ്‌  മാസത്തിലാണ്. കുറെ കഴിഞ്ഞപ്പോള്‍ റോഡിനു സമാന്തരമായി കൊച്ചു കൊച്ചു അരുവികള്‍. അതെ ഞങ്ങള്‍ പതുക്കെ പതുക്കെ 'അമര്‍നാഥ്'  യാത്രാ  കവാടമായ പഹല്‍ഗം എത്തികൊണ്ടിരിക്കുകയാണ്. അമര്‍നാഥ്‌ യാത്രയുടെ സമയമായതിനാല്‍ ഇടയ്ക്കിടെ  താല്‍ക്കാലിക പട്ടാള ക്യാമ്പുകള്‍.  അതി മനോഹരമായ ലിടാര്‍ നദിയുടെ തീരത്ത് കൂടി ഞങ്ങള്‍ പഹല്‍ഗത്തിലെത്തി ഹോട്ടല്‍ ഹില്‍ ടോപ്പില് ‍ചെക്ക്‌-ഇന്‍ ചെയ്തു.  നല്ല വൃത്തിയും സൌകര്യങ്ങളുമുള്ള പുതിയ ഹോട്ടല്‍. ജാലകത്തിലൂടെ നോക്കിയാല്‍ ഒരു വശത്ത് ലിടാര്‍ നദിയുടെ മനോഹാരിത, മറു വശത്ത് പൈന്‍ മരങ്ങള്‍ക്കിടയിലൂടെ ചെറിയ ചെറിയ പട്ടാള ടെന്റുകള്‍. ഞങ്ങള്‍ ഉച്ച ഭക്ഷണം കഴിച്ചു.

അഡ്വവന്ജ്ര്‍ സ്പോര്‍ട്സ്, ‍ റാഫ്റ്റിംഗ്, ഫിഷിംഗ്, ഹണിമൂണ്‍  സ്പോട്ട് എന്നിവക്കെല്ലാം പേര് കേട്ട പഹല്‍ഗത്തിലെ ഏറ്റവും ആകര്‍ഷകം അഞ്ചു കിലോമീറ്റര്‍  ചെങ്കുത്തായ പൈന്‍  മലനിരകള്‍  കയറിയെത്തുന്ന ബൈസ്രാന്‍ താഴ്വരകള്‍ തന്നെ. 

ഞങ്ങള്‍ കുതിര പുറത്തു കയറി അതി സാഹസികമായി മലകളുടെ ഏറ്റവും മുകളിലുള്ള മനോഹരമായ അതി വിശാലമായ പച്ചപുല്‍മേട്ടിലെത്തി. മലനിരകള്‍ക്കിടയില്‍ കൊച്ചു കൊച്ചു കൂരകളില്‍ താമസിക്കുന്ന തദ്ദേശ  വാസികളെ കാണാനാവും. ഒരു  മണിക്കൂറിലധികം  അവിടെ ചെലവഴിച്ചതിനു ശേഷം തിരിച്ചു പോന്നു, ഹോട്ടലിലെത്തി അല്‍പ്പം വിശ്രമിച്ച  ശേഷം തൂവെള്ള കളറില്‍ ഒഴുകുന്ന  ലിടാര്‍ നദിയുടെ തീരത്തേക്ക് നീങ്ങി. രാത്രിയാവോളം നദിക്കരയിലും  അടുത്തുള്ള പാര്‍ക്കിലും ചെലവഴിച്ചു ഞങ്ങള്‍ എട്ടുമണിയോടെ ഹോട്ടലില്‍ തിരിച്ചെത്തി. കാശ്മീര്‍ പ്രകൃതിയെ തൊട്ടറിഞ്ഞ മറ്റൊരു ദിനം കൂടി ഞങ്ങളില്‍ നിന്നും പതുക്കെ പതുക്കെ വിട വാങ്ങി.
‍  ‍
ഹസ്രത്ത്‌ ബാല്‍ മസ്ജിദില്‍ മസ്ജിദും ഷാലിമാര്‍  ഗാര്‍ഡനും (ജൂലൈ 14  വ്യാഴം‍‍)

കാശ്മീര്‍ യാത്ര പൂര്‍ണ്ണതയിലെത്തണമെങ്കില്‍ ഹൌസ് ബോട്ടിലെ താമസവും ദാല്‍ ലൈക്കിലൂടെയുള്ള യാത്രയും വേണമല്ലോ.ഞങ്ങള്‍ രാവിലെ എട്ടു മണിയോടെ പഹല്‍ഗത്തിനോട് വിട ചൊല്ലി.
മടങ്ങും വഴി ഞങ്ങള്‍ ശ്രീ നഗറില്‍ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ   ഹസ്രത്ത്‌ ബാല്‍ മസ്ജിദില്‍ കയറി. മുഗള്‍ സാമ്രാജ്യത്തിന്റെ മറ്റൊരു സംഭാവനയായ ഈ മസ്ജിദ് നിര്‍മ്മാണ കലയുടെ ചാതുരികൊണ്ട് തലയെടുപ്പോടെ ഇന്നും  നില നില്‍ക്കുന്നു. ദാല്‍ ലൈക്കിനു അഭിമുഖമായി നില്‍ക്കുന്ന മസ്ജിദിനു മുമ്പില്‍ അതിമനോഹരമായ പൂന്തോട്ടവും നിര്‍മ്മിച്ചിട്ടുണ്ട്. പ്രവാചകന്‍ മുഹമ്മദു  നബിയുടെത് എന്ന്   വിശ്വസിക്കപെടുന്ന  തലമുടി ഈ പള്ളിയില്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.  ഓരോ മാസത്തിലെയും അവസാനത്തെ വെള്ളിയാഴ്ച മാത്രമേ സന്ദര്‍ശകര്‍ക്ക് തിരു കേശം കാണിച്ചു കൊടുക്കുകയുള്ളൂ എന്നുള്ളതുകൊണ്ട് ഞങ്ങള്‍ക്കത് കാണാന്‍ തരപ്പെട്ടില്ല.

ഷാലിമാര്‍ ഗാര്‍ഡന്‍

ഹസ്രത്ത്‌ ബാല്‍ മസ്ജിദില്‍ നിന്നുമിറങ്ങി ഷാലിമാര്‍ ഗാര്‍ഡന്‍ ലക്ഷ്യമാക്കി ഞങ്ങള്‍ നീങ്ങി. ശ്രീ നഗറില്‍ നിന്നും പതിനഞ്ചു കിലോമീറ്റര്‍ അകലെ ദാല്‍ ലൈക്കിനു തെക്ക് വശത്തായി അതിമനോഹരമായ ഷാലിമാര്‍ ഗാര്‍ഡന്‍   മുഗള്‍ ഭരണാധികാരിയായ ജഹാന്ഗിര്‍ തന്റെ ഭാര്യ നൂര്‍ജഹാന് വേണ്ടി നിര്‍മ്മിച്ചതാണ്. 
ചെറുതായി ചാറ്റല്‍ മഴയുണ്ട്. നല്ല മൂടിയായ ക്ലൈമറ്റ് കാശ്മീരിലെ ഏറ്റവും വലിയ ഉദ്യാനമായ ഷാലിമാര്‍ ബാഗിനെ ഒന്നുകൂടി സുന്ദരിയാക്കി. കൊച്ചു കൊച്ചു  ഫൌണ്ടനുകളും, കനാലുകളും പൂന്തോട്ടവും കണ്ടു ഞങ്ങള്‍ ബസ്സില്‍  മടങ്ങിയെത്തി.  

പരസ്പ്പരം ലൈക്കി ദാല്‍ ലൈക്കിലൂടെ ഒരു സ്വപ്നയാത്ര:

'ദാല്‍ തടാകത്തിന്റെ നഗരമായ ശ്രീ നഗറില്‍ ഞങ്ങള്‍ ഒരു മണിയോടെ   തിരിച്ചെത്തി. ഇനി ദാല്‍ ലൈക്കിലുള്ള ഹൌസ്ബോട്ടില്‍ നിന്നും ഉച്ച ഭക്ഷണവും പിന്നെ സ്വപനത്തില്‍ പോലും കാണാതിരുന്ന ലൈക്കിലൂടെയുള്ള ശിക്കാരി യാത്രയും. ഞങ്ങള്‍  ഹൌസ് ബോട്ടില്‍ ചെക്ക്‌ ഇന്‍ ചെയ്തു. നാല് ബെഡ് റൂം, ഒരു വിശാലമായ സിറ്റിംഗ് റൂം, ഒരു ബാല്‍ക്കണി.  ആലപ്പുഴയിലെ  ഹൌസ് ബോട്ട്കളെ പോലെ ശ്രീ നഗറിലെ ഹൌസ് ബോട്ടുകള്‍ ചലിക്കുകയില്ല. അത് തടാകത്തില്‍ ഉറപ്പിച്ചു നിറുത്തിയിരിക്കുകയാണ്. ഹൌസുബോട്ടില്‍ തയ്യാറാക്കിയ നല്ല വെജിറ്റെറിയന്‍  ഭക്ഷണം കഴിച്ചു ഞങ്ങള്‍ ഒന്ന് വിശ്രമിച്ചു.

തടാകത്തിലൂടെ സ്വദേശികളും വിദേശികളും 'ശിക്കാരി (മേലാപ്പുള്ള കൊച്ചു വള്ളം)  സവാരി' നടത്തുന്നത് നോക്കി കണ്ടു. ലോകത്തിന്റെ എല്ലാ സൌന്ദര്യവും ഒരുമിച്ചു വെച്ചാലും ദാല്‍ ലൈക്കിനോട് കിടപിടിക്കുമോ.
എന്തൊരു മനോഹാരിത.

ഏകദേശം  18 കിലോമീറ്റര്‍ ചുറ്റളവിലുള്ള ദാല്‍ തടാകത്തില്‍ മൂന്നു മണിയോടെ ഞങ്ങള്‍ ബോട്ടിംഗ് തുടങ്ങി. ശിക്കാര എന്ന പേരില്‍ അറിയപ്പെടുന്ന മേലാപ്പുള്ള കൊച്ചു വള്ളങ്ങളില്‍ ദാല്‍ ലൈക്കിനെ ലൈക്കി നിരവധി സ്വദേശികളും വിദേശികളും. മണിക്കൂറിനു മുന്നൂറു രൂപ നിരക്കില്‍ ഞങ്ങള്‍ മൂന്നു മണിക്കൂര്‍ ലോകത്തിലെ ഏറ്റവും മനോഹരമായ് തടാകത്തില്‍ സമയം പോയതറിയാതെ കഴിച്ചു കൂട്ടി. തടാകത്തില്‍  ചെറുവള്ളങ്ങളില്‍ പഴങ്ങള്‍, പച്ചക്കറികള്‍, പൂക്കള്‍,  ഷാള്‍, കരകൗശല ഉല്പന്നങ്ങള്‍ തുടങ്ങി പലതും കിട്ടും.  കൊച്ചു കുട്ടികളും കാശ്മീര്‍ സ്ത്രീകളും തനിച്ചു ശിക്കാരി തുഴഞ്ഞു പോവുന്ന കാഴ്ച കൌതുകകരമാണ്.

മൂന്നു ഭാഗങ്ങളും മല നിരകളാല്‍ ചുറ്റപെട്ടിരിക്കുന്ന ദാല്‍ ലൈക്കില്‍ നിരവധി ഫൌണ്ടനുകളും, മുഗള്‍ ഗാര്‍ഡ‍നടക്കമുള്ള  പൂന്തോട്ടങ്ങളും കണ്ണിനു കുളിരേകുന്ന കാഴ്ചകളാണ്. ഒരിക്കലും ഒളിമങ്ങാത്ത സ്വപ്നങ്ങളുടെ ചിരകാല സ്മരണകളായി സൂക്ഷിക്കാന്‍. ശിക്കാരികളില്‍ കറങ്ങി നടക്കുന്ന ഫോട്ടോ ഗ്രാഫര്‍മാരില്‍ നിന്നും  ഞങ്ങള്‍ കാഴ്മീര്‍ ഡ്രെസ്സില്‍ വൈവിധ്യങ്ങളായ ഫോട്ടോകള്‍ എടുത്തു.

മൂന്ന് മണിക്കൂര്‍ പോയതറിയാതെ ഭൂമിയിലെ സ്വര്‍ഗ്ഗത്തിലെ അത്യുന്നതങ്ങളില്‍ ഞങ്ങള്‍ മതിമറന്നു ഉല്ലസിച്ചു ഏഴു മണിയോടെ ശ്രീ നഗറിലെ ദാല്‍ ലൈക്കിനു ചുറ്റുമുള്ള വഴിയോര കച്ചവടക്കാരില്‍ നിന്നും ചെറിയ തോതില്‍ ഷോപ്പിംഗ്‌ നടത്തി. ഉറ്റവര്‍ക്കും ഉടയവര്‍ക്കും അവിസ്മരണീയമായ യാത്രയുടെ ഓര്‍മ്മ ചെപ്പുകള്‍ പങ്കു വെക്കാന്‍  കാശ്മീ കരകൌശലതയുടെ അടയാളങ്ങള്‍  ഓരോന്ന് വാങ്ങി. രാത്രി പത്തു മണിയോടെ ശിക്കാരിയില്‍ ഞങ്ങള്‍ ഹൌസ്ബോട്ടിലേക്ക് മടങ്ങിയെത്തി ഭക്ഷണം കഴിച്ചു.    അന്ന് രാത്രി, ദാല്‍ ലൈക്കിന്റെ നിശബ്ദ ഭംഗി ഹൃദയത്തില്‍ ഏറ്റു വാങ്ങി  ഹൌസ് ബോട്ടില്‍ അന്തിയുറങ്ങി.


പ്രകൃതിയുടെ മടിത്തട്ടില്‍ നിന്നൊരു വിടവാങ്ങല്‍ (ജൂലൈ 15  വെള്ളി)


ജൂലൈ പതിനഞ്ചു ഞങ്ങള്‍ കാശ്മീരിനോട് സങ്കടത്തോടെ വിട പറയുകയാണ്. കഴിഞ്ഞ അഞ്ചാറു ദിവസങ്ങളായി കാശ്മീരിനെ തൊട്ടറിയാനും   കണ്ടറിയാനും  ഞങ്ങള്‍‍ക്കിടയായി.  മനം മയക്കുന്ന പ്രകൃതി രമണീയത, പച്ച പുതച്ചു കിടക്കുന്ന വയലേലകള്‍‍,  ഇടതൂര്‍ന്നു നില്‍ക്കുന്ന പൈന്‍ മരങ്ങള്‍,'Madam  Listen  to me'    എന്ന് പറഞ്ഞു എപ്പോഴും കാശ്മീരിന്റെ വൈവിധ്യങ്ങള്‍ 'തിന്നാവുകളായ' ഞങ്ങളുടെ ശ്രീമതികളെ കൂടി തീറ്റിച്ചു   മനസ്സിലാക്കി കൊടുത്ത ഗൈഡ് രവി.  
വാല്നറ്റ്‌ മരങ്ങള്‍,നീണ്ട ആപ്പിള്‍  തോട്ടങ്ങള്‍, കണ്ണെത്താ ദൂരം നീണ്ടു കിടക്കുന്ന കുങ്കുമ  പാടങ്ങള്‍, കരിങ്കല്ലില്‍ കൊത്തുപണിയെടുക്കുന്ന കാഷ്മീരികള്‍, അനന്തമായി പരന്നു കിടക്കുന്ന ദാല്‍ ലൈക്ക്, പിന്നെ, സുന്ദരികളായ കാശ്മീരി പെണ്‍കൊടികള്‍, ഏതു പാതി രാത്രിയിലും സ്ത്രീകള്‍ക്കും  കുട്ടികള്‍ക്കും  നിര്‍ഭയമായി യാത്ര ചെയ്യാം. പിടിച്ചു പറികളും , സ്ത്രീകള്‍ക്ക് നേരയുള്ള അതിക്രമവും തീരെയില്ല. ഒരിക്കല്‍ പോലും ഞങ്ങള്‍ക്ക്  കാശ്മീരില്‍ ചിലയിടങ്ങളിലുള്ള 

പട്ടാളക്കാരെ കൊണ്ടോ പോലീസുകാരെ കൊണ്ടോ ബുദ്ധിമുട്ടുകള്‍ അനുഭവപെട്ടില്ല.  എല്ലാം  ഞങ്ങളുടെ കണ്ണും കാതും കവര്‍ന്നെടുത്തു. കൂടാതെ
ഇവരെയെല്ലാം വിട്ടു സങ്കടത്തോടെ ഞങ്ങള്‍ അനിവാര്യമായ വിട വാങ്ങലിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞങ്ങള്‍ ഭൂമിയിലെ സ്വര്‍ഗ്ഗത്തില്‍ പ്രകൃതിയുടെ മടിത്തട്ടില്‍ മതിമറന്നിരിക്കുകയായിരുന്നു. ഏതാണ്  കൂടുതല്‍ ആകര്‍ഷിച്ചത്, ഉത്തരം കണ്ടെത്താന്‍ എനിക്കോ നിങ്ങള്‍ക്കോ ആവില്ല. ഒന്ന് ഉറപ്പിച്ചു പറയുന്നു ഇനിയും വരും, ഈ സൌന്ദര്യം നുകരാന്‍. അതിനെനിക്കാവട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിച്ചു, ഒപ്പം കാശ്മീരിന്റെ ശ്വാശ്വതമായ സമാധാനത്തിനും, അടിസ്ഥാന വികസനത്തിനും.


അതാണ്‌ ഓരോ കാഷ്മീരിയും ഇപ്പോള്‍ ആഗ്രഹിക്കുന്നത്.
ടൂറിസവും വികസിച്ചെങ്കില്‍  മാത്രമേ കാശ്മീരികള്‍ക്ക് നില നില്‍ക്കാനാവൂ  എന്ന സത്യം അവര്‍ മനസില്ലാക്കി കഴിഞ്ഞു. അവര്‍ തിരിച്ചറിവിന്റെ പാതയിലാണ്, കണ്ണ് തുറക്കെണ്ടവര്‍ കണ്ണുകള്‍ തുറക്കട്ടെ, കാശ്മീരികളുടെ സ്വപ്നങ്ങള്‍ക്ക് വിലങ്ങു തടിയായിനില്‍ക്കുന്ന കാപാലികര്‍ ദൈവത്തിന്റെ ഈ സ്വര്‍ഗ്ഗ ഭൂമിയില്‍ നിന്നും എന്നെന്നുക്കുമായി ഇല്ലാതാവട്ടെ. അതെ കാശ്മീര്‍ ഇപ്പോള്‍ ഏറെ ക്കുറെ ശാന്തമാണ്.   അത് അങ്ങിനെ തന്നെയിരിക്കട്ടെ  എല്ലാ കാലവും.

'ഭൂമിയിലെ സ്വര്‍ഗ്ഗത്തിലേക്ക് ഞങ്ങള്‍ പോയ വഴി:

ജൂലൈ ഏഴിന് രാവിലെ ഒന്‍പതു മണിയോടെ ഞങ്ങള്‍  ജിദ്ദയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ ഡല്‍ഹിയിലെത്തി. മൂന്നു ദിവസം ഡല്‍ഹി, ജൂലൈ പത്തിന് രാവിലെയുള്ള  എയര്‍ ഇന്ത്യ വിമാനത്തില്‍ ശ്രീ നഗറില്‍ എത്തി.

ഡല്‍ഹിയില്‍ നിന്നും നമുക്ക് ട്രെയിന്‍ മാര്‍ഗവും (ജമ്മു വരെ ട്രെയിനും ജമ്മുവില്‍ നിന്ന് ശ്രീ നഗറിലേക്ക് കാര്‍ ‍ - 290km) വിമാന മാര്‍ഗവും ശ്രീ നഗറിലെത്താം.  ഒത്തിരി ബജറ്റ് എയര്‍ലൈന്‍സ്‌ ഉള്ളത് കൊണ്ട് തന്നെ 2800 - 5000 രൂപാ നിരക്കില്‍ വിമാനത്തിനു ടിക്കറ്റ്‌ കിട്ടും. നേരത്തെ ബുക്ക്‌ ചെയ്യുന്നത് അനുസരിച്ച് ടിക്കറ്റ് വിലയില്‍ കുറവ് ലഭിക്കുന്നതാണ്. ഭക്ഷണ ചെലവുകള്‍ കാശ്മീരില്‍ ഡല്‍ഹിയെ അപേക്ഷിച്ച് വളരെ കുറവാണ്.  ഹോട്ടല്‍ ചെലവുകളും മറ്റു യാത്ര ചെലവുകളും കുറവ് തന്നെ. പ്രതി ദിനം 2000 മുതല്‍ മൂവായിരം വരെ കൊടുത്താല്‍ ഫാമിലിക്ക്‌ സൌകര്യമായ നല്ല താമസ സൗകര്യം ശ്രീനഗര്‍, സോണാമാര്‍ഗ്,  ഗുല്‍മാര്‍ഗ് , പഹല്‍ഗം എന്നിവിടങ്ങളില്‍ എല്ലാം ലഭ്യമാണ്. ഹൌസ് ബോട്ടുകളിലെ താമസത്തിന് ഹോട്ടലിലെ താമസത്തിന്റെ അതെ ചെലവു തന്നെ. ഡല്‍ഹി-ശ്രീനഗര്‍-ഡല്‍ഹി വിമാന ടിക്കറ്റുകള്‍ അടക്കം ഒരു ഫാമിലിക്ക്‌ 80000 - 85000- രൂപ  (രണ്ടു കുട്ടികള്‍, സെല്‍ഫ് ആന്‍ഡ്‌ വൈഫ്‌) ചെലവു വന്നു.

യാത്രയിലെ നഷ്ട്ടബോധം:  സോണമാര്‍ഗില്‍ താമസിക്കാതിരുന്നത്.


ഇവര്‍ ഞങ്ങള്‍ക്ക് വഴികാട്ടികളായി.



Our Guide Ravi (Srinagar) : 9797 483923
GREEN INDIA TOURS & TRAVELS
Ameen Nechikkadan | Managing Director |+91 - 934 99 333 55

PACKAGE  TOURS|CARS  & COACHES| HOUSE BOAT|TREE  HOUSE
Near Passport Office|Eranhipalam|Kozhikode (Calicut)|Kerala|India
greenindiatours@gmail.com   |   www.greenindiatravels.com



Contact # 2 -
Telehone:  Off : 0091 495  6411395
 keralawondertours@gmail.com
http://www.keralawondertours.com/
Tra-Well India Holidays
Calicut I Kerala

HOTEL CONTACT DETAILS:
BROWN PALACE  - SRINAGAR
HOTEL BROWN PALACE
BOULEVARD , SRINAGAR
KASHMIR, INDIA
PHONE : 0 194-2500216
FAX                        : 0 194-2500217

HOTEL HILTOP – PAHALGAM
MAIN MARKET
PAHALGAM
JAMMU & KASHMIR
190001, INDIA
PHONE : 01936 242385

ROYAL PARK - GULMARG
JAMMU & KASHMIR
PHONE : 01954 254561, 01954 254562, 01954 292432
Shanavas Elayoden: elayodenshanavas@gmail.com

Please visit: കാശ്മീര്‍ താഴ്‌വരകളിലൂടെ ഒരു സ്വര്‍ഗ്ഗീയ യാത്ര......

Read more at: https://www.mathrubhumi.com/travel/travel-blog/--1.36818

https://www.mathrubhumi.com/travel/travel-blog/--1.36818

Wednesday, September 7, 2011

ഓണാശംസകള്‍


"ദൂരെയാണ് കേരളം പോയ്‌ വരാമോ
പ്രേമ ദൂതുമായ്‌ തെന്നലേ പോയ്‌ വരാമോ
അവിടെയെല്ലാ  മുറ്റത്തും പൂക്കളം കാണാം
എന്റെ   അങ്കണത്തില്‍ മാത്രം കണ്ണുനീര്‍ക്കളം കാണാം .............."

ഏവര്‍ക്കും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഓണാശംസകള്‍.

Thursday, June 2, 2011

പള്ളിമുക്ക് ഫലിതങ്ങള്‍.





പള്ളിമുക്ക് ഫലിതങ്ങള്‍.

ഞാന്‍ കണ്ടതും കേട്ടതുമായ എന്റെ നാടുമായി (ചെറുകോട്)  സാമ്യമുള്ള നാട്ടു   ഫലിതങ്ങളില്‍ ചിലത് നിങ്ങളുമായി പങ്കു വെക്കുന്നു. 

1 . കുഞ്ഞാലി ഹാജി ചില നേരമ്പോക്കുകള്‍:

 ഹാജിയാര്‍ക്ക് വന്ന സമന്‍സ്. 

ഞങ്ങളുടെ നാട്ടിലെ പ്രധാനിയായിരുന്നു  ഞങ്ങള്‍ക്കെല്ലാം പ്രിയങ്കരനായിരുന്ന ശ്രീ  കുഞ്ഞാലി ഹാജി.  മൂപ്പരെ കുട്ടികള്‍ കുഞ്ഞലാക്ക എന്നും, വലിയവര്‍ ഹാജിയാര്‍ എന്നുമാണ് ബഹുമാനത്തോടെ വിളിച്ചിരുന്നത്‌. 


വലിയൊരു  സുഹൃത്   വലയത്തിനുടമയായ  ഹാജിയാര്‍ അഞ്ചു നേരവും പള്ളിയില്‍ നിന്ന് തന്നെ നമസ്ക്കരിക്കുന്നതില്‍  കണിശത കാണിച്ചിരുന്നു. നാട്ടില്‍ ഒരു റൈസ്മില്‍ ഉടമ കൂടിയായ ഹാജിയാര്‍  ഞങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു 'സ്റ്റാര്‍' ആയി നടക്കുന്ന കാലത്താണത്‌ സംഭവിച്ചത്.

ഒരിക്കല്‍ ഒരു അറസ്റ്റു വാറണ്ടുമായി പോലീസുകാരന്‍   കുഞ്ഞാലി ഹാജിയെ തിരഞ്ഞു വന്നു. നാട്ടിലെ പ്രമാണിമാരെല്ലാം അഡ്രസ്‌ നോക്കി, തെറ്റിയിട്ടില്ല സമന്‍സ് ഹാജിയാര്‍ക്ക് തന്നെ.   സിനിമാ ഹാളില്‍ നിന്നും പുക വലിച്ചതാ കേസ് അതും ഒരു ഉച്ച പടത്തിന്. കേട്ടവര്‍ കേട്ടവര്‍ മൂക്കത്ത് വിരല്‍ വെച്ച് പോലീസുകാരന്റെ പിന്നാലെ ഹാജിയാരുടെ അടുത്തേയ്ക്ക് നീങ്ങി. പരദൂഷണത്തില്‍ ഗിന്നസ് ബുക്കില്‍ ഇടം നേടാനായി ശ്രമം നടത്തുന്നവരില്‍ ചിലര്‍ അടക്കം പറഞ്ഞു തുടങ്ങി.  

ഹാജിയാര്‍ പോലീസുകാരന്റെ  കൈ പിടിച്ചു അങ്ങാടിയിലൂടെ ആകെ നടന്നു, തന്നെ അറസ്റ്റു ചെയ്യാന്‍ വന്നതും, അതിന്റെ കാരണവും ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു.  സംഗതിയുടെ ഗുട്ടന്‍സ് പിടികിട്ടിയ പോലീസുകാരന്‍  എങ്ങിനെയെങ്കിലും ഒന്ന് തടി എടുത്താല്‍ മതി എന്നായി. ജീവിതത്തില്‍ ഹാജിയാര്‍ സിനിമയും കണ്ടിട്ടില്ല, പുകയും വലിച്ചിട്ടില്ല സമന്‍സ് കൊടുക്കാതെ അതുവഴി വന്ന ബസ്സില്‍ ചാടി കയറി അയാള്‍ സ്ഥലം വിട്ടു.  ഹാജിയാരുടെ ആമീനെ പിടിച്ചുള്ള നടത്തത്തെക്കാള്‍  രസകരമായി ഇപ്പോഴും തോന്നുന്നത് ആരായിരിക്കും പോലീസ് പിടിച്ചപ്പോള്‍ കൃത്യമായി ഹാജിയാരുടെ പേരും അഡ്രസ്സും പറഞ്ഞു കൊടുത്തു തടിതപ്പിയ  വിരുതന്‍
 ****************************************

ലീഗ് ഹൈ പവര്‍ മീറ്റിങ്ങില്‍ ഹാജിയാര്‍. 

കോഴിക്കോട് ലീഗ് ഹൈ പവര്‍ കമ്മിറ്റി കൂടുന്നു. ബാബറി മസ്ജിദ് പൊളിച്ച സംഭവം ചര്‍ച്ച ചെയുകയാണ്. പാണക്കാട് തങ്ങളെ കൂടാതെ   MP MLA  തുടങ്ങി ക്ഷണിക്കപെട്ട ആളുകള്‍ക്ക് മാത്രം പ്രവേശനം.   ലീഗിന്റെ  പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ്‌ മാത്രമായ കുഞ്ഞാലി     ഹാജി കോഴിക്കോട്ടെ  മീറ്റിംഗില്‍ പങ്കെടുക്കാന്‍ എത്തി.  ഗേറ്റ് മാന്‍ ഹാജിയാരെ തടഞ്ഞു നിര്‍ത്തി.  MP , MLA  എന്നിവര്‍ക്കെ പ്രവേശനമുള്ളു  എന്ന് പറഞ്ഞു.  തോളിലിരിക്കുന്ന മുണ്ട് കുടഞ്ഞു ഞാന്‍ പിന്നെ  അന്റെ ഒലക്കയാണോടാ  എന്ന് ചോദിച്ചു ഹാജിയാര്‍ കയര്‍ത്തു.  മൂപ്പരും ഏതോ ഒരു  MP യോ MLA യോ ആയിരിക്കുമെന്ന് കരുതി ഗേറ്റ്മാന്‍ ഭവ്യതയോടെ ഗേറ്റ് തുറന്നു  ബഹുമാന പുരസ്ക്കരം ഹാജിയാരെ മീറ്റിംഗ് ഹാളിലേയ്ക്ക് ആനയിച്ചു.
*******************************************

ഓസിനൊരു ബിരിയാണി 

ഒരിക്കല്‍ നമ്മുടെ ഹാജിയാര്‍ അങ്ങാടിയിലുള്ള തന്‍റെ വീട്ടില്‍ ബീഫ് ബിരിയാണി ഉണ്ടാക്കി വഴിയില്‍ പോകുന്നയെല്ലാവരെയും വിളിച്ചു സല്‍ക്കരിച്ചു. ഞാനും കൊതി മൂത്ത് ആ ബിരിയാണി ആര്‍ത്തിയോടെ കഴിച്ചു. ഭക്ഷണം കഴിച്ച  ശേഷം  ഹാജിയാര്‍ ഒരു വെള്ള പേപ്പറില്‍ പേര് എഴുതാന്‍ പറഞ്ഞു.
അടുത്ത ദിവസത്തെ പത്രം കണ്ടപ്പോള്‍ ഞങ്ങള്‍  അന്തം വിട്ടത്, പേര്  സഹിതം.ബിരിയാണി കഴിച്ചവരെല്ലാം ഹാജിയാരുടെ പാര്‍ട്ടിയില്‍ ചേര്‍ന്നതായി വാര്‍ത്ത.
*******************************************

2 കോയ ഫലിതങ്ങള്‍:

കടന്നു വരൂ കോയാ

എന്നെക്കാള്‍   സീനിയര്‍ ആണെങ്കിലും  ഉമ്മര്‍ കോയ എന്റെ  ഫ്രണ്ട് ആണ്. ഇപ്പോള്‍ കൂയന്‍ റിയാദില്‍ ജോലി ചെയ്യുന്നു.  കോയ സ്കൂളില്‍ പഠിക്കുന്ന സമയം. നേരം വൈകി ക്ലാസ്സിലേയ്ക്ക് വന്ന കോയ ക്ലാസ്സില്‍ കയറാന്‍ ടീച്ചറിന്റെ  അനുമതിക്കായി വാതില്‍ക്കല്‍ കാത്ത് നിന്നു.


സര്‍ എന്ന വിളി കേട്ട ഉടനെ ടീച്ചര്‍ കോയയോട് കടന്നു വരൂ എന്ന് പറഞ്ഞു. കൈയിലുള്ള പുസ്തകം അവിടെ വെച്ച് കോയ തറയില്‍ കിടന്നു ഉരുണ്ടു ഉരുണ്ടു ക്ലാസ്സില്‍ എത്തി. തന്റെ വാക്കിനെ അപ്പടി അനുസരിച്ച ശിഷ്യന്റെ അഭ്യാസം കണ്ടു ടീച്ചറും കുട്ടികള്‍ക്കൊപ്പം പൊട്ടി ചിരിച്ചു!
*******************************************

നല്ലൊരു ഫുട്ബോള്‍ കളിക്കാരനായിരുന്നു കോയ. ചെറുകോട്ട് തെറ്റില്ലാത്തൊരു സെവന്‍സ് ഫുട്ബാള്‍ ടീം അന്നും ഇന്നുമുണ്ട്.  നാട്ടിലെ ഏറ്റവും സമ്പന്ന കുടുംബത്തിലെ പയ്യനായ കോയയുടെ ശരീരം വളരെ മെലിഞ്ഞിട്ടാണ്.  ഒരിക്കല്‍ മലപ്പുറം ജില്ലയിലെ പൂങ്ങോട് ചെറുകോടു യാസും   നിലമ്പൂര്‍ യാസും തമ്മില്‍ സെമിഫൈനല്‍ മത്സരം നടക്കുന്നു. കോയ അടിച്ച ഒരു ഗോളിന് ഞങ്ങള്‍ മുമ്പിട്ടു  നില്‍ക്കുന്നു. കാണികളെ കോരി തരിപ്പിച്ചു  നല്ല ഫോമിലായ കോയ പന്തുമായി മുന്നേറുന്നു. .  അപ്പോള്‍ കാണികളില്‍ ഒരു കാക്കയുടെ വക കമെന്റ്:"ഈ കുട്ടി കുറച്ചു തിന്നാന്‍ കൂടി ഉള്ളിടത്താണെങ്കില്‍  പിന്നേയ അവനെ ആര്‍ക്കും പിടിച്ചാല്‍ കിട്ടുകയില്ല!


*******************************************

3 )  എന്റെ പോസ്റ്റില്‍ വീണ നാല് ഗോളുകള്‍.

ഒരിക്കല്‍ ചെറുകോടും മലപ്പുറവും തമ്മില്‍ തിരുവാലിയില്‍ സെവന്‍സ് ഫുട്ബാള്‍  നടക്കുന്നു. ഞങ്ങളുടെ ഗോള്‍ കീപ്പര്‍ അന്ന് പുറത്തു കല്യാണത്തിന് പോയിരുക്കുകയാണ്.  ടീമില്‍ ഗോള്‍ കീപ്പര്‍ അടക്കം ഞങ്ങള്‍ എട്ടു പേര്‍ മാത്രം. കളി തുടങ്ങാന്‍ സമയമായിട്ടും ഗോള്‍ കീപ്പര്‍ എത്തിയില്ല. ഞങ്ങള്‍ ആകെ വിഷമിച്ചു. കൂട്ടത്തിലെ നല്ല കളിക്കാരനായ എന്റെ കൂട്ടുകാരന്‍ മുഹമ്മദു ഗോള്‍ വലയം കാക്കാം എന്ന് ഏറ്റു. ഒന്നാം പകുതി വരെ ഞങ്ങള്‍ പിടിച്ചു നിന്നു. (1-1) രണ്ടാം പകുതിയില്‍ മുഹമ്മദിനു  കളിക്കാന്‍ ആശ മൂത്ത്, ഇനി നീ പോസ്റ്റില്‍ നിന്നോ ഞാന്‍  കളിക്കാം എന്ന് പറഞ്ഞു എന്നെ പോസ്റ്റില്‍ നിറുത്തി. അന്ന് വരെ പോസ്റ്റില്‍ നില്‍ക്കാത്ത എന്റെ പോസ്റ്റില്‍ ഇരുപതു  മിനിട്ടിനുള്ളില്‍ നാല് ഗോളുകള്‍. എന്റെ തവള പിടുത്തം കണ്ടു കാണികളില്‍ ഒരു കാക്കയുടെ കമെന്റു,

"മനേ നീ ആ ജഴ്സി അഴിച്ചു ക്രോസ് ബാറില്‍ ഇട്ടു ഇങ്ങോട്ട് കേറി പോര്. ജഴ്സി തടുത്തോള്ളും ബാക്കി ഗോളുകള്‍.കളി ഒന്ന് തീര്‍ന്നു കിട്ടാന്‍ അന്ന് ഞാനും കാണികളും പെടാപാട് പെട്ടു
  
 *******************************************

Tuesday, May 10, 2011

ഞാന്‍ എന്റെ ദുഃഖം

എന്റെ ബ്ലോഗിലെ അവസാന പോസ്റ്റ്  (http://elayodenshanavas.blogspot.com/2011/02/blog-post.html വാലന്‍ന്റൈന്‍ ഡേയും, സൂറാബിയും പിന്നെ ഞാനും)  വായിച്ചു  സൂറാബി എന്റെ ബ്ലോഗ്‌ പൂട്ടിച്ചുവോ എന്ന് പലരും ഇന്നും എന്നോട് ചോദിച്ചു കൊണ്ടിരിക്കുന്നു. ആ പോസ്റ്റിനു ശേഷം മൂന്നു മാസമായി ഞാന്‍ ഒരു വന വാസത്തില്‍ ആയിരുന്നു. എല്ലാറ്റില്‍ നിന്നും  ഉള്‍വലിയുകയായിരുന്നു.

ചുരുങ്ങിയ സമയം കൊണ്ട് എനിക്ക് ലഭിച്ച കൂട്ടുകാരെയൊക്കെ പതുക്കെ പതുക്കെ നഷ്ട്ടപെടാന്‍ തുടങ്ങി. ചിലര്‍ ചോദിച്ചു എന്ത് പറ്റിയെന്നു, ചിലര്‍ വീണ്ടും വീണ്ടും ചോദിച്ചു, ബ്ലോഗിനൊരു ചരമ  ഗീതം എഴുതാന്‍ പോലും സമയമായ പോലെ തോന്നിയ സമയങ്ങളില്‍ ഞാന്‍ ഓരോ കാരണങ്ങളാല്‍ പറഞ്ഞു അവരില്‍ നിന്നും ഒഴിഞ്ഞു മാറി.

ശകുനങ്ങളിലും  ശകുനം മുടക്കികളിലും അന്നും ഇന്നും വിശ്വാസമില്ലാത്ത ഞാന്‍  2011 വേഗം കടന്നു പോവാന്‍ വേണ്ടി ആശിച്ചു.  പുതുവര്‍ഷം  പുലര്‍ന്നത് മുതല്‍ എന്നോട് അടുത്തവര്‍ക്ക് പലര്‍ക്കും ഓരോരോ തിരിച്ചടികള്‍ നേരിട്ട് കൊണ്ടിരുന്നപ്പോള്‍ അതെല്ലാം എന്റെ നഷ്ട്ടങ്ങള്‍ കൂടി ആയി മാറുകയായിരുന്നു. ഞാന്‍ ഏറ്റവും സ്നേഹിക്കുകയും, ബഹുമാനിക്കുകയും, ഇഷ്ടപ്പെടുകയും ചെയ്യുന്ന എന്റെ ഒരു സുഹൃത്തിന് അയാളുടെ ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടി ചിലര്‍ സമ്മാനിച്ചപ്പോള്‍  എനിക്ക് അത് സഹിക്കാവുന്നതിലും അപ്പുറമായി വന്നു.  ആ തിരിച്ചടിപ്പോലും പുഞ്ചിരി പോലെ കണ്ടു മുന്നോട്ടു പോവുന്ന അയാളുടെ വലിയ മനസ്സ് എനിക്ക് ഇല്ലാതെ പോയി. 

വീണ്ടും ബ്ലോഗിലേക്കും എന്റെ സുഹൃത്തുകളുടെ അടുത്തേക്കും തിരുച്ചു വരാന്‍ ആവും എന്ന  വിശ്വാസത്തോടെ ഈ കുറിപ്പ് ബ്ലോഗിലെ എന്റെ ഏറ്റവും അടുത്ത ഒരു സുഹൃത്തിന്റെ അറിയാതെ പോയ ഒരു ചോദ്യത്തിന് മറുപടിയായി ഇവിടെ സമര്‍പ്പിക്കുന്നു.


**************************




Sunday, February 13, 2011

വാലന്‍ന്റൈന്‍ ഡേയും, സൂറാബിയും പിന്നെ ഞാനും



പടച്ചോനെ, നാളെ ഫെബ്രുവരി പതിന്നാലാണ്.  ഈ ഹലാക്കിന്റെ അവിലും കഞ്ഞി  കണ്ടുപിടിച്ച ഹറാം പിറന്നോരെ നേരിട്ടൊന്നു കിട്ടിയിരുന്നെങ്കില്‍. ‍ ഇന്ന് ഓഫീസില്‍ ഇരുന്നിട്ടൊരു ഇരിക്കപൊറുതിയില്ല. ചാറ്റാനും ചീറ്റാനും വയ്യ. ഇതൊന്നു പോസ്റ്റാന്‍ എങ്കിലും കഴിഞ്ഞാല്‍ മതിയായിരുന്നു.

ഫെബ്രുവരി പതിന്നാല്‌, ഇങ്ങള് കരുതുംപോലെ നമ്മക്കും എന്‍റെ കെട്ടിയോള് പട്ടിക്കാട്ടുക്കാരത്തി  സൂറാബിക്കും അത് വാലന്‍ന്റൈന്‍    ഡേ മാത്രമല്ല. സൂറാബിനെ എന്‍റെ തലയില് കെട്ടി വെച്ചതിന്റെ വാര്‍ഷികം കൂടിയാണ്.   സൂറാബിക്കും, ഓളെ ബാപ്പാക്കും ഫെബ്രുവരി പതിന്നാല്‌  ആഘോഷമാണ്.  എനിക്കും, ബാല്‍ താക്കര്‍ക്കും ഇതൊന്നും പിടിക്കൂല.  കൊല്ലങ്ങളായി ഞാനും താക്കറെയും   ഫെബ്രുവരി പതിന്നാലൊരു  കരിദിനമാക്കി  കൊണ്ടാടുകയാണ് പതിവ്. 

കഴിഞ്ഞ ഫെബ്രുവരി പതിന്നാലിനു സൂറാബിക്ക്   കൊടുത്ത സമ്മാനം ഓള്‍ക്ക്  അത്ര രസിച്ചിട്ടില്ല.  അന്ന് ഞാന്‍ ഓളെ ഒരു പാക്കറ്റ് ഗ്യാലക്സി  ചോക്ലേറ്റില്‍   തള്ളിടാന്‍ നോക്കിയെങ്കിലും ഏശിയില്ല. ചോക്ലേറ്റ് വാങ്ങി ഓളെ കാണാതെ  അത് പാത്തു വെച്ച്, ഞാന്‍ ഷട്ടില്‍ കളിക്കാന്‍ പോയി. മടങ്ങി വന്നപ്പോള്‍ തന്നെ മനസ്സിലായി സൂറാബി ശരിയല്ല എന്ന്,  ഓള്‍ക്ക് കരുതിയ ഗിഫ്റ്റ് കുട്ടിയാള്   തിന്നു  കുരുവാക്കിയിരിക്കുന്നു.  ഓളെ കോടിയ മൂന്ത ഒന്ന്  നന്നാക്കാന്‍  പതിനെട്ടു അടവും പയറ്റി. പിന്നെ സൂറാബിക്ക് ഈ മുട്ടായി ഗിഫ്റ്റ് ഒന്നും പോര.  വാലന്‍ന്റൈന്‍ ഡേയും വിവാഹ വാര്‍ഷികവും  ഒരുമിച്ചായത് കൊണ്ടു   ഓള്‍ക്ക് രണ്ടു ഗിഫ്റ്റ്  വേണം എന്നാ ഓളെ വിചാരം. നേരം വെളുത്തു ചങ്ങന്‍  കോഴികള്‍   കൂവുന്നതിനു മുമ്പ്  ഫോണിലൂടെ ചില പിടക്കോഴികള്‍ കൂവാന്‍ തുടങ്ങും.  ഗിഫ്റ്റ് എന്തു കിട്ടിയെടീ എന്നും ചോദിച്ചു മേനി പറയാനും നമീമത്തു പറയാനും.   മജ്ജത്തു കട്ടില്‍മേല്‍  മൂക്കില് പഞ്ഞി വെച്ചു   പോകുമ്പോളായാലും  മേനി പറയാന്‍   ഇക്കൂട്ടര്‍ക്ക് ഗിഫ്റ്റ് വേണ്ടി വരും. ഓളെ  ഏട്ടത്തി ആബിദാക്കും, ഒപ്പം പഠിച്ച ഷഹര്‍ബാനും ഫൌസിക്കും കിട്ടുന്ന ഓരോരോ ഗിഫ്റ്റ് കഥകള്‍ കേട്ടു എനിക്ക് മനം മടുത്തിട്ടുണ്ട്.

ഇത്തവണയെങ്കിലും  ആര്‍ക്കും കിട്ടാത്ത നല്ലൊരു ഗിഫ്റ്റ് സൂറാബിക്ക് കൊടുക്കണം. അതുകൊണ്ടു  സകല 'ഫയിസുവിനെയും' മനസ്സില്‍ ധ്യാനിച്ച്‌ ഇതൊന്നെഴുതാന്‍ തീരുമാനിച്ചത്. ഇതോടു കൂടി ഗിഫ്റ്റിനോടുള്ള  ആക്ക്രാന്തം സൂറാബി നിറുത്തും.  ഞാന്‍ മനസ്സില്‍   ഊറ്റം കൊണ്ടു.

ഒരു ഫെബ്രുവരി പതിന്നാലിനാണ്  എന്റെയും, സൂറാബിന്റെയും കല്ല്യാണം കഴിഞ്ഞത്.  കല്ല്യാണവും, തക്കാരവുമൊക്കെ കേമമായി  കഴിഞ്ഞപ്പളാ    അതിലും വല്യ ഹലാക്ക്‌ വരുന്നത്. ഒരു രാത്രി സൂറാബിന്റെ പട്ടിക്കാട്ടു രാപ്പാര്‍ക്കണം. ഹജ്ജിനു പോകുമ്പോ മീനായിലെ രാപ്പാര്‍ക്കല്‍ തെറ്റിച്ചാലും, കല്ല്യാണം കഴിഞ്ഞാല്‍ കെട്ടിയോളുടെ വീട്ടിലെ രാപ്പാര്‍ക്കല്‍ പള്ളിമുക്കിലെ (പള്ളിമുക്ക് ) എന്‍റെ  നാട്ടുകാര്‍ക്കും സൂറാബിന്റെ പട്ടിക്കാട്ടാര്‍ക്കും  ഫര്‍ളായ (നിര്‍ബന്ധമായ)  കാര്യമാണ്. ലീവില്ലെങ്കിലും പണി പോയാലും ശരി പട്ടിക്കാട്ടു പോയി രാപ്പാര്‍ക്കണമെന്നു   എന്‍റെ ഉമ്മച്ചിയും ശഠിച്ചു.  പോരാത്തതിന്  സൂറാബിന്റെ  ബാപ്പാന്റെ നിക്കാത്ത ഫോണ്‍ വിളിയും. മൂപ്പര് പെന്‍ഷന്‍ പറ്റിയ  DIG.  പോലീസിനെ കാണുമ്പോ തന്നെ മുട്ടു കാലു  കൂട്ടി അടിക്കിണ എനിക്ക് DIGന്നു  കേട്ടാല്‍ പിന്നെ പറയാനുണ്ടോ. (മൂപ്പര് പോലീസ് DIG അല്ല, DIG വകുപ്പ്  വേറെയാണെന്ന്  ഞാന്‍ മനസ്സിലാക്കിയത് ഈ അടുത്ത  കാലത്താണ്).

അവസാനം  സൂറാബി ഓളെ മുഹബ്ബത്ത് മൂത്തു, എനിക്ക് വാങ്ങി   തന്ന ഫുള്‍ കൈ കുപ്പായവും  ജീന്‍സും കുത്തി കയറ്റി എന്‍റെ പള്ളിമുക്കുന്നു പെണ്‍  വീട്ടില് രാപ്പാര്‍ക്കാന്‍  ഞാനും പോയി.   എന്‍റെ ജീവിതത്തിലെ ആദ്യ ഫുള്‍ കൈ കുപ്പായമിടല്‍  കര്‍മ്മം സൂറാബിന്റെ കാര്‍മികത്വത്തില്‍ അന്ന് നടന്നു.  ഓളെ വല്യ പൂതിയായിരുന്നു പുത്യാപ്ല ഫുള്‍ കൈ കുപ്പായമിടുകന്നുള്ളത്.   പോരാത്തതിന് ഓളെ  അഞ്ചു ഏട്ടത്ത്യാളെ മാപ്പ്ളാരും ഫുള്‍ കൈയാ.  ഞാന്‍ അതുവരെ  ഇടാത്ത ഫുള്‍ കൈ കുപ്പായം ഇട്ടു പോണത് കണ്ടു എന്‍റെ പെങ്ങളും അനുജനും, സൂറാബി എന്നെ കുപ്പിലാക്കിന്നു  കരുതി  ചുണ്ടില്‍ കുശു കുശുത്തു.

വൈകുന്നേരം ആറു  മണിയോടെ ഞാനും സൂറാബിയും പട്ടിക്കാട്  എത്തി. പുതിയ മരോനെ സ്വീകരിക്കാന്‍ മുറ്റം നിറച്ചും തുറുപ്പ കണ്ണുകളുമായി  ഒരുപാട്  ആള്‍ക്കാര്‍.  ഒരു നഴ്സറി സ്ക്കൂളിലെ മാതിരി   പത്തു മുപ്പതു    കുട്ടികള്‍ മൂക്ക് ഒലിപ്പിച്ചും ഒലിപ്പിച്ചാതെയും നില്‍ക്കണ്‍ത്    കണ്ടു ഞാന്‍ അന്തം വിട്ടു.   ഈ കുട്ട്യാളു മുഴുവന്‍ ഓളെ  ഏട്ടത്ത്യാളെ കുട്ടികള്‍.   പിന്നെ അമ്മോച്ചന്‍,  ഡോള്‍ബി സൌണ്ട് സിസ്റ്റം ഇന്നും കാത്തു പോരുന്ന അമ്മായിമ്മ, സൂറാബിന്റെ അഞ്ചു ഏട്ടത്ത്യാളും കെട്ടിയോന്മാരും,  പിന്നെ എത്ര എങ്ങിനെയായാലും പോലത്തെ 'ചെറിയ വര്‍ത്താനത്തിനു' മാത്രം  തൊള്ള തൊറക്കെണ ഓളെ നാത്തൂന്‍, കൂടാതെ  പറഞ്ഞത്  മാത്രം  കേള്‍ക്കാതെ പറയാത്തത് മുഴുവന്‍ കേള്‍ക്കുന്ന നബീസതാത്ത.    എല്ലാര്‍ക്കും കൈയും കാലും കൊടുത്ത് ഞാന്‍ ഒരു അരിക്കായി. ഫുള്‍ കൈ കുപ്പായമിട്ടതിന്റെ പൊറുതികേട്‌ വേറെയും.

ജിദ്ദയുടെ  ഉള്ളതും ഇല്ലാത്തതുമായ പോരിഷയും മറ്റും പറഞ്ഞു ഡോള്‍ബി കൊണ്ടു വന്ന കരിക്കിന്‍ വെള്ളം കുടിച്ചു ‍ഞാന്‍  ഒരുവിധം പിടിച്ചു നിന്നു .   രാത്രിയായി, ഭക്ഷണത്തിന്റെ നല്ല മണമുണ്ടെങ്കിലും തിന്നാന്‍ തരാള്ള കൂട്ടല്ല. എന്‍റെ പള്ളന്റെ ഉള്ളുന്നു ഓരോ ഒച്ചയും  വിളിയും തുടങ്ങി.

"മോല്ല്യാര് മദ്രസ്സയിലെ രാത്രി പഠിപ്പിച്ചല് കഴിഞ്ഞ് വന്നിട്ടേ ചോറ് വളംബൂ, അതാ പട്ടിക്കാട്ടുത്തെ നാട്ടു നടപ്പ്,  ഇങ്ങളെ  ഒടുക്കത്തെ ഒരു  ബേജാറു,  മന്‍സ ഒന്ന് സമാധാനിച്ചിന്‍, സൂറാബി പറഞ്ഞു."

ഞാന്‍ കൂട്ടിലിട്ട മെരുകിനെ പോലെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. എന്‍റെ  കൊടല്  കരിയിണ മണം കേട്ടാവണം  മോല്ല്യാര്  രാത്രി പതിനൊന്നു മണിക്ക് ചൂട്ടും കത്തിച്ചു എത്തി.  മൂപ്പരെ ചെവിലെ അത്തറില് മുക്കിയ പഞ്ഞിന്റെ മണം ഏതു അടഞ്ഞ  മൂക്കിന്റെ  പാലവും തൊറപ്പിച്ചും.  മോല്ല്യാര്  വന്നതോടെ എന്‍റെ വെയിറ്റ് ഒക്കെ പോയി. സൂറാബിയും കൂട്ടരും ഭക്ഷണം എടുത്തു വെച്ചു.      നല്ല മട്ടന്‍ ബിരിയാണിയും ചിക്കന്‍ പൊരിച്ചതും.  ഉള്ള കോഴി കൊറക്  പൊരിച്ചത് മോല്ല്യാര്‍ക്ക്‌ കൊടുത്ത് അമോച്ചന്‍ ഭവ്യത കാട്ടി. ഭക്ഷണം കഴിഞ്ഞ് മോല്ല്യാര്  മൂപ്പരുടെ ജനറല്‍നോളട്ജിന്റെ   കിത്താബും കെട്ടഴിച്ചു,  ദുനിയാവിലും ആഹറത്തിലുള്ള സകലതും  എന്നെ പഠിപ്പിച്ചാന്‍  നോക്കി. രാത്രി പന്ത്രണ്ടരയോടെ മോല്ല്യാര്   എന്നെ കെട്ടി പിടിച്ചു മൂപ്പരെ താടിമലുള്ള   സുഗന്ധം കൂടി എനിക്ക് പകര്‍ന്നു തന്നു  സ്ഥലം കാലിയാക്കി.   സൂറാബിനെക്കാള്‍ ഹലാക്ക്‌ ഈ  മോല്ല്യാരാണെന്ന്  ഞാന്‍ മനസ്സിലാക്കി.  

എനിക്ക് എന്‍റെ പള്ളിമുക്കുക്ക് തിരിച്ചു പോകാന്‍ പൂതിയായി.  സൂറാബിനോട് വീട്ടിലേക്കു പോയാലോ എന്ന ചോദ്യം  അമോച്ചന്റെ  നോട്ടം കണ്ടു ഞാന്‍ ഉള്ളിലേക്ക്  തന്നെ മുണുങ്ങി.  പരീക്ഷക്ക്‌ പഠിക്കുന്ന കുട്ട്യാളെ പോലെ തിന്നു തീര്‍ത്ത മലയാള മനോരമ തിരിച്ചു മറിച്ചും  വായിക്കാന്‍ തുടങ്ങി.   അമോച്ചന്‍ എന്‍റെ ചുറ്റും  വലം വെച്ചു നടക്കുന്നു. ബഹുമാനം മൂത്തു ഞാന്‍ സോഫയില്‍ നിന്നും എണീറ്റപ്പോള്‍ മൂപ്പര് തന്റെ പണ പെട്ടി  സോഫക്കടിയില്‍ തിരുകി പറഞ്ഞു. കള്ളന്മാരുടെ കാലമാ, ഞാന്‍ ഇവിടെയാ പൈസ പാത്തുവെക്കല്‍.   സൂറാബിന്റെ പോലെ ഓളെ വീട്ടുകാര്‍ക്കും പടച്ചോന്‍ തല നെറച്ച് ബുദ്ധി കൊടുത്തതില്‍ ഞാന്‍ അതിയായി  സന്തോഷിച്ചു.

എന്നാലും കള്ളന്‍ എന്ന് കേട്ടതോടെ ഞാന്‍ കുറേശ്ശെ ‍ പേടിക്കാന്‍ തുടങ്ങി. എന്‍റെ  രാത്രിയിലെ കള്ളനെ പിടുത്തം വളരെ ഫയിമസാണ് താനും. (കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്കി യാല്‍  മതി). എന്തായാലും ഞാന്‍ ഉറങ്ങാന്‍ കിടന്നു.  ടോര്‍ച്ചും ഒരു കന്നാസ് വെള്ളവും, പിന്നെ ഒരു സീറോ ബള്‍ബും, ഇത്  മൂന്നുമുണ്ടായാലെ  എന്‍റെ ഉറക്കം മുറുകൂ. സൂറാബി കുടിക്കാന്‍ വെള്ളം മാത്രം കൊണ്ടു വന്നു. ടോര്‍ച്ചും, സീറോ ബള്‍ബുമില്ല. രണ്ടാമത് ടോര്‍ച്ചെടുക്കാന്‍  പോകാന്‍ ഞാന്‍ ഓളെ സമ്മതിച്ചില്ല.  പെണ്ണു വീട്ടുകാര് ഇവനൊരു പേടി തൊണ്ടനാന്നും പറഞ്ഞു കല്ല്യാണം മൊഴി ചൊല്ലിയാലോ.  ആറ്റു നോറ്റുണ്ടായ  കല്ല്യാണമാണ്, എന്‍റെ ഗമ ഇവിടെ കുറക്കാന്‍ പാടില്ല.   ഞാനും സൂറാബിയും  ഉറങ്ങാന്‍ കിടന്നു. ഉറക്കം വരാതെ  തിരിഞ്ഞും മറിഞ്ഞും കിടന്നു ഒരു പരുവത്തിലായി. എവിടെയൊക്കെയോ കള്ളന്മാരുടെ  അശരീരികള്‍ കേട്ട് തുടങ്ങി. റൂമില്‍ സീറോ  ബള്‍ബില്ലാത്തതില്‍ ഞാന്‍ ‍ വിഷമിച്ചു, ബാല്‍ക്കണിയിലെ  ലൈറ്റ് ഓണ്‍ ചെയ്താല്‍  സീറോ ബള്‍ബിന്റെ മാതിരി  ഇരുണ്ട വെളിച്ചം റൂമില്‍ കിട്ടും എന്ന് പറഞ്ഞു സൂറാബി വാതില്‍ തുറന്നു ബാല്‍ക്കണിയിലെ ലൈറ്റ് ഓണ്‍ ചെയ്തു.

 മരോന്റെ  സൗകര്യാര്‍ത്ഥം താന്‍  ഓഫാക്കിയ ലൈറ്റ്   ഏതു ബലാലാ  ഓണാക്കെയ്തു എന്ന് ചോദിച്ചു എന്‍റെ ഡോള്‍ബി അമ്മായിമ്മ വന്നു  ലൈറ്റ് ഓഫ്‌ ചെയ്തു.  എനിക്ക് സത്യം പറയാന്‍ മനസ്സ് വന്നില്ല. സൂറാബി പോയി വീണ്ടും ലൈറ്റ് ഓണ്‍ ചെയ്തു. ആരെയൊക്കെയോ പിരാകി  കൊണ്ടു ഡോള്‍ബി  ഒന്നുകൂടി ലൈറ്റ് ഓഫ്‌ ചെയ്തു എന്നുറപ്പ് വരുത്തി  കിടന്നു. ഉറങ്ങാന്‍ കഴിയാത്ത ഞാന്‍  തന്നെ ഇത്തവണ പോയി വീണ്ടും  ലൈറ്റ് ഓണ്‍  ‍ചെയ്തു വന്നു.  സ്വിച്ച്  കേടാകും എന്നോട് കളിക്കണ്ട ബള്‍ബെ എന്നും പിറ് പിറുത്തു  ഡോള്‍ബിയും, അമോച്ഛനും  കൂടി ബള്‍ബ്‌ തന്നെ ഊരി   കൊണ്ടു പോയി.

എനിക്ക്  ഉര്‍ക്കമില്ലാ രാത്രി സമ്മാനിച്ച്‌ കൊണ്ടു എന്‍റെ ഡോള്‍ബിയും DIG  യും  കൂര്‍ക്കം  വലിച്ചുറങ്ങി. പിറ്റേ ദിവസം ഞാന്‍  മടങ്ങുമ്പോള്‍ അമോച്ചന്‍ ലൈറ്റ്  നന്നാക്കാന്‍ ആളെ തിരഞ്ഞു നടക്കുകയായിരുന്നു.

(എന്റെ സൂറാബിക്കു  ഞാന്‍ ഈ പഴയ ഒരു ഓര്‍മ്മ കുറിപ്പ് മറ്റൊരു ഫെബ്രുവരി പതിന്നാലിന്റെ  വിവാഹ വാര്‍ഷിക സമ്മാനമായി സമര്‍പ്പിക്കുന്നു. ഞാന്‍ പോവുന്നു, താക്കറെയുടെ അടുത്തേയ്ക്ക്, ഒരു കരി ദിനം കൂടി  ഞങ്ങള്‍ക്ക് ആഘോഷിക്കണമല്ലോ) .
=============================================================

Saturday, January 15, 2011

ഇന്നലെകളുടെ ഇരകള്‍




തണുത്തുറഞ്ഞ രാത്രിയില്‍ തിരുവനന്തപുരത്തെ റെയില്‍‍വെ പ്ലാറ്റുഫോമില്‍  നേരത്തെ എത്തിയതിനു സ്വയം ശപിച്ചു കൊണ്ട്  അവനീഷ്    ഒഴിഞ്ഞ കോണില്‍ അവളെ കാത്തിരുന്നു. പ്രൊഫഷണല്‍ പരീക്ഷക്കുള്ള കോച്ചിംഗ് ക്ലാസ്സിന് വന്ന അവനീഷ്, ക്ലാസ്സുകളെക്കാള്‍ ഇഷ്ട്ടപെട്ടത്‌    വിഷാദത്തിന്റെ  മുഖപ്രസാദവുമായി   കടന്നു വരുന്ന ശരണ്യയെയായിരുന്നു. ചുവന്ന റോസാ പൂക്കളുടെ ഇഷ്ട്ട തോഴിയായ അവള്‍ തന്‍റെ ഹൃദയത്തില്‍ സുഗന്ധം പരത്തുന്നത് അവന്‍   തിരിച്ചറിഞ്ഞു. മനസ്സിന്റെ  കോണില്‍  ഒളിഞ്ഞു കിടക്കുന്ന സ്നേഹം അവളോട്‌ തുറന്നു പറഞ്ഞപ്പോഴും മന്ദസ്മിതം തൂകിയ  ചെറു പുഞ്ചിരിയായിരുന്നു മറുപടി. ശരണ്യ അങ്ങെനെയായിരുന്നു, ആരോടും അടുപ്പമോ അകല്‍ച്ചയോ ഇല്ലാതെ ചുവന്ന റോസാ പൂക്കളുമായി സല്ലപിക്കാന്‍ സമയം കണ്ടെത്തുന്നവള്‍.   ശരണ്യക്ക്  ഷൊര്‍ണ്ണൂരിലേക്കും തനിക്കു  പട്ടാമ്പിയിലേക്കുമുളള      ടിക്കറ്റെടുത്ത്  അവനീഷ്  അവള്‍ക്കിഷ്ട്ടപെട്ട  ചുവന്ന റോസാ പൂക്കളുമായി അവളെ കാത്തിരുന്നു.           ഡിസംബറിന്റെ  കൂടെ  വിട പറയാന്‍ കൂട്ടാക്കാത്ത തണുപ്പിലും, ഉത്സാഹത്തോടെ അവന്റെ  കണ്ണുകള്‍  ശരണ്യയെ പരതി.  ഒരു പക്ഷെ ഇന്നവള്‍   ഒരു മറുപടി തരാതിരിക്കില്ല, അവനീഷ് സമാധാനിച്ചു. വൈകി ഓടുക എന്ന പതിവ് മലബാര്‍ എക്സ്പ്പ്രസ്സ് ഇത്തവണയും തെറ്റിക്കാത്തതില്‍ അവന്‍   സന്തോഷിച്ചു.

അവനീഷിന്റെ കാത്തിരിപ്പിനൊടുവില്‍ ട്രെയിന്‍ പ്ലാറ്റുഫോമില്‍ എത്തിയപ്പോഴേയ്ക്കും  പതിവ് വിഷാദങ്ങള്‍ക്ക് പകരമായി സന്തോഷത്തിന്റെ ചിരി വര്‍ണ്ണങ്ങളുമായി  ശരണ്യ ഓടിയെത്തി.  അവളുടെ കണ്‍ കടാക്ഷത്തിലെ പുഞ്ചിരിയില്‍ അവന്റെ   കാത്തിരിപ്പിന്റെ വേദന സുഖമുള്ള നോവായി മാറി. അല്‍പ്പം തിരക്കുണ്ടെങ്കിലും അവനീഷിനു   അഭിമുഖമായി തന്നെ അവള്‍ക്കും സീറ്റ് കിട്ടി.  പതിവ് വിട്ടു, വാതോരാതെയുള്ള അവളുടെ സംസാരങ്ങള്‍ക്ക് മുമ്പില്‍ അവനൊരു   കേള്‍വിക്കാരനായി മാറി. 

അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പുകളായി  കുറച്ചു ചെറുപ്പക്കാര്‍  കമ്പാര്‍ട്ടുമെന്റില്‍ വന്നു.   ട്രെയിനിന്റെ ചൂളം വിളിക്കൊപ്പം ചെറുപ്പക്കാരുടെ  അശ്ലീല ചുവയുള്ള  ഉറക്കാത്ത വാക്കുകളും, മദ്യത്തിന്റെ ദുര്‍ഗന്ധവും അവനീഷിനെക്കാള്‍ അവളെ അലസോരപ്പെടുത്തി.  കന്യകാത്വം ദഹിപ്പിക്കാന്‍ പോന്ന അവരുടെ നോട്ടങ്ങള്‍ക്കും ചിരികള്‍ക്കുമിടയില്‍  ‍ നിസ്സഹയായ ശരണ്യയ്ക്ക്  മുമ്പില്‍ ‍ ചിറകറ്റ പക്ഷിയായി അവന്‍   മാറി. ട്രെയിന്‍  പുറം കാഴ്ചകളെ ഓടി ഓടി പിന്നിലാക്കുംതോറും യുവാക്കളുടെ ആവേശം കൊടിമരം കയറാന്‍ തുടങ്ങിയപ്പോള്‍  അവനീഷിന്റെ  മുഷിഞ്ഞ ബാഗുമെടുത്തു അവള്‍ മുമ്പില്‍ ‍നടന്നു,  പറഞ്ഞു,

"അവനീഷേട്ടാ  വരൂ, നമുക്ക് അപ്പുറത്തെ കമ്പാര്‍ട്ടുമെന്റില്‍ ഇരിക്കാം."

 ഒന്നു അന്ധാളിച്ചെങ്കിലും അവളുടെ പിന്നാലെ അടുത്ത കമ്പാര്‍ട്ടുമെന്റില്‍ ഒഴിഞ്ഞ സീറ്റ്കള്‍ക്ക് വേണ്ടി അവനീഷ്   പരതി. തണുപ്പ് കാരണം ജാലകത്തിനടുത്തു  അനാഥമായി   കിടന്നിരുന്ന സീറ്റ് അവള്‍ കൈക്കലാക്കി. അടുത്തിരിക്കുന്ന അമ്മച്ചിയും അപ്പച്ചനും കുട്ടികളെ ഒന്നു അഡ്ജസ്റ്റ് ചെയ്തു അവനു കൂടി  സീറ്റ് ശരിയാക്കി.

"അവനീഷെട്ടന്‍, അതെനിക്കിഷ്ട്ടായിട്ടോ"

"അതൊരു നമ്പരാ,   ചിലപ്പോള്‍ രാത്രിയില്‍  യാത്ര ചെയ്യണമെങ്കില്‍ ഇതൊക്കെ വേണ്ടിവരും, അവനീഷ്," അവളുടെ കിളി മൊഴികള്‍.


ഓരോരോ കാര്യങ്ങള്‍ പറഞ്ഞു ചിരിച്ചും ചിന്തിപ്പിച്ചും  അവനീഷിന്റെ കണ്‍പോളകള്‍ക്ക്   വിശ്രമം നല്‍കാതെ ഉറക്കത്തെ അവള്‍ കവര്‍ന്നെടുത്തു.

 
 ഷൊര്‍ണ്ണൂര്‍ എത്തിയപ്പോള്‍ അവളെ യാത്രയാക്കാന്‍ വേണ്ടി അവനും  പുറത്തിറങ്ങി.  ട്രെയിന്‍ വീണ്ടും  ചൂളം വിളി തുടങ്ങിയപ്പോള്‍ അവളൊരു എഴുത്ത്   നിറ കണ്ണുകളോടെ  കൊടുത്തു.

"അവനീഷ്, നീ ചോദിച്ചതിനുള്ള മറുപടിയെല്ലാം ഇതിലുണ്ട് സാവധാനത്തില്‍ വായിക്കുക."

അവനീഷ് കരുതിവെച്ച ചുവന്ന റോസാപൂക്കള്‍ അവള്‍ക്കു  സമ്മാനിച്ചു,  ട്രെയിനില്‍ ഓടി കയറി,  പ്രതീക്ഷയോടെ വിറയാര്‍ന്ന കൈകളോടെ  ആറ്റുനോറ്റിരുന്ന  ആ എഴുത്ത്  വായിക്കാന്‍ തുടങ്ങി.

***********
അവനീഷിന്,

എന്നെന്നേക്കുമായി യാത്രാ മൊഴി ചൊല്ലുന്നതിനു മുമ്പായി അവനീഷിനു  എഴുതണമെന്നു   തോന്നി. ഞാന്‍ കണ്ടുമുട്ടിയവരില്‍ ഭൂരിഭാഗവും കാപട്യത്തിന്റെ മുഖം മൂടിയുടെ ആവരണത്തില്‍ പൊതിഞ്ഞ തിരിച്ചറിയാനാവാത്ത സുന്ദര മുഖങ്ങളായിരുന്നു.  അവനീഷ്    മുമ്പ് ചോദിച്ചുവല്ലോ, ജീവിതത്തില്‍ എന്നും നിന്റെ  സഖിയാകുവാന്‍ പറ്റുമോ എന്ന്. നിന്റെ  ചോദ്യത്തിന്റെ ഉത്തരം കടമായി ബാക്കിവെക്കാതെ ഇവിടെ കുറിച്ചുകൊണ്ട്  ഞാന്‍ യാത്രാമൊഴി ചൊല്ലുകയാണ്.

അമ്മയുടെ പ്രസവ വേദനകള്‍ക്ക് വിരാമമിട്ടു കൊണ്ട്   പിറന്നു വീണ ദിനം ഞാന്‍ ‍കണ്ടിട്ടില്ലാത്ത മുത്തച്ഛനും, മുത്തശ്ശിയും അപകട മരണം ഏറ്റു വാങ്ങി, എനിക്ക്  ചൊവ്വാദോഷമുള്ളവള്‍ എന്ന പേര് സമ്മാനിച്ചു.  പിന്നീട് നടക്കുന്ന ഓരോ വേണ്ടാദീനങ്ങളും എന്റെ പേരില്‍ കുറിക്കപെട്ടതോടെ ചൊവ്വാദോഷക്കാരി  എന്ന വിശേഷണം എന്നെക്കാള്‍ വളര്‍ന്നു  വലുതാവുകയായിരുന്നു.  ജീവിതത്തിന്റെ ഉയര്‍ച്ചകള്‍ തേടി   ബോംബയില്‍ ഇടയ്ക്കിടെ പോവുമായിരുന്ന അച്ഛന്‍, അമ്മയ്ക്ക് കൂടി മാറാരോഗം സമ്മാനിച്ചുകൊണ്ട്, എന്റെ ചൊവ്വാദോഷ ഡയറിയുടെ താളുകള്‍ എണ്ണം കൂട്ടി,  യാത്രയായി. പരിഹാസ്യങ്ങള്‍ക്കും, കുറ്റപെടുത്തലുകള്‍ക്കും മുമ്പില്‍  പിടിച്ചു നില്‍ക്കാനാവാതെ  അമ്മയും ഒരുനാള്‍ ഉറക്കമുണര്‍ന്നില്ല.     പിന്നീട് എനിക്ക്നേരെ നീണ്ട സഹായ  ഹസ്തങ്ങള്‍  പലതും  ശരീരത്തെയാണ് പ്രണയിക്കുന്നതെന്ന് ഞാന്‍ വേദനയോടെ മനസ്സിലാക്കി.

ചൊവ്വാദോഷത്തിന്റെ തണലില്‍ തീര്‍ത്തും ഒറ്റപെട്ടു ഇന്റര്‍നെറ്റില്‍ സമയം പോക്കിയ എനിക്ക് ആശ്വാസ വചനവുമായി   അതിര്‍ത്തികള്‍ക്കപ്പുറത്ത്  നിന്നൊരാള്‍  എത്തി.  ഹഫീസ്, പാക്കിസ്ഥാനിലെ 'വസുരിസ്ഥാനില്‍'   നിന്നും ഇന്ത്യയെ സ്നേഹിച്ചു, ഇന്ത്യയെ  മനസ്സിലാക്കി ഹഫീസ്. എന്‍റെ ചൊവ്വാദോഷ കഥകള്‍  അവനെ പറഞ്ഞു മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിച്ചെങ്കിലും,  എന്നെക്കാള്‍ കൂടുതലായി ഇന്ത്യയെ കണ്ടെത്തിയ അവന്‍ അതെല്ലാം ചിരിച്ചു തള്ളി.    വാഗാ അതിര്‍വരമ്പുകള്‍ ഇടിച്ചു നിരത്തി ഇന്ത്യയും പാക്കിസ്ഥാനും ഒരൊറ്റ രാജ്യമായി തീരുന്നത് സ്വപ്നം കണ്ടിരുന്ന ഹഫീസ്,  അടുത്ത വേള്‍ഡ് കപ്പ്‌ ക്രിക്കറ്റ് സമയത്ത് ഇന്ത്യയിലെത്തുമെന്നും, അതുവരെ അവനു വേണ്ടി കാത്തിരിക്കണമെന്നും എഴുതി. ഇവിടെയെത്തിയാല്‍ പിന്നീടെന്തു, അതൊന്നും എനിക്കോ അവനോ അറിയാവുന്ന നിയമങ്ങള്‍ ആയിരുന്നില്ല.  ഒരുമിച്ചു ജീവിക്കാനായില്ലെങ്കില്‍ ഒരുമിച്ചു മരിക്കുക, എന്ന തീരുമാനത്തിലായിരുന്നു ഹഫീസ്.  കഴിഞ്ഞ ഒരു മാസമായി ഹഫീസുമായി ബന്ധം നഷ്ട്ടമായ എനിക്ക് രണ്ടു ദിവസം മുമ്പ് അവന്റെ സുഹൃത്തിന്റെ ഒരു മെസ്സേജ് കിട്ടി. പാക്കിസ്ഥാന്‍ അതിര്‍ത്തികളിലെ 'താലിബാനിസം' അമര്‍ച്ച ചെയ്യാനുള്ള അമേരിക്കന്‍ മിസൈയില്‍ വഴി തെറ്റി, ഹഫീസിന്റെ വീടിനു മുകളില്‍ പതിച്ചു.


ഒരുമിച്ചു മരിക്കാനുള്ള  ഞങ്ങളുടെ ആഗ്രഹം പോലും എന്‍റെ ചൊവ്വാദോഷം പട്ടടയില്‍ മുക്കി,  ഹഫീസ്, എന്നെ തനിച്ചാക്കി പറന്നു പോയി.  എനിക്കും  പോകുവാനുള്ള സമയമായി.

മനസ്സും ശരീരവും കളങ്കപ്പെടാതെ ഞാന്‍ പോവട്ടെ.  ഒരിറ്റു സ്നേഹത്തിനും സ്വാന്തനത്തിനും ദാഹിച്ച സമയമെല്ലാം കഴിഞ്ഞു.  എരിഞ്ഞടങ്ങിയ  സ്വപ്നകനലുകള്‍ നീറി പുകയാത്ത വിധം തണുത്തിരിക്കുന്നു.   ട്രെയിന്‍ യാത്രയാവുന്നതോടെ, തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളുടെ പട്ടികയിലേയ്ക്ക്, ശരണ്യയും   അവളുടെ ചൊവ്വാദോഷവും യാത്രയാവുകയാണ്.  മതത്തിന്റെയോ, ജാതിയുടെയോ, രാഷ്ട്രങ്ങളുടെയോ അതിരുകളില്ലാത്ത ലോകത്ത് ത്രിവര്‍ണ്ണ പതാകയുമായി ഒരാള്‍  എന്നെ കാത്തിരിക്കുന്നു എന്ന സായൂജ്യത്തോടെ ഞാന്‍ പോകുന്നു.

എന്ന് ശരണ്യ.
***********

നിലവിളിച്ചുകൊണ്ട്   അവനീഷ്   ഓടികൊണ്ടിരുന്ന ട്രെയിന്‍ ചങ്ങല വലിച്ചു നിര്‍ത്തി, ചാടിയിറങ്ങി പിറകിലേക്ക് ഓടി. കാണാനാഗ്രഹിക്കാത്ത ഒരാള്‍ക്കൂട്ടം ട്രാക്കില്‍ കൂടി നില്‍ക്കുന്നു. ആള്‍ക്കൂട്ടത്തെ തിക്കി തിരക്കി അവനൊന്നു പാളി  നോക്കി. തിരിച്ചറിയാനാവാത്ത വിധം വികൃതമായ ശരണ്യയുടെ മൃതശരീരം. അവളുടെ അറ്റുപോയ കൈകളില്‍ രക്തത്തില്‍ പൊതിഞ്ഞു  താന്‍ സമ്മാനിച്ച ചുവന്ന റോസാപൂക്കള്‍.  ഒന്നേ നോക്കിയതൊള്ളൂ. ആര്‍ത്ത  നാദത്തോടെ ഓര്‍മകളില്ലാത്ത ലോകത്തേക്ക്  മറിഞ്ഞു വീണ അവനെ ആരൊക്കെയോ താങ്ങിയെടുത്തു.

Wednesday, December 22, 2010

പള്ളിമുക്കിലെ കല്ല്യാണം മുടക്കികള്‍ ‍



ആദ്യമായി ശ്വാസമെടുത്ത എന്റെ പള്ളിമുക്കിലേക്ക്  ഒരു ഗള്‍ഫുകാരനായി നാല് കൊല്ലത്തിനു ശേഷം ഞാനും എത്തി.  ഒരു പാട് കാലത്തെ ആഗ്രഹമായിരുന്നു  ഗള്‍ഫുകാരനായി കട്ടി ചെരിപ്പും സ്വര്‍ണ്ണ കളറു റാഡോ വാച്ചുമായി പള്ളിമുക്കില്‍  കുറച്ചാള്‍ക്കാരെ മുമ്പിലൂടെ ഒന്ന് വിലസുക. കൈയ്യില്‍ കായില്ലാത്ത കാരണം സ്വര്‍ണ്ണ കളറു റാഡോ വാച്ച്   ഒപ്പിക്കാനായില്ലെങ്കിലും   കൊട്ടിയോള് സൂറാബിന്റെ കൂടി പൂതി കാരണം ഒരു റെന്റ്-എ-കാര്‍ തരാക്കി.  

നിസ്ക്കാര തയമ്പുള്ള ആള്‍ക്കാര്‍ കുറവാണെങ്കിലും പള്ളിമുക്കിലെ മുക്കിലും മൂലയിലും ആറു പള്ളികള്‍. സുന്നികള്‍ക്കും,  മുജാഹിദീങ്ങള്‍ക്കും രണ്ടെണ്ണം വീതം,  ജമായത്തിനും, ആളില്ലെങ്കിലും  ചേകനൂര്‍ വിഭാഗത്തിനും ഓരോന്നു വീതം.  ഓരോ പള്ളിയുടെയും  തലപ്പത്ത് ഓരോ ഹാജിമാര്‍. അയമോക്കാന്റെ ചായ മക്കാനിയും, പള്ളിമുക്കിലെ പ്രധാന പയ്യന്‍സ്സായ പള്ളിക്കലെ ഹാജിമാരും നാട്ടില്‍  ഫയിമസാണ്. ഹജ്ജ് ചെയ്തവര്‍  കൊട്ടകണക്കിനുണ്ടെങ്കിലും പേരിനൊപ്പം ഹാജിയാര്‍ പട്ടം കിട്ടിയവര്‍ പള്ളിക്കലെ പ്രധാന പയ്യന്‍സിനു മാത്രം.

കാറും ഡ്രൈവ് ചെയ്തു ഞാന്‍ അയമോക്കാന്റെ മക്കാനിയില്‍ എത്തി. ആരു ഗള്‍ഫുന്നു വന്നാലും ആദ്യം  അയമോക്കാന്റെ മക്കാനിയില്‍ എത്തും. അത് പള്ളിമുക്കിലെ പതിവാണ്.
"അയമോക്ക, അസ്സലാമു അലൈക്കും,  ഒരു ചായ പോന്നോട്ടെ , ങ്ങളെ പെയിന്റും  നാവും ഇപ്പൊ വേണ്ട, പിന്നെ മതിട്ടോ. നേരല്ല, സൂറാബിനെയും കൊണ്ട് പട്ടിക്കാട്ടുക്ക് പോണം. ഓള് ഒരിങ്ങിക്കാ..."
(കാലി  പൊറാട്ടയില്‍  കഷ്ണമില്ലാത്ത ബീഫ്  കറി  കൂട്ടി കഴിക്കുന്നതിനു പള്ളിമുക്കില്‍ പെയിന്റ്ടി  എന്നാ പറയുക.)

 "ജ്ജ് പ്പോ ഗള്‍ഫ്ന്നു എന്നാ എത്തെയ്തു? ഞാനിതുവരെ അറിഞ്ഞിട്ടില്ല, അനക്കുപ്പോ അയമൂനെ പിടിച്ചൂല, ബല്ല്യ ആളയില്ലേ, പചെങ്കി അയമൂന്റെ ബുദ്ധ്യാ അന്റെ ഗള്‍ഫ്, അത് മറക്കണ്ടാ"

അയമോക്കാന്റെ തോണ്ടലു എന്തിനാ എന്ന് മനസ്സില്ലാക്കി, സൂറാബിന്റെ മോന്തായം കൂര്‍ത്താലും കുറച്ചു നേരം  അയമോക്കാന്റെ കത്തിക്ക് തല വെച്ച് കൊടുക്കാനുറപ്പിച്ചു.  ഞാന്‍ പെയിന്റ് കൂടി ഓര്‍ഡര്‍  ചെയ്തു   ഓരോന്ന് ആലോചിച്ചിരുന്നു.  


നാലഞ്ചു കൊല്ലങ്ങള്‍ക്ക് മുമ്പ്  ‌ നാട്ടില്‍ നടന്ന കോലാഹലങ്ങള്‍. ഉറച്ചതും ഉറപ്പിച്ചതുമായ കല്ല്യാണങ്ങള്‍  എല്ലാം മുടങ്ങും, അല്ലെങ്കില്‍ ആരെങ്കിലും മുടക്കും. അയമോക്കാന്റെ  ഭാഷയില്‍ പറഞ്ഞാല്‍ നെയ്യും ബസളയുമുള്ള  പോത്ത് ബിരിയാണി ഓസിനു  കടിഞ്ഞു കയറ്റിയ കാലം മറന്നു. പള്ളിമുക്കിലെ ചെക്കന്മാരും ചെക്കികളും പുര നിറഞ്ഞു നിന്നു. പെണ്ണ് കെട്ടാത്ത ഞങ്ങള്‍ക്കെല്ലാം ബേജാറു മൂത്തു. ബ്രോക്കര്‍  കുഞ്ഞാപ്പൂന്റെ ബലൂണ്‍ പോലെ പുറത്തേക്കു വീര്‍ത്ത പള്ള കാറ്റ് പോയ ബലൂണ്‍  മാതിരി അകത്തേക്ക് തന്നെ തള്ളി.


 കാലം കുറച്ചു കഴിഞ്ഞു. എന്റെ കൂട്ടുകാരനായ സല്‍പ്പേര് ബാപ്പുട്ടിന്റെ കല്ല്യാണം പടച്ചോന്റെ കുതറത്തോണ്ട് ഉറച്ചു. സല്‍പ്പേര് ബാപ്പുട്ടി, പള്ളിമുക്കിലെ ഏറ്റവും നല്ല ഒസ്സാന്‍ ചെക്കന്‍. ഓന്റെ അടുത്തു മുടി വെട്ടാന്‍ പോയാല്‍ മുടി മാത്രേ ഓന്‍ വെട്ടൂ. നാട്ടിലെ ബാക്കി ഒസ്സാന്മാരെ മാതിരി  ഉച്ചപടത്തിന്റെ  കമന്ററി  പോലെ എരിവും പുളിയുള്ള വര്‍ത്താനം കിട്ടൂല. അതിനു വേറെ  ഒസ്സാന്മാരെ നോക്കണം.  എന്‍റെ ക്ലാസ്സ്‌മേറ്റ് ആണെങ്കിലും  ബാപ്പുട്ടി ഡീസെന്റാണ്.  അഞ്ചു നേരം നിസ്ക്കാരോം പള്ളിയില്‍, തുണി മുട്ടിനും നെരിയാണിക്കും ഇടയില്‍. പള്ളിമുക്കിലെ ഏതു കുട്ടി ജനിച്ചാലും  ചെവിയില്‍ ആദ്യമായി ഓതുന്ന മന്ത്രമാണ് ബാപ്പുട്ടിനെ കണ്ടു  പഠിക്കാന്നുള്ളത്. ബാപ്പുട്ടിനെ കണ്ട് പഠിച്ചിന്‍, ബാപ്പുട്ടിനെ കണ്ടു പഠിച്ചിന്‍ എന്ന് കേട്ടു എന്റെക്കെ ചെവിക്കു തയമ്പ് പിടിച്ചിട്ടുണ്ട്.

അങ്ങെനെയുള്ള സല്‍പ്പേര് ബാപ്പുട്ടിന്റെ നിക്കാഹു കഴിഞ്ഞു. ഈ കല്ല്യാണമെങ്കിലും എങ്ങനെയെങ്കിലും നടന്നാല്‍ മതിയായിരുന്നു. തലേ ദിവസം ഞങ്ങളെല്ലാം സജീവമായി. കല്ല്യാണത്തിനു അന്ന് മൈക്ക് സെറ്റ് പതിവാണ്.  കണ്ണിനു ചന്തം തരുന്ന പെണ്‍കുട്ട്യാളുടെ മുമ്പില്‍ ഷൈന്‍ ചെയ്യാന്‍ വേണ്ടി ഏതു ചെക്കനും ഒന്നു പാടിനോക്കും.  കഴുത രാഗമായാലും 'എന്റെയൊക്കെ ബ്ലോഗിന്  കമന്‍റിണ പോലെ'  പരസ്പരം നന്നായിന്നു പറഞ്ഞു പുളിമെ കയറ്റി  പൊക്കും.  

മൈക്ക സെറ്റ് കൊണ്ടുവരാന്‍ അങ്ങാടിയില്‍ ജീപ്പെടുത്തു   പോയി, മടങ്ങും വഴി ഞാന്‍  അയമോക്കാന്റെ  മക്കാനിയില്‍ കാലി അടിക്കാന്‍ വേണ്ടി ഒന്നു കയറി. കറ പിടിച്ച സമാവറിന്റെ ഉള്ളില്‍ തിരികിയ രണ്ടു മാസം പഴക്കമുള്ള ചായപൊടി സഞ്ചിയിലെ ചായയും അയമോക്കാന്റെ  നാക്കും സഹിച്ചോണ്ടിരിക്കുന്നതിനിടയില്‍ ബാപ്പുട്ടി മക്കാനിയില്‍ വന്നു. 

അയമോക്ക ബാപ്പുട്ടിക്കു കൂടി ഒരു കാലി എടുത്തു.

"കല്ല്യാണം ആയിട്ട് അനക്കൊരു ചൂടും ച്ചുക്കാന്തിം ഇല്ലല്ലോ, അന്റെ മോന്തക്കെന്താ കടന്നാല്‍ കുത്ത്യോ   ബാപ്പുട്ടീ"

 അയമോക്കാന്റെ  ചോദ്യത്തിനു ബാപ്പുട്ടിന്റെ മറുപടി കണ്ണീരായിരുന്നു. ഞാന്‍ പടച്ചോനെയും അയമോക്ക ബദിരീങ്ങളെയും  ഒപ്പം വിളിച്ചു. ബാപ്പുട്ടിന്റെ കല്ല്യാണോം മുടങ്ങി. പള്ളിമുക്കിലെ ചെറുപ്പക്കാരായ ഞങ്ങള്‍  അണ്ടി പോയ അണ്ണാനെ പോലെ നിരാശരായി. പെണ്ണ് കെട്ടാനുള്ള പൂതിയൊക്കെ പതുക്കെ, പതുക്കെ  ഊതി കെടുത്തി.

പണിയൊന്നുമില്ലാതെ  തെക്കും വടക്കും നോക്കി 'തേരാ പാരാ' നടക്കുന്നതിനിടയില്‍ എനിക്ക് ഗള്‍ഫില്‍ പോകാന്‍ ആശ മൂത്തു. കയ്യില്‍ കാശില്ല, ബാപ്പ വേണ്ട വിധം സഹകരിക്കുന്നില്ല. കാര്യം ഞാന്‍ അയമോക്കാനെ അറിയിച്ചു. 

"ജ്ജെ എങ്ങനെങ്കിലും ഒരു പെണ്ണ് കെട്ടി ഓളെ പണ്ടോം പണോം കൊണ്ടു അക്കരയ്ക്കു പൊയിക്കോ" അയമോക്കാന്റെ ഉപദേശം.

അയമോക്ക, കല്ല്യാണം പള്ളിമുക്കിലോ..... ങ്ങള് പള്ളിമുക്കിലെ നടക്കണ കാര്യം പറയിന്‍. പിന്നെല്ലാതെ.

"ജ്ജെ കാര്യം അന്റെ ഗള്‍ഫ്  എളാപ്പാനെ ഏല്‍പ്പിച്ചോ,  ബാക്കി ഓന്‍ നോക്കിക്കൊളൂം,  ഓന്‍പ്പോ ഗള്‍ഫൂന്നും കുറ്റിയും ബെരും പറിച്ച് പോന്നതല്ലേ."

ഞാന്‍ അയമോക്കാന്റെ സഹായത്താല്‍ എളാപ്പാനെ സോപ്പിട്ടു ചാക്കിലാക്കി. ബാപ്പാന്റെ പോക്കറ്റില്‍ നിന്നും ഇസ്ക്കിയതാണെങ്കിലും  എളാപ്പാന്റെ അന്നത്തെ പെയിന്റ് അടി എന്റെ വകയായിരുന്നു.

"എന്നെ കണ്ടാ തുള്ളിക്ക്‌മാറുണ   അനക്കിപ്പോ ഞാന്‍ വേണമല്ലേ. അന്റെ കല്ല്യാണം  നടക്കെണെങ്കില്‍  അന്നെക്കാളും മുന്തിയോനായ  സല്‍പ്പേര് ബാപ്പുട്ടിന്റെ കല്ല്യാണം നടക്കണം. അത് നടന്നാല്‍ ഞാന്‍ ബാപ്പാനോട് വിഷയം പറയാം" എളാപ്പാന്റെ നിലപാടായിരുന്നു അത്.  

എന്നെപ്പോലെ പെണ്ണ് കെട്ടാന്‍ മൂത്തിരിക്കുന്ന ചെക്കന്മാരെയും കൂട്ടി ഞാന്‍ സല്‍പ്പേര് ബാപ്പുട്ടിന്റെ അടുത്തെത്തി. ബാപ്പുട്ടിന്റെ അടുത്ത സുഹൃത്ത് പേര് കൊണ്ട് മാത്രം സമ്പത്തുള്ള 'സമ്പത്തിനെയും' ബ്രോക്കര്‍  കുഞ്ഞാപ്പൂനേം ഒപ്പം കൂട്ടി. നീണ്ട വിസ്താരങ്ങള്‍ക്കൊടുവില്‍    ബാപ്പുട്ടി കല്ല്യാണത്തിനു സമ്മതിച്ചു. 

കാര്യങ്ങള്‍ ഞങ്ങള്‍ വളരെ രഹസ്യമാക്കി നീക്കി. ബാപ്പുട്ടിക്കു നിലമ്പൂരില്‍ നിന്നും പെണ്ണുറപ്പിച്ചു.    ആരും നിലമ്പൂര്‍ക്ക്   മണ്ടിപാഞ്ഞു  കല്ല്യാണം മുടക്കണ്ടാ എന്ന് കരുതി പെണ്ണു   ഞങ്ങള്‍ കൊണ്ടോട്ടിയില്‍ നിന്നാണെന്ന് നാട്ടില്‍ പറഞ്ഞു. എല്ലാവരെയും കല്ല്യാണത്തിനു  പാഞ്ഞു  നടന്നു  വിളിച്ചു,  എല്ലാ പള്ളികളിലും മാറി മാറി ഞങ്ങള്‍ നിസ്ക്കരിച്ചു,  ദുആ  ചെയ്തു.   മല്ലുകെട്ടാണെങ്കിലും ബ്രോക്കര്‍ കുഞ്ഞാപ്പൂനേം, കെട്ടിയോളെയും നല്ലോണം തീറ്റി പോറ്റി.

മൈക്ക സെറ്റും കാര്യങ്ങളുമായി കല്ല്യാണം ജോറാക്കി. ഉള്ളില്  തീയാണെങ്കിലും പതിനൊന്നു മണിക്ക് തന്നെ ബാപ്പുട്ടി പുതിയാപ്ല ഇറങ്ങി,  പെണ്ണിനേയും കൊണ്ട് ഒരു മണിക്ക് മടങ്ങി എത്തി. ഞങ്ങളൊക്കെ ഒന്നു നന്നായി ശ്വാസം വിട്ടു.   

പെണ്ണ് കൊണ്ടോട്ടിയില്‍ നിന്നല്ല നിലമ്പൂരില്‍ നിന്നാണ്ന്നറിഞ്ഞു  നാട്ടിലെ പ്രമാണിമാരൊക്കെ  മൂക്കത്ത് വിരല്‍   വെച്ചിരിക്കുന്നതിനിടയില്‍  മൈക്ക  സെറ്റില്‍ പാട്ട് നിര്‍ത്തി സമ്പത്തിന്റെ വക ഒരു കാസറ്റ്.  നാട്ടിലെ മൂപ്പന്മാര്‍ക്ക് ബാപ്പുട്ടിന്റെ പെണ്ണ് വീട്ടുകാരെന്ന മട്ടില്‍ സമ്പത്ത് ഫോണ്‍  വിളിച്ചു റെക്കോര്‍ഡ്‌ ചെയ്ത കാസറ്റ്.  സമ്പത്തിന്റെ  "തലയിലെ സമ്പത്ത്" കേട്ടു   എല്ലാരും ഞെട്ടി. ബാപ്പുട്ടിനെ പറ്റി   ഓരോരുത്തര്‍  പറഞ്ഞത്  കേട്ടാല്‍ ഓന്റെ വെല്ല്യാപ്പാന്റെ പെണ്ണിനെ  വരെ മൊഴി ചൊല്ലും. അഭിപ്രായം പറഞ്ഞ പ്രധാന പയ്യന്‍സൊക്കെ പതുക്കെ തലയില്‍ മുണ്ടിട്ടു  സ്ഥലം കാലിയാക്കി. അയമോക്ക മാത്രം അഭിപ്രായത്തിലും ബുദ്ധി കാട്ടി. "കല്ല്യാണ വിസയമൊന്നും അയമ്മു ഫോണിലൂടെ പറയൂല നേരിട്ട് ബരിന്‍" അയമോക്ക തടി കാത്തു.   ഞങ്ങള്‍ ബാപ്പുട്ടിനെയും പെണ്ണിനേയും കൂട്ടി കല്ല്യാണം മുടക്കികളുടെ പിന്നാലെ   കൂക്കി വിളിച്ചു ജാഥ നടത്തി.

സല്‍പ്പേര് ബാപ്പുട്ടിന്റെ കല്ല്യാണം കഴിഞ്ഞതോടെ  ഞങ്ങള്‍ ഉഷാറായി. കല്ല്യാണ  മുടക്കികള്‍ക്ക് താക്കീതായി സമ്പത്തിന്റെ ഫ്ലക്സ് ബോര്‍ഡ്‌ നാട്ടില്‍ തൂക്കി. എന്റെ കല്ല്യാണം കഴിഞ്ഞു. സൂറാബിന്റെ  പണ്ടം വിറ്റു  ഞാന്‍ ഗള്‍ഫിലെത്തി,  നാല് കൊല്ലത്തിനു ശേഷം  ഒരു ഗള്‍ഫ്കാരനായി പള്ളിമുക്കിലെത്തി. 

അയമോക്കാനോട് എനിക്ക് കടപ്പാടുണ്ടല്ലോ. പൊറാട്ടയും ചായയും അടിച്ചു അയമോക്കാന്റെ മക്കാനിയില്‍ നിന്നും ഇറങ്ങി.  കാറില്‍ കയറുന്നതിനു മുമ്പായി, അയമോക്കാന്റെ നാക്കിനെ മെരുക്കാന്‍ വാങ്ങിയ പത്തു റിയാലിന്റെ അത്തറും  കള്ളി തുണിയും അയമോക്കാക്ക് കൊടുക്കാന്‍ ഞാന്‍ മറന്നില്ല. 

================================================================
ഇതിലുപയോഗിചിരിക്കുന്ന ചില പദങ്ങള്‍ എന്റെ സുഹൃത്തുക്കള്‍ ആവശ്യപെട്ട പ്രകാരം  പരിചയപെടുത്തുന്നു:

നിക്കാഹ് : മുസ്ലിം വിവാഹ നിയമ പ്രകാരം  നിക്കാഹു കഴിഞ്ഞാല്‍ വധു നിയമ പ്രകാരം വരന്റെ സ്വന്തമായി. ബാക്കിയുള്ളതെല്ലാം വെറും ചടങ്ങുകള്‍. നിക്കാഹു കഴിഞ്ഞാലും ചില  വിവാഹം മുടങ്ങാറുണ്ട്,(മൊഴി ചൊല്ലും)
മൊഴി ചൊല്ലുക: വിവാഹ മോചനം നടത്തുക.
ഒസ്സാന്‍: ബാര്‍ബര്‍
പെയിന്റ് അടി: പള്ളിമുക്കിലെ ലോക്കല്‍ പ്രയോഗം: (കാലി  പൊറാട്ടയില്‍  കഷ്ണമില്ലാത്ത ബീഫ്  കറി  കൂട്ടി കഴിക്കുന്നതിനു പള്ളിമുക്കില്‍ പെയിന്റ്ടി  എന്നാ പറയുക.)
=================================================================