Tuesday, April 28, 2020

നീർമാതളം പൂക്കുന്ന ക്യാമ്പസ്സ് സ്മരണകളിലൂടെ......





നീർമാതളം പൂത്ത കാലം....... ആമിയുടെ  അവിസ്മരണീയമായ  ബാല്യ സ്മരണകൾ അയവിറക്കി കൊണ്ടുള്ള അനശ്വര കൃതിയെ ഓർമ്മപെടുത്തും പോലെയുള്ള  ഒരു ഒത്തുകൂടൽ.  കഴിഞ്ഞയാഴ്ച   ജിദ്ദ ഷെറാട്ടൺ സെഹേലി റിസോർട്ടിൽ  നടന്ന 1986-88  മമ്പാട് കോളേജ് പ്രീ-ഡിഗ്രി ഗ്രൂപ്പിന്റെ മീറ്റ് ശരിക്കും ഒരു കലാലയ പുനർജനിയായി.  വിലക്കെടുക്കാൻ പറ്റാത്ത  ഒത്തിരിയൊത്തിരി  കാര്യങ്ങൾ ദൈവം  സൃഷ്ടിച്ചിട്ടുണ്ട്.  മഴയും,  കാറ്റും, വെളിച്ചവും, നിലാവുമെന്ന പോലെ കഴിഞ്ഞു പോയ ബാല്യത്തെ തിരികെ കൊണ്ടു  വരാൻ നമുക്കാർക്കും ആവില്ലല്ലോ.    മനസ്സുകൊണ്ടൊരു ബാല്യത്തിലേക്കുള്ള    പ്രയാണമായിരുന്നു ആ കൂടി ചേരൽ.  പ്രണയ നക്ഷത്രങ്ങള്‍ക്ക് നിലാവെളിച്ചം തൂകി മൂക സാക്ഷിയായ വാക മര  ചുവടും,  ലേഡീസ് കോർണറിലേക്കുള്ള എത്തിനോട്ടവും, കാന്റീനുമെല്ലാം അയവിറക്കികൊണ്ടൊരു പ്രണയ നിലാവായിരുന്നു 2017ന്റെ വിടവാങ്ങൽ മരുഭൂവിൽ ഞങ്ങൾക്ക് സമ്മാനിച്ചത്.



രണ്ടു വര്ഷം മുമ്പാണ് എന്റെ ക്ലാസ്സ്‌മേറ്റ് കൂടിയായ വണ്ടൂർ എലാട്ടുപറമ്പിൽ സാജിദ് ബാബു മുൻ  കൈയെടുത്തുകൊണ്ട്1986-1988 മമ്പാട് കോളേജ് പ്രീ -ഡിഗ്രി ഗ്രൂപ്പ് ഉടലെടുക്കുന്നത്.




സാജിത് ബാബുവിനോടൊപ്പം, ജാഫർ, സമീർ, ആസാദ്, ബഷീർ മമ്പാട്, ബഷീർ പരുത്തികുന്നൻ, സലിം,  ഹാഷിക്, മജീദ്, ഫൈസൽ,   മുജീബ്, ബഷീർലൗവ്‌ലി,   യൂനുസ്, ഫിറോസ്,നജീബ്, സാജിത് മൂപ്പൻ, ഹാരിസ്, ഹൈദർ,  റഷീദ്, അനീസ്,  മൻസൂർ, സാലിഹ്      മുനീർ മാസ്റ്റർ, ഷരീഫ, സാജിത, ഹഫ്സത്, ജാസ്മി,  ഹലീമ, ബീന, സറീന,   സന്ധ്യ, ഗീത,  ഡാർലി, ഡോളി,  ഷാഹിനി തുടങ്ങിയവരെല്ലാം സജീവമായി   പഴയ സതീർത്ഥരെ തേടി കൊണ്ടുള്ള പ്രയാണമാരംഭിച്ചപ്പോൾ  ഗ്രൂപ്പിന്റെ എണ്ണവും വണ്ണവും കൂടി വന്നു. ഇന്ത്യയിലെന്നപോലെ, ഗൾഫ്, യു കെ,   കാനഡ , അമേരിക്ക തുടങ്ങി  ലോകത്തിന്റെ വിവിധ ഭാഗങ്ങളിയിലുള്ള പഴയ കൂട്ടുക്കാർ ഓൺലൈൻ   ഗ്രൂപ്പിലൂടെയുള്ള ഒത്തു ചേരൽ പതിവാക്കിയപ്പോൾ  കാലത്തിന്റെ  ഒഴുക്കിൽ മറന്നു പോയ നൊസ്റ്റാൾജിയ പതുക്കെ പതുക്കെ ഉണർന്നു തുടങ്ങി. ഒകോടോബർ-നവമ്പർ മാസങ്ങളിൽ ജിദ്ദയിൽ നിന്നും അവധിയിൽ പോയ ജാഫർ തന്റെ അവധിയുടെ ഭൂരിഭാഗവും പഴയ സതീർത്ഥരെ തേടികൊണ്ടുള്ള യാത്രയിലായിരുന്നു.


കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ സൗഹൃദത്തിന്റെ പാദസര നാദവുമായി മൂന്ന് നാല് മീറ്റുകളും കൊച്ചു കൊച്ചു യാത്രകളും നടന്നു.   

ഫാമിലിയെ കൂടി ഉൾകൊള്ളിച്ചുകൊണ്ടുള്ള ഓരോ മീറ്റിലും യാത്രയിലും കാലത്തിന്റെ കുത്തൊഴുക്കിൽ ചിതലരിച്ചു തുടങ്ങിയ ക്യാമ്പസ് ഓർമ്മകൾക്കൊപ്പം, അറ്റുപോയ കണ്ണികൾ കോർത്തിണക്കി കൊണ്ട്  പുതു പുത്തൻ സ്വപ്നങ്ങളുടെയും ആശകളുടെയും ജാലകങ്ങൾ തുറക്കപെടുകയായിരുന്നു. മീറ്റുകൾക്കൊപ്പം പരിധിയിൽ നിന്ന് കൊണ്ടുള്ള ജീവ കാരുണ്യ പ്രവർത്തനങ്ങളും  കൂടി ഗ്രൂപ്പിൽ അതിഥിയായി ചേർന്നപ്പോൾ സ്‌നേഹത്തോടൊപ്പം കാരുണ്യവും കൂടി ഗ്രൂപ്പിന് തണലേകി.  ഒറ്റപെടലുകളുടെയും ഒറ്റപെടുത്തലുകളുടെയും ഡിജിറ്റൽ യുഗത്തിൽ, ജാതി, മത, രാഷ്ട്രീയത്തിനധീതമായ സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും ഉറവിടമായാണ് ഗ്രൂപ്പിനെ എല്ലാവരും കണ്ടത്.
 അജ്ഞാതമായ ആശങ്കയുടെ തീരത്തിലൂടെ ഒഴുകുന്ന ഗൾഫ് പ്രവാസത്തിലെ പിരിമുറുക്കങ്ങൾക്കിടയിൽ നാട്ടിലെ മീറ്റിനോടൊപ്പിച്ചു ഡിസംബർ അവസാനം ജിദ്ദ ഒബഹൂർ  ഷെറാട്ടൺ സെഹേലി റിസോർട്ടിൽ 86-88 ഗ്രൂപ്പിലെ ജിദ്ദ പ്രവാസികളും ഒരുമിച്ചു കൂടി. 
 മന്ത്-എൻഡ്, ഇയർ എൻഡ്, വാറ്റ് ലെസ്സ് എൻഡ് ഇങ്ങെനെ ഒരു പാടു എൻഡുകൾക്കിടയിൽ നിന്നും ഒരുവിധം രക്ഷപ്പെട്ടു വൈകുന്നേരം ആറുമണിയോടെ  മീറ്റിനു പോവാനുള്ള ആവേശത്തോടെ റൂമിലെത്തി.  എല്ലാവരോടും റെഡിയായി നിൽക്കാൻ ഇടയ്ക്കിടെ ഓർമ്മപെടുത്തിയത് കൊണ്ടാവാം സാവധാനം ഒരുങ്ങുന്ന എന്റെ പട്ടിക്കാട്ടുകാരി പ്രിയതമ വരെ ഒരുങ്ങിയിരിക്കുന്നു.  സമീറും ജാഫുമൊക്കെ പുട്ടിയിട്ടു മൊഞ്ചനായിട്ടാണ് വരവ് എന്നറിയാവുന്നതു കൊണ്ടു തന്നെ അന്ന് വരെ ഉപയോഗിക്കാത്ത പുട്ടിയൊക്കെ ഞാനും തപ്പി നോക്കി.   ഷർട്ടും, ടീ ഷർട്ടും മാറി മാറി അണിഞ്ഞു കണ്ണാടി നോക്കിയപ്പപ്പോൾ  കെട്ടിയോളുടെ വകയൊരു കൊട്ട്.   പ്രാണ പ്രേയസികളെല്ലാം  നാട്ടിലല്ലേ. ആരാ കാട്ടാന ഇതൊക്കെ.  ഇല്ലെങ്കിലും പട്ടിക്കാട്ടുകാർ ഇങ്ങെനെയാ.  ഏത് കുറ്റി കാട്ടിലൊളിചാലും കെട്ടിയോനോടായാലും ശരി പന്ജ്ജ് ഡയലോഗുകൾക്കു കുറവുണ്ടാവില്ല.
ഒരുവിധം ഒരുങ്ങി ഞാൻ എന്റെ നാട്ടുകാരനും സ്കൂൾ കോളേജ് മേയ്റ്റ്സ്  കൂടിയായ കൂട്ടുകാരൻ ആസാദിനെ വിളിച്ചു.   ഞങ്ങൾ ഒരു ഏഴുമണിയോടെ റൂമിൽ നിന്നും റിസോർട് ലക്ഷ്യമാക്കി  നീങ്ങി. ഗൂഗിൾ സഹായത്തോടെ റിസോർട്ടിലെത്തിയപ്പോൾ അവിടെ ജാഫർ, ഹാഷിഖ്  ,   സമീറും ഫാമിലിയും , ബഷീറും ഫാമിലിയും  വാശി തീർക്കാനോ ആശ തീർക്കാനോ എന്നറിയില്ല മത്സരിച്ചു ഫോട്ടോയും സെൽഫിയും എടുക്കുന്നു .   രാത്രി കാലങ്ങളിലും കൂളിംഗ് ഗ്ലാസിന് ഉപയാഗമുണ്ടാവുമെന്നു  മനസ്സിലാക്കി തന്ന ജാഫുവിനെ  മനസ്സാ സ്തുതിച്ചു കൊണ്ട്   ഞങ്ങളും അവരുടെ കൂടെ കൂടി. 
പതുക്കെ പതുക്കെ  ഹാരിസ് വണ്ടൂർ, മജീദ് കാളികാവ്  ജുബൈലിൽ നിന്നും 1400 കിലോ മീറ്റർ വാഹനമോടിച്ചു ബ്രൈറ്റ് ഹാരിസ്, ഗ്രൂപ്പിലെ ഗായകനായ ബഷീർ മമ്പാട്, മൻസൂർ , മുജീബ്  എന്നിവരൊക്കെ എത്തി തുടങ്ങി. തണുപ്പുള്ള നിലാവിൽ ഞങ്ങൾ ബീച്ചിലേക്ക് കടൽ കാണാനിറങ്ങി.  കടലിനെ തഴുകി വരുന്ന ഇളംകാറ്റ് ഓർമ ചെപ്പുകൾ തുറന്നു വെച്ച ഞങ്ങളുടെ ശരീരത്തെ തണുപ്പിച്ചു. 
കരയെ ചുംബിച്ചു മടങ്ങുന്ന കടലിന്റെ  ഭംഗി ആസ്വദിച്ച്  പഴയകാല ഓർമ്മകൾ, വാട്ടസ്  ഗ്രൂപ്പ് വിശേഷങ്ങൾ പങ്കുവെച്ചു ഞങ്ങൾ ഭക്ഷണം കഴിക്കാനായി റിസോർട്ടിലേക്കു തന്നെ മടങ്ങി.
വാട്സപ്പിൽ ഞങ്ങളുടെ ഗ്രൂപ്പിന് പാരയായി ഞങ്ങളുടെ പ്രിയതമകൾക്കു കൂടിയൊരു  ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു.  മുൻ പരിചയമുള്ള ഞങ്ങളുടെ നല്ല പാതിമാർ ഉണ്ടാക്കികൊണ്ടുവന്ന  ഭക്ഷണം കഴിക്കാനുള്ള തയ്യാറെടുപ്പായി.  ലൈലാ സമീറിന്റെ  ചിക്കൻ മന്തി,  ആഷിക്കിന്റെ  ബീഫ് വരട്ട്,  ഷിബില ബഷീറിന്റെ . നെയ്ച്ചോറും  അട പ്രഥമനും, റജുല ഷാനവാസിന്റെ ചിക്കൻ  കറി,  പപ്പടം,  സാലഡ്, പോറാട്ട തുടങ്ങിയ വിഭവങ്ങൾ.
ഭക്ഷണത്തിനു ശേഷം കലാ പരിപാടികളുടെ ഊഴമായി.  പാടാൻ മുട്ടി നിൽക്കുന്ന ബഷീറിന് മുമ്പിൽ ഞങ്ങൾ വഴി മാറി കൊടുത്തു.  ബഷീറിന്റെ പാട്ടിനൊപ്പം കുട്ടികളുടെ പാട്ടും ഡാൻസുമൊക്കെയായി പരിപാടി കൊഴുത്തു.  ഇടക്ക് ഗ്രൂപ്പിന്റെ ലോഗോ പ്രകാശനവും കേക്ക് മുറിയും.  86/88 ഗ്രൂപ്പിനെ സജീവമാകാൻ പങ്കു വഹിച്ച ജാഫറിനുള്ള  റിയാദ് ടീമിന്റെ   ഉപഹാരം ഹാരിസ് ബ്രയിറ്റ് കൈ മാറി.
 
പിന്നെ എല്ലാവരും ഒന്ന് വിശദമായ പരിചയം പുതുക്കൽ, ഫാമിലി, കുട്ടികൾ കോളേജ് കാലത്തെ വിശേഷങ്ങൾ  റാഗിംഗ് പോലെ ഓരോരുത്തരോടായി ചോദ്യങ്ങൾ.   കൂട്ടത്തിൽ പ്രീഡിഗ്രി കാലത്തു തന്നെ പെണ്ണ് കെട്ടാൻ ഭാഗ്യം സിദ്ധിച്ച മജീദിന്റെ കഥയും,  സ്വന്തം  ആംബുലൻസ് ഓടിച്ചു കോളേജിലെത്തിയ ബ്രയിറ്റ് ഹാരിസിന്റെ കഥയും, , വണ്ടൂർ ഹാരിസിന്റെ ബെൻസ് കഥയുമൊക്കെ ഒന്നുകൂടെ എല്ലാവരെയും പഴയ കാലത്തേക്ക് കൊണ്ടുപോയി.
 
സമയം മൂന്നര - നേരം പുലരാനായി. അപ്പോളാണ് മജീദും ഹാരിസുമൊക്കെ ചീട്ടുപെട്ടി പുറത്തെടുത്തത്. കളി അറിയാത്ത കാരണം കൊണ്ട് കളി ഹറാമാക്കി ജാഫറും ഞാനും ഉറങ്ങാൻ കിടന്നു. സ്വിമ്മിങ് പൂളിലെ ശബ്ദം കേട്ടു എണീറ്റ് നോക്കിയപ്പോൾ എല്ലാ കളി വീരന്മാരും ഉറങ്ങുകയാണ്.  ഞാൻ എന്റെ മോനെയും കൂടി പൂളിൽ ഇറങ്ങി.  കുറച്ചു കഴിഞ്ഞപ്പോൾ, സമീർ, മജീദ്, ജാഫർ,  ബഷീർ  തുടങ്ങിയവരൊക്കെ സെൽഫി  മാനിയ പിടിപെട്ടു  ക്യാമറയുമായി ബീച്ചിലേയ്ക്ക് നീങ്ങുന്നു.   ഇനിയും സ്വിമ്മിങ് പൂളിലിരുന്നാൽ ഫൂളാവുമെമെന്നു മനസ്സിലാക്കി ഫോട്ടോമാനിയയോട് കൂടി ഞാനും അവരോടൊപ്പം കൂടി. നീണ്ട ഫോട്ടോ സെഷന് ശേഷം ഞങ്ങളെല്ലാവരും സ്വിമ്മിങ് പൂളിലേക്ക് തന്നെ  മടങ്ങിയെത്തി.


ബാർബിക്യു ഒരുക്കിവെച്ച ചിക്കന്റെ കൂവലു കേട്ടു ഞങ്ങൾ കുളി മതിയാക്കി ചിക്കൻ ചുടാൻ തുടങ്ങി.   വെള്ളിയാഴ്ച ജുമാ നമസ്ക്കാരം കഴിഞ്ഞു ഭക്ഷണ  ശേഷം   ബഷീർ   ഒന്നുകൂടി പാടി.  കൂടെ എന്റെ പ്രിയതമ റജുലയും. 
വിട വാങ്ങാനുള്ള സമയമായി.  ഒരു പാട് നാളത്തെ സൗഹൃദവും കലാലയ സ്വപ്നങ്ങളും  മോഹങ്ങളും മോഹഭംഗങ്ങളും അയവിറക്കി തിരിച്ചു പിടിക്കാനാവാത്ത മധുര നൊമ്പര കാറ്റുമായി മടങ്ങുവാൻ നേരത്ത് പരുത്തികുന്നനു  കടലിനോടു ചാരി ഒരു ഫോട്ടോ കൂടി  വേണമെന്ന ആഗ്രഹം.   ഞങ്ങൾ വീണ്ടും ബീച്ചിൽ പോയി.  തിരകൾക്കൊപ്പം അടിച്ചു വരുന്ന ഇളം കാറ്റ് ഞങ്ങളുടെ മനസ്സിനെന്ന പോലെ  ശരീരത്തെയും തണുപ്പിച്ചു.
പഴയ കലാലയ സ്മരണകളെ അയവിറക്കി തിരിച്ചു പോരുമ്പോൾ മനസ്സറിയാത്ത ആത്മ നൊമ്പരമായി ആ ഈരടികൾ കടന്നു വന്നു കൊണ്ടേയിരുന്നു......


“എന്നും എന്റെ ഓർമ്മകളിൽ ഓടി വരും നൊമ്പരം അനുരാഗ സുന്ദരം....അതി രൂപ ഗോപുരം എൻ ജീവിതാമൃതം ഈ കലാലയം”................




=======================================================================
2017 ൽ എഴുതിയതാണ്.  എന്തുകൊണ്ടോ പോസ്റ്റാകാൻ  മടിച്ചു.  പാകേഷേ ഈ കൊറോണ കാലത്തു ഇതൊന്നു പൊടിതട്ടി എടുക്കാൻ തോന്നി. പഴയ പോസ്റ്റ് ആയതു കൊണ്ട് തന്നെ പുതിയ സുഹൃത്തുക്കളെ  പ്രതിപാദിച്ചിട്ടില്ല. . ക്ഷമിക്കുമല്ലോ.  എല്ലാവര്ക്കും നല്ല നമസ്ക്കാരം.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം