Friday, January 20, 2012

ഡല്‍ഹി രാജ വീഥിയിലൂടെ

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ഭരണ സിരാ കേന്ദ്രമായ ഡല്‍ഹി കുട്ടിക്കാലം മുതലേ എന്റെ സ്വപ്നങ്ങള്‍ക്ക് നിറങ്ങളുടെ വര്‍ണ്ണരാജി കൊണ്ട് മഴവില്ല്  തീര്‍ക്കുമായിരുന്നു. എന്റെ ഓര്‍മ്മകളിലെ സ്വപ്നമായിരുന്ന ഡല്‍ഹി സന്ദര്‍ശനം സഫലമായത് ആറു വര്‍ഷങ്ങള്‍ക്കു മുമ്പാണ്.


അതിനു ശേഷം ഒരിക്കല്‍ കൂടി ഞാന്‍ എന്റെ സ്വപ്ന രാജകുമാരിയെ കാണാന്‍ പോവുകയാണ്. ഞങ്ങളുടെ ശ്രീ നഗര്‍ യാത്രയുടെ ഭാഗമായി മൂന്നു ദിവസം ഡല്‍ഹി കൂടി കാണാന്‍ വേണ്ടി നീക്കിവെച്ചിരുന്നു.  സൗദി അറേബ്യയിലെ ജിദ്ദയില്‍ നിന്നും ജൂലൈ ഏഴിന് രാവിലെ പത്തു മണിക്ക് ഞങ്ങള്‍ ഡല്‍ഹി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ പറന്നിറങ്ങി.
ഡല്‍ഹി എയര്‍പോര്‍ട്ടിലെ സൗകര്യങ്ങള്‍ മറ്റേതൊരു അന്താരാഷ്‌ട്ര വിമാന താവളത്തിനോടും കിട പിടിക്കുന്നതാണ്.  ഇമിഗ്രേഷന്‍, കസ്റ്റംസ് എന്നിവ അതിവേഗം കഴിച്ചു ഞങ്ങള്‍ പുറത്തിറങ്ങി. മൂന്നു ഫാമിലി, എന്നെ കൂടാതെ സുഹൃത്തുക്കളായ നാസര്‍ മേലേതില്‍, റഹീം പത്തു തറ എന്നിവരും കുട്ടികളുമടക്കം പതിനഞ്ചു പേര്‍.

എയര്‍ പോര്‍ട്ടിനു പുറത്തു ഞങ്ങളെ കാത്തിരുന്ന ടൂര്‍ഓപ്പറെറ്ററുടെ ബസ്സില്‍ ഡല്‍ഹിയിലെ ഹരി നഗറിലുള്ള ന്യൂ പാര്‍ക്ക്‌ പ്ലാസ ഹോട്ടലിലേക്ക് വഴിയോര കാഴ്ചകള്‍ കണ്ടു കൊണ്ട് നീങ്ങി.  അഞ്ചാറു വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഡല്‍ഹിയിലേക്കുള്ള എന്റെ രണ്ടാം വരവ്, ഡല്‍ഹി ഒന്ന് കൂടി സുന്ദരിയായിരിക്കുന്നു. മുമ്പ് നിര്‍മ്മാണത്തിലിരുന്ന ഫ്ലൈ ഓവറുകളെല്ലാം പണികഴിഞ്ഞു, വീഥികള്‍ സുന്ദരിയായി, തലയെടുപ്പുള്ള തലസ്ഥാന നഗരിയായി ഡല്‍ഹി മാറി കഴിഞ്ഞു.  പന്ത്രണ്ടു മണിയോടെ ഹോട്ടലില്‍ ചെക്കിന്‍ ചെയ്തു, നാല് മണിവരെ ഞങ്ങള്‍ ഊണും വിശ്രമവുമായി കൂടി. 

ഇന്ത്യാഗേറ്റ് 

നാല് മണിക്ക് ഡല്‍ഹിയിലെ പ്രസിദ്ധമായ സായാഹ്ന സംഗമ വേദിയായ 
ഇന്ത്യാഗേറ്റ്  ലക്ഷ്യമാക്കി നീങ്ങി.
1921 ല്‍   എഡ്വിന്‍ല്യൂട്ടനാണ്  ഇന്ത്യാഗേറ്റ് ഡിസൈന്‍ ചെയ്തത്. 42 മീറ്റര്‍ ഉയരത്തിലുള്ള 'All India War Memmorial' എന്ന് കൂടി അറിയപ്പെടുന്ന ഇന്ത്യാഗേറ്റ് ഒന്നാം ലോക മഹായുദ്ധ കാലത്തും, മൂന്നാം ആഗ്ലോ അഫ്ഘാന്‍ യുദ്ധ കാലത്തും സ്വജീവന്‍ ബലിയര്‍പ്പിച്ച ജവാന്മാരുടെ സ്മരണ നില നിര്‍ത്തുന്നു. ഇന്ത്യ ഗേറ്റിന്റെ ആര്‍ച്ചിനു സമീപമായി 1971 ലെ ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധകാലത്ത് ജീവത്യാഗം ചെയ്ത ധീര ജവാന്മാരുടെ മരിക്കാത്ത ഓര്‍മ്മകളായി രാവും പകലും അമര്‍ ജ്യോതി കത്തികൊണ്ടിരിക്കുന്നു.  "വന്ദേ മാതരം", ഒരു വേള എന്റെ ചിന്തകള്‍ ആ ധീര ജവാന്മാരുടെ ആത്മ ത്യാഗത്തെയോര്‍ത്തു. 

പിന്നീട് ഞങ്ങള്‍ ചരിത്രങ്ങള്‍ സംസാരിക്കുന്ന ഇന്ത്യാഗേറ്റിനു ചുറ്റുമുള്ള പുല്‍ തകിടുകളിലേക്ക് നീങ്ങി. അസ്തമയ സൂര്യന്റെ ഇടക്കിടെയുള്ള ഒളിഞ്ഞു നോട്ടം പുല്‍ തകിടുകളെ കൂടുതല്‍ മനോഹാരിതമാക്കുന്നതോടൊപ്പം ഇന്ത്യാഗേറ്റിലേക്കുള്ള ജന പ്രവാഹവും കൂടി കൂടി വന്നു. കുട്ടികളും, മുതിര്‍ന്നവരും തങ്ങളുടെ സായാഹ്നങ്ങളെ ഉല്ലാസ പൂരിതമാക്കാന്‍ വേണ്ടി ഡല്‍ഹിയിലെ ഏറ്റവും മനോഹര വിശ്രമ സാങ്കേതങ്ങളിലൊന്നായ ഇന്ത്യാഗേറ്റിലേക്കു പ്രവഹിക്കുകയാണ്. ഇവിടെ നിന്നും രാഷ്ട്രപതി ഭവന്‍, പാര്‍ലിമെന്റു മന്ദിരം, തുടങ്ങിയവയെല്ലാം നമുക്ക് കാണാവുന്നാതാണ്.  സൂര്യാസ്തമയത്തോടെ ഇന്ത്യാഗേറ്റിനു ചുറ്റും ഫാമിലിയും കുട്ടികളുമടക്കമുള്ള ജന സഹസ്ര സംഗമം നല്ലൊരു കാഴ്ച തന്നെ.

ഇന്ത്യ ഗേറ്റിനു സമീപത്തുള്ള കുട്ടികളുടെ പാര്‍ക്കില്‍ കൂടി അല്‍പ്പ സമയം ചെലവഴിച്ചു അടുത്ത ദിവസത്തെ വിശദമായ ഡല്‍ഹി സന്ദര്‍ശനത്തിനുള്ള പൊന്‍പുലരിയെ സ്വപ്നം കണ്ടുകൊണ്ടു  രാത്രി എട്ടുമണിയോടെ ഞങ്ങള്‍ ഹോട്ടലില്‍ തിരിച്ചെത്തി.

ജമമസ്ജിദ്:

രാവിലെ പ്രാതല്‍ കഴിച്ചു എട്ടുമണിയോടെ  ഇന്ത്യയിലെ  ഏറ്റവും വലിയ മുസ്ലിം പള്ളിയായ ജമ മസ്ജിദ് ലക്ഷ്യമാക്കി ഞങ്ങള്‍ നീങ്ങി.  ഡല്‍ഹിയിലെ അന്നത്തെ പ്രഭാതത്തെ വിളിച്ചുണ ര്‍ത്തിയ ചാറ്റല്‍ മഴ മസ്ജിദിലെത്തിയതോടെ വഴിമാറി പോയി.

1650 ല്‍  മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍ പണി കഴിപ്പിച്ച ജമ മസ്ജിദ് അതിന്റെ നിര്‍മ്മാണ ചാരുതികൊണ്ട് തലയെടുപ്പോടെ ആയിരങ്ങളെ ഇന്നും ആകര്‍ഷിക്കുന്നു.  സ്വദേശികളെ പോലെ തന്നെ വിദേശികളും മസ്ജിദ് ചുറ്റി നടന്നു, ശില്‍പ്പ ചാരുതിയുടെ മനം മയക്കുന്ന ഫോട്ടോകള്‍ ഓര്‍മ്മ കുറിപ്പുകളായിയെടുത്തു വെക്കുന്നു. സൂര്യോദയത്തിനു അര മണിക്കൂറിനു ശേഷം അസ്തമയത്തിനു അര മണിക്കൂര്‍ മുമ്പ് വരെ അമുസ്ലിങ്ങള്‍ക്കും ജമ മസ്ജിദില്‍ പ്രവേശനമുണ്ട്. 

ചെങ്കോട്ട:
ജമ മസ്ജിദ് കണ്ടിറങ്ങി ഞങ്ങള്‍ നേരെ ചെങ്കോട്ടയിലേക്കു നീങ്ങി. മുഗള്‍ ഭരണാധികാരിയായിരുന്ന ഷാജഹാന്‍ ചക്രവര്‍ത്തിയാണ് ചെങ്കോട്ട  പണി കഴിപ്പിച്ചത്.  മുഗള്‍ സാമ്രാജ്യത്തിന്റെ തലസ്ഥാന നഗരി 1638  ല്‍  ആഗ്രയില്‍ നിന്നും ഡല്‍ഹിയിലേക്കു മാറ്റിയപ്പോഴാണ്‌ ചെങ്കോട്ട  പണികഴിപ്പിക്കുന്നത്. ചെങ്കോട്ടയില്‍ പാറി പാറിക്കുന്ന ത്രിവര്‍ണ്ണ പതാകയെ കണ്ടു, കുട്ടിക്കാലത്ത് കേട്ട് മടുത്ത  മുദ്രാവാക്യം 'ചെങ്കോട്ടയിലും കൊടി പാറിപ്പിക്കും'  ഒരു നിമഷം   ഓര്‍ത്തു പോയി.

രാജ്ഘട്ട്:

File:Gandhi Memorial.jpgപിന്നീട് ഞങ്ങള്‍ രാഷ്ട്ര പിതാവ്  മഹാത്മാഗാന്ധി അന്ത്യവിശ്രമം കൊള്ളുന്ന രാജ് ഘട്ടില്‍ എത്തി.  ഒരു രാജ്യത്തിന്റെ  സ്വാതന്ത്ര്യ  സ്വപ്നങ്ങള്‍ക്ക്  ജീവന്‍ നല്‍കി   സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനെതിരെ അഹിംസയിലൂടെ പടപൊരുതി വിജയിച്ച മാഹാത്മാവിന്റെ ആത്മാവിനു നിത്യ ശാന്തി പകരാന്‍ സ്വദേശികളും വിദേശികളും രാജ്ഘട്ടിലേക്ക് അനസ്യൂതം എത്തി കൊണ്ടിരിക്കുന്നു. വിശാലമായ രാജ് ഘട്ടിലെ പച്ച പുല്‍മേടുകള്‍ കയറി ഞങ്ങള്‍ മഹാത്മാവിന്റെ അടുത്തെത്തി ഒരു നിമിഷം മൌനമായി പ്രാര്‍ഥിച്ചു.  1948 ജനുവരി 31നു നാഥൂറാം വിനായക് ഗോഡ്സെ
എന്ന മത ഭ്രാന്തന്റെ വെടിയേറ്റ്‌ ജീവത്യാഗം ചെയ്ത മഹാത്മാവിനോട് നിറ കണ്ണുകളോടെ  വിട വാങ്ങി.

ലോകസഭയും രാജ്യസഭയും:

Parliament Of India: APPSC MATERIAL: CONSTITUTION OF INDIAമാഹാത്മാവിനോട് വിടവാങ്ങി ബസ്സില്‍ കയറെവേ, പാര്‍ലിമെന്റ് മന്ദിരത്തിനകത്തേക്ക് പ്രവേശിക്കാനുള്ള ഞങ്ങള്‍ പതിനഞ്ചു പേര്‍ക്കുള്ള അനുമതി ശരിയായതായി ഫോണ്‍ വന്നു. ഉടനെ തന്നെ  ലോക ജനാധിപത്യത്തിന്റെ ശ്രീകോവിലായ ഇന്ത്യന്‍  പാര്‍ലിമെന്റ് ലക്ഷ്യമാക്കി ഞങ്ങള്‍ നീങ്ങി.  പാര്‍ലിമെന്റ് മന്ദിരത്തിന്റെ അടുത്തു ബസ്സ് പാര്‍ക്കു ചെയ്തു ഞങ്ങള്‍ സെക്യൂരിറ്റി ചെക്കപ്പിനായി  നീങ്ങി.  മൊബൈല്‍ ഫോണുകള്‍,   ക്യാമറകള്‍ തുടങ്ങിയവയെല്ലാം അവിടെ വാങ്ങി വെച്ച് ഓരോരുത്തരെയായി  പാര്‍ലിമെന്റിനകത്തേക്ക് പ്രവേശിക്കാനുള്ള കാവാടത്തിലേക്ക് പറഞ്ഞയച്ചു.  പതിനഞ്ചു പേരുള്ള ഞങ്ങളുടെ സംഘത്തിന്റെ പാസ് എന്റെ  പേരിലായിരുന്നു. എന്റെ ഫോട്ടോയെടുത്തു അഡ്രെസ്സ് വാങ്ങി രജിസ്റ്ററില്‍   ഒപ്പുവെപ്പിച്ചു. പത്തു മിനിട്ട് കാത്തിരുന്നു, പാസ് റെഡിയായി.  പാര്‍ലിമെന്റ് നടക്കുന്ന സമയമല്ലെങ്കിലും  ആകാംക്ഷയോടെ  ഞങ്ങള്‍ ഓരോരുത്തരായി പാര്‍ലിമെന്റ് വളപ്പിലേക്ക് പ്രവേശിച്ചു.

ഞങ്ങളുടെ ഗൈഡ് അടക്കം പതിനാറു പേര്‍ ഉണ്ടായിരുന്നു.  ഗൈഡിന്റെ  പേര് വിവരം നേരത്തെ അറിയാത്തതിനാല്‍ അയാള്‍ക്കുള്ള പാസ് എടുത്തിരുന്നില്ല. എങ്കിലും അയാളും ഞങ്ങളുടെ കൂടെ അകത്തേക്ക് പ്രവേശിച്ചു.  വിശാലമായ പാര്‍ലിമെന്റ് മന്ദിരത്തിന്റെ വളപ്പിലൂടെ നടക്കുമ്പോഴാണ്  കൂട്ടത്തിലുള്ള എന്റെ സ്നേഹിതന്‍ നാസര്‍ മേലേതില്‍  കൂടെയില്ലായെന്നു ശ്രദ്ധയില്‍പെട്ടത്. ഞങ്ങളുടെ  കൂടെയുണ്ടായിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനോട് പാരതി പറഞ്ഞു, അയാള്‍ ലിസ്റ്റ് നോക്കി ആളെ  എണ്ണി, ടൂര്‍ ഗൈഡ് അടക്കം പതിനഞ്ചു പേര്‍. അയാള്‍ കൈ മലര്‍ത്തി. എന്ത് ചെയ്യണമെന്നറിയാതെ ശങ്കിച്ചു നില്‍ക്കുമ്പോഴാണ്  ഞങ്ങള്‍ അകത്തേക്ക് പ്രവേശിക്കുമ്പോള്‍ ആരോടും പറയാതെ മൂത്രമൊഴിക്കാന്‍ പോയ  നാസര്‍ ഒരു വിധം പ്രവേശന കവാടത്തിലുള്ള സെക്യൂരിറ്റിക്കാരെ പറഞ്ഞു ബോധ്യപ്പെടുത്തി  അകത്തേക്ക് പ്രവേശിച്ചു.  പണ്ട് ലീഡര്‍ കെ കരുണാകരന്‍ മൂത്രമൊഴിക്കാന്‍ പോയ സമയത്ത് മുരളീധരന് പാര്‍ലിമെന്റ് മന്ദിരത്തിനകത്തേക്ക് പാസ് കിട്ടിയ പോലെ നാസര്‍ മൂത്ര മൊഴിക്കാന്‍ പോയ സമയത്ത്  ഞങ്ങളുടെ ടൂര്‍ ഗൈഡിനു  അകത്തേക്ക് പ്രവേശിക്കാന്‍ ആയി. അങ്ങിനെ പതിനഞ്ചു പേരുടെ പാസുമായി ഞങ്ങള്‍ പതിനാറു പേര്‍ മന്ദിരത്തിനകത്തേക്ക് പ്രവേശിച്ചു. പാസില്ലാതെ ഒരാള്‍ക്ക് പാര്‍ലിമെന്റ് മന്ദിരത്തില്‍ അന്ന് പ്രവേശിക്കാനായത് വലിയൊരു സെക്യൂരിറ്റി വീഴ്ചയായിട്ടാണ് പിന്നീടെനിക്ക് തോന്നിയത്.

Parliament Of India: YehIndia: Parliament of Indiaഞങ്ങള്‍ ആദ്യം പാര്‍ലിമെന്റ്മന്ദിരത്തിന്റെ  പുറത്തെ കാഴ്ചകള്‍ നടന്നു കണ്ടു. മുമ്പ്  പാര്‍ലിമെന്റ് ആക്രമണമുണ്ടായ സ്ഥലവും മറ്റും ഞങ്ങളുടെ
കൂടെ ഉണ്ടായിരുന്ന ഒഫീഷ്യല്‍ വിവരിച്ചു തന്നു. പിന്നീട് ഞങ്ങള്‍ ഇന്ത്യന്‍   പാര്‍ലിമെന്റിന്  അകത്തേക്ക് പ്രവേശിച്ചു.  അവിടെയുള്ള ടീവിയില്‍ എന്റെ പേരും പടവും കാണിക്കുന്നു, ആദ്യമൊന്നു അന്ധാളിച്ചു, പിന്നീട് മനസ്സിലായി അപ്പോള്‍ വിസിറ്റ് ചെയ്യുന്നത് ഞാനും  എന്റെ കൂടെയുള്ള പതിനഞ്ചു പേരുമാണ് എന്നാണു അത് കാണിക്കുന്നത്.   ഒഫീഷ്യല്‍  ഞങ്ങള്‍‍ക്ക്   പാര്‍ലിമെന്റ് കൂടുന്നതും ഓരോരുത്തരുടെ ഇരിപ്പിടവും, വോട്ടിംഗ് നടക്കുന്ന രീതിയും മറ്റും വിശദമാക്കി തന്നു.

ലോകസഭ കണ്ടിറങ്ങിയ  ഞങ്ങള്‍  പാര്‍ലിമെന്റ് വളപ്പില്‍ തന്നെയുള്ള
രാജ്യസഭ കാണാനായി പോയി.  അങ്ങെനെ സഭ കൂടാത്ത സമയത്താണെങ്കിലും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ രണ്ടു സഭകളും ഞങ്ങള്‍ കണ്ടിറങ്ങി പുറത്തു വന്നു,  രാഷ്ട്രപതി ഭവനും പരിസരവുമെല്ലാം പുറത്തു നിന്ന് കണ്ടു, രണ്ടു മണിയോടെ ഉച്ച ഭക്ഷണം കഴിച്ചു.

കുത്തബ്മീനാര്‍:

ഉച്ച ഭക്ഷണത്തിനു ശേഷം ആദ്യം പോയത് ഡല്‍ഹി മെട്രോ ട്രെയിനില്‍ കയറാനാണ്. കുട്ടികളും മുതിര്‍ന്നവരും കൊച്ചിയുടെ സ്വപ്നമായ  മെട്രോ ആസ്വദിച്ചു, കുത്തബ് മിനാര്‍ ലക്ഷ്യമാക്കി നീങ്ങി.
72 .5 മീറ്റര്‍ 234  അടി  ഉയരമുള്ള ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ  ഗോപുരമായ  കുത്തബ് മിനാര്‍ 1199 ല് കുത്തബുത്തീന്‍ ഐബക്കാണ്  ഈ അത്ഭുത പ്രതിഭാസം നിര്‍മ്മിച്ചത്.  ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള Brick Tower  ആയ കുത്തബ് മിനാറിനു അടുത്ത്   ഞങ്ങളുടെ   ബസ്സെത്തുന്നതിനും മുമ്പ് തന്നെ  ദൂരെ നിന്നും ഉയരത്തിലുള്ള മിനാരം തലയെടുപ്പോടെ ഞങ്ങളെ സ്വോഗതമോതുന്നുണ്ടായിരുന്നു.  ബസ്സ്‌  പാര്‍ക്ക് ചെയ്തു  ഞങ്ങള്‍ പത്തു രൂപയുടെ പ്രവേശന ടിക്കറ്റെടുത്തു ലോക ചരിത്രത്തിലെ ഇന്ത്യന്‍ സംഭാവനയായ കുത്തബ് മിനാറിനടുത്തു പതുക്കെ പതുക്കെ നടന്നെത്തി.   അഞ്ചു നിലകളുള്ള പുരാതന വാസ്തു ശില്‍പ്പ വിദ്യയുടെ ഒളി മങ്ങാത്ത  അതി മനോഹരമായ ഈ ഗോപുരം ഞങ്ങളെ ശരിക്കും ആകര്‍ഷിച്ചു.

മിനാറിന്റെ ഭംഗി ആസ്വദിച്ചു ഞങ്ങള്‍  പിന്നീട് കുത്തബ്  കോമ്പൌണ്ടിലുള്ള ഖുവ്വത്തില്‍  ഇസ്ലാം എന്ന പള്ളിയുടെ അടുത്തേക്ക് നീങ്ങി.  കാലപഴക്കം ബാക്കി വെച്ച പള്ളിയുടെ നിര്‍മ്മാണവും അതി മനോഹരം തന്നെ.

അലാവുദീന്‍ ഖില്‍ജി നിര്‍മ്മാണം തുടങ്ങി 1316  അദ്ദേഹത്തിന്റെ മരണത്തോടെ നിര്‍മ്മാണം ഉപേക്ഷിച്ച അല  മിനാര്‍, അദ്ദേഹം തന്നെ  നിര്‍മ്മിച്ച മദ്രസ എന്നിവ കണ്ട ശേഷം, ഡല്‍ഹിയുടെ രണ്ടാം സുല്‍ത്താനായിരുന്ന ഇല്തുമിഷ്,  ടര്‍ക്കിസ്ഥാനില്‍ നിന്നും AD 1500  ല ഇന്ത്യയിലെത്തിയ  ഇമാം സാം എന്നിവരുടെ ശവകുടീരം   കണ്ടു.


 7 .21  ഉയരവും 6 ടണ്‍ ഭാരവുമുള്ള Iron Pillar  കൂടി കാമറയില്‍ പകര്‍ത്തി. 

കുത്തബ് മിനാറും പരിസരവും കണ്കുളിര്‍ക്കെ കണ്ട ഞങ്ങള്‍ അടുത്ത ലക്ഷ്യമായ ലോട്ടസ്  ടെമ്പിളിലേക്ക്   (LOTUS TEMPLE )  നീങ്ങുന്നതിനു മുമ്പ് അല്‍പ്പ സമയം അവിടെയുള്ള മനോഹരമായ പുല്തകിടില്‍ അല്‍പ്പ സമയം വിശ്രമിച്ചു.  

ലോട്ടസ് ടെമ്പിള്‍:
 
പിന്നീടു ഞങ്ങള്‍ പേര് പോലെ മനോഹരമായ ഭായി ഹൌസ് ഓഫ് വര്‍ഷിപ്പ് എന്നറിയപ്പെടുന്ന ലോട്ടസ് ടെമ്പിള്‍ ലക്ഷ്യമാക്കി നീങ്ങി.  ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തിന്റെയും,   മത സൌഹാര്‍തത്തിന്റെയും  സാഹോദര്യത്തിന്റെയും പ്രതീകമായി ഇവിടം ശോഭിക്കുന്നു. മാനുഷികതക്ക് പ്രാധാന്യമുള്ള ഇവിടെ ജാതി മത വ്യത്യാസമില്ലാതെ എല്ലാവര്ക്കും പ്രവേശനം, നിശബ്ദമായി പ്രാര്‍ഥിക്കാം

നിശബ്ദതയുടെ അലങ്കാരമായ ടെമ്പിളിലേക്കുള്ള  ക്യൂവില്‍ സ്ഥാനം പിടിച്ചു ഞങ്ങള്‍ പതുക്കെ അകത്തു പ്രവേശിച്ചു.  വിശാലമായ ഇരിപ്പിടങ്ങളില്‍ നിശബ്ദതയെ ധ്യാനിച്ച്‌ നിരവധിയാളുകള്‍.  വിശ്വാസികളും അവിശ്വാസികളും ആ കൂട്ടത്തില്‍ കാണും, പക്ഷെ അവരെല്ലാം നിശബ്ദതതയെ പുണരുന്നതില്‍‍ ഒരുമിച്ചു. ഇന്ത്യാ മഹാരാജ്യത്തിന്റെ മഹത്തായ പൈതൃക പ്രതീകമായ അവിടെ നിന്നും മൌനികളായി ഞങ്ങള്‍ പുറത്തിറങ്ങി, അല്‍പ്പ നേരം വിശ്രമിച്ചു. 

ഡല്‍ഹിയില്‍ ചെറുതോതില്‍ ഷോപ്പിംഗ്‌ നടത്തി ഞങ്ങള്‍ ഹോട്ടലില്‍ എട്ടുമണിയോടെ മടങ്ങിയെത്തി. അടുത്ത പ്രഭാതം താജ് മഹല്‍ ലോകാത്ഭുതത്തെ നേരില്‍ കാണാനുള്ളതാണ്.  താജിനെ സ്വപ്നം കണ്ടു പതുക്കെ പതുക്കെ ഞങ്ങള്‍ കണ്ണുകള്‍ക്ക്‌ വിശ്രമം നല്‍കി.

സാഫല്യമേകി ആഗ്രയിലൂടൊരു ദിനം.

രാവിലെ ഏഴു മണിയോടെ ഞങ്ങള്‍ ഡല്‍ഹിയില്‍ നിന്നും 250  കിലോമീറ്റര്‍ ദൂരമുള്ള ആഗ്ര ലക്ഷ്യമാക്കി ഞങ്ങള്‍ നീങ്ങി. ഞങ്ങള്‍ പതിനഞ്ചു പേര്‍ അടങ്ങിയ ബസ്സ്‌  ഡല്‍ഹി നഗരത്തില്‍ ട്രാഫിക് തിരക്ക് ആവുന്നതിനു മുന്‍പേ നഗരത്തെ പിന്നിലാക്കി പുറം കാഴ്ചകള്‍ കാണിച്ചു കൊണ്ട് ആഗ്രയിലേക്ക് കുതിച്ചു കൊണ്ടിരുന്നു. പ്രണയത്തിനു കാവ്യാത്മകത നല്‍കിയ
അനശ്വരപ്രണയ സൌധം കാണാനുള്ള യാത്രയായത് കൊണ്ടാവും പ്രകൃതിപോലും ഇടക്കൊരു ചാറ്റല്‍ മഴ നലികി കൊണ്ട് അന്തരീക്ഷത്തെ ഒന്ന് കൂടെ മനോഹരിതമാക്കി.  പതിനൊന്നു മണിയോടെ ആഗ്രയിലെത്തിയ ഞങ്ങള്‍ ആദ്യം പോയത് മുഗള്‍ ഭരണത്തിന്റെ ജീവിക്കുന്ന മറ്റൊരു പ്രതിബിംബമായ ആഗ്ര ഫോര്‍ട്ട്‌ കാണാനാണ്.

ആഗ്രാഫോര്‍ട്ട്‌:

പന്ത്രണ്ടു മണിയോടെ
ഇരുപതു രൂപയുടെ ടിക്കറ്റെടുത്ത് ഞങ്ങള്‍ ആഗ്ര ഫോര്‍ട്ടില്‍ കയറി. വെട്ടി തിളങ്ങുന്ന സൂര്യ കിരണങ്ങള്‍ ഞങ്ങളിലെ ആവേശം തെല്ലും ചോര്‍ത്തിയില്ല.  നിര്‍മ്മാണ ചാരുതിയില്‍ ഇസ്ലാമിക്, പേര്‍ഷ്യന്‍ ഹിന്ദു സംസ്ക്കാരങ്ങളുടെ സമ്മിശ്ര പ്രതീകങ്ങള്‍ ആഗ്ര ഫോര്‍ട്ടില്‍ ദര്‍ശിക്കാനാവും.  ചെങ്കല്ല് കൊണ്ടും മാര്‍ബിള്‍ കൊണ്ടും പണി കഴിപ്പിച്ച ആഗ്ര ഫോര്‍ട്ട്‌  മുഗള്‍ ഭരണാധികാരികളുടെ ദാര്‍ശനിക  വീക്ഷണത്തിന്റെയും വിസ്മയപ്പെടുത്തുന്ന  നിര്‍മ്മാണ ചാരുതിയുടെയും  ഉത്തമോദാഹരണമാകുന്നു.  മുഗള്‍ ഭരണാധികാരികളായ അക്ബര്‍ ചക്രവര്‍ത്തി,  അക്ബറിന് ശേഷം വന്ന ജാഹാന്ഗീര്‍, ഷാജഹാന്‍ എന്നിവരെല്ലാം അവരുടെതായ സംഭാവനകള്‍ ആഗ്രഫോര്‍ട്ടില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

ഫോര്‍ട്ടില്‍ നിന്നും നോക്കിയാല്‍ താജ്മഹലിന്റെ മനോഹാരമായ ദൃശ്യം കാണാനാവും. ഇവിടെയാണ്‌ ഔറംഗസീബ് ഷാജഹാനെ വീട്ടു തടങ്കലില്‍ പാര്‍പ്പിച്ചിരുന്നത്.

ലോക ടൂറിസത്തിലെ ഇന്ത്യന്‍ നിറ സാന്നിധ്യമായ താജ്മഹല്‍ എന്ന അത്ഭുത പ്രതിഭാസത്തെ കാണാനുള്ള വെബലോടുകൂടി ആഗ്രഫോര്‍ട്ടിലെ കാഴ്ചകള്‍ കണ്ടു ഞങ്ങള്‍ പുറത്തിറങ്ങി.

താജ്മഹല്‍ - ലോക ടൂറിസത്തിനു  ഇന്ത്യന്‍ തിലക കുറി:

രണ്ടു മണിയോടെ ഞങ്ങള്‍,  മുഗള്‍ ഭരണാധികാരിയായ ഷാജഹാന്‍ ചക്രവര്‍ത്തി  1631ല് മരണപ്പെട്ട തന്റെ പ്രിയതമ മുംതാസ് മഹലിനോടുള്ള അനശ്വര പ്രണയ പ്രതീകമായി പണി കഴിപ്പിച്ച  താജ്മഹലിന്റെ അടുത്തെത്തി.   ഇരുപതു രൂപയുടെ ടിക്കറ്റെടുത്ത്  താജ് കോമ്പൌണ്ടില്‍ പ്രവേശിച്ചു.  

ലോക രാഷ്ട്ര സമുച്ചയത്തില്‍ ത്രിവര്‍ണ്ണ പതാകയുടെ യശസ്സുയര്‍ത്തുന്ന താജ്, ഏതൊരു സഞ്ചാരിയുടെയും മനം മയക്കുന്ന കാഴ്ചതന്നെ.  താജിനെ കണ്ട ഞങ്ങള്‍ സഭാകമ്പം പിടിച്ച കുട്ടികളെ പോലെ തലങ്ങും വിലങ്ങും ക്യാമറകളുടെ ഫ്ലാഷുകള്‍ മിന്നിച്ചു. പോസ് ചെയ്യാനുള്ള ഞങ്ങളുടെ അത്യാര്‍ത്തി കണ്ടു അടുത്തിരുന്ന ഫോട്ടൊഗ്രാഫെര്‍  ഞങ്ങളെ സഹായിച്ചു.  സ്റ്റില്‍ ക്യാമറയിലും വീഡിയോവിലും താജിനെ വോണ്ടുവോളം പകര്‍ത്തി, വീഡിയോ ക്യാമറ  ഞങ്ങള്‍ കൌണ്ടറില്‍ ഏല്‍പ്പിച്ചു. താജിനകത്തെക്ക് വീഡിയോ പ്രവേശിപ്പിക്കില്ല. താജിനെയും മുമ്പിലുള്ള അതിമനോഹര പൂന്തോട്ടവും കാമറയില്‍ പകര്‍ത്തി പതുക്കെ
പതുക്കെ ഞങ്ങള്‍ താജിന് വളരെ അടുത്തെത്തി. ഇനി ചെരുപ്പുകള്‍ക്ക് വിട, നഗ്ന പാദരായി  മന്ദം മന്ദം ഞങ്ങള്‍ താജിനടുത്തേക്ക് നീങ്ങി.  വര്‍ഷങ്ങള്‍  പഴക്കമുള്ള ശില്‍പ്പ ചാതുരിയുടെ ലാസ്യഭംഗി ആവോളം നുകര്‍ന്ന് ഞാന്‍ താജിന്റെ ചുമരുകളില്‍ തലോടി പതുക്കെ ഒന്ന് ചുംബിച്ചു.

ഈ മാനോഹര സൌധത്തിന്റെ അസാമാന്യ ഭംഗിയില്‍ അഭിമാനം പൂണ്ടു ഞാന്‍ ഷാജഹാന്‍ മുംതാസ് പ്രണയത്തെ മനസ്സില്‍ ധ്യാനിച്ചു കൊണ്ട്  മുമ്പിലുള്ള ചെറിയൊരു ക്യൂവില്‍  സ്ഥാനം പിടിച്ചു. താജ്മഹാളിനുള്ളിലേക്ക് ഞങ്ങള്‍ പ്രവേശിക്കുകയാണ്, ആ പ്രണയ ജോഡികള്‍ അന്ത്യവിശ്രമം കൊള്ളുന്ന ഖബര്‍സ്ഥാന്‍ അഥവാ ശവക്കല്ലറകള്‍ ഇവിടെയാണല്ലോ.  അല്ലാഹുവിന്റെ 90 തിരുനാമങ്ങള് ‍അറബിയില്‍  കൊത്തിവെച്ച താജിലെ ചുമരുകളിലെ ‍ ഖുര്‍ആന്‍  സൂക്തങ്ങള്‍ കൂടി വായിക്കാന്‍ ശ്രമിച്ചു കൊണ്ട് ഞങ്ങള്‍ മുന്നോട്ടു നീങ്ങി.

നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും ഓര്‍മ്മിക്കപ്പെടുന്ന പ്രണയ ജോടികള്‍ അന്ത്യ വിശ്രമം കൊള്ളുന്ന ശവക്കല്ലറകള്‍ കണ്ടു പുറത്തിറങ്ങി, മട്ടുപ്പാവില്‍ അല്‍പ്പനേരം ഞങ്ങള്‍ വിശ്രമിച്ചു. താജിന് ചാരിയൊഴുകുന്ന യമുനാ നദിയെ തലോടി  കടന്നു വരുന്ന  അസ്തമയ കിരണങ്ങള്‍ താജിനെ കൂടുതല്‍ വര്‍ണ്ണാഭമാക്കി.

താജിലേക്കുള്ള സഞ്ചാരികളുടെ എണ്ണം കൂടി കൂടി വരുന്നു.  സ്വദേശികളും വിദേശികളും മനോഹര കാഴ്ചകള്‍ പകര്‍ത്തുന്നതില്‍ മത്സരിക്കുന്നു. ശവക്കല്ലറകള്‍ കണ്ടിറങ്ങുന്ന പലരും ഞങ്ങളെ പോലെ  താജിന് പുറത്തു വിശ്രമിക്കുന്നു.  അല്‍പ്പ സമയത്തിനു ശേഷം ഞങ്ങള്‍ താജിന് മുമ്പിലുള്ള പൂന്തോട്ടത്തിലെത്തി.   മരങ്ങള്‍ക്കിടയില്‍ കൊക്കുരുമ്മി പ്രണയ ഗീതങ്ങള്‍ പൊഴിക്കുന്ന കിളികളുടെ കളകളാരവങ്ങള്‍ താജിലെ കാഴ്ചകള്‍ക്ക് കൂടുതല്‍ വര്‍ണ്ണം പകര്‍ന്നു.

1632 ല് പണി തുടങ്ങിയ താജില്‍,  22 വര്‍ഷക്കാലം പേര്‍ഷ്യ, യൂറോപ്പ് തുടങ്ങി നാനാ ദിക്കില്‍നിന്നുമുള്ള   ഇരുപതിനായിരം അതി വിദക്തരുടെ കരവിരുതും വിയര്‍പ്പും ഷാജഹാന്‍ എന്ന ഭരണാധികാരിയുടെ അടങ്ങാത്ത ഇച്ഛാശക്തിയും ദാര്‍ശനികതയും കൂടി ചേര്‍ന്ന അതി മനോഹാരമായ പ്രണയ കാവ്യമാണ് നമുക്ക് ദര്‍ശിക്കാനാവുക.  

ഷാജഹാന്റെ മരണ ശേഷം പുത്രന്‍ ഔറംഗസീബ് താജ് മഹാളില്‍ മുംതാസ് മഹാളിനടുത്തു തന്നെ ഷാജഹാന്റെയും ശവകുടീരം പണിതുകൊണ്ട് മരണശേഷവും ആ പ്രണയ ജോടികളെ ഒരുമിപ്പിച്ചു.

താജിന്റെ മനോഹാരിത മറ്റെങ്ങും    പകര്‍ത്തപെടാതിരിക്കാന്‍ ‍ വേണ്ടി താജിന്റെ   നിര്‍മ്മാണത്തില്‍ പങ്കെടുത്ത തൊഴിലാളികളുടെ കൈ ഷാജഹാന്‍ ചക്രവര്‍ത്തി വെട്ടിമാറ്റി എന്ന കഥ കേട്ടിരുന്നു.  തൊഴിലാളികള്‍ക്ക് ചക്രവര്‍ത്തി  ആയുഷ്ക്കാലം മുഴുവന്‍ ജീവിക്കാനുള്ള പണവും പാരിതോഷികങ്ങളും സമ്മാനിച്ച്‌ താജിനോട് സാമ്യമുള്ള  നിര്‍മ്മാണ പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നത് വിലക്കുകയായിരുന്നു.   ‍ തൊഴിലാളികളുടെ കൈ വെട്ടി മാറ്റിയെന്നു   ആലങ്കാരികമായി ആരോ പ്രയോഗിച്ച പ്രയോഗം പില്‍ക്കാലത്ത് വികലമായി ചിത്രീകരിക്കുകയായിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്.    


താജിലെ കാഴ്ചകള്‍ കണ്ടു ഞങ്ങള്‍ പുറത്തിറങ്ങി, ചെറുതായ
രീതിയില്‍ ഷോപ്പിംഗ്‌ നടത്തി. മാര്‍ബിളില്‍ പണിത താജിന്റെ വിലകൂടിയതും വില കുറഞ്ഞതുമായ നിരവധി മോഡലുകള്‍ നമുക്ക് വാങ്ങാന്‍ കിട്ടും. യാത്രകള്‍ ഓര്‍മ്മചെപ്പില്‍ ഒളി മങ്ങാതെ എന്നുമെന്നും നില്‍ക്കുമെങ്കിലും ഈ യാത്രയുടെ ഒളിമങ്ങാത്ത ഓര്‍മ്മസൂക്തങ്ങളായി ചിലതൊക്കെ വാങ്ങാന്‍ ഞങ്ങളും മറന്നില്ല.

Kashmir
ആഗ്രയോടും താജ് മഹാലിനോടും ഞങ്ങള്‍ സങ്കടത്തോടെ വിടവാങ്ങുകയാണ്.  അല്ലെങ്കിലും വിടവാങ്ങലുകളെല്ലാം ഒരുപാട്  ദുഖ സ്വപ്‌നങ്ങള്‍  ബാക്കിവെച്ചാണല്ലോ. കുറെയേറെ സ്വപ്നങ്ങള്‍ ആഗ്രയില്‍ ബാക്കിയാക്കി ഡല്‍ഹി ലക്ഷ്യമാക്കി ഞങ്ങള്‍ നീങ്ങി. അടുത്ത പ്രഭാതം ഞങ്ങളെ വരവേല്‍ക്കുന്നത് ഇവിടെ ക്ലിക്കിയാല്‍ മതിയാകും.

കാശ്മീര്‍ എന്ന  ഭൂമിയിലെ സ്വര്‍ഗത്തിലേക്കുള്ള    യാത്രയിലെക്കാണ്. ജീവിതത്തിലെ മറക്കപ്പെടാനാവാത്ത എന്നുമെന്നും മനസ്സില്‍  താലോലിക്കുന്ന ആ സ്വപ്ന യാത്രയുടെ കൂടുതല്‍ വിവരങ്ങള്‍ക്ക് 

പ്രവാസ ജീവിതത്തിലെ അസുല്ഭമായി കിട്ടുന്ന അവധി ദിനങ്ങള്‍ സന്തോഷകരമാക്കി കൊണ്ട് ഞങ്ങള്‍ അങ്ങിനെ  ഡല്‍ഹിയും ആഗ്രയും, കാശ്മീരും ചുറ്റിയടിച്ചു,  പ്രയാസങ്ങളോ, പരിഭവങ്ങളോ കൂടാതെ സുഖമായി  ദൈവത്തിന്റെ  സ്വന്തം നാട്ടില്‍ ദൈവാനുഗ്രഹത്താല്‍ തിരിച്ചെത്തി. ഇതിനു സഹായിച്ച ടൂര്‍ ഓപ്പറേറ്റര്‍മാരെ കൂടി സ്മരിച്ചു കൊണ്ട്,  മറ്റൊരു സുന്ദരമായ യാത്ര സ്വപ്നം കണ്ടു ജീവിതത്തിലെ യതാര്‍ത്ഥ വഞ്ചി പുണ്യങ്ങള്‍ പൂക്കുന്ന സൗദി അറേബ്യയില്‍ വീണ്ടും തുഴയുന്നു. പുണ്യങ്ങളോടൊപ്പം    ജീവിതവും പൂക്കട്ടെ എന്ന പ്രാര്‍ഥനയോടെ.


23 comments:

  1. ഷാനവാസ്
    മനോഹരമായിരിക്കുന്നു വിവരണം.
    കൂട്ടത്തില്‍ മികച്ചു നില്‍ക്കുന്നത് താജിനെ കുറിച്ച് പറഞ്ഞത് തന്നെ. അതങ്ങിനയല്ലേ വരൂ. കാണാത്തവരുടെ മനസ്സില്‍ പോലും വികാരമായി മാറുന്ന ഒന്നാണല്ലോ താജ്മഹല്‍.
    നല്ലൊരു യാത്രാകുറിപ്പ് ഒരുക്കി.
    അഭിനന്ദനങ്ങള്‍

    ReplyDelete
  2. നല്ല പോസ്റ്റ്
    ഒരു പൂതി എന്റെ മനസിലും ഈ പോസ്റ്റ് ഉണ്ടാകി
    ഫോട്ടോസ് രസായി

    ReplyDelete
  3. ഇളയോടൻ, മനോഹരമായ വിവരണം..നീണ്ട 7 വർഷങ്ങൾ ഡൽഹിയുടെ ഭാഗമായിട്ടും,ഇത്രയും സ്ഥലങ്ങൾ കാണുവാൻ എനിക്ക് കഴിഞ്ഞിട്ടില്ല. ഇന്ദ്രപ്രസ്ഥത്തിലെ ഏതാണ്ട് എല്ലാ സ്ഥലങ്ങളെയും ഉൾപ്പെടുത്തി തയ്യാറാക്കിയ ഈ യാത്രാവിവരണത്തിന് ഏറെ അഭിനന്ദനങ്ങൾ.

    ReplyDelete
  4. Shan…., means Leader also think like me. When one does simple thing at one end many great things happen at the other end…. is isn’t it? Very good travelogue......Nazer M

    ReplyDelete
  5. ഷാനവാസ്‌, ആദ്യം കാശ്മീര്‍ പിന്നെ ഡല്‍ഹി. പോയ രീതി വെച്ച് നോക്കുമ്പോള്‍ വിവരണം കൌണ്ടര്‍ ക്ലോക്ക്‌വൈസ്‌ ആയി ഇല്ലേ? :-) നല്ല രീതിയില്‍ വിവരിച്ചു. ഇനി എവിടെയൊക്കെ മാറി വായിച്ചാലും ആ ശില്‍പ്പിയുടെ കൈ പോയ കഥ പലര്‍ക്കും മനസ്സില്‍ നിന്നും മാറ്റിക്കളയാന്‍ ബുദ്ധിമുട്ടാണെന്ന് തോന്നുന്നു.

    ReplyDelete
  6. നല്ല വിവരണം. എത്ര കണ്ടാലും മടുക്കാത്ത സ്ഥലങ്ങള്‍.
    ആശംസകള്‍...

    ReplyDelete
  7. മനോഹരമായ വിവരണനം നല്ല ചിത്രങ്ങളും മനോഹരമായ യാത്ര
    ആശംസകള്‍

    ReplyDelete
  8. Good explanation and Photograph. wonderful to read your part on Taj., Taj is really like that, symbol of everlasting love and its now really a symbol of our country INDIA!!!!!!!

    WELL DONE SHANAVAS...
    Ajit TV

    ReplyDelete
  9. അപ്പോള്‍ ഒരു നീണ്ട യാത്ര മനോഹരമായി നടത്തിയിരിക്കുന്നു അല്ലെ? എത്രയൊക്കെ കണ്ടാലും താജ്മഹല്‍ കാണുന്നതോടെ മറ്റെല്ലാം ഒരു നിഴല്‍ ആയി മാറുന്നു.
    സുന്ദരമായ വിവരണവും ഫോട്ടോകളും.

    ReplyDelete
  10. ഇളയോടന്‍....
    ഈ വിവരണം സൂപ്പര്‍ .....
    ഡല്‍ഹി കാണാത്ത എന്റെ മനസ്സിലേക്ക്
    നിങ്ങള്‍ ഡല്‍ഹിയും ആഗ്രയും ഒക്കെ എത്തിച്ചു ..
    ആശംസകള്‍

    ReplyDelete
  11. good one..
    താജ് മഹലിന്റെ ഒരു ചെറുമാതൃക സര്‍ക്കാര്‍ ഉണ്ടാക്കി മ്യൂസിയത്തില്‍ വെച്ചിട്ടുണ്ട്, കണ്ടിരുന്നോ?
    നാല്‍ വര്‍ഷം മുമ്പ് ഇവിടെ പ്രതിപാദിച്ചതെല്ലാം കണ്ടിരുന്നു.
    എല്ലാം ഒന്നുകൂടി ഓര്‍മ്മയിലൂടെ ഒഴുകി, ഒരുവട്ടം കൂടി!
    .
    .
    പുതുവത്സരാശംസകളോടെ..

    ReplyDelete
  12. എന്നോ മനസ്സിലുള്ള ഒരു ആഗ്രഹമാണ് ദല്‍ഹിയിലും ആഗ്രയിലുമൊക്കെ ഒന്ന് പോണമെന്ന്. ഇത് വരെ നടന്നില്ല. പക്ഷെ ഇന്ന് ഈ പോസ്റ്റിലൂടെ ഒരു വിധമൊക്കെ ആയി. ഇനി നിര്‍ബന്ധമായും പോകണം എന്ന് തോന്നിപ്പിച്ച പോസ്റ്റ്‌. നല്ല ചിത്രങ്ങളും. നന്ദി.

    ReplyDelete
  13. വിവരണം മനോഹരമായിട്ടുണ്ട്....
    ആശംസകള്‍...

    ReplyDelete
  14. വിവരണവും , ചിത്രങ്ങളും ഇഷ്ടപ്പെട്ടു. എല്ലാം നേരിൽ കണ്ട പ്രതീതി... ഡൽഹി യാത്രക്ക് ആശംസകൾ

    ReplyDelete
  15. നല്ല യാത്രാവിവരണം..അവിടെയൊക്കെ പോകാനും കാണാനും ഒക്കെ പൂതി വെച്ച് നടക്കുന്ന ഒരു ഹതഭാഗ്യന്‍ ...

    ReplyDelete
  16. ഭംഗിയായി പറഞ്ഞു.

    ReplyDelete
  17. ഭംഗിയായി പറഞ്ഞു

    ReplyDelete
  18. എല്‍ഹി രാജവീഥിയിലൂടെ മുഗള്‍ രാജാക്കന്മാരുടെ തുടിപ്പുകള്‍ അറിഞ്ഞ് കാഴ്ചാ വസന്തങ്ങളുടെ തേരിലേറി ഇതുപോലൊരു ചുറ്റിത്തിരിയല്‍ എന്റെ സ്വപ്നങ്ങളില്‍ ഇടം പിടിച്ചിട്ട് കുറച്ചായി. ഈ കുറിപ്പ് ആ സ്വന്പങ്ങള്‍ക്ക് ഒന്ന് കൂടി നിറം പകര്‍ന്നിരിക്കുന്നു.
    ! വെറുമെഴുത്ത് !

    ReplyDelete
  19. നേരിൽ കണ്ട പ്രതീതി...
    നേരില്‍ കാണാനുള്ള ആഗ്രഹം ഉണര്‍ത്തി
    ആശംസകള്‍

    ReplyDelete
  20. ഹൃദ്യമായ ദല്‍ഹി യാത്ര നേരിട്ടനുഭവിച്ച പോലെ വായിച്ചു. വിവരണവും പിക്സും ഒരു പോലെ മികവു പുലര്‍ത്തുന്നു

    ReplyDelete
  21. മനോഹരമായ യാത്ര വിവരണം...യാത്രയില്‍ നിങ്ങളോടൊപ്പം സഞ്ചരിച്ച പ്രതീതിയുണ്ടായിരുന്നു...ഡല്‍ഹിയില്‍ പോകണം എന്ന് എന്റെയും ആഗ്രഹം ആണ് ..ഈ വിവരണം കൂടിയായപ്പോള്‍ ആഗ്രഹം കലശല്‍ ആയി എന്ന് പറഞ്ഞാല്‍ മതി. അഭിനന്ദനങ്ങള്‍.

    ReplyDelete
  22. മികച്ച വിവരണം. ടൂര്‍ ഒപെറെടരുടെ വിവരങ്ങള്‍ കൂടി പങ്കുവേചിരുന്നെങ്കില്‍..

    ReplyDelete

നിങ്ങളുടെ അഭിപ്രായം