Showing posts with label കണ്ടതും കേട്ടതും. Show all posts
Showing posts with label കണ്ടതും കേട്ടതും. Show all posts

Friday, November 23, 2012

ആവിഷ്ക്കാര, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വ്രണിത മുഖങ്ങള്‍


ഡിസംബറോടു കൂടി ചരിത്രമാകുന്ന 2012 ബാക്കി വെച്ച് പോകുന്ന ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ വ്രണിത മുഖങ്ങള്‍ ലോക മനസാക്ഷിക്ക് മുമ്പില്‍ പരിഹാര ക്രിയകളില്ലാത്ത ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു. ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള രക്ത പങ്കിലവും അല്ലാതെയുമുള്ള മുറവിളികള്‍ കൊണ്ട് മുഖരിതമായ അന്താരാഷ്‌ട്ര സമൂഹങ്ങളിലെല്ലാം പ്രതീക്ഷയുടെ തീ നാളങ്ങള്‍ അണഞ്ഞു കൊണ്ടിരിക്കുന്ന വ്രണിത മുഖങ്ങളെ നമുക്ക് ദര്‍ശിക്കാനാവും.
  
ജന്മ നാട്ടില്‍ ജീവിക്കാനുള്ള ജന്മാവകാശത്തിനായി, അധിനിവേശത്തിനെതിരെ   വര്‍ഷങ്ങളായി പട പൊരുതി മരിച്ചുവീണു കൊണ്ടിരിക്കുന്ന പലസ്തീനിയിലെയും ഗാസയിലേയും അശാന്തി തീരങ്ങളുടെ ശവപറമ്പില്‍ മരിച്ചു ജീവിക്കുന്ന നിസ്സഹായരായ സ്ത്രീകളും കുഞ്ഞുങ്ങളും അടങ്ങുന്ന നിഷ്കളങ്ക സമൂഹം, പാക്കിസ്ഥാനിലെ സ്വാത് താഴ്വരയില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി പോരാടിയതിന് സ്കൂള്‍ ബസ് തടഞ്ഞുനിര്‍ത്തി താലിബാന്‍ തീവ്രവാദികളാല്‍  ആക്രമിക്കപെട്ട 14 കാരിയായ മലാല, ദൈവത്തിന്റെ  സ്വന്തം നാട്ടില്‍ താന്‍ വിശ്വസിച്ച പാര്‍ട്ടിയിലെ ആശയ വ്യതിയാനത്തിന്റെ പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു പ്രവര്‍ത്തിച്ചതിനാല്‍ 51  വെട്ടുകള്‍‍ക്കിരയായി ക്രൂരമായി കൊലചെയ്യപെട്ട TP ചന്ദ്രശേഖരന്‍,   'ബാല്‍ താക്കറെയുടെ' മരണത്തിന്റെ പേരില്‍ നടന്ന മുംബൈ ബന്ദിനെതിരെ ഫയിസ്ബുക്കില്‍ വിയോജനകുറിപ്പെഴുതിയ പെണ്‍കുട്ടി ഷഹീന്‍ ദാദയും, കുറിപ്പിന് ലൈക്കടിച്ച കൂട്ടുകാരി റിനു ശ്രീനിവാസനും,    ട്വിറ്ററില്‍ ചൈനീസ്‌ പാര്‍ട്ടി  കോണ്‍ഗ്രസ്സിനെ കുറിച്ച് തമാശയെഴുതിയതിനു ബീജിങ്ങില്‍   അറസ്റ്റിലായ സായിസിയാവോബിംഗ്  തുടങ്ങിയവരെല്ലാം ആവിഷ്ക്കാര, അഭിപ്രായ  സ്വാതന്ത്ര്യത്തിന്റെ വ്രണിത മുഖങ്ങളായി ഉത്തരം കാണപ്പെടാത്ത  ചോദ്യ ചിഹ്നങ്ങളായി ചരിത്ര താളുകളില്‍ സ്ഥാനം പിടിച്ചിരിക്കുന്നു.

ഷഹീന്‍ ദാദ: ഞങ്ങള്‍ ശിരസ്സ്‌ കുനിക്കുന്നു!

കാര്‍ട്ടൂണിസ്സ്റ്റായി ജീവിതം തുടങ്ങി, തീവ്ര ഹിന്ദുത്വ മറാത്തി വാദത്തിന്റെ അപ്പോസ്തലനായി പേരെടുത്ത 'ബാല്‍ താക്കറെയുടെ' മരണത്തിന്റെ പേരില്‍ നടന്ന മുംബൈ ബന്ദിനെതിരെ ഫയിസ്ബുക്കില്‍ വിയോജനകുറിപ്പെഴുതിയ പെണ്‍കുട്ടി ഷഹീന്‍ ദാദയും, കുറിപ്പിന് ലൈക്കടിച്ച കൂട്ടുകാരി റിനു ശ്രീനിവാസും ആവിഷ്ക്കാര, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഇന്ത്യന്‍ വ്രണിത മുഖങ്ങള്‍ ആയി നമുക്കുമുമ്പില്‍ നില്‍ക്കുന്നു.
ബന്ദുകളെയും ഹര്‍ത്താലുകളെയും ജനങ്ങള്‍ വരിക്കുന്നത് അവയോടുള്ള പ്രണയം കൊണ്ടല്ലെന്നും, മറ്റൊരു ചോയിസ് മുമ്പിലില്ലാത്ത ഭയചികിത സമൂഹത്തിന്റെ നിസ്സഹായാതകൊണ്ടാണെന്നും രത്ന ചുരുക്കമുള്ള ഫയിസ് ബുക്ക്‌ കുറിപ്പിന്റെ പേരില്‍ അറസ്റ്റു ചെയ്യപ്പെട്ട സംഭവം ഇന്ത്യന്‍ ജനാധിപത്യത്തിന് തന്നെ അപമാനമാണ്. ആവിഷ്ക്കാര, അഭിപ്രായ, വ്യക്തി   സ്വാതന്ത്ര്യത്തിന്റെ വിളഭൂമിയെന്ന് കേട്ടിഘോഷിക്കപെടുന്ന ഭാരതത്തില്‍‍, 'മലാല' സംഭവം ആഘോഷമാക്കിയെടുത്ത ഇന്ത്യന്‍ മാധ്യമങ്ങളും, സോഷ്യല്‍ മീഡിയകളും ഷഹീന്‍ ദാദ അറസ്റ്റു ചെയ്യപെട്ട സംഭവത്തില്‍ കാണിച്ച ഉദാസീനതയുടെ വേരുകള്‍ ചെന്നെത്തുക ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മരണ മൊഴികളിലെക്കാവും.
ആള്‍ ദൈവങ്ങളുടെ പറുദീസയായ നമ്മുടെ നാട്ടില്‍‍, ജീവിച്ചിരുന്ന താക്കറെയെക്കാള്‍ അപകടകാരിയാവും മരിച്ച താക്കറെയെന്ന തിരിച്ചറിവുമൂലം, സുരക്ഷിതമായ ജീവിതമാണ് പ്രധാനമെന്ന് മനസ്സിലാക്കി, തന്റെ ക്ലിനിക്ക് തകര്‍ത്ത 'ദൈവ ദാസന്മാര്‍ക്കെതിരെ' പരാതിയില്ലെന്ന് പറഞ്ഞ ഷഹീന്‍ ദാദയുടെ അമ്മാവന്‍ ഡോക്ടര്‍ അബ്ദുള്ള ദാദയുടെ പാതകള്‍ പിന്തുടര്‍ന്ന് അറസ്റ്റു ചെയ്യപെട്ട പെണ്‍കുട്ടികള്‍ തങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനു കൂച്ചു വിലങ്ങിടപെട്ട സംഭവം അങ്ങേയറ്റം ഖേദകരമാവുന്നു.

മുംബയില്‍ നടന്ന ബന്ദില്‍ രാജാവ് നഗ്നനാണെന്ന സത്യം ലോക മനസാക്ഷിക്കു മുമ്പില്‍ ‍ അവതരിപ്പിക്കാന്‍ ഷഹീന്‍ ദാദയുടെ കമെന്റിനു കഴിഞ്ഞുവെങ്കിലും, അതിന്റെ പേരില്‍ അവര്‍ക്ക് അനുഭവിക്കേണ്ടിവന്ന കഷ്ട്ടതകള്‍ ലജ്ജാവഹം തന്നെ.
ഇന്ത്യയിലെ ഭരണ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍, സിനിമയിലെയും ക്രിക്കറ്റിലെയും വമ്പന്മാരുമെല്ലാം താക്കറെ ഗീതങ്ങള്‍ ആലപിച്ചുകൊണ്ടിരുന്നപ്പോള്‍, രാജാവിന്റെ നഗ്നതയിലെക്കുള്ള ചൂണ്ടു പലകയായെങ്കിലും കൂടുതല്‍ ശ്രദ്ധിക്കപെടാതെ പോവുമായിരുന്ന ഒരു കമന്റിനെ ജന സമൂഹത്തിന്റെ മുമ്പിലെത്തിച്ച മുംബൈ പോലീസിലെ 'അതി ബുദ്ധിമാന്‍മാര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ഉറപ്പാക്കി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ യശ്ശസുയര്‍ത്തന്‍ ബന്ധപെട്ടവര്‍ തയ്യാറാവണം.

ഇന്ത്യന്‍ ഭരണ ഘടനക്ക് വിരുദ്ധമായ മണ്ണിന്റെ മക്കള്‍ വാദത്തിന്റെ പിതാവായ ബാല്‍ താക്കറെയുടെ ചരമത്തില്‍ അനുശോചിക്കാനാവില്ലെന്നു കുറിപ്പെഴുതുകയും (The Hindu) ഷഹീന് ദാദക്ക് നേരെ നടന്ന ജനാധിപത്യ ധ്വംസനത്തിനെതിരെ പ്രതികരിക്കുകയും ചെയ്ത പ്രസ് കൌണ്സില്‍ ഓഫ് ഇന്ത്യ ചെയര്‍മാനും, സുപ്രീം കോടതി മുന്‍ ജഡ്ജിയുമായ ജസ്റ്റിസ് മര്‍ക്കണ്ടേയ കട്ജുവിനോട് നമോവാകാമേകി കൊണ്ട് നിഷ്കളങ്കരായ ഷഹീന്‍ ദാദമാര്‍ക്കും ലൈക്കര്‍മാര്‍ക്കും നീതി ലഭിക്കട്ടെയെന്ന പ്രാര്‍ത്ഥനയോടെ.

മലാല യൂസഫ്സായി - പാക്കിസ്ഥാനില്‍ നിന്നൊരു മാലാഖ:


 മലാല എന്ന പേര് ഇന്ന് ഏതൊരാള്‍ക്കും സുപരിചിതമാണ്. പെണ്‍കുട്ടികളുടെ പഠിക്കാനായുള്ള അവകാശത്തെകുറിച്ച് തുറന്നെഴുതിയതിനാണ് പാക്കിസ്ഥാനിലെ താലിബാന്‍ തീവ്രവാദികള്‍ വിദ്യാര്‍ഥിനിയായ മലാലയെ ഒക്ടോബര്‍ ഒന്‍പതിന് സ്കൂള്‍ വാനില്‍ നിന്നും പിടിച്ചിറക്കി വെടിവെച്ചത്. തീവ്രവാദികള്‍ ഉതിര്‍ത്ത വെടിയുണ്ടകളില്‍ നിന്നും തലനാരിഴക്ക് രക്ഷപെട്ട മലാല അതീവ ഗുരുതാരവസ്ഥയില്‍ ബ്രിട്ടനില്‍ ചികിത്സയില്‍ കഴിയുകയാണ്.
പാക്കിസ്ഥാനിലെ സ്വാത്തില്‍ താലിബാന്‍കാര്‍ സ്കൂളുകള്‍ അടച്ചുപൂട്ടിയപ്പോള്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി ബ്ലോഗിലൂടെയും മറ്റും തന്റെ ആശയാവിഷ്ക്കാരങ്ങള്‍ക്ക് സഫലീകരണം കണ്ടെത്താന്‍ ശ്രമിച്ചതിന്റെ പേരിലാണ് മലാല ആക്രമിക്കപ്പെട്ടത്.
വിഷാദം നിറഞ്ഞവള്‍ എന്ന് പേരിനു അര്‍ത്ഥമുള്ള 'മലാല' താലിബാന്‍ തീവ്ര വാദത്തിന്റെ തോക്കില്‍മുനയില്‍നിന്നുതിര്‍ന്ന വെടിയുണ്ടകള്‍ക്ക് തലകുനിക്കാതെ ലോകമെമ്പാടുമുളള പെണ്‍കുട്ടികള്‍ക്ക് പ്രോത്സാഹനത്തിന്റെയും പ്രചോദനത്തിന്‍റെയും പ്രതിരൂപമായി നിലനില്‍ക്കുന്നു. വേള്‍ഡ് പീസ് ആന്റ് പ്രോസ്പിരിറ്റി ഫൌണ്ടേഷന്റെ ധീരതയ്ക്കുള്ള അവാര്‍ഡിന് അര്‍ഹയായ മലാല വേഗം സുഖം പ്രാപിച്ചു വരട്ടെ.
ജനിച്ചു വീഴുമ്പോള്‍ തന്നെ മരിച്ചു വീഴാന്‍ വിധിക്കപ്പെട്ടവര്‍:


ജീവിക്കാനുള്ള അവകാശത്തിനായുള്ള  പലസ്തീന്‍ ജനതയുടെ വര്‍ഷങ്ങള്‍ പഴക്കമുള്ള  പോരാട്ടം ഇന്നും തുടരുകയാണ്.  മനുഷ്യാവകാശത്തിന്മേലുള്ള  ഇസ്രായില്‍ന്റെ കടന്നു കയറ്റത്തിന്റെ ജീവന്‍ തുടിക്കുന്ന തെളിവുകളായി ഗാസയില്‍ മരിച്ചു വീഴുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ മൃതശരീര കൂമ്പാരങ്ങളെ സാക്ഷിയാക്കിയെങ്കിലും 'മാനിഷാദ'  പറയാനുള്ള ചങ്കൂറ്റം ഐക്യ രാഷ്ട്ര സഭയ്ക്കോ (ക്ഷമിക്കണം - അങ്ങിനെ ഒരു സഭഉണ്ടോ എന്നറിയില്ല) മറ്റു ലോക രാഷ്ട്രങ്ങള്‍ക്കോ ഇല്ലാതെ പോയി.  അമേരിക്കയുടെയും ഇസ്രെയിലിന്റെയും ചൊല്‍പ്പടിക്ക് നില്‍ക്കുന്ന 'നോക്കുകുത്തികള്‍ക്ക്'  മര്‍ദ്ദിതരുടെ രോദനങ്ങള്‍ക്ക്‌ ചെവികൊടുക്കാനോ ശാശ്വത പരിഹാരം കാണാനോ കഴിയാത്തതില്‍ അത്ഭുതപെടാനില്ല.
അഭയാര്‍ഥി ക്യാമ്പിലെ നിസ്സഹായരായ മൂവായിരത്തില്‍പരം പേരെ കൊന്നൊടുക്കുകയും, പീരങ്കികളും മിസൈലുകളും പായിച്ചു പലസ്തീന്‍ ജനതയുടെ ആരാച്ചാരായി മാറിയ അധിനിവേശ രാജാവ്,   2006 മുതല്‍ മരണത്തിനും ജീവിതത്തിനുമിടയില്‍ 'കോമ അവസ്ഥയില്‍' മരിക്കാതെ ജീവിക്കുന്ന ഇസ്രയിലിന്റെ മുന്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണിനെ വെല്ലുന്ന പിന്തുടര്ച്ചക്കാരില്‍ നിന്നും പലസ്തീന്‍ ജനതയ്ക്ക് നീതി ലഭിക്കും എന്ന് തോന്നുന്നില്ല.

 ചരിത്ര സത്യങ്ങളെ വികലമാക്കി കൊണ്ട്,  അമേരിക്കന്‍ ഭാഷയില്‍ പറഞ്ഞാല്‍ "സ്വയം രക്ഷയ്ക്കായുള്ള ഇസ്രെയിലിന്റെ ബോംബാക്രമണത്തില്‍" ശവ പറമ്പായി മാറിയ ഗാസയിലെ നിരാലംബരും നിസ്സഹായരുമായ ജനവിഭാഗത്തിനു ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് ഇസ്രായില്‍ അധിനിവേശത്തില്‍ നിന്നും പലസ്തീന്‍ ജനതയ്ക്ക് മോചനമേകാന്‍ ഒറ്റപെട്ട അപശബ്ധങ്ങള്‍ക്ക് പകരം കൂട്ടായ ജനകീയ മുന്നേറ്റം ലോക രാഷ്ട്രങ്ങളില്‍ ഉടലെടുക്കാത്തിടത്തോളം കാലം ജനിച്ചു വീഴുമ്പോള്‍ തന്നെ മരിച്ചു വീഴാന്‍ വിധിക്കപെട്ട ഒരു സമൂഹമായി മാറി കഴിഞ്ഞ  പലസ്തീന്‍ ജനതയുടെ രോദനങ്ങള്‍ക്ക് അറുതിയുണ്ടാവില്ല. അമേരിക്കയിലും ഇസ്രെയിലും (ജനുവരി 2013 )  തിരെഞ്ഞെടുപ്പ് വരുമ്പോഴെല്ലാം  പശ്ചിമേഷ്യയില് അസ്സമാധാനത്തിന്റെ വിത്തുകള്‍ പാകിയുള്ള പ്രാകൃതമായ ഈ കൊലവിളി കണ്ടു കണ്ണും കാതും കൊട്ടിയടക്കാതെ ലോക രാഷ്ട്രങ്ങള്‍ക്ക്  ഉണര്‍ന്നു പ്രവര്‍ത്തിക്കട്ടെ.  
TP ചന്ദ്രശേഖരന്‍ - ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ രക്ത സാക്ഷി.

താന്‍ വിശ്വസിച്ച പാര്‍ട്ടിയിലെ ആശയ വ്യതിയാനത്തിന്റെ പേരില്‍ സിപിഎം നോട് വിടപറഞ്ഞു റവലൂഷനറി പാര്‍ട്ടി രൂപീകരിച്ചു പ്രവര്‍ത്തിച്ച ചന്ദ്രശേഖരന്റെ ദാരുണമായ കൊലപാതകം ദൈവത്തിന്റെ നാട്ടില്‍ നടന്ന ആവിഷക്കാര സ്വാതന്ത്ര്യത്തിന്റെ കടക്കല്‍ കത്തിവെച്ച നഗ്നമായ കൈയേറ്റമായിരുന്നു. കൊന്നവരെയും കൊല്ലിച്ചവരെയും തിരിച്ചരിറിഞ്ഞുവെങ്കിലും  മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിച്ച ഈ മൃഗീയതയുടെ കാരണക്കാരായവര്‍ക്കുള്ള മാതൃകാ പരമായ ശിക്ഷാ നടപടികള്‍ ഉടനടി ഉണ്ടാവേണ്ടാതാകുന്നു.

അതെ, ചന്ദ്രശേഖരന്റെ ഭാര്യ രമ പറഞ്ഞ പോലെ വാളുകള്‍ കൊണ്ടോ തോക്കുകള്‍ കൊണ്ടോ  നടപ്പാക്കുന്ന ആവിഷ്ക്കാരങ്ങളുടെ ഫാസിസ്റ്റ് രീതി കൊണ്ട് ആളുകളെ 'കൊല്ലാനാവും പക്ഷെ തോല്‍പ്പിക്കാനാവില്ല.'   ലോകത്തെമ്പാടും നടന്നു കൊണ്ടിരുക്കുന്ന അക്രമങ്ങള്‍ കൊണ്ടൊന്നും,  ജന്മാവകാശമായ സ്വാതന്ത്ര്യം വിലക്കപെടാന്‍ ആര്‍ക്കും സാധ്യമാവില്ല
.

*************************************************

Sunday, December 18, 2011

മെല്ലെ(മുല്ല)പ്പെരിയാര്‍ - കേരളത്തിനു വേണം ഒരു പ്രാദേശിക കേന്ദ്രമന്ത്രിയെ



മുല്ലപ്പെരിയാറില്‍ നിന്നും മെല്ലെ മെല്ലെ തലയൂരിയ   കേരളത്തിലെ ഭരണകൂടവും ദേശീയ പാര്‍ട്ടികളും  വിഷയം പ്രധാനമന്ത്രിയുടെ  മധ്യസ്ഥതക്ക് വിട്ടുകൊടുത്തു ചര്‍ച്ചക്കുള്ള അന്തരീക്ഷം ഉണ്ടാക്കുന്നതിനായി  തമിള്‍നാടിനോട്     പരസ്പ്പരം അഭ്യര്‍ത്ഥനാ  മത്സരം നടത്തികൊണ്ടിരിക്കുകയാണ്.
സ്വതവേ  മെല്ലെപ്പോക്കിന്റെ ഉസ്താദായ മന്‍മോഹന്‍ സിംഗ് മുല്ലപ്പെരിയാറിന്റെ     കാര്യത്തില്‍ മെല്ലെ പോക്ക് ഉപേക്ഷിച്ചിരിക്കുകയാണ്.  മോസ്ക്കോവില്‍ കൂടങ്കുളം ആണവനിലയം കമ്മിഷന്‍  ചെയ്യാനുള്ള   ചര്‍ച്ചകള്‍ നടക്കുന്ന സമയത്ത് തന്നെ    മന്ത്രിസഭയിലെ  രണ്ടാമനെ, സമാധാന അന്തരീക്ഷം  ഉണ്ടാക്കിയെടുക്കാന്‍  വേണ്ടി    തമിഴകത്തേക്ക് അയച്ചിരിക്കുകയാണ്.
ഒരു രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയില്‍ ജാഗരൂഗനാവേണ്ടിയിരുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം  കൈയ്യടി നേടാന്‍ വേണ്ടി നില മറന്ന പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുകയാണ്. ഇടുക്കിയെ തമിഴ്‌നാടിനോടു ചേര്‍ക്കണം എന്നാവശ്യപ്പെട്ടു ഉണ്ണാ വ്രതമിരുന്ന തന്റെ അനുയായികള്‍ക്കിടയില്‍ എരിതീയ്യില്‍ എണ്ണയുമായി പ്രാദേശിക വാദത്തിന്റെ ഇടിമുഴക്കവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി തന്നെ പ്രത്യക്ഷപ്പെടുന്നത്  കൂടങ്കുളം ആണവനിലയവിരുദ്ധ  സമരം കേരളത്തിന്റെ  ചെലവില്‍ ഒതുക്കി തീര്‍ക്കാന്‍  കൂടിയാകുന്നു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സെല്‍ഫ് ഗോളുകള്‍ നിരന്തരം വാങ്ങിക്കൂട്ടുന്ന കേരളത്തിനു വേണ്ടി ശബ്ദിക്കാനോ   പ്രതിരോധിക്കാനോ  'ദേശീയതയുടെ ഉദാസീനത' കൈമുതലായ  നമ്മുടെ കേന്ദ്ര മന്ത്രിമാര്‍ക്കും ദേശീയ നേതാക്കള്‍ക്കും കഴിയാത്ത അവസരത്തില്‍ അടിയന്തരമായി കേരളത്തിനു വേണ്ടത് സംരക്ഷണ ഭിത്തിയോ പുതിയ ഡാമോ അല്ല,   കാലിട്ടടിച്ചില്ലെങ്കിലും   നാക്കിട്ടടിക്കാനെങ്കിലും  പ്രാപ്തനായ ഒരു പ്രാദേശിക കേന്ദ്ര മന്ത്രിയെയാണ്.  നാല്‍പ്പതു ലക്ഷത്തോളം  ജനങ്ങളുടെ ജീവന്‍ വെച്ചുള്ള കേസ്സില്‍ സുപ്രീം കോടതി വിധി തമിള്‍നാടിനു അനുകൂലമാകും എന്ന് മുന്‍ വിധി കല്‍പ്പിക്കാന്‍ ധൈര്യം കാട്ടുന്ന ചിദംബരത്തെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയില്ലെങ്കിലും പ്രധാനമന്ത്രി ചിദംബരത്തെ പ്രതിരോധിക്കാനെങ്കിലും ഒരു പ്രാദേശിക കേന്ദ്ര മന്ത്രിയെ കേരളത്തിനു നല്‍കി മാന്യത കാണിക്കണം. 

ദേശീയതയുടെ പേരില്‍ കേന്ദ്ര ഭരണകൂടവും,  ദേശീയ പാര്‍ട്ടികളുടെ ഹൈക്കമാന്റുകളും , പോളിറ്റ് ബ്യൂറോകളും, ഒറ്റയ്ക്ക് മത്സരിച്ചാല്‍ കെട്ടിവെച്ച കാശ്കിട്ടാത്ത തമിള്‍നാടിനെ പ്രണയിക്കുന്നത്‌ എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ല.  രാഷ്ട്രീയം നോക്കിയാല്‍ കേരളത്തിലെ ഇരുപതു ലോകസഭാ സീറ്റും ദേശീയതയ്ക്ക് വേണ്ടി നിലകൊള്ളുന്നവയാണ്.  മുല്ലപ്പെരിയാറിന്റെ പേരില്‍ തമിഴ്നാട്ടില്‍  കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മൂക്കിനു താഴെ പലയിടത്തും മലയാളികള്‍ വേട്ടയാടപ്പെടുബോഴാണ്  കേന്ദ്ര ആഭ്യന്തര മന്ത്രി തന്നെ ആക്രമികള്‍ക്ക് 
പ്രോല്സാഹനമാകുന്ന പ്രസ്താവനകള്‍ നടത്തുന്നത്.   

ചിദംബരം, താങ്കളുടെ ഓരോ വാക്കുകളും ചെന്ന് തറച്ചത്     ദേശീയത കൈമുതലായുള്ള സാധാ മലയാളികളുടെ നെഞ്ചിലാണ്, ഒരു പെരിയാറിനും തണുപ്പി ക്കാനാവാതെ  അതവിടെ കിടന്നു നീറുകയാണ്, ഞങ്ങളുടെ (അല്ല നിങ്ങളുടെ )  മുല്ലപ്പെരിയാറിനെ പ്പോലെ.


മലയാളിയുടെ ദേശീയത,  വീക്കിനസ്സായിയെടുത്ത   പ്രിയപ്പെട്ട ചിദംബരം, ഞങ്ങളെ നിങ്ങള്‍ അണ്ണാച്ചിയെ വെല്ലുന്ന പ്രാദേശിക വാദികളാക്കരുതെ, പ്ലീസ്, അങ്ങയുടെ നിലവാരം തറ നിലവാരത്തില്‍നിന്നും  താഴെയാവാതെ   സൂക്ഷിക്കുമെന്ന അഭ്യര്‍ത്ഥനയോടെ.  

Tuesday, November 29, 2011

അന്നത്തെ കൂര്‍ക്കംവലികള്‍ ഇന്നെന്റെ ഉറക്കം കെടുത്തുന്നു.




നൂറ്റാണ്ടു പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഡാം  ഇന്ന് കേരളത്തില്‍ ചിലരുടെയെങ്കിലും ഉറക്കം കെടുത്തുന്നു.   പലരും വൈകിയാണെങ്കിലും ഉറക്കത്തില്‍ നിന്നും ഉണരുന്നു.  സത്യാഗ്രഹ നിരാഹാര സമരങ്ങളും (സമര നാടകങ്ങളും) അരങ്ങേറുന്നു.  ഹര്‍ത്താലുകള്‍ സ്വന്തം പേരില്‍  നടത്തി സജീവ സാന്നിധ്യമായി മുന്നില്‍ നില്‍ക്കാന്‍ ശ്രമിക്കുന്നു.  ജനങ്ങള്‍ പതുക്കെ പതുക്കെ പ്രതികരണ ശേഷി വിവേകപൂര്‍വ്വം ഉപയോഗിക്കുന്നു.
 
പക്ഷെ എവിടെയായിരുന്നു നമ്മള്‍ ഇതുവരെ?  കാലത്തിനു  പോലും   മാപ്പു തരാനാവാത്ത   കാലതാമസത്തിന് ഉത്തരവാദി ഒരു പക്ഷെ നമ്മള്‍ തന്നെയല്ലേ?  1964ല്‍ ചോര്‍ച്ച തുടങ്ങിയ മുല്ലപ്പെരിയാറില്‍ അണ്ണന്റെ കോടതി വാദങ്ങള്‍ക്ക് മറു വാദങ്ങള്‍ പോലും വേണ്ട വിധം അവതരിപ്പിക്കാതെ പ്രസ്താവനയിലും ടിവി ലൈവിലുമായി പരസ്പ്പരം പഴിചാരി  വിലപ്പെട്ട വര്‍ഷങ്ങള്‍ നാം പാഴാക്കി. കേസ്സിനോടൊപ്പം സമാന്തരമായി പുതിയ ഡാം എന്ന ജനകീയ വികാരംപോലും രൂപപ്പെടുത്തിയെടുക്കാന്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും  നമുക്ക് എന്തുകൊണ്ട് കഴിഞ്ഞില്ല? 


മാറി മാറി ഭരിച്ച സര്‍ക്കാരുകളും, പ്രതിപക്ഷവുമെല്ലാം കേരളത്തിലെ ജനങ്ങളെ വെറും ഐസ്ക്രീമുകളില്‍ മധുരം പുരട്ടി ആയുസ്സിനെ ഇക്കിളിപ്പെടുത്തി വിവാദങ്ങളില്‍ മയക്കി ഉറക്കുകയായിരുന്നു. ജനകീയ വിഷയങ്ങള്‍ (അങ്ങിനെ ഒന്ന് കേരളത്തില്‍ ഉണ്ടെങ്കില്‍) പ്രതികരിക്കാന്‍ താല്‍പ്പര്യമില്ലാത്ത വിവാദങ്ങളുടെ കളിത്തോഴനായി വോട്ടുബാങ്കുകള്‍ മാത്രമായി മാറിയ  മലയാളിക്ക് തമിഴന്റെ ഇച്ഛാശകതിയുടെ വിലയിപ്പോള്‍  മനസ്സിലായി കാണും.  ഇച്ഛാ ശക്തിയില്ലാത്ത, പ്രതികരണ ശേഷിയില്ലാത്ത സമൂഹത്തില്‍ നിന്നും ആവിര്‍ഭവിക്കുന്ന രാഷ്ട്രീയ  സാമൂഹ്യ നേതാക്കള്‍ക്ക് യതാര്‍ത്ഥ ജനകീയ വിഷയങ്ങള്‍ തിരിച്ചറിയാന്‍ കഴിയില്ല.

 പരസ്പ്പരം പോരടിച്ചു പാഴാക്കിയ വര്‍ഷങ്ങളില്‍ അല്‍പ്പമെങ്കിലും പുതിയ ഡാം എന്ന അഭിപ്രായം രൂപപ്പെടുത്താനോ  മുല്ലപ്പെരിയാറിന്റെ പ്രശ്ന പരിഹാരത്തിനോ  നാം ഉപയോഗിച്ചില്ല.   ഡാം സ്ഥിതി ചെയ്യുന്ന പ്രദേശങ്ങള്‍ തുടര്‍ ഭൂ ചലനങ്ങള്‍ നല്‍കികൊണ്ട് നിരവധി മുന്നറിയിപ്പ് നല്‍കിയിട്ടും നമ്മുടെ പ്രതികരണങ്ങളില്‍ ഏകോപനമില്ലായ്മയാണ് കാണുന്നത്.  സര്‍വ്വ കക്ഷി യോഗത്തിനു ശേഷവും ഒന്നിച്ചൊരു തീരുമാനം എടുക്കാതെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക്  മുന്‍‌തൂക്കം നല്‍കുന്ന  കാഴ്ച്ചയാണ് കാണുന്നത്.  ഇടുക്കിയില്‍ വ്യത്യസ്തമായ ഭരണ, പ്രതിപക്ഷ, ബിജെപ്പി ഹര്‍ത്താലുകള്‍ക്കു പകരം, സംയുക്തമായി ജനകീയ ഹര്‍ത്താലുകള്‍ നടത്തുകയായിരുന്നു വേണ്ടത്.  ബിജി മോള്‍ MLAയുടെയും റോഷി അഗസ്ത്യന്റെയും, പാര്‍ലിമെന്റില്‍ MPമാര്‍ നടത്തിയ നിരാഹാര സമരവുമെല്ലാം ഏകോപനമില്ലായ്മയുടെ നേര്‍കാഴ്ചകള്‍  കാണാവുന്നതാണ്.  ഒറ്റപ്പെട്ട അപശബ്ദങ്ങള്‍ അല്ല കേരളത്തിനു ഇന്നാവശ്യം മരിച്ചു ഒരുമിച്ചുള്ള ഉറച്ച ശബ്ദങ്ങളാണ്.    

999 വര്‍ഷത്തേക്കുള്ള കാലഹരണപ്പെട്ട  അതി വിചിത്രമായ കരാര്‍ മുറുകെ പിടിച്ചു നില്‍ക്കുന്ന തമിഴന്റെ മുമ്പില്‍ വ്യവസ്ഥകള്‍ സ്ഥിരം ലംഘിക്കപ്പെടുന്ന പാട്ട കരാര്‍ റദ്ദാക്കി കൊണ്ട് കേരളം ധീരമായ നടപടികള്‍ എടുക്കുകയാണ് വേണ്ടത്.  136 .4 അടി ആയിട്ടുള്ള  ഡാമിലെ ജല നിരപ്പ് ഉടനടിതന്നെ കുറച്ചു കൊണ്ട് കൊണ്ടുവന്നു  പുതിയ ഡാം നിര്‍മ്മിക്കേണ്ടാതാകുന്നു.    ഡാമിലും, വെള്ളവുമെല്ലാം  കേരളത്തിനു പരിപൂര്‍ണ്ണമായ അവകാശമുള്ള ഡാം.  തമിഴനു നമുക്ക് ജലം കൊടുക്കാം, അത് നമ്മുടെ ഔദാര്യമായിരിക്കണം. മുല്ലപ്പെരിയാരിലെ വെള്ളം മൌലികാവകാശമായി കണ്ടുകൊണ്ട് കേരളത്തിന്റെ വെള്ളം കുടി മുട്ടിപ്പിക്കുന്ന തലൈവി, തലൈവ, പട്ടാണി, പൊട്ടാണി, വൈക്കോകളുടെ തീക്കളി ഇതോടെ അവസാനിപ്പിക്കണം. അതിനുവേണ്ടി ഒത്തൊരുമിച്ചുള്ള  ജനകീയ മുന്നേറ്റത്തിന്റെ  കൂട്ടായ്മയാണ് നാടിനാവശ്യം.

ജനകോടികളുടെ നിലനില്‍പ്പു   തന്നെ ചോദ്യചിഹ്നമായ സമയത്തും വിവാദങ്ങള്‍ക്കും, ശുംഭന്മാര്‍ക്കും, ഐസക്രീമുകള്‍ക്കും മാത്രം പിന്നാലെ പോവാതെ (അതെല്ലാം പിന്നീട് പൊടി  തട്ടി എടുക്കാവുന്നതാണ്) ഇനിയെങ്കിലും യഥാര്‍ത്ഥ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഭരണ പ്രതിപക്ഷവും, മാധ്യമങ്ങളും ഒത്തൊരുമിച്ചു മുന്നോട്ടു വരണം. കേരളത്തിന്റെ   ഇന്നത്തെ കാതലായ പ്രശ്നം മുല്ലപ്പെരിയാര്‍ തന്നെയാണെന്ന് മനസ്സിലാക്കി, സന്തോഷ്‌ പണ്ഡിറ്റ്‌ന്റെ വിളംഭരങ്ങളും,  സച്ചിന്റെ നൂറാം സെഞ്ചുറിയും  ഐശ്വര്യാറായിയുടെ കുഞ്ഞിറെ ചോറൂണ്‍മൊക്കെ നമ്മുക്ക് തല്‍ക്കാലം മാറ്റിവെക്കാം. ഉറക്കം മൂലം നഷ്ട്ടപെട്ട വിവേകം തിരിച്ചെടുത്തു കൊണ്ട്,  ഇപ്പോഴുള്ള ആവേശമെങ്കിലും    കെടാതെ സൂക്ഷിച്ചുകൊണ്ട്‌ ഒരുമിച്ചു പോരാടാം.  

 ബ്രിട്ടീഷുകാരുടെ അന്ത്യശാസനത്തിനു മുമ്പില്‍ നിസ്സഹായനായി 1886  ല്‍ തിരുവിതാംകൂര്‍ മഹാരാജാവായ വിശാഖം തിരുന്നാള്‍  മനസ്സില്ലാമനസ്സോടെ ഒപ്പുവെച്ച  ഈ കരാര്‍ റദ്ദാക്കാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ്  തമിഴനായ സര്‍ സിപ്പി കാണിച്ച  ആത്മാര്‍ഥതയെങ്കിലും  കാണിക്കാനുള്ള ആര്‍ജ്ജവം നമ്മുക്കെല്ലാവര്‍ക്കും ഉണ്ടായിരുന്നെങ്കില്‍ എന്നാശിക്കുന്നു.  ഒരു പക്ഷെ ദിവാന്‍ സര്‍ സിപ്പിക്ക് വെട്ടേറ്റിട്ടില്ലായിരുന്നുവെങ്കില്‍  മുല്ലപ്പെരിയാരിന്റെ ചരിത്രം മറ്റൊന്നാവുമായിരുന്നു.
 

അതി വേഗത്തില്‍ ബഹുദൂരം മുമ്പനായ  മുഖ്യനും പോരാളികളില്‍ വീരാളിയായ പ്രതിമുഖ്യനും ഒരുമിച്ചു നിന്ന് കേരളത്തിന്റെ നീതിക്ക് വേണ്ടിയുള്ള പോരാട്ടം വിജയിപ്പിച്ചു തരട്ടെ, എന്നാശയോടെ, എന്റെ കൂര്‍ക്കം വലികള്‍ക്ക് വിരാമമിട്ടു കൊണ്ട്   മുല്ലപ്പെരിയാറിന് വേണ്ടി, എന്റെനാടിനു വേണ്ടിയിതു  സമര്‍പ്പിക്കുന്നു.   ഒരു മഹാ ദുരന്തത്തില്‍  നിന്നും നമ്മുടെ നാട്  രക്ഷപ്പെടെട്ടെ.    കണ്ടാലും കൊണ്ടാലും കൊതി തീരാത്ത ഇടുക്കിയുടെ ആ മനോഹാരിത കണ്‍ കുളിര്‍ക്കെ കാണാന്‍ ഇനിയും നമുക്ക് അവസരമുണ്ടാകട്ടെ.


(ടയിറ്റില്‍ കാര്‍ട്ടൂണ്‍  ചിത്രം : എന്റെ സുഹൃത്ത് നൌഷാദ് അകമ്പാടം)

Sunday, November 14, 2010

"ഞങ്ങളെ വീടിനു ഞങ്ങളെറിഞ്ഞാല്‍ നിങ്ങള്‍ക്കെന്താ കോണ്‍ഗ്രെസ്സെ..... "

കണ്ടതും കേട്ടതും:

കേരളത്തിലുടനീളം ഇലക്ഷന്‍ തോല്‍വിയുടെ ത്വാത്തികമായും റാഡിക്കലുമായ കാണാപൊരുളുകള്‍ തേടിയുള്ള അവലോകന തിരക്കിലാണല്ലോ.‍ 'കോട്ടപള്ളിയുടെ' എന്തുകൊണ്ട് നമ്മള്‍ തോറ്റു എന്ന നിഷ്കളങ്കമായ ചോദ്യത്തിനുള്ള ലളിതമായ ഉത്തരത്തിനു ഉത്തരം തേടിയുള്ള  പരക്കം പരക്കം പാച്ചിലിലാണല്ലോ  എല്ലാവരും.  


ന്യൂനപക്ഷ സമുദായക്കാരെ കുതിരകയറി  ഇടയ ലേഖനമെഴുത്തു  മത്സരം നടത്തിയത്, ഓന്ജിയത്തെയും ഷൊര്‍ണൂരിലെയും   കൂലംകുത്തികള്‍, എലികളായി വന്നു പുലികളായി തിരിച്ചു പോയ 'വീരനെലികളുടെ മാഞ്ഞാളം കളികള്‍',   "അലൂമിനിയം പട്ടേലിനെ ഗോള്‍ഡന്‍  പട്ടേലാക്കി" മൂന്നു രൂപാ മെമ്പര്ഷിപ്പിനായുള്ള മുരളീരവ യാത്രകള്‍‍, ജോസഫിന്റെ പുതിയ കൈ പ്രയോഗം,   INL  കളം മാറല്‍,    പൂന്ധുറ  സഖാക്കളുടെ  പാര്‍ട്ടിയുടെ  ശക്തി ക്ഷയം, വിശദീകരിച്ചു വിശദീകരിച്ചു അഴിക്കും തോറും അച്ചുമാമ്മയാല്‍ മുറുക്കപെടുന്ന  ലോട്ടറി വിവാദങ്ങള്‍, എല്ലാറ്റിനുമുപരി ഭരണ വിലയിരുത്തലെന്ന മുന്‍‌കൂര്‍ പ്രവചനം - പൊതുജനം ഇത്രത്തോള്ളം വിലയിരുത്തുമെന്ന്  ആചാര്യന്മാര്‍ ആരും കരുതിയതല്ലല്ലോ - ഇങ്ങനെ ഓരോരോ കാരണങ്ങള്‍ നിരത്തി കോട്ടപള്ളിമാരെ നിശബ്ദരാക്കുന്നതിനിടയില്‍ ഞങ്ങള്‍ മഞ്ചേരിക്കാര്‍ക്കൊരു കച്ചി തുരുബ് കിട്ടിയത്. "ശിവദാസ മേനോന്റെ മകളുടെ വീടാക്രമണം"

ആരാന്റെ, ചെലവിലാണെങ്കിലും അപ്രതീക്ഷിതമായി കിട്ടിയ വിജയത്തിന്റെ ഹുങ്ക്  UDFകാര്‍ ശിവദാസമേനോന്റെ വീടിനോടുപോലും കാണിച്ചു എന്ന് സാക്ഷാല്‍ പിണറായി മുതല്‍ ലോക്കല്‍ സഖാക്കള്‍ വരെ പാടി നടന്നു വിശദീകരിച്ചത് ചാനലുകള്‍ ഏറ്റെടുത്തു. കേസ്സ് അന്വഷിക്കാന്‍  ‍ ചെന്ന പോലീസുകാര്‍ക്ക് സാക്ഷാല്‍ മേനോന്‍ നല്ല കൊട്ട് കൊടുത്തു. പ്രതികളെ പിടിക്കാന്‍ നിങ്ങള്‍ക്കാവില്ലെന്നും, ഇവിടെ ഭരണമൊന്നും  മാറിയിട്ടില്ല എന്നൊക്കെ മേനോന്‍ 'വടിവൊത്ത ഭാഷയില്‍' ചെറുതായി ഒന്ന് സൂചിപ്പിച്ചു. കിട്ടേണ്ടത് കിട്ടിയപ്പോള്‍ കാക്കിക്കുള്ളിലെ ശൌര്യം ഉന്നര്‍ന്നു. ഞങ്ങള്‍ മഞ്ചേരിക്കാര്‍ക്കും അതൊരു വാശിയായിരുന്നു. ഇതൊന്നും ഇങ്ങെനെ  വിട്ടാല്‍ ശരിയാവില്ലല്ലോ.


പ്രതികളെ പിടിച്ചപ്പോള്‍ മഞ്ചേരിക്കാരെക്കാള്‍ ഞെട്ടിയത് പിണറായിയായിരുന്നു. വീടാക്രമണ പരമ്പരയില്‍ പ്രതികളായി പിടിച്ചവരെല്ലാം CPM,  DYFI  സജീവ പ്രവര്‍ത്തകര്‍.  ശിവദാസമേനോന്‍ പോലീസുകാരെ ഞെട്ടിപ്പിച്ച രീതി അല്‍പ്പം  കൂടിപ്പോയോ എന്ന സംശയം ബാക്കിയായി, ഹംസാക്ക ഒരിക്കല്‍ ചുവപ്പിച്ച മഞ്ചേരിയിലും കൂലംകുത്തികള്‍ ജന്മമെടുത്തതായി പിണറായിക്ക് സമാധാനിക്കാമെങ്കിലും എനിക്കിപ്പോള്‍ ഓര്‍മ്മ വരുന്നത് നാട്ടില്‍ നടന്ന ഒരു പഴയ കഥയാണ്.


നാട്ടിലെ സിപിഎം ഓഫീസില്‍ നിന്നും പെട്രോള്‍ മാക്സ് മോഷണം പോയിരിക്കുന്നു. ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമനാവാതെ തരമില്ലല്ലോ. പ്രതികള്‍ കോണ്‍ഗ്രസുകാര്‍ എന്ന് വിധിയെഴുതി‍. വാദ പ്രതിവാദ വിശദീകരണ പ്രകടന കോലാഹലങ്ങള്‍ക്കിടയില്‍ യഥാര്‍ത്ഥ പ്രതിയായ സഖാവിനെ പോലീസ് പിടിച്ചു. അതുവരെ ബാക്ക് ഗിയറില്‍ ആയിരുന്ന കോണ്‍സ്സ്കാര്‍ ഒരു ഉശിരന്‍ പ്രകടനം നടത്തി.  ചങ്ക് പൊട്ടിക്കുന്ന മുദ്രാവാഖ്യം. ഞങ്ങളും വിട്ടു കൊടുത്തില്ല. വിളിച്ചു മുദ്രാവാഖ്യം.

"ഞങ്ങളെ മാക്സ് ഞങ്ങള്‍ കട്ടാല്‍ നിങ്ങള്‍ക്കെന്താ കോണ്‍ഗ്രെസ്സെ.........."

 ഹാലിളകിയ മലപ്പുറത്തെ  ലീഗുകാരും   കോണ്‍ഗ്രസുകാരുമിപ്പോള്‍  പിണറായി വിജയന്‍ മാപ്പ് പറയണമെന്നാവശ്യവുമായി വന്നിരിക്കുകയാണല്ലോ. പിണറായി വിജയന് ആ പഴയ മുദ്രാവാക്യമൊന്നു ചെറിയ മാറ്റത്തോടെ പൊടി തട്ടി എടുത്താല്‍ മതിയല്ലോ.

"ഞങ്ങളെ വീടിനു ഞങ്ങളെറിഞ്ഞാല്‍ നിങ്ങള്‍ക്കെന്താ കോണ്‍ഗ്രെസ്സെ..... "