Saturday, May 23, 2020

കൊറോണയും സൂറാബിയും പിന്നെ ഞാനും



കഥകൾ സൂറാബി  ഒരുപാടുണ്ടാക്കിയെങ്കിലും  കൊറച്ചു കാലായിട്ട് ഓളും ഞാനും ഒരു അഡ്ജസ്റ്മെന്റിൽ പോകായിരുന്നു.  ഓളെ കൂട്ടക്കാരെ പറ്റി എന്തേലും പറഞ്ഞാൽ അതോക്കു പിടിച്ചൂല. പറയാതിരുന്നാൽ എനിക്ക്  ഉറക്കം മുറുകൂല. അങ്ങിനെ തട്ടീം മുട്ടീം പോണെന്റെ എടയിൽക്കാണു  ഹലാക്കിന്റെ അവുലും കഞ്ഞി മാതിരി ഈ കൊറോണ വന്നു ചാടിയെത്

സോപ്പിനെ കണ്ടാൽ എന്നെ പോലെ കൊറോണക്കും  പേടിയാണോന്നു  കേട്ടപ്പോൾ  ഇത് വല്ല സോപ്പ് കമ്പനിക്കാര് കൂടോത്രം ചെയ്തു നൂലുമെ കെട്ടി എറെക്കെതാണോന്നു കരുതി.  കൊറോണ  നിസ്സാരക്കാരനല്ലാന്നു സൂറാബിയും പിന്നെ  മൈ പ്രൻഡ് മോദിജിയും, ഇന്ത്യ പ്രൻഡ് ട്രൻപിജിയും,  ടിവിക്കാരുമൊക്കെ പറഞ്ഞപ്പോ, എന്റെ തലന്റുള്ളിലും കൊറോണ പേടി കേറി തുടങ്ങി.

കൂട്ടീട്ടും കൂട്ടീട്ടും കൂടാത്ത കണക്കായപ്പൊ കഴിഞ്ഞ  കൊല്ലം സൂറാബിനെയും കുട്ട്യാളെയും നാട്ടിലേക്കയച്ചു. നമ്മള് ഈ കൊറോണ കാലത്തു ചൊറീം പിടിച്ചു ഗൾഫിലിരിക്കാണ്. എങ്ങിനെ  എബടെന്നാ ആർക്കാ ഇത് കിട്ടണെന്നറിയാതെ ഇരിക്കുമ്പോളാ സൂറാബിന്റെ ഫോൺ കാൾ വരുന്നത്.  

"അല്ല മനസാ  ഉറങ്ങാണോ, എങ്ങളെന്ത്യ ചൂട്ടൊന്നും കത്തീക്കെണെല്ലേ" ചൂട്ടുകത്തിച്ച കൊറോണ പോകും, ടി.വി.ലെ  വാർത്തെ പറഞ്ഞതാ. "ഇങ്ങള് ഇങ്ങെനെ നടന്നോളിൻ, ചൂട്ടും  മാണ്ട, പള്ളീം  മാണ്ട,  ബല്ലാത്തൊരു ജന്മം.

"സൂറാബി, കൊറോണായതോണ്ട്  നിസ്ക്കാരം ഇബടെ പള്ളിക്കല് പാടില്ല,  റൂമിലിരുന്ന് നിസ്‌ക്കരിക്കാല്ലോ"  ഞാൻ പറഞ്ഞു നോക്കി .

"ഇത്രെയും കാലം റൂമിലിരുന്ന് നിസ്‌ക്കരിച്ചിട്ട് ഇങ്ങൾക്കു നെറ്റിമേ തയമ്പൊന്നും വന്നിട്ടില്ലല്ലോ." എന്നായി സൂറാബി .

എപ്പളും നിസ്‌ക്കരിക്കണോൽക്കു നെറ്റിമേൽ തയമ്പു വരുന്നാ സൂറാബിന്റെ  കണക്ക്.  പട്ടിക്കാട്  ഓളെ ബാപ്പാക്കും, എളാപ്പാക്കും, സൂറാബിന്റെ ഒന്ന് രണ്ടു  ഏട്ടത്ത്യാളെ  മാപ്പളാർക്കും, പിന്നെ എന്റെ അത്ര തന്നെ പ്രായല്ലാത്ത അറബി ടീച്ചറെ മകൻ അബ്ദൂന് വരെ നിസ്‌ക്കാര തയമ്പുണ്ട്. തലേലെ മുടിങ്ങെനെ മേപ്പട്ടു മേപ്പട്ടു കയറി നെറ്റിതടം വലുതാകാന്നല്ലാതെ അടുത്ത കാലത്തൊന്നും സൂറാബി പൂതി വെച്ച് നടക്കണ  നെറ്റിമേ തയമ്പു നമ്മക്കുണ്ടാകുന്നു തോന്നുണില്ല.

സൂറാബിന്റെ തുള്ളി ചാട്ടം ഒരു വിധം  അടങ്ങി ഫോണ് വെച്ചപ്പോ  ഓരോന്ന്  ആലോചിച്ചു.  കഴിഞ്ഞ കൊല്ലം ഇതേ സമയത്തു എന്തായിരുന്നു പുകില്. സൂറാബിനെയും ഓളെ പട്ടിക്കാട്ടാരെയുമൊക്കെ കണ്ടു ലീവൊക്കെ കഴിഞ്ഞു ഞാൻ ജിദ്ദയിലിത്തി. ഒന്ന് രണ്ടു മാസം കഴിഞ്ഞപ്പോ  സൂറാബി ഫോണിൽ വിളിച്ചപ്പോ പറഞ്ഞു ഓളെ ബാപ്പയും ഉമ്മയും ഉംറക്ക് വരുന്നുണ്ട്, കൂട്ടത്തിൽ  ടീച്ചറു പണിയുള്ള സൂറാബിന്റെ ഏട്ടത്തിയും, കെട്ടിയോനും, ബ്രാൻഡ് ഐറ്റംസ് മാത്രം പറ്റുന്ന ഒരു ചെറുക്കനും ഉണ്ട്. നല്ല പോലെ ഓലെ നോക്കണം. ഞാനില്ലാത്തോണ്ട് ഇങ്ങളെ മഴ തുള്ളിക്ക് മാറ്ണ സ്വാഭാവം പുറത്തറക്കണ്ട.    മടങ്ങി പോരുമ്പോൾ ഓൽക്കുള്ള    സാധനങ്ങളൊക്കെ ഇങ്ങള് വാങ്ങി തരുമെന്ന്  പറഞ്ഞിട്ടുണ്ടന്നു സൂറാബി പറഞ്ഞപ്പോ എന്റെ ജീവൻ പകുതി പോയി. നാലാളെ പർച്ചെസിങ്ങും,  ബ്രാൻഡ് ചെക്കനേയും എങ്ങിനെ തള്ളിയിടാമെന്നു നോക്കീട്ടും നോക്കീട്ടും  ഒരു എത്തും പിടിയും കിട്ടീല. 

ഞാനടക്കമുള്ള അഞ്ചു മരുമക്കളിൽ അമ്മോച്ചന് ഏറ്റവും പ്രിയപ്പെട്ട  മാരോനാണു   ഒപ്പം വരുന്നത്.  വക്കീല് കുപ്പായത്തിന്റൊപ്പം കുറച്ചു രാഷ്ട്രീയമൊക്കെ ഉണ്ടായതോണ്ട് മൂപ്പർക്ക് സൂറാബിന്റെ വീട്ടിലെ ഭയങ്കര ഇളവുകളുണ്ട്. പട്ടിക്കാട്  എന്ത് പരിപാടി ഉണ്ടെങ്കിലും മൂപ്പര് പത്തു മിനിറ്റെങ്കിലും ലേറ്റ് ആയിട്ടേ വരൂ.  ഇന്നൊരു മീറ്റിംഗ് ഉണ്ടായതോണ്ട് ലേറ്റ് ആയിന്നു പറയുന്നത് കേൾക്കുമ്പോ, ഏത് ഉത്തമന്മാർക്കാണ് നട്ടുച്ചക്ക്  സ്റ്റഡി  ക്ലാസ്സെന്നു  ഞാൻ ആരും കേൾക്കാതെ  എന്നോടെന്നെ  ചോദിക്കും. ബിരിയാണിന്റൊപ്പം  ബെറും ചോറ്    തിന്നിട്ടില്ലെങ്കിലും മൂപ്പർക്ക് വേണ്ടി മാത്രം സൂറാബിന്റെ വീട്ടിലെ മേശ പുറത്തു  കൊണ്ടു വന്നു വെക്കുന്നതും പതിവാണ് .

എന്തായാലും ഈ കൂട്ടത്തോടെയുള്ള ഉംറ അടി, നമ്മളെ പള്ളകടിക്കൊന്നു പേടിച്ചോണ്ടു ഓല് വരുന്ന ദിവസം  ഞാൻ എയർപോർട്ടിൽ  സ്വീകരിക്കാൻ പോയി.


സൂറാബിന്റെ കൂട്ടക്കാര് ഓരോരുത്തരായി  വിമാനമിറങ്ങി പുറത്തേയ്ക്കു  വന്നു. ഞാൻ ഓലൊപ്പം  സെൽഫിയെടുത്തു  സൂറാബിക്കു അയച്ചു കൊടുത്തു.  അപ്പൊ സൂറാബിക്കു ഓലോടൊക്കെ ഫോണിൽ സംസാരിക്കണം.  നെറ്റ് ഫോൺ ഓണാക്കി  സൂറാബിനെ ഓൽക്കു  വിളിച്ചു കൊടുത്തു. അല്ലെങ്കിലേ എയർപോർട്ടിലെ ഒച്ചയും വിളിയും, പോരാത്തതിന്ന് നെറ്റ് വളരെ സ്‌ലോവും.  അങ്ങോട്ടും ഇങ്ങോട്ടും പറേണേതു മനസ്സിലാകാതെ സൂറാബി എന്നോട് ചൂടായി. മനുസ്യ, പിശുക്കാൻ നിക്കാതെ ഒറിജിനൽ ഫോണിൽന്നു വിളിച്ചു കൊടുക്കിൻ.  ഞാൻ നെറ്റ് ഓഫാക്കി ഒറിജിനൽ ഫോണിൽ നിന്നും വിളിച്ചു,  ഓരോരുത്തരോടായി സൂറാബി വിസ്തരിക്കാണ്. ഫോൺ ബില്ല് ആലോചിച്ചു എന്റെ ഉള്ളു പിടഞ്ഞു.  ഫോണിൽമെ ഒട്ടിക്കൂടിയ   ഓളെ ഉമ്മാനെ വെറുടുത്താൻ കുറച്ചൊന്നു എടങ്ങേറായി.  മൂപ്പത്തിയാര് നമ്മളെ മുഖ്യമന്ത്രീന്റെ മാതിരി ഭയങ്കര കരുതല്, പട്ടിക്കാട്ടെ കോഴിക്കൂടു    അടക്കാനും, അയിലമ്മേ തിരിമ്പിട്ടത്‌  എടുത്തക്കാനൊക്കെ സൂറാബിനോട് പറഞ്ഞു കൊണ്ടേയിരിക്കാണ്.

അവസാനം ഓലെ ഗ്രൂപ്പിന്റെ മോല്ല്യാര് വന്നു എല്ലാരേയും മക്കത്തുക്കുള്ള ബസ്സിൽ കയറ്റി.  മക്കത്തു വരാന്നു പറഞ്ഞു  സൂറാബിയും ഓളെ  ഏട്ടത്ത്യാളും   എനിക്കായിട്ടു കൊടുത്തയച്ച ഒരു കടസാലും പെട്ടി കൊണ്ട് ഞാൻ റൂമിലേക്ക് പോന്നു . 

സൂറാബി കൊടുത്തയച്ച പെട്ടിക്കു നല്ല കനം. അന്ന് വരെ ഒരു നൂലുണ്ട പോലും സൂറാബിന്റെ കൂട്ടക്കാരെ വകയായിട്ടു എനിക്ക് കിട്ടീട്ടില്ല. റൂമിലെത്തി  ആക്രാന്തത്തോടെ സൂറാബി മുഹബത് മൂത്തു കൊടുത്തയച്ച പെട്ടി മാന്തി പൊളിച്ചു.  പെട്ടീല് വല്യ ഒരു ചക്കയും, ചക്കക്കു കണ്ണ് തട്ടാതിരിക്കാൻ മാതിരി രണ്ടു മാങ്ങയും, പിന്നെ ഓളെ ഏട്ടത്തി ഉണ്ടാക്കി കൊടുത്തയച്ച അച്ചാറും. അച്ചാറും കുപ്പിക്കൊരു  ഇളിച്ചു കാട്ട്യ സ്വാഭാവള്ള മാതിരി തോന്നി.  ഇത് മിക്കവാറും സൂറാബിന്റെ അലനെല്ലൂരിലെ ഏട്ടത്തി മുൻകൈയെടുത്തു  ഇട്ടതാവുംന്നു മനസ്സിലായി. മൂപ്പത്തി ആവശ്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇളിച്ചു കൊണ്ടേയിരിക്കും.

അച്ചാറും കുപ്പി  തുറന്നു ഞാനൊന്ന് നാമച്ചുനോക്കി. ഒടുക്കത്തെ കുടല് കരിണ എരും, പട്ടിക്കാട്ടാരെ വീക്നെസ്സായ  പങ്കജ കസ്‌തൂരി എണ്ണന്റെ  മണോം. അല്ലെങ്കിൽ തന്നെ മുളകും ഞാനും ഒരു കണ്ടത്തിൽ ചേരൂല. മുളകിട്ട് ഓളെ കാപ്പിലെ ഏട്ടത്തി എന്നോടുള്ള ദേഷ്യം  തീർത്തതാകും. ഏതായാലും സ്പൂണെടുത്തു അച്ചാറുക്കൂടെ ഒന്ന് തുഴഞ്ഞു നോക്കീയപ്പോ   പങ്കജ കസ്‌തൂരിന്റെ മണം കിട്ടാൻമാണ്ടി അച്ചാറിലിട്ട നീളമുള്ള ഒരു മുടി കിട്ടി. പട്ടിക്കാടൊക്കെ  ബർക്കത്തിന് വേണ്ടി മുടീട്ട വെള്ളം വാങ്ങി കുടിച്ചിണ ആൾക്കാരെ പറ്റി കേട്ടെക്കെണെങ്കിലും, മുടിട്ട അച്ചാറ് ആദ്യായിട്ടാണ്  നേരിൽ കാണുന്നത്.  

അച്ചാറ് 'സ്വാഹായപ്പോ' പിന്നെ സൂറാബി കൊടുത്തയച്ച  ചക്കമേ കുറച്ചുനേരം മല്ലുകെട്ടി, ഞാൻ വേഗം മക്കത്തുക്കു പോയി, സൂറാബിന്റെ കൂട്ടാക്കാരൊപ്പം ഉംറ ചെയ്തു. ഗ്രൂപ്പിന്റെ  ന്യൂജെൻ മോല്ല്യാരും തലയിലെല്ലാർക്കും പച്ച തട്ടവും ഉണ്ടായതോണ്ട് എനിക്ക് വല്യ റോൾ ഒന്നും ഇല്ലായിരുന്നു. എടക്കൊന്നു  സൂറാബിന്റെ  ഏട്ടത്തിന്റെ  പത്താം ക്ലാസ്സില് പഠിക്കിണെ  ബ്രാൻഡ് ചെക്കൻ വന്നു എന്റെ മൊബൈൽ ഫോൺ വാങ്ങി. എന്താ ഇങ്ങള് നോക്കിയ 6.2 ആണോ, ഇതൊന്നും ഇപ്പൊ ആരും ഉപേയാഗിക്കൂലാന്ന് ഓൻ പറഞ്ഞു, ഓന് നാട്ടിലേക്കു പോവുമ്പോ ഒരു ഐ ഫോൺ വാങ്ങിത്തരണന്നു എന്നോട് പറഞ്ഞത് കേട്ടു എന്റെ ഉള്ളൊന്നു പിടഞ്ഞു.  ഇപ്പൊ ഇജു ഉംറ ചെയ്യ്, ദുനിയാവിലെ കാര്യൊക്കെ    ഇത് കഴിഞ്ഞിട്ട് ആലോചിക്കാന്നു  പറഞ്ഞെങ്കിലും ഇങ്ങള് മോല്ല്യാരെക്കാളും വല്യ മോല്ല്യാര് ആകരുതെന്നു ഓനെന്നോടു പറഞ്ഞു.  പതുക്കെ ആ സബ്ജക്ട് മാറ്റി   ഓനെ  നൈസില് ഒഴിവാക്കി. 


ഉംറക്കെ കഴിഞ്ഞു.  പിറ്റേന്ന് വെള്ളിയാഴ്ചയാണ്.  ഇതെന്റെ  അവസാന അവസരമാണ്, അമ്മോച്ചനെയും അമ്മായിമ്മാനെയും എങ്ങനേലും കുപ്പീലാക്കി പട്ടിക്കാട്ടെ മണ്ഡ പോയ രണ്ടു തെങ്ങെങ്കിലും   കൈക്കലാക്കണം എന്ന വിചാരത്തോടെ  ഞാനന്നു ഓലൊപ്പം കൂടാൻ തീരുമാനിച്ചു.  ജുമുഅക്ക് ശേഷം സൂറാബിന്റെ ഏട്ടത്തിനെ  കെട്ടിയ വക്കീല്, മൂപ്പരെ  പാർട്ടിക്കാരെ വകയായുള്ള സ്വീകരണത്തിനായി ജിദ്ദയിലേക്ക് പോയി.  ഇത് പടച്ചോൻ എനിക്കായി തന്ന അവസരമായി  തോന്നി. കാര്യപ്രാപ്തി മരോനായ വക്കീലില്ലാതെ എനിക്ക് മോച്ചനെ ഒറ്റക്കൊന്നു കിട്ടാണ് . ഞാൻ മൂപ്പരെ ഹറമിക്കൂടെ  അത്യാവശ്യം നല്ല  തിരക്കുള്ള സ്ഥലത്തുകൂടി നിസ്‌കരിക്കാൻ കൊണ്ട് പോയി.  രണ്ടു കൈയ്യുംകൊണ്ട്  അമ്മോച്ചനെ  തിരക്ക് പെടാതെ സാഹസപ്പെടുന്ന മാതിരിക്കെ കാട്ടി കൂട്ടി  റൂമിലേക്കെന്നെ കൊണ്ട് വന്നു. പിന്നെ ഓരോ നാട്ടുവർത്താനം തുടങ്ങി. അല്ലെങ്കിൽ തന്നെ മൂപ്പർക്കും   എനിക്കും സബ്ജക്ട് കുറവാ,  സൂറാബിനെ കൊട്ടിയപോ മൂപ്പർക്ക് ഒടുക്കത്തെ  ബഹുമാനം കൊടുത്ത കാരണം ഞങ്ങളെ സംസാരം അധികവും അവാർഡ് പടം മാതിരി ഹാ, ഹു, ഹാ ആണ് പതിവ്. ഇല്ലാത്തതും ഉള്ള വിഷയങ്ങളൊക്കെ തപ്പി പിടിച്ചു എന്നെ കൊണ്ട് ആവുന്ന വിധമൊക്കെ സോപ്പാക്കികൊണ്ടിരിക്കുമ്പോ വക്കീല് മീറ്റിങ്ങൊക്കെ കഴിഞ്ഞു മടങ്ങിയെത്തി.

അന്നു  അവിടെ കൂടി പിറ്റേന്നു രാവിലെ ഞാൻ  ജിദ്ദയിലേക്ക് മടങ്ങി.  സൂറാബിന്റെ കൂട്ടക്കാരെ  ജിദ്ദയിലേക്ക് കൊണ്ട് വരാതെ പോന്നത് സൂറാബിക്കു പറ്റീല. 

"ഇതൊക്കെ നാട്ടു നടപ്പാണെന്നും ഇങ്ങളെ അനുജനെയും, മഞ്ചേരിന്നു പെണ്ണ് കെട്ടിയ ഇങ്ങളെ എളാപ്പാനെയൊക്കെ  കണ്ടു പഠിച്ചിൻ.  ഓലൊക്കെ  പെണ്ണുങ്ങളെ കൂട്ടാക്കാര് വരുമ്പോ കൊണ്ട് നടക്കുണതും സാധനം വാങ്ങി  കൊടുത്തതൊന്നും ഇങ്ങള് കണ്ടതല്ലേ." 

ഒരു വിട്ടു വീഴ്ചയും സൂറാബിന്റെ  അടുത്ത് ചെലവാകൂലാന്നു മനസ്സിലാക്കി,  രണ്ടീസം കഴിഞ്ഞു  മക്കത്തു പോയി ഓലെ എല്ലാരേയും ജിദ്ദയിലേക്കു കൊണ്ടു വന്നു. അപ്പോളേയ്ക്കും  സൂറാബിന്റെ കൂട്ടക്കാരെയൊക്കെ  രണ്ടും  മൂന്നും ഉംറ ചെയ്യിച്ചു ന്യൂജെൻ മോല്ല്യാര്  ഒരു പർച്ചെസിങ് മൂഡിലേക്കു എത്തിച്ചിട്ടുണ്ടെന്നു മനസ്സിലാക്കി  എന്റെ സമാധാനം പോയി. കൂടാതെ എന്റെ മകന്റെ പ്രൻഡ് കൂടിയായ ആ ബ്രാൻഡ്  ചെക്കനാണെങ്കിൽ  പുട്ടില് തേങ്ങയിടുന്ന  മാതിരി  ഓന്റെ ഐ ഫോൺ എന്നെ ഓർമ്മപെടുത്തികൊണ്ടിരിയ്ക്കാണ്.

സൂറാബിന്റെ  കൂട്ടക്കാരെ മാക്സിമം രണ്ടു റിയാൽ മൂന്ന് റിയാൽ ഷോപ്പിൽ കൂടെ മാത്രം കയറ്റിയിറക്കി കൊണ്ടിരിക്കുമ്പോളാണ്, ബ്രാൻഡ് ചെക്കനൊരു വാച്ചു വേണെന്നു  പറഞ്ഞു അത് നോക്കാൻ പോയി.  മൊബൈലിനു പകരം ഈ വാച്ചിൽ ഓനെ തള്ളിടാന്നു മനസ്സിൽ കരുതി, ബലദിലെ വാച്ച്
കടയിലെത്തിയപ്പോ ദുനിയാവില് അന്ന് വരെ ഞാൻ കേട്ടിട്ടില്ലാത്ത വാച്ചുകളുടെ  ബ്രാൻഡും   മോഡലും  കേട്ടു അവിടെത്തെ സെയിൽസ്മാൻ വരെ ഞെട്ടി. ഞാൻ പിന്നെ കുറച്ചീസായി ഞെട്ടികൊണ്ടേയിരിക്കായതോണ്ട് എനിക്കത്രക്കു ഞെട്ടല് തോന്നീല.  പിന്നെ ഓന്റെ ഏതോ ഒരു ചങ്ങായി ഓൻ കരുതിയ വാച്ചു ആമസോൺ ആപ്പുകൂടെ എണ്ണായിരം ഉറപ്പിയ്ക്കു വാങ്ങീട്ടുണ്ടെന്നു  പറഞ്ഞു തന്നു.  ഡൽഹിയിലെ ആപ്പാരെ പറ്റി കേട്ട്ക്കിണെങ്കിലും  ആമസോൺ നദീലെ ആപ്പാരെ പറ്റി  വല്യ പിടി പാടില്ലാത്തോണ്ട് ഓനെ വാച്ചിൽമേലും തള്ളിടാൻ എന്നെ കൊണ്ടാവൂലാന്ന് മനസ്സിലാക്കി പതുക്കെ ഞാൻ ഉൾവലിഞ്ഞു.  പൈസ കൊടുക്കാൻ കൗണ്ടറിൽ എന്തുമ്പോളേക്കും ആരെങ്കിലും ഫോൺ വന്ന മാതിരി മുങ്ങി  എനിക്ക്   പരിക്കില്ലാതെ  പുർച്ചെസിങ് ഒക്കെ തീർത്തു,  സൂറാബിന്റെ  കൂട്ടക്കാരെ ഞാൻ മക്കത്തു കൊണ്ടോയാക്കി.  സാധനങ്ങളൊക്ക  ഓലെല്ലാരും   നാട്ടിലേക്കു പോകാനായി ജിദ്ദ എയർ പോർട്ടിൽ വരുമ്പോ  ഞാൻ കെട്ടി കൂട്ടി കൊണ്ടു വരാമെന്നു പറഞ്ഞു.

അഞ്ചാൾക്കും കൂടി  ഓരോ പെട്ടി ഉണ്ടാക്കണം, സൂറാബിന്റെ  കൂട്ടക്കാര് വാങ്ങിയ സാധനം ഒരു പെട്ടീന്റെ മൂലയ്ക്ക് തന്നെയില്ല.  പോരാത്തതിന്  ഇങ്ങള് എല്ലാര്ക്കും പെട്ടി നിറച്ചു സാധനം  വാങ്ങി കൊടുക്കണമെന്ന് പറഞ്ഞു നാട്ടീന്നു സൂറാബിന്റെ ഇടക്കിടെയുള്ള ഫോണും.   അവസാനം കൂട്ടിയും  കുറച്ചും നോക്കി, മുക്കാലിന് വല്യ മുടക്കില്ലാത്ത കാരക്ക, മുസല്ല, കുറച്ചു രണ്ടു  റിയാലിന്റെ കനം തൂങ്ങുന്ന പ്ലെയിറ്റും വാങ്ങി പെട്ടി ഒരു വിധം ഫുൾ ആക്കി കൊണ്ടിരിക്കുമ്പോ, സൂറാബിന്റെ ഫോൺ  സിയാദിനു  (ബ്രാൻഡ് ചെക്കൻ) ഐ ഫോൺ  വാങ്ങി കൊടുത്തോ എന്നൊരു ചോദ്യം ചോദിച്ചു, ഫോൺ, ബ്രാൻഡിന്റെ അടുത്ത പ്രണ്ടായ  എന്റെ മകന് കൊടുത്തു.

"സിയാദിനു  ഇങ്ങള് ഐ ഫോൺ അല്ലാതെ ഒന്നും വാങ്ങികൊടുക്കേണ്ടന്നും, പിന്നെ ഓൽക്കു രണ്ടാൾക്കും DJ കളിയ്ക്കാൻ കൊറച്ചു ലൈറ്റും കൊടുത്തയച്ചാ മതീന്ന് പറഞ്ഞു" ഓന് സൂറാബിക്കു തന്നെ ഫോൺ കൊടുത്തു.  

ഐ ഫോണിന് പകരം ഞാൻ ഒരു ഇരുപതു റിയാലിന്റെ ഇയർ ഫോൺ സിയാദിനു വാങ്ങി കൊടുത്ത വിവരം സൂറാബിനോട്   പറഞ്ഞു. സൂറാബിക്കു എന്റെ മറുപടി തീരെ പറ്റീല, ഇങ്ങളെ വളിച്ച തമാശ കേൾക്കാൻ വിളിച്ചതല്ലാന്നും പറഞ്ഞു     ഓള്‌ എന്നെ പിശുക്കിന്റെ ഉസ്താതാക്കി, കെട്ടിയ  അന്ന് മുതൽച്ചു വാങ്ങി കൊടുക്കാത്ത സാധനങ്ങളെ ലിസ്റ്റ് എടുത്തിട്ടു.

ഞാൻപെട്ട എടങ്ങേറുന്നു എലക്കും മുള്ളിനും കേടില്ലാത്ത  വിധം കൈച്ചിലാകാനുള്ള വഴി നോക്കി.  അവസാനം ഉംറക്ക് വന്ന  ഓളെ ഏട്ടത്തിക്കൊരു ഫോണ് വാങ്ങി കൊടുക്കാം എന്ന കുബുദ്ധി എനിക്കുണ്ടായി. ഗ്രൂപ്പിന്റെ ആള്ക്കാര് കൊടുത്ത പച്ച തട്ടം എപ്പോളും വേണെന്നല്ലാതെ വേറെ കുഴപ്പൊന്നും മൂപ്പത്തിനെ കൊണ്ടില്ല. 

സൂറാബിന്റെ കൂട്ടക്കാരെല്ലാരും  നാട്ടിലേക്കു  പോണ ദിവസം അഞ്ചു പെട്ടി കൂട്ടിക്കെട്ടി ഞാൻ എയർപോർട്ടിലെത്തി. കൈയ്യില്  കരുതിയ  അഞ്ഞൂറ് റിയാലിന്റെ ഹുവായി ഫോൺ റോൾസ്‌റോയിസ് കാറിന്റെ ചാവി കൊടുക്കണ മാതിരി  ഓളെ ഏട്ടത്തിക്ക് കൊടുത്തു.  ഇത് നിങ്ങൾക്കാണ്, സിയാദിനുപ്പം  തന്നെ ഫോണൊന്നും കൊടുക്കണ്ട, എന്നൊരു   ഉപദേശം കൊടുത്തു ഞാൻ  മെനകേടില്ലാത്ത അൽ-ബൈക് സാൻഡ് വിച്  വാങ്ങാനായി  പോയി.  മടങ്ങി വന്നപ്പോ ബ്രാൻഡ് ചെക്കൻ പറഞ്ഞു, 

"ഈ ലോക്കൽ ഫോൺ  അല്ലെങ്കിലും എനിക്ക് വേണ്ട, എനിക്ക് ഐഫോൺ ആണെങ്കില് മതി". 

എടുത്ത പണിയൊക്കെ വെള്ളത്തിലാക്കാൻ വേണ്ടി വന്ന ഈ ബ്രാൻഡിന്റെ ബ്രാൻഡ് അംബാസഡറെ ദയനീയമായി  നോക്കി   സൂറാബിന്റെ  കൂട്ടക്കാരെല്ലാരേയും യാത്രയാക്കി ഞാൻ റൂമിലെത്തി.

പിറ്റേന്ന് സൂറാബിന്റെ കൂട്ടാക്കാരൊക്കെ സുഖമായി പട്ടിക്കാടെത്തി. വൈകുന്നേരം സൂറാബിക്കു വിളിച്ചപ്പോ  എന്തിനാ  എന്റെ  ഉമ്മ വാങ്ങി വെച്ച സോപ്പ് ഇങ്ങള് അടിച്ചു മാറ്റിയതെന്നു ചോദിച്ചു ഹാലിളകി. എന്റെ റൂമിലാകെ  തപ്പി നോക്കീയപ്പോ ഓളെ ഉമ്മ വാങ്ങിയ രണ്ടു ഡസൻ ഇപീരിയൽ സോപ്പ് പാക്ക് ചെയ്യാൻ മറന്നിരിക്കുന്നു. സൂറാബിന്റെയും ഓളെ  കൂട്ടക്കാരെയൊക്കെ വിചാരം   ഞാൻ കൽപ്പിച്ചൂട്ടി സോപ്പ് അടിച്ചു മാറ്റിന്നാണ്.  പെണ്ണ് കെട്ടി പുതുസു തീർന്നപ്പോ പോക്കറ്റിനു സെല്ലോടേപ്പ് ഒട്ടിച്ച കാരണം അന്നുവരെ 'കുഞ്ഞി', 'കുഞ്ഞിന്നു' വിളിച്ചിരുന്ന എന്നെ സൂറാബിന്റെ ഏട്ടത്ത്യാളും  ഓലെ മുപ്പത്തി മൂന്ന് കുട്ട്യാളും കുറച്ചുകാലമായി 'കഞ്ഞി,' 'കഞ്ഞിന്നാണ്' വിളിക്കാറ്. 

പക്ഷെ   എന്നെ സൂറാബി പേടിപ്പിച്ച പോലെ ആരാ ഈ   കൊറോണനെ സോപ്പ് കാണിച്ചു പേടിപ്പിച്ചതെന്നു  എത്ര  ആലോചിച്ചിട്ടും ഒരു എത്തും പിടിയും ഇപ്പോളും കിട്ടുന്നില്ല. 

എന്തായാലും കൊറോണ  എടങ്ങേറുന്നു സൂറാബിനെയും കുട്ട്യാളെയും ഓളെ കൂട്ടക്കാരെയും, പിന്നെ നമ്മളെ എല്ലാരേയും പടച്ചോൻ കാക്കട്ടെ, ആമീൻ.   

1 comment:

  1. കുഞ്ഞിക്കാക്കാ.... ചിരിച്ചു ചിരിച്ചു ഞാൻ പണ്ടാരമടങ്ങിപ്പോയി.. ബല്ലാത്ത ജാതി. നമ്മെപ്പോലുള്ള സാധാരണ പ്രവാസികളുടെ എല്ലാവരുടെയും ഒരു നേർക്കാഴ്ച. Super

    ReplyDelete

നിങ്ങളുടെ അഭിപ്രായം