Wednesday, September 7, 2011

ഓണാശംസകള്‍


"ദൂരെയാണ് കേരളം പോയ്‌ വരാമോ
പ്രേമ ദൂതുമായ്‌ തെന്നലേ പോയ്‌ വരാമോ
അവിടെയെല്ലാ  മുറ്റത്തും പൂക്കളം കാണാം
എന്റെ   അങ്കണത്തില്‍ മാത്രം കണ്ണുനീര്‍ക്കളം കാണാം .............."

ഏവര്‍ക്കും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഓണാശംസകള്‍.

Thursday, June 2, 2011

പള്ളിമുക്ക് ഫലിതങ്ങള്‍.





പള്ളിമുക്ക് ഫലിതങ്ങള്‍.

ഞാന്‍ കണ്ടതും കേട്ടതുമായ എന്റെ നാടുമായി (ചെറുകോട്)  സാമ്യമുള്ള നാട്ടു   ഫലിതങ്ങളില്‍ ചിലത് നിങ്ങളുമായി പങ്കു വെക്കുന്നു. 

1 . കുഞ്ഞാലി ഹാജി ചില നേരമ്പോക്കുകള്‍:

 ഹാജിയാര്‍ക്ക് വന്ന സമന്‍സ്. 

ഞങ്ങളുടെ നാട്ടിലെ പ്രധാനിയായിരുന്നു  ഞങ്ങള്‍ക്കെല്ലാം പ്രിയങ്കരനായിരുന്ന ശ്രീ  കുഞ്ഞാലി ഹാജി.  മൂപ്പരെ കുട്ടികള്‍ കുഞ്ഞലാക്ക എന്നും, വലിയവര്‍ ഹാജിയാര്‍ എന്നുമാണ് ബഹുമാനത്തോടെ വിളിച്ചിരുന്നത്‌. 


വലിയൊരു  സുഹൃത്   വലയത്തിനുടമയായ  ഹാജിയാര്‍ അഞ്ചു നേരവും പള്ളിയില്‍ നിന്ന് തന്നെ നമസ്ക്കരിക്കുന്നതില്‍  കണിശത കാണിച്ചിരുന്നു. നാട്ടില്‍ ഒരു റൈസ്മില്‍ ഉടമ കൂടിയായ ഹാജിയാര്‍  ഞങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു 'സ്റ്റാര്‍' ആയി നടക്കുന്ന കാലത്താണത്‌ സംഭവിച്ചത്.

ഒരിക്കല്‍ ഒരു അറസ്റ്റു വാറണ്ടുമായി പോലീസുകാരന്‍   കുഞ്ഞാലി ഹാജിയെ തിരഞ്ഞു വന്നു. നാട്ടിലെ പ്രമാണിമാരെല്ലാം അഡ്രസ്‌ നോക്കി, തെറ്റിയിട്ടില്ല സമന്‍സ് ഹാജിയാര്‍ക്ക് തന്നെ.   സിനിമാ ഹാളില്‍ നിന്നും പുക വലിച്ചതാ കേസ് അതും ഒരു ഉച്ച പടത്തിന്. കേട്ടവര്‍ കേട്ടവര്‍ മൂക്കത്ത് വിരല്‍ വെച്ച് പോലീസുകാരന്റെ പിന്നാലെ ഹാജിയാരുടെ അടുത്തേയ്ക്ക് നീങ്ങി. പരദൂഷണത്തില്‍ ഗിന്നസ് ബുക്കില്‍ ഇടം നേടാനായി ശ്രമം നടത്തുന്നവരില്‍ ചിലര്‍ അടക്കം പറഞ്ഞു തുടങ്ങി.  

ഹാജിയാര്‍ പോലീസുകാരന്റെ  കൈ പിടിച്ചു അങ്ങാടിയിലൂടെ ആകെ നടന്നു, തന്നെ അറസ്റ്റു ചെയ്യാന്‍ വന്നതും, അതിന്റെ കാരണവും ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു.  സംഗതിയുടെ ഗുട്ടന്‍സ് പിടികിട്ടിയ പോലീസുകാരന്‍  എങ്ങിനെയെങ്കിലും ഒന്ന് തടി എടുത്താല്‍ മതി എന്നായി. ജീവിതത്തില്‍ ഹാജിയാര്‍ സിനിമയും കണ്ടിട്ടില്ല, പുകയും വലിച്ചിട്ടില്ല സമന്‍സ് കൊടുക്കാതെ അതുവഴി വന്ന ബസ്സില്‍ ചാടി കയറി അയാള്‍ സ്ഥലം വിട്ടു.  ഹാജിയാരുടെ ആമീനെ പിടിച്ചുള്ള നടത്തത്തെക്കാള്‍  രസകരമായി ഇപ്പോഴും തോന്നുന്നത് ആരായിരിക്കും പോലീസ് പിടിച്ചപ്പോള്‍ കൃത്യമായി ഹാജിയാരുടെ പേരും അഡ്രസ്സും പറഞ്ഞു കൊടുത്തു തടിതപ്പിയ  വിരുതന്‍
 ****************************************

ലീഗ് ഹൈ പവര്‍ മീറ്റിങ്ങില്‍ ഹാജിയാര്‍. 

കോഴിക്കോട് ലീഗ് ഹൈ പവര്‍ കമ്മിറ്റി കൂടുന്നു. ബാബറി മസ്ജിദ് പൊളിച്ച സംഭവം ചര്‍ച്ച ചെയുകയാണ്. പാണക്കാട് തങ്ങളെ കൂടാതെ   MP MLA  തുടങ്ങി ക്ഷണിക്കപെട്ട ആളുകള്‍ക്ക് മാത്രം പ്രവേശനം.   ലീഗിന്റെ  പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ്‌ മാത്രമായ കുഞ്ഞാലി     ഹാജി കോഴിക്കോട്ടെ  മീറ്റിംഗില്‍ പങ്കെടുക്കാന്‍ എത്തി.  ഗേറ്റ് മാന്‍ ഹാജിയാരെ തടഞ്ഞു നിര്‍ത്തി.  MP , MLA  എന്നിവര്‍ക്കെ പ്രവേശനമുള്ളു  എന്ന് പറഞ്ഞു.  തോളിലിരിക്കുന്ന മുണ്ട് കുടഞ്ഞു ഞാന്‍ പിന്നെ  അന്റെ ഒലക്കയാണോടാ  എന്ന് ചോദിച്ചു ഹാജിയാര്‍ കയര്‍ത്തു.  മൂപ്പരും ഏതോ ഒരു  MP യോ MLA യോ ആയിരിക്കുമെന്ന് കരുതി ഗേറ്റ്മാന്‍ ഭവ്യതയോടെ ഗേറ്റ് തുറന്നു  ബഹുമാന പുരസ്ക്കരം ഹാജിയാരെ മീറ്റിംഗ് ഹാളിലേയ്ക്ക് ആനയിച്ചു.
*******************************************

ഓസിനൊരു ബിരിയാണി 

ഒരിക്കല്‍ നമ്മുടെ ഹാജിയാര്‍ അങ്ങാടിയിലുള്ള തന്‍റെ വീട്ടില്‍ ബീഫ് ബിരിയാണി ഉണ്ടാക്കി വഴിയില്‍ പോകുന്നയെല്ലാവരെയും വിളിച്ചു സല്‍ക്കരിച്ചു. ഞാനും കൊതി മൂത്ത് ആ ബിരിയാണി ആര്‍ത്തിയോടെ കഴിച്ചു. ഭക്ഷണം കഴിച്ച  ശേഷം  ഹാജിയാര്‍ ഒരു വെള്ള പേപ്പറില്‍ പേര് എഴുതാന്‍ പറഞ്ഞു.
അടുത്ത ദിവസത്തെ പത്രം കണ്ടപ്പോള്‍ ഞങ്ങള്‍  അന്തം വിട്ടത്, പേര്  സഹിതം.ബിരിയാണി കഴിച്ചവരെല്ലാം ഹാജിയാരുടെ പാര്‍ട്ടിയില്‍ ചേര്‍ന്നതായി വാര്‍ത്ത.
*******************************************

2 കോയ ഫലിതങ്ങള്‍:

കടന്നു വരൂ കോയാ

എന്നെക്കാള്‍   സീനിയര്‍ ആണെങ്കിലും  ഉമ്മര്‍ കോയ എന്റെ  ഫ്രണ്ട് ആണ്. ഇപ്പോള്‍ കൂയന്‍ റിയാദില്‍ ജോലി ചെയ്യുന്നു.  കോയ സ്കൂളില്‍ പഠിക്കുന്ന സമയം. നേരം വൈകി ക്ലാസ്സിലേയ്ക്ക് വന്ന കോയ ക്ലാസ്സില്‍ കയറാന്‍ ടീച്ചറിന്റെ  അനുമതിക്കായി വാതില്‍ക്കല്‍ കാത്ത് നിന്നു.


സര്‍ എന്ന വിളി കേട്ട ഉടനെ ടീച്ചര്‍ കോയയോട് കടന്നു വരൂ എന്ന് പറഞ്ഞു. കൈയിലുള്ള പുസ്തകം അവിടെ വെച്ച് കോയ തറയില്‍ കിടന്നു ഉരുണ്ടു ഉരുണ്ടു ക്ലാസ്സില്‍ എത്തി. തന്റെ വാക്കിനെ അപ്പടി അനുസരിച്ച ശിഷ്യന്റെ അഭ്യാസം കണ്ടു ടീച്ചറും കുട്ടികള്‍ക്കൊപ്പം പൊട്ടി ചിരിച്ചു!
*******************************************

നല്ലൊരു ഫുട്ബോള്‍ കളിക്കാരനായിരുന്നു കോയ. ചെറുകോട്ട് തെറ്റില്ലാത്തൊരു സെവന്‍സ് ഫുട്ബാള്‍ ടീം അന്നും ഇന്നുമുണ്ട്.  നാട്ടിലെ ഏറ്റവും സമ്പന്ന കുടുംബത്തിലെ പയ്യനായ കോയയുടെ ശരീരം വളരെ മെലിഞ്ഞിട്ടാണ്.  ഒരിക്കല്‍ മലപ്പുറം ജില്ലയിലെ പൂങ്ങോട് ചെറുകോടു യാസും   നിലമ്പൂര്‍ യാസും തമ്മില്‍ സെമിഫൈനല്‍ മത്സരം നടക്കുന്നു. കോയ അടിച്ച ഒരു ഗോളിന് ഞങ്ങള്‍ മുമ്പിട്ടു  നില്‍ക്കുന്നു. കാണികളെ കോരി തരിപ്പിച്ചു  നല്ല ഫോമിലായ കോയ പന്തുമായി മുന്നേറുന്നു. .  അപ്പോള്‍ കാണികളില്‍ ഒരു കാക്കയുടെ വക കമെന്റ്:"ഈ കുട്ടി കുറച്ചു തിന്നാന്‍ കൂടി ഉള്ളിടത്താണെങ്കില്‍  പിന്നേയ അവനെ ആര്‍ക്കും പിടിച്ചാല്‍ കിട്ടുകയില്ല!


*******************************************

3 )  എന്റെ പോസ്റ്റില്‍ വീണ നാല് ഗോളുകള്‍.

ഒരിക്കല്‍ ചെറുകോടും മലപ്പുറവും തമ്മില്‍ തിരുവാലിയില്‍ സെവന്‍സ് ഫുട്ബാള്‍  നടക്കുന്നു. ഞങ്ങളുടെ ഗോള്‍ കീപ്പര്‍ അന്ന് പുറത്തു കല്യാണത്തിന് പോയിരുക്കുകയാണ്.  ടീമില്‍ ഗോള്‍ കീപ്പര്‍ അടക്കം ഞങ്ങള്‍ എട്ടു പേര്‍ മാത്രം. കളി തുടങ്ങാന്‍ സമയമായിട്ടും ഗോള്‍ കീപ്പര്‍ എത്തിയില്ല. ഞങ്ങള്‍ ആകെ വിഷമിച്ചു. കൂട്ടത്തിലെ നല്ല കളിക്കാരനായ എന്റെ കൂട്ടുകാരന്‍ മുഹമ്മദു ഗോള്‍ വലയം കാക്കാം എന്ന് ഏറ്റു. ഒന്നാം പകുതി വരെ ഞങ്ങള്‍ പിടിച്ചു നിന്നു. (1-1) രണ്ടാം പകുതിയില്‍ മുഹമ്മദിനു  കളിക്കാന്‍ ആശ മൂത്ത്, ഇനി നീ പോസ്റ്റില്‍ നിന്നോ ഞാന്‍  കളിക്കാം എന്ന് പറഞ്ഞു എന്നെ പോസ്റ്റില്‍ നിറുത്തി. അന്ന് വരെ പോസ്റ്റില്‍ നില്‍ക്കാത്ത എന്റെ പോസ്റ്റില്‍ ഇരുപതു  മിനിട്ടിനുള്ളില്‍ നാല് ഗോളുകള്‍. എന്റെ തവള പിടുത്തം കണ്ടു കാണികളില്‍ ഒരു കാക്കയുടെ കമെന്റു,

"മനേ നീ ആ ജഴ്സി അഴിച്ചു ക്രോസ് ബാറില്‍ ഇട്ടു ഇങ്ങോട്ട് കേറി പോര്. ജഴ്സി തടുത്തോള്ളും ബാക്കി ഗോളുകള്‍.കളി ഒന്ന് തീര്‍ന്നു കിട്ടാന്‍ അന്ന് ഞാനും കാണികളും പെടാപാട് പെട്ടു
  
 *******************************************

Tuesday, May 10, 2011

ഞാന്‍ എന്റെ ദുഃഖം

എന്റെ ബ്ലോഗിലെ അവസാന പോസ്റ്റ്  (http://elayodenshanavas.blogspot.com/2011/02/blog-post.html വാലന്‍ന്റൈന്‍ ഡേയും, സൂറാബിയും പിന്നെ ഞാനും)  വായിച്ചു  സൂറാബി എന്റെ ബ്ലോഗ്‌ പൂട്ടിച്ചുവോ എന്ന് പലരും ഇന്നും എന്നോട് ചോദിച്ചു കൊണ്ടിരിക്കുന്നു. ആ പോസ്റ്റിനു ശേഷം മൂന്നു മാസമായി ഞാന്‍ ഒരു വന വാസത്തില്‍ ആയിരുന്നു. എല്ലാറ്റില്‍ നിന്നും  ഉള്‍വലിയുകയായിരുന്നു.

ചുരുങ്ങിയ സമയം കൊണ്ട് എനിക്ക് ലഭിച്ച കൂട്ടുകാരെയൊക്കെ പതുക്കെ പതുക്കെ നഷ്ട്ടപെടാന്‍ തുടങ്ങി. ചിലര്‍ ചോദിച്ചു എന്ത് പറ്റിയെന്നു, ചിലര്‍ വീണ്ടും വീണ്ടും ചോദിച്ചു, ബ്ലോഗിനൊരു ചരമ  ഗീതം എഴുതാന്‍ പോലും സമയമായ പോലെ തോന്നിയ സമയങ്ങളില്‍ ഞാന്‍ ഓരോ കാരണങ്ങളാല്‍ പറഞ്ഞു അവരില്‍ നിന്നും ഒഴിഞ്ഞു മാറി.

ശകുനങ്ങളിലും  ശകുനം മുടക്കികളിലും അന്നും ഇന്നും വിശ്വാസമില്ലാത്ത ഞാന്‍  2011 വേഗം കടന്നു പോവാന്‍ വേണ്ടി ആശിച്ചു.  പുതുവര്‍ഷം  പുലര്‍ന്നത് മുതല്‍ എന്നോട് അടുത്തവര്‍ക്ക് പലര്‍ക്കും ഓരോരോ തിരിച്ചടികള്‍ നേരിട്ട് കൊണ്ടിരുന്നപ്പോള്‍ അതെല്ലാം എന്റെ നഷ്ട്ടങ്ങള്‍ കൂടി ആയി മാറുകയായിരുന്നു. ഞാന്‍ ഏറ്റവും സ്നേഹിക്കുകയും, ബഹുമാനിക്കുകയും, ഇഷ്ടപ്പെടുകയും ചെയ്യുന്ന എന്റെ ഒരു സുഹൃത്തിന് അയാളുടെ ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടി ചിലര്‍ സമ്മാനിച്ചപ്പോള്‍  എനിക്ക് അത് സഹിക്കാവുന്നതിലും അപ്പുറമായി വന്നു.  ആ തിരിച്ചടിപ്പോലും പുഞ്ചിരി പോലെ കണ്ടു മുന്നോട്ടു പോവുന്ന അയാളുടെ വലിയ മനസ്സ് എനിക്ക് ഇല്ലാതെ പോയി. 

വീണ്ടും ബ്ലോഗിലേക്കും എന്റെ സുഹൃത്തുകളുടെ അടുത്തേക്കും തിരുച്ചു വരാന്‍ ആവും എന്ന  വിശ്വാസത്തോടെ ഈ കുറിപ്പ് ബ്ലോഗിലെ എന്റെ ഏറ്റവും അടുത്ത ഒരു സുഹൃത്തിന്റെ അറിയാതെ പോയ ഒരു ചോദ്യത്തിന് മറുപടിയായി ഇവിടെ സമര്‍പ്പിക്കുന്നു.


**************************




Sunday, February 13, 2011

വാലന്‍ന്റൈന്‍ ഡേയും, സൂറാബിയും പിന്നെ ഞാനും



പടച്ചോനെ, നാളെ ഫെബ്രുവരി പതിന്നാലാണ്.  ഈ ഹലാക്കിന്റെ അവിലും കഞ്ഞി  കണ്ടുപിടിച്ച ഹറാം പിറന്നോരെ നേരിട്ടൊന്നു കിട്ടിയിരുന്നെങ്കില്‍. ‍ ഇന്ന് ഓഫീസില്‍ ഇരുന്നിട്ടൊരു ഇരിക്കപൊറുതിയില്ല. ചാറ്റാനും ചീറ്റാനും വയ്യ. ഇതൊന്നു പോസ്റ്റാന്‍ എങ്കിലും കഴിഞ്ഞാല്‍ മതിയായിരുന്നു.

ഫെബ്രുവരി പതിന്നാല്‌, ഇങ്ങള് കരുതുംപോലെ നമ്മക്കും എന്‍റെ കെട്ടിയോള് പട്ടിക്കാട്ടുക്കാരത്തി  സൂറാബിക്കും അത് വാലന്‍ന്റൈന്‍    ഡേ മാത്രമല്ല. സൂറാബിനെ എന്‍റെ തലയില് കെട്ടി വെച്ചതിന്റെ വാര്‍ഷികം കൂടിയാണ്.   സൂറാബിക്കും, ഓളെ ബാപ്പാക്കും ഫെബ്രുവരി പതിന്നാല്‌  ആഘോഷമാണ്.  എനിക്കും, ബാല്‍ താക്കര്‍ക്കും ഇതൊന്നും പിടിക്കൂല.  കൊല്ലങ്ങളായി ഞാനും താക്കറെയും   ഫെബ്രുവരി പതിന്നാലൊരു  കരിദിനമാക്കി  കൊണ്ടാടുകയാണ് പതിവ്. 

കഴിഞ്ഞ ഫെബ്രുവരി പതിന്നാലിനു സൂറാബിക്ക്   കൊടുത്ത സമ്മാനം ഓള്‍ക്ക്  അത്ര രസിച്ചിട്ടില്ല.  അന്ന് ഞാന്‍ ഓളെ ഒരു പാക്കറ്റ് ഗ്യാലക്സി  ചോക്ലേറ്റില്‍   തള്ളിടാന്‍ നോക്കിയെങ്കിലും ഏശിയില്ല. ചോക്ലേറ്റ് വാങ്ങി ഓളെ കാണാതെ  അത് പാത്തു വെച്ച്, ഞാന്‍ ഷട്ടില്‍ കളിക്കാന്‍ പോയി. മടങ്ങി വന്നപ്പോള്‍ തന്നെ മനസ്സിലായി സൂറാബി ശരിയല്ല എന്ന്,  ഓള്‍ക്ക് കരുതിയ ഗിഫ്റ്റ് കുട്ടിയാള്   തിന്നു  കുരുവാക്കിയിരിക്കുന്നു.  ഓളെ കോടിയ മൂന്ത ഒന്ന്  നന്നാക്കാന്‍  പതിനെട്ടു അടവും പയറ്റി. പിന്നെ സൂറാബിക്ക് ഈ മുട്ടായി ഗിഫ്റ്റ് ഒന്നും പോര.  വാലന്‍ന്റൈന്‍ ഡേയും വിവാഹ വാര്‍ഷികവും  ഒരുമിച്ചായത് കൊണ്ടു   ഓള്‍ക്ക് രണ്ടു ഗിഫ്റ്റ്  വേണം എന്നാ ഓളെ വിചാരം. നേരം വെളുത്തു ചങ്ങന്‍  കോഴികള്‍   കൂവുന്നതിനു മുമ്പ്  ഫോണിലൂടെ ചില പിടക്കോഴികള്‍ കൂവാന്‍ തുടങ്ങും.  ഗിഫ്റ്റ് എന്തു കിട്ടിയെടീ എന്നും ചോദിച്ചു മേനി പറയാനും നമീമത്തു പറയാനും.   മജ്ജത്തു കട്ടില്‍മേല്‍  മൂക്കില് പഞ്ഞി വെച്ചു   പോകുമ്പോളായാലും  മേനി പറയാന്‍   ഇക്കൂട്ടര്‍ക്ക് ഗിഫ്റ്റ് വേണ്ടി വരും. ഓളെ  ഏട്ടത്തി ആബിദാക്കും, ഒപ്പം പഠിച്ച ഷഹര്‍ബാനും ഫൌസിക്കും കിട്ടുന്ന ഓരോരോ ഗിഫ്റ്റ് കഥകള്‍ കേട്ടു എനിക്ക് മനം മടുത്തിട്ടുണ്ട്.

ഇത്തവണയെങ്കിലും  ആര്‍ക്കും കിട്ടാത്ത നല്ലൊരു ഗിഫ്റ്റ് സൂറാബിക്ക് കൊടുക്കണം. അതുകൊണ്ടു  സകല 'ഫയിസുവിനെയും' മനസ്സില്‍ ധ്യാനിച്ച്‌ ഇതൊന്നെഴുതാന്‍ തീരുമാനിച്ചത്. ഇതോടു കൂടി ഗിഫ്റ്റിനോടുള്ള  ആക്ക്രാന്തം സൂറാബി നിറുത്തും.  ഞാന്‍ മനസ്സില്‍   ഊറ്റം കൊണ്ടു.

ഒരു ഫെബ്രുവരി പതിന്നാലിനാണ്  എന്റെയും, സൂറാബിന്റെയും കല്ല്യാണം കഴിഞ്ഞത്.  കല്ല്യാണവും, തക്കാരവുമൊക്കെ കേമമായി  കഴിഞ്ഞപ്പളാ    അതിലും വല്യ ഹലാക്ക്‌ വരുന്നത്. ഒരു രാത്രി സൂറാബിന്റെ പട്ടിക്കാട്ടു രാപ്പാര്‍ക്കണം. ഹജ്ജിനു പോകുമ്പോ മീനായിലെ രാപ്പാര്‍ക്കല്‍ തെറ്റിച്ചാലും, കല്ല്യാണം കഴിഞ്ഞാല്‍ കെട്ടിയോളുടെ വീട്ടിലെ രാപ്പാര്‍ക്കല്‍ പള്ളിമുക്കിലെ (പള്ളിമുക്ക് ) എന്‍റെ  നാട്ടുകാര്‍ക്കും സൂറാബിന്റെ പട്ടിക്കാട്ടാര്‍ക്കും  ഫര്‍ളായ (നിര്‍ബന്ധമായ)  കാര്യമാണ്. ലീവില്ലെങ്കിലും പണി പോയാലും ശരി പട്ടിക്കാട്ടു പോയി രാപ്പാര്‍ക്കണമെന്നു   എന്‍റെ ഉമ്മച്ചിയും ശഠിച്ചു.  പോരാത്തതിന്  സൂറാബിന്റെ  ബാപ്പാന്റെ നിക്കാത്ത ഫോണ്‍ വിളിയും. മൂപ്പര് പെന്‍ഷന്‍ പറ്റിയ  DIG.  പോലീസിനെ കാണുമ്പോ തന്നെ മുട്ടു കാലു  കൂട്ടി അടിക്കിണ എനിക്ക് DIGന്നു  കേട്ടാല്‍ പിന്നെ പറയാനുണ്ടോ. (മൂപ്പര് പോലീസ് DIG അല്ല, DIG വകുപ്പ്  വേറെയാണെന്ന്  ഞാന്‍ മനസ്സിലാക്കിയത് ഈ അടുത്ത  കാലത്താണ്).

അവസാനം  സൂറാബി ഓളെ മുഹബ്ബത്ത് മൂത്തു, എനിക്ക് വാങ്ങി   തന്ന ഫുള്‍ കൈ കുപ്പായവും  ജീന്‍സും കുത്തി കയറ്റി എന്‍റെ പള്ളിമുക്കുന്നു പെണ്‍  വീട്ടില് രാപ്പാര്‍ക്കാന്‍  ഞാനും പോയി.   എന്‍റെ ജീവിതത്തിലെ ആദ്യ ഫുള്‍ കൈ കുപ്പായമിടല്‍  കര്‍മ്മം സൂറാബിന്റെ കാര്‍മികത്വത്തില്‍ അന്ന് നടന്നു.  ഓളെ വല്യ പൂതിയായിരുന്നു പുത്യാപ്ല ഫുള്‍ കൈ കുപ്പായമിടുകന്നുള്ളത്.   പോരാത്തതിന് ഓളെ  അഞ്ചു ഏട്ടത്ത്യാളെ മാപ്പ്ളാരും ഫുള്‍ കൈയാ.  ഞാന്‍ അതുവരെ  ഇടാത്ത ഫുള്‍ കൈ കുപ്പായം ഇട്ടു പോണത് കണ്ടു എന്‍റെ പെങ്ങളും അനുജനും, സൂറാബി എന്നെ കുപ്പിലാക്കിന്നു  കരുതി  ചുണ്ടില്‍ കുശു കുശുത്തു.

വൈകുന്നേരം ആറു  മണിയോടെ ഞാനും സൂറാബിയും പട്ടിക്കാട്  എത്തി. പുതിയ മരോനെ സ്വീകരിക്കാന്‍ മുറ്റം നിറച്ചും തുറുപ്പ കണ്ണുകളുമായി  ഒരുപാട്  ആള്‍ക്കാര്‍.  ഒരു നഴ്സറി സ്ക്കൂളിലെ മാതിരി   പത്തു മുപ്പതു    കുട്ടികള്‍ മൂക്ക് ഒലിപ്പിച്ചും ഒലിപ്പിച്ചാതെയും നില്‍ക്കണ്‍ത്    കണ്ടു ഞാന്‍ അന്തം വിട്ടു.   ഈ കുട്ട്യാളു മുഴുവന്‍ ഓളെ  ഏട്ടത്ത്യാളെ കുട്ടികള്‍.   പിന്നെ അമ്മോച്ചന്‍,  ഡോള്‍ബി സൌണ്ട് സിസ്റ്റം ഇന്നും കാത്തു പോരുന്ന അമ്മായിമ്മ, സൂറാബിന്റെ അഞ്ചു ഏട്ടത്ത്യാളും കെട്ടിയോന്മാരും,  പിന്നെ എത്ര എങ്ങിനെയായാലും പോലത്തെ 'ചെറിയ വര്‍ത്താനത്തിനു' മാത്രം  തൊള്ള തൊറക്കെണ ഓളെ നാത്തൂന്‍, കൂടാതെ  പറഞ്ഞത്  മാത്രം  കേള്‍ക്കാതെ പറയാത്തത് മുഴുവന്‍ കേള്‍ക്കുന്ന നബീസതാത്ത.    എല്ലാര്‍ക്കും കൈയും കാലും കൊടുത്ത് ഞാന്‍ ഒരു അരിക്കായി. ഫുള്‍ കൈ കുപ്പായമിട്ടതിന്റെ പൊറുതികേട്‌ വേറെയും.

ജിദ്ദയുടെ  ഉള്ളതും ഇല്ലാത്തതുമായ പോരിഷയും മറ്റും പറഞ്ഞു ഡോള്‍ബി കൊണ്ടു വന്ന കരിക്കിന്‍ വെള്ളം കുടിച്ചു ‍ഞാന്‍  ഒരുവിധം പിടിച്ചു നിന്നു .   രാത്രിയായി, ഭക്ഷണത്തിന്റെ നല്ല മണമുണ്ടെങ്കിലും തിന്നാന്‍ തരാള്ള കൂട്ടല്ല. എന്‍റെ പള്ളന്റെ ഉള്ളുന്നു ഓരോ ഒച്ചയും  വിളിയും തുടങ്ങി.

"മോല്ല്യാര് മദ്രസ്സയിലെ രാത്രി പഠിപ്പിച്ചല് കഴിഞ്ഞ് വന്നിട്ടേ ചോറ് വളംബൂ, അതാ പട്ടിക്കാട്ടുത്തെ നാട്ടു നടപ്പ്,  ഇങ്ങളെ  ഒടുക്കത്തെ ഒരു  ബേജാറു,  മന്‍സ ഒന്ന് സമാധാനിച്ചിന്‍, സൂറാബി പറഞ്ഞു."

ഞാന്‍ കൂട്ടിലിട്ട മെരുകിനെ പോലെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. എന്‍റെ  കൊടല്  കരിയിണ മണം കേട്ടാവണം  മോല്ല്യാര്  രാത്രി പതിനൊന്നു മണിക്ക് ചൂട്ടും കത്തിച്ചു എത്തി.  മൂപ്പരെ ചെവിലെ അത്തറില് മുക്കിയ പഞ്ഞിന്റെ മണം ഏതു അടഞ്ഞ  മൂക്കിന്റെ  പാലവും തൊറപ്പിച്ചും.  മോല്ല്യാര്  വന്നതോടെ എന്‍റെ വെയിറ്റ് ഒക്കെ പോയി. സൂറാബിയും കൂട്ടരും ഭക്ഷണം എടുത്തു വെച്ചു.      നല്ല മട്ടന്‍ ബിരിയാണിയും ചിക്കന്‍ പൊരിച്ചതും.  ഉള്ള കോഴി കൊറക്  പൊരിച്ചത് മോല്ല്യാര്‍ക്ക്‌ കൊടുത്ത് അമോച്ചന്‍ ഭവ്യത കാട്ടി. ഭക്ഷണം കഴിഞ്ഞ് മോല്ല്യാര്  മൂപ്പരുടെ ജനറല്‍നോളട്ജിന്റെ   കിത്താബും കെട്ടഴിച്ചു,  ദുനിയാവിലും ആഹറത്തിലുള്ള സകലതും  എന്നെ പഠിപ്പിച്ചാന്‍  നോക്കി. രാത്രി പന്ത്രണ്ടരയോടെ മോല്ല്യാര്   എന്നെ കെട്ടി പിടിച്ചു മൂപ്പരെ താടിമലുള്ള   സുഗന്ധം കൂടി എനിക്ക് പകര്‍ന്നു തന്നു  സ്ഥലം കാലിയാക്കി.   സൂറാബിനെക്കാള്‍ ഹലാക്ക്‌ ഈ  മോല്ല്യാരാണെന്ന്  ഞാന്‍ മനസ്സിലാക്കി.  

എനിക്ക് എന്‍റെ പള്ളിമുക്കുക്ക് തിരിച്ചു പോകാന്‍ പൂതിയായി.  സൂറാബിനോട് വീട്ടിലേക്കു പോയാലോ എന്ന ചോദ്യം  അമോച്ചന്റെ  നോട്ടം കണ്ടു ഞാന്‍ ഉള്ളിലേക്ക്  തന്നെ മുണുങ്ങി.  പരീക്ഷക്ക്‌ പഠിക്കുന്ന കുട്ട്യാളെ പോലെ തിന്നു തീര്‍ത്ത മലയാള മനോരമ തിരിച്ചു മറിച്ചും  വായിക്കാന്‍ തുടങ്ങി.   അമോച്ചന്‍ എന്‍റെ ചുറ്റും  വലം വെച്ചു നടക്കുന്നു. ബഹുമാനം മൂത്തു ഞാന്‍ സോഫയില്‍ നിന്നും എണീറ്റപ്പോള്‍ മൂപ്പര് തന്റെ പണ പെട്ടി  സോഫക്കടിയില്‍ തിരുകി പറഞ്ഞു. കള്ളന്മാരുടെ കാലമാ, ഞാന്‍ ഇവിടെയാ പൈസ പാത്തുവെക്കല്‍.   സൂറാബിന്റെ പോലെ ഓളെ വീട്ടുകാര്‍ക്കും പടച്ചോന്‍ തല നെറച്ച് ബുദ്ധി കൊടുത്തതില്‍ ഞാന്‍ അതിയായി  സന്തോഷിച്ചു.

എന്നാലും കള്ളന്‍ എന്ന് കേട്ടതോടെ ഞാന്‍ കുറേശ്ശെ ‍ പേടിക്കാന്‍ തുടങ്ങി. എന്‍റെ  രാത്രിയിലെ കള്ളനെ പിടുത്തം വളരെ ഫയിമസാണ് താനും. (കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്കി യാല്‍  മതി). എന്തായാലും ഞാന്‍ ഉറങ്ങാന്‍ കിടന്നു.  ടോര്‍ച്ചും ഒരു കന്നാസ് വെള്ളവും, പിന്നെ ഒരു സീറോ ബള്‍ബും, ഇത്  മൂന്നുമുണ്ടായാലെ  എന്‍റെ ഉറക്കം മുറുകൂ. സൂറാബി കുടിക്കാന്‍ വെള്ളം മാത്രം കൊണ്ടു വന്നു. ടോര്‍ച്ചും, സീറോ ബള്‍ബുമില്ല. രണ്ടാമത് ടോര്‍ച്ചെടുക്കാന്‍  പോകാന്‍ ഞാന്‍ ഓളെ സമ്മതിച്ചില്ല.  പെണ്ണു വീട്ടുകാര് ഇവനൊരു പേടി തൊണ്ടനാന്നും പറഞ്ഞു കല്ല്യാണം മൊഴി ചൊല്ലിയാലോ.  ആറ്റു നോറ്റുണ്ടായ  കല്ല്യാണമാണ്, എന്‍റെ ഗമ ഇവിടെ കുറക്കാന്‍ പാടില്ല.   ഞാനും സൂറാബിയും  ഉറങ്ങാന്‍ കിടന്നു. ഉറക്കം വരാതെ  തിരിഞ്ഞും മറിഞ്ഞും കിടന്നു ഒരു പരുവത്തിലായി. എവിടെയൊക്കെയോ കള്ളന്മാരുടെ  അശരീരികള്‍ കേട്ട് തുടങ്ങി. റൂമില്‍ സീറോ  ബള്‍ബില്ലാത്തതില്‍ ഞാന്‍ ‍ വിഷമിച്ചു, ബാല്‍ക്കണിയിലെ  ലൈറ്റ് ഓണ്‍ ചെയ്താല്‍  സീറോ ബള്‍ബിന്റെ മാതിരി  ഇരുണ്ട വെളിച്ചം റൂമില്‍ കിട്ടും എന്ന് പറഞ്ഞു സൂറാബി വാതില്‍ തുറന്നു ബാല്‍ക്കണിയിലെ ലൈറ്റ് ഓണ്‍ ചെയ്തു.

 മരോന്റെ  സൗകര്യാര്‍ത്ഥം താന്‍  ഓഫാക്കിയ ലൈറ്റ്   ഏതു ബലാലാ  ഓണാക്കെയ്തു എന്ന് ചോദിച്ചു എന്‍റെ ഡോള്‍ബി അമ്മായിമ്മ വന്നു  ലൈറ്റ് ഓഫ്‌ ചെയ്തു.  എനിക്ക് സത്യം പറയാന്‍ മനസ്സ് വന്നില്ല. സൂറാബി പോയി വീണ്ടും ലൈറ്റ് ഓണ്‍ ചെയ്തു. ആരെയൊക്കെയോ പിരാകി  കൊണ്ടു ഡോള്‍ബി  ഒന്നുകൂടി ലൈറ്റ് ഓഫ്‌ ചെയ്തു എന്നുറപ്പ് വരുത്തി  കിടന്നു. ഉറങ്ങാന്‍ കഴിയാത്ത ഞാന്‍  തന്നെ ഇത്തവണ പോയി വീണ്ടും  ലൈറ്റ് ഓണ്‍  ‍ചെയ്തു വന്നു.  സ്വിച്ച്  കേടാകും എന്നോട് കളിക്കണ്ട ബള്‍ബെ എന്നും പിറ് പിറുത്തു  ഡോള്‍ബിയും, അമോച്ഛനും  കൂടി ബള്‍ബ്‌ തന്നെ ഊരി   കൊണ്ടു പോയി.

എനിക്ക്  ഉര്‍ക്കമില്ലാ രാത്രി സമ്മാനിച്ച്‌ കൊണ്ടു എന്‍റെ ഡോള്‍ബിയും DIG  യും  കൂര്‍ക്കം  വലിച്ചുറങ്ങി. പിറ്റേ ദിവസം ഞാന്‍  മടങ്ങുമ്പോള്‍ അമോച്ചന്‍ ലൈറ്റ്  നന്നാക്കാന്‍ ആളെ തിരഞ്ഞു നടക്കുകയായിരുന്നു.

(എന്റെ സൂറാബിക്കു  ഞാന്‍ ഈ പഴയ ഒരു ഓര്‍മ്മ കുറിപ്പ് മറ്റൊരു ഫെബ്രുവരി പതിന്നാലിന്റെ  വിവാഹ വാര്‍ഷിക സമ്മാനമായി സമര്‍പ്പിക്കുന്നു. ഞാന്‍ പോവുന്നു, താക്കറെയുടെ അടുത്തേയ്ക്ക്, ഒരു കരി ദിനം കൂടി  ഞങ്ങള്‍ക്ക് ആഘോഷിക്കണമല്ലോ) .
=============================================================

Saturday, January 15, 2011

ഇന്നലെകളുടെ ഇരകള്‍




തണുത്തുറഞ്ഞ രാത്രിയില്‍ തിരുവനന്തപുരത്തെ റെയില്‍‍വെ പ്ലാറ്റുഫോമില്‍  നേരത്തെ എത്തിയതിനു സ്വയം ശപിച്ചു കൊണ്ട്  അവനീഷ്    ഒഴിഞ്ഞ കോണില്‍ അവളെ കാത്തിരുന്നു. പ്രൊഫഷണല്‍ പരീക്ഷക്കുള്ള കോച്ചിംഗ് ക്ലാസ്സിന് വന്ന അവനീഷ്, ക്ലാസ്സുകളെക്കാള്‍ ഇഷ്ട്ടപെട്ടത്‌    വിഷാദത്തിന്റെ  മുഖപ്രസാദവുമായി   കടന്നു വരുന്ന ശരണ്യയെയായിരുന്നു. ചുവന്ന റോസാ പൂക്കളുടെ ഇഷ്ട്ട തോഴിയായ അവള്‍ തന്‍റെ ഹൃദയത്തില്‍ സുഗന്ധം പരത്തുന്നത് അവന്‍   തിരിച്ചറിഞ്ഞു. മനസ്സിന്റെ  കോണില്‍  ഒളിഞ്ഞു കിടക്കുന്ന സ്നേഹം അവളോട്‌ തുറന്നു പറഞ്ഞപ്പോഴും മന്ദസ്മിതം തൂകിയ  ചെറു പുഞ്ചിരിയായിരുന്നു മറുപടി. ശരണ്യ അങ്ങെനെയായിരുന്നു, ആരോടും അടുപ്പമോ അകല്‍ച്ചയോ ഇല്ലാതെ ചുവന്ന റോസാ പൂക്കളുമായി സല്ലപിക്കാന്‍ സമയം കണ്ടെത്തുന്നവള്‍.   ശരണ്യക്ക്  ഷൊര്‍ണ്ണൂരിലേക്കും തനിക്കു  പട്ടാമ്പിയിലേക്കുമുളള      ടിക്കറ്റെടുത്ത്  അവനീഷ്  അവള്‍ക്കിഷ്ട്ടപെട്ട  ചുവന്ന റോസാ പൂക്കളുമായി അവളെ കാത്തിരുന്നു.           ഡിസംബറിന്റെ  കൂടെ  വിട പറയാന്‍ കൂട്ടാക്കാത്ത തണുപ്പിലും, ഉത്സാഹത്തോടെ അവന്റെ  കണ്ണുകള്‍  ശരണ്യയെ പരതി.  ഒരു പക്ഷെ ഇന്നവള്‍   ഒരു മറുപടി തരാതിരിക്കില്ല, അവനീഷ് സമാധാനിച്ചു. വൈകി ഓടുക എന്ന പതിവ് മലബാര്‍ എക്സ്പ്പ്രസ്സ് ഇത്തവണയും തെറ്റിക്കാത്തതില്‍ അവന്‍   സന്തോഷിച്ചു.

അവനീഷിന്റെ കാത്തിരിപ്പിനൊടുവില്‍ ട്രെയിന്‍ പ്ലാറ്റുഫോമില്‍ എത്തിയപ്പോഴേയ്ക്കും  പതിവ് വിഷാദങ്ങള്‍ക്ക് പകരമായി സന്തോഷത്തിന്റെ ചിരി വര്‍ണ്ണങ്ങളുമായി  ശരണ്യ ഓടിയെത്തി.  അവളുടെ കണ്‍ കടാക്ഷത്തിലെ പുഞ്ചിരിയില്‍ അവന്റെ   കാത്തിരിപ്പിന്റെ വേദന സുഖമുള്ള നോവായി മാറി. അല്‍പ്പം തിരക്കുണ്ടെങ്കിലും അവനീഷിനു   അഭിമുഖമായി തന്നെ അവള്‍ക്കും സീറ്റ് കിട്ടി.  പതിവ് വിട്ടു, വാതോരാതെയുള്ള അവളുടെ സംസാരങ്ങള്‍ക്ക് മുമ്പില്‍ അവനൊരു   കേള്‍വിക്കാരനായി മാറി. 

അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പുകളായി  കുറച്ചു ചെറുപ്പക്കാര്‍  കമ്പാര്‍ട്ടുമെന്റില്‍ വന്നു.   ട്രെയിനിന്റെ ചൂളം വിളിക്കൊപ്പം ചെറുപ്പക്കാരുടെ  അശ്ലീല ചുവയുള്ള  ഉറക്കാത്ത വാക്കുകളും, മദ്യത്തിന്റെ ദുര്‍ഗന്ധവും അവനീഷിനെക്കാള്‍ അവളെ അലസോരപ്പെടുത്തി.  കന്യകാത്വം ദഹിപ്പിക്കാന്‍ പോന്ന അവരുടെ നോട്ടങ്ങള്‍ക്കും ചിരികള്‍ക്കുമിടയില്‍  ‍ നിസ്സഹയായ ശരണ്യയ്ക്ക്  മുമ്പില്‍ ‍ ചിറകറ്റ പക്ഷിയായി അവന്‍   മാറി. ട്രെയിന്‍  പുറം കാഴ്ചകളെ ഓടി ഓടി പിന്നിലാക്കുംതോറും യുവാക്കളുടെ ആവേശം കൊടിമരം കയറാന്‍ തുടങ്ങിയപ്പോള്‍  അവനീഷിന്റെ  മുഷിഞ്ഞ ബാഗുമെടുത്തു അവള്‍ മുമ്പില്‍ ‍നടന്നു,  പറഞ്ഞു,

"അവനീഷേട്ടാ  വരൂ, നമുക്ക് അപ്പുറത്തെ കമ്പാര്‍ട്ടുമെന്റില്‍ ഇരിക്കാം."

 ഒന്നു അന്ധാളിച്ചെങ്കിലും അവളുടെ പിന്നാലെ അടുത്ത കമ്പാര്‍ട്ടുമെന്റില്‍ ഒഴിഞ്ഞ സീറ്റ്കള്‍ക്ക് വേണ്ടി അവനീഷ്   പരതി. തണുപ്പ് കാരണം ജാലകത്തിനടുത്തു  അനാഥമായി   കിടന്നിരുന്ന സീറ്റ് അവള്‍ കൈക്കലാക്കി. അടുത്തിരിക്കുന്ന അമ്മച്ചിയും അപ്പച്ചനും കുട്ടികളെ ഒന്നു അഡ്ജസ്റ്റ് ചെയ്തു അവനു കൂടി  സീറ്റ് ശരിയാക്കി.

"അവനീഷെട്ടന്‍, അതെനിക്കിഷ്ട്ടായിട്ടോ"

"അതൊരു നമ്പരാ,   ചിലപ്പോള്‍ രാത്രിയില്‍  യാത്ര ചെയ്യണമെങ്കില്‍ ഇതൊക്കെ വേണ്ടിവരും, അവനീഷ്," അവളുടെ കിളി മൊഴികള്‍.


ഓരോരോ കാര്യങ്ങള്‍ പറഞ്ഞു ചിരിച്ചും ചിന്തിപ്പിച്ചും  അവനീഷിന്റെ കണ്‍പോളകള്‍ക്ക്   വിശ്രമം നല്‍കാതെ ഉറക്കത്തെ അവള്‍ കവര്‍ന്നെടുത്തു.

 
 ഷൊര്‍ണ്ണൂര്‍ എത്തിയപ്പോള്‍ അവളെ യാത്രയാക്കാന്‍ വേണ്ടി അവനും  പുറത്തിറങ്ങി.  ട്രെയിന്‍ വീണ്ടും  ചൂളം വിളി തുടങ്ങിയപ്പോള്‍ അവളൊരു എഴുത്ത്   നിറ കണ്ണുകളോടെ  കൊടുത്തു.

"അവനീഷ്, നീ ചോദിച്ചതിനുള്ള മറുപടിയെല്ലാം ഇതിലുണ്ട് സാവധാനത്തില്‍ വായിക്കുക."

അവനീഷ് കരുതിവെച്ച ചുവന്ന റോസാപൂക്കള്‍ അവള്‍ക്കു  സമ്മാനിച്ചു,  ട്രെയിനില്‍ ഓടി കയറി,  പ്രതീക്ഷയോടെ വിറയാര്‍ന്ന കൈകളോടെ  ആറ്റുനോറ്റിരുന്ന  ആ എഴുത്ത്  വായിക്കാന്‍ തുടങ്ങി.

***********
അവനീഷിന്,

എന്നെന്നേക്കുമായി യാത്രാ മൊഴി ചൊല്ലുന്നതിനു മുമ്പായി അവനീഷിനു  എഴുതണമെന്നു   തോന്നി. ഞാന്‍ കണ്ടുമുട്ടിയവരില്‍ ഭൂരിഭാഗവും കാപട്യത്തിന്റെ മുഖം മൂടിയുടെ ആവരണത്തില്‍ പൊതിഞ്ഞ തിരിച്ചറിയാനാവാത്ത സുന്ദര മുഖങ്ങളായിരുന്നു.  അവനീഷ്    മുമ്പ് ചോദിച്ചുവല്ലോ, ജീവിതത്തില്‍ എന്നും നിന്റെ  സഖിയാകുവാന്‍ പറ്റുമോ എന്ന്. നിന്റെ  ചോദ്യത്തിന്റെ ഉത്തരം കടമായി ബാക്കിവെക്കാതെ ഇവിടെ കുറിച്ചുകൊണ്ട്  ഞാന്‍ യാത്രാമൊഴി ചൊല്ലുകയാണ്.

അമ്മയുടെ പ്രസവ വേദനകള്‍ക്ക് വിരാമമിട്ടു കൊണ്ട്   പിറന്നു വീണ ദിനം ഞാന്‍ ‍കണ്ടിട്ടില്ലാത്ത മുത്തച്ഛനും, മുത്തശ്ശിയും അപകട മരണം ഏറ്റു വാങ്ങി, എനിക്ക്  ചൊവ്വാദോഷമുള്ളവള്‍ എന്ന പേര് സമ്മാനിച്ചു.  പിന്നീട് നടക്കുന്ന ഓരോ വേണ്ടാദീനങ്ങളും എന്റെ പേരില്‍ കുറിക്കപെട്ടതോടെ ചൊവ്വാദോഷക്കാരി  എന്ന വിശേഷണം എന്നെക്കാള്‍ വളര്‍ന്നു  വലുതാവുകയായിരുന്നു.  ജീവിതത്തിന്റെ ഉയര്‍ച്ചകള്‍ തേടി   ബോംബയില്‍ ഇടയ്ക്കിടെ പോവുമായിരുന്ന അച്ഛന്‍, അമ്മയ്ക്ക് കൂടി മാറാരോഗം സമ്മാനിച്ചുകൊണ്ട്, എന്റെ ചൊവ്വാദോഷ ഡയറിയുടെ താളുകള്‍ എണ്ണം കൂട്ടി,  യാത്രയായി. പരിഹാസ്യങ്ങള്‍ക്കും, കുറ്റപെടുത്തലുകള്‍ക്കും മുമ്പില്‍  പിടിച്ചു നില്‍ക്കാനാവാതെ  അമ്മയും ഒരുനാള്‍ ഉറക്കമുണര്‍ന്നില്ല.     പിന്നീട് എനിക്ക്നേരെ നീണ്ട സഹായ  ഹസ്തങ്ങള്‍  പലതും  ശരീരത്തെയാണ് പ്രണയിക്കുന്നതെന്ന് ഞാന്‍ വേദനയോടെ മനസ്സിലാക്കി.

ചൊവ്വാദോഷത്തിന്റെ തണലില്‍ തീര്‍ത്തും ഒറ്റപെട്ടു ഇന്റര്‍നെറ്റില്‍ സമയം പോക്കിയ എനിക്ക് ആശ്വാസ വചനവുമായി   അതിര്‍ത്തികള്‍ക്കപ്പുറത്ത്  നിന്നൊരാള്‍  എത്തി.  ഹഫീസ്, പാക്കിസ്ഥാനിലെ 'വസുരിസ്ഥാനില്‍'   നിന്നും ഇന്ത്യയെ സ്നേഹിച്ചു, ഇന്ത്യയെ  മനസ്സിലാക്കി ഹഫീസ്. എന്‍റെ ചൊവ്വാദോഷ കഥകള്‍  അവനെ പറഞ്ഞു മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിച്ചെങ്കിലും,  എന്നെക്കാള്‍ കൂടുതലായി ഇന്ത്യയെ കണ്ടെത്തിയ അവന്‍ അതെല്ലാം ചിരിച്ചു തള്ളി.    വാഗാ അതിര്‍വരമ്പുകള്‍ ഇടിച്ചു നിരത്തി ഇന്ത്യയും പാക്കിസ്ഥാനും ഒരൊറ്റ രാജ്യമായി തീരുന്നത് സ്വപ്നം കണ്ടിരുന്ന ഹഫീസ്,  അടുത്ത വേള്‍ഡ് കപ്പ്‌ ക്രിക്കറ്റ് സമയത്ത് ഇന്ത്യയിലെത്തുമെന്നും, അതുവരെ അവനു വേണ്ടി കാത്തിരിക്കണമെന്നും എഴുതി. ഇവിടെയെത്തിയാല്‍ പിന്നീടെന്തു, അതൊന്നും എനിക്കോ അവനോ അറിയാവുന്ന നിയമങ്ങള്‍ ആയിരുന്നില്ല.  ഒരുമിച്ചു ജീവിക്കാനായില്ലെങ്കില്‍ ഒരുമിച്ചു മരിക്കുക, എന്ന തീരുമാനത്തിലായിരുന്നു ഹഫീസ്.  കഴിഞ്ഞ ഒരു മാസമായി ഹഫീസുമായി ബന്ധം നഷ്ട്ടമായ എനിക്ക് രണ്ടു ദിവസം മുമ്പ് അവന്റെ സുഹൃത്തിന്റെ ഒരു മെസ്സേജ് കിട്ടി. പാക്കിസ്ഥാന്‍ അതിര്‍ത്തികളിലെ 'താലിബാനിസം' അമര്‍ച്ച ചെയ്യാനുള്ള അമേരിക്കന്‍ മിസൈയില്‍ വഴി തെറ്റി, ഹഫീസിന്റെ വീടിനു മുകളില്‍ പതിച്ചു.


ഒരുമിച്ചു മരിക്കാനുള്ള  ഞങ്ങളുടെ ആഗ്രഹം പോലും എന്‍റെ ചൊവ്വാദോഷം പട്ടടയില്‍ മുക്കി,  ഹഫീസ്, എന്നെ തനിച്ചാക്കി പറന്നു പോയി.  എനിക്കും  പോകുവാനുള്ള സമയമായി.

മനസ്സും ശരീരവും കളങ്കപ്പെടാതെ ഞാന്‍ പോവട്ടെ.  ഒരിറ്റു സ്നേഹത്തിനും സ്വാന്തനത്തിനും ദാഹിച്ച സമയമെല്ലാം കഴിഞ്ഞു.  എരിഞ്ഞടങ്ങിയ  സ്വപ്നകനലുകള്‍ നീറി പുകയാത്ത വിധം തണുത്തിരിക്കുന്നു.   ട്രെയിന്‍ യാത്രയാവുന്നതോടെ, തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളുടെ പട്ടികയിലേയ്ക്ക്, ശരണ്യയും   അവളുടെ ചൊവ്വാദോഷവും യാത്രയാവുകയാണ്.  മതത്തിന്റെയോ, ജാതിയുടെയോ, രാഷ്ട്രങ്ങളുടെയോ അതിരുകളില്ലാത്ത ലോകത്ത് ത്രിവര്‍ണ്ണ പതാകയുമായി ഒരാള്‍  എന്നെ കാത്തിരിക്കുന്നു എന്ന സായൂജ്യത്തോടെ ഞാന്‍ പോകുന്നു.

എന്ന് ശരണ്യ.
***********

നിലവിളിച്ചുകൊണ്ട്   അവനീഷ്   ഓടികൊണ്ടിരുന്ന ട്രെയിന്‍ ചങ്ങല വലിച്ചു നിര്‍ത്തി, ചാടിയിറങ്ങി പിറകിലേക്ക് ഓടി. കാണാനാഗ്രഹിക്കാത്ത ഒരാള്‍ക്കൂട്ടം ട്രാക്കില്‍ കൂടി നില്‍ക്കുന്നു. ആള്‍ക്കൂട്ടത്തെ തിക്കി തിരക്കി അവനൊന്നു പാളി  നോക്കി. തിരിച്ചറിയാനാവാത്ത വിധം വികൃതമായ ശരണ്യയുടെ മൃതശരീരം. അവളുടെ അറ്റുപോയ കൈകളില്‍ രക്തത്തില്‍ പൊതിഞ്ഞു  താന്‍ സമ്മാനിച്ച ചുവന്ന റോസാപൂക്കള്‍.  ഒന്നേ നോക്കിയതൊള്ളൂ. ആര്‍ത്ത  നാദത്തോടെ ഓര്‍മകളില്ലാത്ത ലോകത്തേക്ക്  മറിഞ്ഞു വീണ അവനെ ആരൊക്കെയോ താങ്ങിയെടുത്തു.

Wednesday, December 22, 2010

പള്ളിമുക്കിലെ കല്ല്യാണം മുടക്കികള്‍ ‍



ആദ്യമായി ശ്വാസമെടുത്ത എന്റെ പള്ളിമുക്കിലേക്ക്  ഒരു ഗള്‍ഫുകാരനായി നാല് കൊല്ലത്തിനു ശേഷം ഞാനും എത്തി.  ഒരു പാട് കാലത്തെ ആഗ്രഹമായിരുന്നു  ഗള്‍ഫുകാരനായി കട്ടി ചെരിപ്പും സ്വര്‍ണ്ണ കളറു റാഡോ വാച്ചുമായി പള്ളിമുക്കില്‍  കുറച്ചാള്‍ക്കാരെ മുമ്പിലൂടെ ഒന്ന് വിലസുക. കൈയ്യില്‍ കായില്ലാത്ത കാരണം സ്വര്‍ണ്ണ കളറു റാഡോ വാച്ച്   ഒപ്പിക്കാനായില്ലെങ്കിലും   കൊട്ടിയോള് സൂറാബിന്റെ കൂടി പൂതി കാരണം ഒരു റെന്റ്-എ-കാര്‍ തരാക്കി.  

നിസ്ക്കാര തയമ്പുള്ള ആള്‍ക്കാര്‍ കുറവാണെങ്കിലും പള്ളിമുക്കിലെ മുക്കിലും മൂലയിലും ആറു പള്ളികള്‍. സുന്നികള്‍ക്കും,  മുജാഹിദീങ്ങള്‍ക്കും രണ്ടെണ്ണം വീതം,  ജമായത്തിനും, ആളില്ലെങ്കിലും  ചേകനൂര്‍ വിഭാഗത്തിനും ഓരോന്നു വീതം.  ഓരോ പള്ളിയുടെയും  തലപ്പത്ത് ഓരോ ഹാജിമാര്‍. അയമോക്കാന്റെ ചായ മക്കാനിയും, പള്ളിമുക്കിലെ പ്രധാന പയ്യന്‍സ്സായ പള്ളിക്കലെ ഹാജിമാരും നാട്ടില്‍  ഫയിമസാണ്. ഹജ്ജ് ചെയ്തവര്‍  കൊട്ടകണക്കിനുണ്ടെങ്കിലും പേരിനൊപ്പം ഹാജിയാര്‍ പട്ടം കിട്ടിയവര്‍ പള്ളിക്കലെ പ്രധാന പയ്യന്‍സിനു മാത്രം.

കാറും ഡ്രൈവ് ചെയ്തു ഞാന്‍ അയമോക്കാന്റെ മക്കാനിയില്‍ എത്തി. ആരു ഗള്‍ഫുന്നു വന്നാലും ആദ്യം  അയമോക്കാന്റെ മക്കാനിയില്‍ എത്തും. അത് പള്ളിമുക്കിലെ പതിവാണ്.
"അയമോക്ക, അസ്സലാമു അലൈക്കും,  ഒരു ചായ പോന്നോട്ടെ , ങ്ങളെ പെയിന്റും  നാവും ഇപ്പൊ വേണ്ട, പിന്നെ മതിട്ടോ. നേരല്ല, സൂറാബിനെയും കൊണ്ട് പട്ടിക്കാട്ടുക്ക് പോണം. ഓള് ഒരിങ്ങിക്കാ..."
(കാലി  പൊറാട്ടയില്‍  കഷ്ണമില്ലാത്ത ബീഫ്  കറി  കൂട്ടി കഴിക്കുന്നതിനു പള്ളിമുക്കില്‍ പെയിന്റ്ടി  എന്നാ പറയുക.)

 "ജ്ജ് പ്പോ ഗള്‍ഫ്ന്നു എന്നാ എത്തെയ്തു? ഞാനിതുവരെ അറിഞ്ഞിട്ടില്ല, അനക്കുപ്പോ അയമൂനെ പിടിച്ചൂല, ബല്ല്യ ആളയില്ലേ, പചെങ്കി അയമൂന്റെ ബുദ്ധ്യാ അന്റെ ഗള്‍ഫ്, അത് മറക്കണ്ടാ"

അയമോക്കാന്റെ തോണ്ടലു എന്തിനാ എന്ന് മനസ്സില്ലാക്കി, സൂറാബിന്റെ മോന്തായം കൂര്‍ത്താലും കുറച്ചു നേരം  അയമോക്കാന്റെ കത്തിക്ക് തല വെച്ച് കൊടുക്കാനുറപ്പിച്ചു.  ഞാന്‍ പെയിന്റ് കൂടി ഓര്‍ഡര്‍  ചെയ്തു   ഓരോന്ന് ആലോചിച്ചിരുന്നു.  


നാലഞ്ചു കൊല്ലങ്ങള്‍ക്ക് മുമ്പ്  ‌ നാട്ടില്‍ നടന്ന കോലാഹലങ്ങള്‍. ഉറച്ചതും ഉറപ്പിച്ചതുമായ കല്ല്യാണങ്ങള്‍  എല്ലാം മുടങ്ങും, അല്ലെങ്കില്‍ ആരെങ്കിലും മുടക്കും. അയമോക്കാന്റെ  ഭാഷയില്‍ പറഞ്ഞാല്‍ നെയ്യും ബസളയുമുള്ള  പോത്ത് ബിരിയാണി ഓസിനു  കടിഞ്ഞു കയറ്റിയ കാലം മറന്നു. പള്ളിമുക്കിലെ ചെക്കന്മാരും ചെക്കികളും പുര നിറഞ്ഞു നിന്നു. പെണ്ണ് കെട്ടാത്ത ഞങ്ങള്‍ക്കെല്ലാം ബേജാറു മൂത്തു. ബ്രോക്കര്‍  കുഞ്ഞാപ്പൂന്റെ ബലൂണ്‍ പോലെ പുറത്തേക്കു വീര്‍ത്ത പള്ള കാറ്റ് പോയ ബലൂണ്‍  മാതിരി അകത്തേക്ക് തന്നെ തള്ളി.


 കാലം കുറച്ചു കഴിഞ്ഞു. എന്റെ കൂട്ടുകാരനായ സല്‍പ്പേര് ബാപ്പുട്ടിന്റെ കല്ല്യാണം പടച്ചോന്റെ കുതറത്തോണ്ട് ഉറച്ചു. സല്‍പ്പേര് ബാപ്പുട്ടി, പള്ളിമുക്കിലെ ഏറ്റവും നല്ല ഒസ്സാന്‍ ചെക്കന്‍. ഓന്റെ അടുത്തു മുടി വെട്ടാന്‍ പോയാല്‍ മുടി മാത്രേ ഓന്‍ വെട്ടൂ. നാട്ടിലെ ബാക്കി ഒസ്സാന്മാരെ മാതിരി  ഉച്ചപടത്തിന്റെ  കമന്ററി  പോലെ എരിവും പുളിയുള്ള വര്‍ത്താനം കിട്ടൂല. അതിനു വേറെ  ഒസ്സാന്മാരെ നോക്കണം.  എന്‍റെ ക്ലാസ്സ്‌മേറ്റ് ആണെങ്കിലും  ബാപ്പുട്ടി ഡീസെന്റാണ്.  അഞ്ചു നേരം നിസ്ക്കാരോം പള്ളിയില്‍, തുണി മുട്ടിനും നെരിയാണിക്കും ഇടയില്‍. പള്ളിമുക്കിലെ ഏതു കുട്ടി ജനിച്ചാലും  ചെവിയില്‍ ആദ്യമായി ഓതുന്ന മന്ത്രമാണ് ബാപ്പുട്ടിനെ കണ്ടു  പഠിക്കാന്നുള്ളത്. ബാപ്പുട്ടിനെ കണ്ട് പഠിച്ചിന്‍, ബാപ്പുട്ടിനെ കണ്ടു പഠിച്ചിന്‍ എന്ന് കേട്ടു എന്റെക്കെ ചെവിക്കു തയമ്പ് പിടിച്ചിട്ടുണ്ട്.

അങ്ങെനെയുള്ള സല്‍പ്പേര് ബാപ്പുട്ടിന്റെ നിക്കാഹു കഴിഞ്ഞു. ഈ കല്ല്യാണമെങ്കിലും എങ്ങനെയെങ്കിലും നടന്നാല്‍ മതിയായിരുന്നു. തലേ ദിവസം ഞങ്ങളെല്ലാം സജീവമായി. കല്ല്യാണത്തിനു അന്ന് മൈക്ക് സെറ്റ് പതിവാണ്.  കണ്ണിനു ചന്തം തരുന്ന പെണ്‍കുട്ട്യാളുടെ മുമ്പില്‍ ഷൈന്‍ ചെയ്യാന്‍ വേണ്ടി ഏതു ചെക്കനും ഒന്നു പാടിനോക്കും.  കഴുത രാഗമായാലും 'എന്റെയൊക്കെ ബ്ലോഗിന്  കമന്‍റിണ പോലെ'  പരസ്പരം നന്നായിന്നു പറഞ്ഞു പുളിമെ കയറ്റി  പൊക്കും.  

മൈക്ക സെറ്റ് കൊണ്ടുവരാന്‍ അങ്ങാടിയില്‍ ജീപ്പെടുത്തു   പോയി, മടങ്ങും വഴി ഞാന്‍  അയമോക്കാന്റെ  മക്കാനിയില്‍ കാലി അടിക്കാന്‍ വേണ്ടി ഒന്നു കയറി. കറ പിടിച്ച സമാവറിന്റെ ഉള്ളില്‍ തിരികിയ രണ്ടു മാസം പഴക്കമുള്ള ചായപൊടി സഞ്ചിയിലെ ചായയും അയമോക്കാന്റെ  നാക്കും സഹിച്ചോണ്ടിരിക്കുന്നതിനിടയില്‍ ബാപ്പുട്ടി മക്കാനിയില്‍ വന്നു. 

അയമോക്ക ബാപ്പുട്ടിക്കു കൂടി ഒരു കാലി എടുത്തു.

"കല്ല്യാണം ആയിട്ട് അനക്കൊരു ചൂടും ച്ചുക്കാന്തിം ഇല്ലല്ലോ, അന്റെ മോന്തക്കെന്താ കടന്നാല്‍ കുത്ത്യോ   ബാപ്പുട്ടീ"

 അയമോക്കാന്റെ  ചോദ്യത്തിനു ബാപ്പുട്ടിന്റെ മറുപടി കണ്ണീരായിരുന്നു. ഞാന്‍ പടച്ചോനെയും അയമോക്ക ബദിരീങ്ങളെയും  ഒപ്പം വിളിച്ചു. ബാപ്പുട്ടിന്റെ കല്ല്യാണോം മുടങ്ങി. പള്ളിമുക്കിലെ ചെറുപ്പക്കാരായ ഞങ്ങള്‍  അണ്ടി പോയ അണ്ണാനെ പോലെ നിരാശരായി. പെണ്ണ് കെട്ടാനുള്ള പൂതിയൊക്കെ പതുക്കെ, പതുക്കെ  ഊതി കെടുത്തി.

പണിയൊന്നുമില്ലാതെ  തെക്കും വടക്കും നോക്കി 'തേരാ പാരാ' നടക്കുന്നതിനിടയില്‍ എനിക്ക് ഗള്‍ഫില്‍ പോകാന്‍ ആശ മൂത്തു. കയ്യില്‍ കാശില്ല, ബാപ്പ വേണ്ട വിധം സഹകരിക്കുന്നില്ല. കാര്യം ഞാന്‍ അയമോക്കാനെ അറിയിച്ചു. 

"ജ്ജെ എങ്ങനെങ്കിലും ഒരു പെണ്ണ് കെട്ടി ഓളെ പണ്ടോം പണോം കൊണ്ടു അക്കരയ്ക്കു പൊയിക്കോ" അയമോക്കാന്റെ ഉപദേശം.

അയമോക്ക, കല്ല്യാണം പള്ളിമുക്കിലോ..... ങ്ങള് പള്ളിമുക്കിലെ നടക്കണ കാര്യം പറയിന്‍. പിന്നെല്ലാതെ.

"ജ്ജെ കാര്യം അന്റെ ഗള്‍ഫ്  എളാപ്പാനെ ഏല്‍പ്പിച്ചോ,  ബാക്കി ഓന്‍ നോക്കിക്കൊളൂം,  ഓന്‍പ്പോ ഗള്‍ഫൂന്നും കുറ്റിയും ബെരും പറിച്ച് പോന്നതല്ലേ."

ഞാന്‍ അയമോക്കാന്റെ സഹായത്താല്‍ എളാപ്പാനെ സോപ്പിട്ടു ചാക്കിലാക്കി. ബാപ്പാന്റെ പോക്കറ്റില്‍ നിന്നും ഇസ്ക്കിയതാണെങ്കിലും  എളാപ്പാന്റെ അന്നത്തെ പെയിന്റ് അടി എന്റെ വകയായിരുന്നു.

"എന്നെ കണ്ടാ തുള്ളിക്ക്‌മാറുണ   അനക്കിപ്പോ ഞാന്‍ വേണമല്ലേ. അന്റെ കല്ല്യാണം  നടക്കെണെങ്കില്‍  അന്നെക്കാളും മുന്തിയോനായ  സല്‍പ്പേര് ബാപ്പുട്ടിന്റെ കല്ല്യാണം നടക്കണം. അത് നടന്നാല്‍ ഞാന്‍ ബാപ്പാനോട് വിഷയം പറയാം" എളാപ്പാന്റെ നിലപാടായിരുന്നു അത്.  

എന്നെപ്പോലെ പെണ്ണ് കെട്ടാന്‍ മൂത്തിരിക്കുന്ന ചെക്കന്മാരെയും കൂട്ടി ഞാന്‍ സല്‍പ്പേര് ബാപ്പുട്ടിന്റെ അടുത്തെത്തി. ബാപ്പുട്ടിന്റെ അടുത്ത സുഹൃത്ത് പേര് കൊണ്ട് മാത്രം സമ്പത്തുള്ള 'സമ്പത്തിനെയും' ബ്രോക്കര്‍  കുഞ്ഞാപ്പൂനേം ഒപ്പം കൂട്ടി. നീണ്ട വിസ്താരങ്ങള്‍ക്കൊടുവില്‍    ബാപ്പുട്ടി കല്ല്യാണത്തിനു സമ്മതിച്ചു. 

കാര്യങ്ങള്‍ ഞങ്ങള്‍ വളരെ രഹസ്യമാക്കി നീക്കി. ബാപ്പുട്ടിക്കു നിലമ്പൂരില്‍ നിന്നും പെണ്ണുറപ്പിച്ചു.    ആരും നിലമ്പൂര്‍ക്ക്   മണ്ടിപാഞ്ഞു  കല്ല്യാണം മുടക്കണ്ടാ എന്ന് കരുതി പെണ്ണു   ഞങ്ങള്‍ കൊണ്ടോട്ടിയില്‍ നിന്നാണെന്ന് നാട്ടില്‍ പറഞ്ഞു. എല്ലാവരെയും കല്ല്യാണത്തിനു  പാഞ്ഞു  നടന്നു  വിളിച്ചു,  എല്ലാ പള്ളികളിലും മാറി മാറി ഞങ്ങള്‍ നിസ്ക്കരിച്ചു,  ദുആ  ചെയ്തു.   മല്ലുകെട്ടാണെങ്കിലും ബ്രോക്കര്‍ കുഞ്ഞാപ്പൂനേം, കെട്ടിയോളെയും നല്ലോണം തീറ്റി പോറ്റി.

മൈക്ക സെറ്റും കാര്യങ്ങളുമായി കല്ല്യാണം ജോറാക്കി. ഉള്ളില്  തീയാണെങ്കിലും പതിനൊന്നു മണിക്ക് തന്നെ ബാപ്പുട്ടി പുതിയാപ്ല ഇറങ്ങി,  പെണ്ണിനേയും കൊണ്ട് ഒരു മണിക്ക് മടങ്ങി എത്തി. ഞങ്ങളൊക്കെ ഒന്നു നന്നായി ശ്വാസം വിട്ടു.   

പെണ്ണ് കൊണ്ടോട്ടിയില്‍ നിന്നല്ല നിലമ്പൂരില്‍ നിന്നാണ്ന്നറിഞ്ഞു  നാട്ടിലെ പ്രമാണിമാരൊക്കെ  മൂക്കത്ത് വിരല്‍   വെച്ചിരിക്കുന്നതിനിടയില്‍  മൈക്ക  സെറ്റില്‍ പാട്ട് നിര്‍ത്തി സമ്പത്തിന്റെ വക ഒരു കാസറ്റ്.  നാട്ടിലെ മൂപ്പന്മാര്‍ക്ക് ബാപ്പുട്ടിന്റെ പെണ്ണ് വീട്ടുകാരെന്ന മട്ടില്‍ സമ്പത്ത് ഫോണ്‍  വിളിച്ചു റെക്കോര്‍ഡ്‌ ചെയ്ത കാസറ്റ്.  സമ്പത്തിന്റെ  "തലയിലെ സമ്പത്ത്" കേട്ടു   എല്ലാരും ഞെട്ടി. ബാപ്പുട്ടിനെ പറ്റി   ഓരോരുത്തര്‍  പറഞ്ഞത്  കേട്ടാല്‍ ഓന്റെ വെല്ല്യാപ്പാന്റെ പെണ്ണിനെ  വരെ മൊഴി ചൊല്ലും. അഭിപ്രായം പറഞ്ഞ പ്രധാന പയ്യന്‍സൊക്കെ പതുക്കെ തലയില്‍ മുണ്ടിട്ടു  സ്ഥലം കാലിയാക്കി. അയമോക്ക മാത്രം അഭിപ്രായത്തിലും ബുദ്ധി കാട്ടി. "കല്ല്യാണ വിസയമൊന്നും അയമ്മു ഫോണിലൂടെ പറയൂല നേരിട്ട് ബരിന്‍" അയമോക്ക തടി കാത്തു.   ഞങ്ങള്‍ ബാപ്പുട്ടിനെയും പെണ്ണിനേയും കൂട്ടി കല്ല്യാണം മുടക്കികളുടെ പിന്നാലെ   കൂക്കി വിളിച്ചു ജാഥ നടത്തി.

സല്‍പ്പേര് ബാപ്പുട്ടിന്റെ കല്ല്യാണം കഴിഞ്ഞതോടെ  ഞങ്ങള്‍ ഉഷാറായി. കല്ല്യാണ  മുടക്കികള്‍ക്ക് താക്കീതായി സമ്പത്തിന്റെ ഫ്ലക്സ് ബോര്‍ഡ്‌ നാട്ടില്‍ തൂക്കി. എന്റെ കല്ല്യാണം കഴിഞ്ഞു. സൂറാബിന്റെ  പണ്ടം വിറ്റു  ഞാന്‍ ഗള്‍ഫിലെത്തി,  നാല് കൊല്ലത്തിനു ശേഷം  ഒരു ഗള്‍ഫ്കാരനായി പള്ളിമുക്കിലെത്തി. 

അയമോക്കാനോട് എനിക്ക് കടപ്പാടുണ്ടല്ലോ. പൊറാട്ടയും ചായയും അടിച്ചു അയമോക്കാന്റെ മക്കാനിയില്‍ നിന്നും ഇറങ്ങി.  കാറില്‍ കയറുന്നതിനു മുമ്പായി, അയമോക്കാന്റെ നാക്കിനെ മെരുക്കാന്‍ വാങ്ങിയ പത്തു റിയാലിന്റെ അത്തറും  കള്ളി തുണിയും അയമോക്കാക്ക് കൊടുക്കാന്‍ ഞാന്‍ മറന്നില്ല. 

================================================================
ഇതിലുപയോഗിചിരിക്കുന്ന ചില പദങ്ങള്‍ എന്റെ സുഹൃത്തുക്കള്‍ ആവശ്യപെട്ട പ്രകാരം  പരിചയപെടുത്തുന്നു:

നിക്കാഹ് : മുസ്ലിം വിവാഹ നിയമ പ്രകാരം  നിക്കാഹു കഴിഞ്ഞാല്‍ വധു നിയമ പ്രകാരം വരന്റെ സ്വന്തമായി. ബാക്കിയുള്ളതെല്ലാം വെറും ചടങ്ങുകള്‍. നിക്കാഹു കഴിഞ്ഞാലും ചില  വിവാഹം മുടങ്ങാറുണ്ട്,(മൊഴി ചൊല്ലും)
മൊഴി ചൊല്ലുക: വിവാഹ മോചനം നടത്തുക.
ഒസ്സാന്‍: ബാര്‍ബര്‍
പെയിന്റ് അടി: പള്ളിമുക്കിലെ ലോക്കല്‍ പ്രയോഗം: (കാലി  പൊറാട്ടയില്‍  കഷ്ണമില്ലാത്ത ബീഫ്  കറി  കൂട്ടി കഴിക്കുന്നതിനു പള്ളിമുക്കില്‍ പെയിന്റ്ടി  എന്നാ പറയുക.)
=================================================================

Tuesday, December 7, 2010

ഉണ്ണി നമ്പൂതിരിയുടെ വേളി




സന്ധ്യാ സമയത്ത് കാലം തെറ്റി വന്ന കാറ്റും മഴയൊന്നും ഉണ്ണിനമ്പൂതിരി അറിയുന്നുണ്ടായിരുന്നില്ല. ‍മേഘങ്ങള്‍ക്കിടയില്‍  ഒളിഞ്ഞിരിക്കുന്ന    സൂര്യനെയും  കാത്തിരിക്കുകയാണ് അയാള്‍. ഏകാന്തതയിലെ ഒറ്റപെടലുകളോ     ഒറ്റപെടുത്തലുകളോ   അയാളെ അലട്ടിയില്ല. ജന്മസുകൃതം പോലെ കിട്ടിയ നമ്പൂതിരിപട്ടം  അര്‍ഹതയുള്ള ജോലികള്‍ക്ക് വിലങ്ങായി  നിന്നപ്പോഴും വിതുമ്പിയില്ല.  ഒരു ഭ്രാന്തനെപ്പോലെ    സൂര്യാസ്തമയ   സന്ധ്യകളെ അയാള്‍ പ്രണയിച്ചു. ദീപം കൊളുത്തല്‍ കാലങ്ങളായി  പതിവില്ലെങ്കിലും സന്ധ്യാ സമയത്തെ വര്‍ണ്ണ രാജികള്‍  ആയിരം നിറ ദീപങ്ങളായി അനുഭവപെട്ടു. അസ്തമയ സൂര്യനിലൂടെ   അനശ്വര പ്രണയത്തിന്റെ സങ്കല്പ ലോകത്തിലയാള്‍   കഴിഞ്ഞ പത്തു വര്‍ഷമായി  തന്റെ പ്രണയിനി സന്ധ്യയുമായി  സംവദിക്കുന്നു.


ഡിഗ്രി ക്ലാസ്സില്‍ വെച്ചാണ് ഉണ്ണി  സന്ധ്യയെ  ആദ്യമായി  കാണുന്നത്. ക്ലാസ്സിലെത്തിയപ്പോള്‍ കാമ്പസ്സിന്റെ    വേഷ പകിട്ടില്‍ പങ്കു ചേരാതെ ഗ്രാമീണതയുടെ ശാലീനതയായി ഒരു മന്ദഹാസത്തോടെ അവള്‍ വന്നു.  സന്ധ്യയുടെ വരവോടെ ഉണ്ണിയുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വന്നു തുടങ്ങി.    ക്ലാസ്  മുറികളെക്കാള്‍  കാമ്പസ്സിന്റെ വാകമര ചുവടുകളെ  പ്രണയിച്ചിരുന്ന  അയാള്‍  പതുക്കെ പതുക്കെ  അവളുടെ  സാമീപ്യത്തിനായി  ക്ലാസുകളില്‍ കയറി തുടങ്ങി. നഷ്ടപെട്ട ക്ലാസ് നോട്ടുകള്‍ അവളില്‍നിന്നും പകര്‍ത്തിയെഴുതു‍മ്പോള്‍   മനപൂര്‍വ്വമെന്നോണം   അവളുടെ പുസ്തകത്തില്‍  എന്തെങ്കിലുമൊന്നു വരച്ചിടല്‍ പതിവാക്കി.   നമ്പൂതിരിസത്തിന്റെ   അലയൊടികള്‍  അവശേഷിക്കുന്നെങ്കിലും   അമ്മ തമ്പുരാട്ടിയെ കൊണ്ടയാള്‍  അവള്‍ക്കു  വേണ്ടി  ഓണം ആഘോഷമാക്കി. പക്ഷേ അവളെ നഷ്ടപെടുമോ എന്ന  ഭയത്താല്‍ ഒരിക്കലും അയാള്‍   അവളുടെ മുമ്പില്‍   മനസ്സ്   തുറന്നില്ല. 


കാലം ആരെയും കാത്തു നില്‍ക്കാതെയുള്ള  പ്രയാണത്തിനിടയില്‍  അയാളുടെ കലാലയ ജീവിതത്തിനു വിരാമം കുറിക്കാനുള്ള മണി മുഴക്കമായി തുടങ്ങി. ചിന്തകള്‍ക്ക് വിശ്രമമില്ലാത്ത ഒരു  ദിനം       ഒട്ടനവധി പ്രണയ നക്ഷത്രങ്ങള്‍ക്ക് നിലാവെളിച്ചം തൂകി മൂക സാക്ഷിയായ വാക മരചുവട്ടിലെക്ക‍യാള്‍   നടന്നു നീങ്ങി. വിടവാങ്ങലിന്റെ അനിവാര്യതയെന്നോണം മരത്തിന്റെ ഇലകളില്‍ ഭൂരിഭാഗവും പഴുത്തിരിക്കുന്നതും  നോക്കിയിരിക്കുമ്പോള്‍ സന്ധ്യ അരികിലേക്ക്  വരുന്നത് കണ്ടു. ചിര പരിചിതമായ  മന്ദഹാസത്തോടൊപ്പം  അവളിലെ കണ്ണുകളില്‍   അതുവരെ കാണാത്ത ഒരു തിളക്കം  കാണാനായി.

"ഉണ്ണിയുടെ ഇഷ്ട ദേവന്‍ ആരാ?"

അവളുടെ  ചോദ്യത്തിന് മുമ്പില്‍  പതറാതെ   അമ്പല പറമ്പിലെ ആല്‍മര ചുവട്ടില്‍ അസ്തമയ സൂര്യനെ കണ്ണും നട്ടിരിക്കുമായിരുന്ന അയാള്‍  ഉത്തരം നല്‍കി.

"സന്ധ്യാ സമയങ്ങളെ വര്‍ണ്ണപൂരിതമാക്കുന്ന  സൂര്യ ദേവന്‍"

പെടുന്നനെ  അയാളുടെ കരം  കവര്‍ന്നെടുത്തു ചോദിച്ചു,  "സന്ധ്യകളെ സ്നേഹിക്കുന്ന ഉണ്ണിക്കു ഈ സന്ധ്യയെ കൂടി സ്നേഹിച്ചു കൂടെ?" 

വര്‍ഷങ്ങളായി താന്‍ കേള്‍ക്കാനും പറയാനും കൊതിച്ച ചോദ്യം. അയാള്‍ മറ്റേതോ ലോകത്തേക്ക് യാത്രയായി.   പൂണൂല്‍ സുകൃതത്തിന്‍റെ   മാറാലയില്‍ പിടിച്ചിരിക്കുന്ന കാരണവന്മാരില്‍ എത്തപ്പെട്ടു. കണ്ണടച്ച്  ‍ അറിയാതെ ഇല്ല, ഇല്ല എന്നയാള്‍  പുലമ്പി കൊണ്ടിരുന്നു.

പരിസരബോധം എപ്പോഴോ വീണു  കിട്ടി കണ്‍ തുറന്നു നോക്കിയപ്പോള്‍ നനവില്‍ കുതിര്‍ന്ന ഒരു കടലാസ് തുണ്ടില്‍  ഇപ്രകാരം വായിച്ചു.

"ഉണ്ണിക്കെന്നെ ഇഷ്ടമില്ലെങ്കില്‍ ഉണ്ണിയില്ലാത്ത ലോകത്തേക്ക് ഞാന്‍ പോകുന്നു"

അയാള്‍ നിലവിളികളോടെ അവളെ നാല് ദിക്കിലും തിരഞ്ഞു.  ക്ലാസ്സ്‌ മുറികളുടെ  അടക്കപ്പെട്ട ജാലകങ്ങള്‍ പ്രതീക്ഷയോടെ തുറന്നു നോക്കി, വരാന്തകള്‍,  സ്ഥിര സംഗമ കോര്‍ണറുകള്‍, ലാബ്, ലൈബ്രറി,  , കോളേജു മുഴുവന്‍ ഭ്രാന്തനെ പോലെ  അലറി വിളിച്ചു  സന്ധ്യയെ പരതി.

മാസങ്ങള്‍ക്കൊടുവില്‍ ഒരു  സൂര്യാസ്തമയ    വേളയില്‍ പൂജാമന്ത്രങ്ങളുടെയും മരുന്നുകളുടെയും നടുവില്‍    ചിതലരിച്ചു കൊണ്ടിരിക്കുന്ന ഇല്ലത്തിന്റെ   നാല്‍  ചുവരുകള്‍ക്കിടയില്‍ വെച്ചയാള്‍ "അസ്തമയ സന്ധ്യയെ" വേളി  കഴിച്ചു. തന്‍റെ പ്രണയിനി  അസ്തമയ വര്‍ണ്ണ രാജിയില്‍  ലയിച്ചതാണെന്നു    വിശ്വസിച്ചു. ‍ അവളെ  വിട്ടു തരാനായി ഇഷ്ട ദേവനെ നോക്കി   കെഞ്ചി. ഓരോ പകലുകളും   സന്ധ്യാ സമയങ്ങളെ പ്രണയിച്ചു അവള്‍ തിരിച്ചു വരുമെന്ന പ്രതീക്ഷയില്‍ കാത്തിരുന്നു. നാട്ടുകാര്‍ക്ക് അപ്പോഴേക്കും നടുവില്‍ മനയിലെ    അവസാന കണ്ണി ഒരു ഭ്രാന്തന്‍  നമ്പൂതിരിയായി മാറി
കഴിഞ്ഞിരുന്നു. 
=======================================
(ചിത്രം കടപ്പാട് : എന്‍റെ  സുഹൃത്തുക്കള്‍ ശ്രീജിത്ത്‌ (TKM എഞ്ചിനീയറിംഗ് കോളേജ്, കൊല്ലം & ചിക്കു (MES എഞ്ചിനീയറിംഗ് കോളേജ്, കുറ്റിപ്പുറം)  
=======================================

==============================================================

Wednesday, December 1, 2010

പൂഴികളുടെ തോഴന്‍ (കവിത)


ആരെന്നറിയാതെ, എന്തെന്നറിയാതെ

എന്തിനെയൊ   തിരയുന്നു ഭൂമിയില്‍
ഭൂമിയില്‍ ജാതനായ്‌ പോയതില്‍ പിന്നെ ‍
എന്നുമീ ഓട്ട തിടുക്കത്തിലായി ഞാന്‍

കാലങ്ങള്‍ കോലമായ് തീര്‍ത്തൊരു ‍ ദേഹത്തെ
കാണാതെ കണ്ടു ഞാന്‍ ഓടുന്നതിപ്പോഴും
എന്തെന്നറിയാതെ എന്തിനാന്നറിയാതെ
ഓടി തളര്‍ന്നു ‍ ജീവിത യാത്രയില്‍

ജീവിത  സൗഖ്യത്തിന്‍ മോഹവലയത്തില്‍
ഉയരങ്ങള്‍ തേടി ഞാനോടിയ വേളയില്‍
ഓടിയ പാതകള്‍ നോക്കി  ചിരിക്കുമ്പോള്‍
ഓട്ടത്തിന്‍ പൊരുളുകള്‍ തേടി ഞാന്‍ ഭൂമിയില്‍

ജീവിത പൊരുളുകള്‍ തേടി അലഞ്ഞു
ജീവിതം പാഴായി പോയതും കാണ്മൂ ഞാന്‍
ജീവിതം നശ്വരമാണെന്ന സത്യത്തെ
സ്വപ്നത്തില്‍ പോലും കാണുവാനായില്ല

ഓട്ടം നിലച്ചു ‍ പോകുന്ന  നേരത്ത്
ഓട്ടത്തിന്‍ പൊരുളുകള്‍ കാണാന്‍ തുടങ്ങുമോ?
എന്നുടെ സ്വപ്നങ്ങള്‍ ഓട്ടത്തിന്‍ നേട്ടങ്ങള്‍
എല്ലാം എനിക്കന്നു അന്യമായ് തീരുമോ?

മിണ്ടുവാന്‍ പോലും ത്രാണിയില്ലാതെ ‍
മണ്ടത്തരത്തിന്‍ അണയാത്ത ബിംബമായ്
യാത്രയായ് ഞാനന്ന് യാത്ര പറയാതെ
ഓട്ടത്തിന്‍ നേട്ടങ്ങള്‍ ഭൂമിയില്‍ ബാക്കിയായ്

ആരൊക്കെയോ എന്നെ താങ്ങി കിടത്തുന്നു
പൂഴികള്‍ കൊണ്ടെന്റെ ദേഹം മറയ്ക്കുന്നു
ഓടി തളര്‍ന്നു ഞാന്‍ ഒറ്റയ്ക്ക് പോകുമ്പോള്‍
പൂഴികള്‍ മാത്രമോ എന്നെ തുണക്കുവാന്‍ ? 
========================================================

Wednesday, November 24, 2010

ഫര്‍സാന്‍ ദ്വീപിലെ അത്ഭുത കാഴ്ചകള്‍:


സൗദി അറേബ്യയിലെ ജിസാനിനോടടുത്തുള്ള ചെങ്കടലിലെ 84 ദ്വീപ സമൂഹത്തിലെ  പ്രധാന ദ്വീപാണ് ഫര്‍സാന്‍. ഇവിടെ കാണുന്ന   മറ്റു ചെറു ദ്വീപുകള്‍ (Islets) മനുഷ്യവാസമില്ലാത്തവയാകുന്നു.   


ഒരുപാടൊരുപാട്  പറഞ്ഞു കേട്ട ഫര്‍സാന്‍ ദ്വീപിലേക്ക് (നവംബര്‍ പതിനാറു) പെരുന്നാള്‍ നമസ്ക്കാരത്തിനു ശേഷം ഞങ്ങള്‍ പുറപ്പെട്ടു. സുഹൃത്തുക്കളായ അഞ്ചു ഫാമിലി, കുട്ടികളടക്കം ഇരുപത്തിയഞ്ച് പേര്‍. ഞങ്ങളുടെ  ടൂര്‍ ലീഡര്‍ നാസര്‍ പൂക്കോട്ടുംപാടം ഏര്‍പ്പാടുചെയ്ത  മിനി  ബസ്സ്‌   ഒന്‍പതു മണിക്ക് തന്നെ ജിദ്ദയില്‍ നിന്നും   ജിസാന്‍ ലക്ഷ്യമാക്കി നീങ്ങി. ബസിനു  ഫര്‍സാനിലെക്കുള്ള ടിക്കറ്റും,    മടക്ക ടിക്കറ്റും ഞങ്ങളുടെ താമസവുമെല്ലാം  ജിസാനിനടുത്തുള്ള അബുഹരീഷില്‍ ജോലിചെയുന്ന എന്റെ  ബന്ധു   ജാഫര്‍  ശരിയാക്കിയിരുന്നു. ഇക്കാമ കോപ്പി നേരത്തെ അയച്ചു കൊടുക്കാത്തത് കാരണം യാത്രക്കാരായ ഞങ്ങളുടെ ഷിപ്പിനുള്ള  ടിക്കറ്റ്‌  മുന്‍‌കൂര്‍   എടുക്കാന്‍   സാധിച്ചിരുന്നില്ല.   ജിസാനില്‍ നിന്നും ദ്വീപിലേക്കുള്ള ഷിപ്പ് യാത്ര തികച്ചും സൗദി ഗവണ്‍മെന്റ് വക സൗ ജന്യമാണ്.
 

പുറംകാഴ്ചകളും, കുട്ടികളുടെ    പാട്ടും മറ്റു കളികളുമായി ഞങ്ങള്‍ യാത്ര തുടര്‍ന്നു.  ഉച്ചക്ക്ഞങ്ങള്‍  കൊണ്ടു വന്ന  ചിക്കന്‍   ബിരിയാണി   കഴിച്ചു.  അഞ്ചു മണിക്ക് മുബായി ജിസാനില്‍ എത്തിയാല്‍ ഞങ്ങള്‍‍ക്കുള്ള ടിക്കറ്റ്‌ കൂടി അഡ്വാന്‍സ്‌ എടുക്കാം എന്ന ആഗ്രഹം നടപ്പാകില്ല എന്ന് മനസിലാക്കിയതോടെ ഞങ്ങള്‍ യാത്ര അല്‍പ്പം സാവധാനത്തിലാക്കി. ജിസാന്‍ റോഡില്‍ നിന്നും ഇരുപത്തിയഞ്ച് കിലോമീറ്റര്‍ മാറിയുള്ള അബൂഹരീഷ് കണ്ടു പിടിക്കാന്‍ കുറച്ചു  ബുദ്ധിമുട്ടിയെങ്കിലും ഞങ്ങള്‍ ഏഴു മണിയോടെ  അബൂഹരീഷിലെ റൊമാനിയ ഹോട്ടലില്‍  എത്തി. പുതിയ ഹോട്ടല്‍ ആയതു കാരണം നല്ല വൃത്തിയും വെടിപ്പുമുണ്ടായിരുന്നു.


ജിസാനില്‍ എത്തിയപ്പോഴാണ് എന്റെ സുഹൃത്ത് റഹീം ഫാമിലിയുടെ  ഇക്കാമ എടുത്തിട്ടില്ല എന്ന വിവരം അറിയുന്നത്. കോപ്പിയും  കൈയ്യില്‍  കരുതിയിട്ടില്ല.   ഷിപ്പിനുള്ള  ടിക്കറ്റ്  കിട്ടണമെങ്കില്‍ പാസ്പോര്‍ട്ട് ‍ അല്ലെങ്കില്‍    ഇക്കാമ വേണമെന്ന് ജാഫര്‍ പറഞ്ഞു.  കോപ്പി യാണെങ്കില്‍ ‍ സ്റ്റാമ്പ്‌ ചെയ്യണം. റഹീം അവന്റെ ഓഫീസുമായി ബന്ധപെട്ടു ഇക്കാമ ഫാക്സ്  ചെയ്യിപ്പിച്ചു.

പെരുന്നാള്‍ സീസണ്‍ കാരണം ഫര്‍സാനിലേക്ക് അന്ന് രണ്ടു ഷിപ്പ് ഉണ്ടായിരുന്നു. ഒന്ന് രാവിലെ ഏഴു മണിക്കും മറ്റൊന്ന് രാവിലെ പത്തു മണിക്കും. ഞങ്ങള്‍ ഏഴു മണിക്കുള്ള ഷിപ്പ് പിടിക്കാന്‍ തീരുമാനിച്ചു.   അഞ്ചു മണിയോടെ ടിക്കറ്റ് കൌണ്ടറില്‍ എത്തി. അധികം ആളുകളില്ല ഞങ്ങള്‍ ആശ്വസിച്ചു.   ടിക്കറ്റ് കൌണ്ടര്‍ തുറന്നപ്പോള്‍  പുരുഷന്മാരുടെ   ഭാഗത്ത്‌ പെട്ടെന്ന് നല്ല തിരക്ക്.  വാഹനം  കപ്പലില്‍ കയറ്റാനുള്ള അനുമതിയും യാത്രക്കാരുടെ ടിക്കറ്റുമെല്ലാം  ഫ്രീയായതു  കാരണം     സീസണ്‍ സമയത്തെ   ദ്വീപിലേക്കുള്ള   ടിക്കറ്റെടുക്കല്‍ ഒരു പണി   തന്നെയാണ്.   സ്ത്രീകള്‍ക്ക് പ്രത്യക  കൌണ്ടര്‍ ഉള്ള കാര്യമറിഞ്ഞു ഞങ്ങള്‍ ടിക്കറ്റെടുക്കാന്‍ മങ്കമാരെ ഏര്‍പ്പാടാകി.  കൈയ്യൂക്കുള്ളവന്‍ ‍ കാര്യക്കാരന്‍ എന്ന ചൊല്ല് തികച്ചും യോജിക്കുന്നത്  ഇവിടെയാണെന്ന് മനസ്സിലായി. സൌദിയിലെ സ്ഥിരം പല്ലവിയായ 'സിസ്റ്റം-ഡൌണ്‍കള്‍ക്കിടയില്‍'    ഞങ്ങളും   ടിക്കറ്റ് ശരിയാക്കി.   ഫാക്സ് കോപ്പി കാരണം റഹീമിന്‍റെ   ഫാമിലി ടിക്കറ്റ് കിട്ടിയില്ല. ഞങ്ങള്‍ ശരിക്കും വിഷമിച്ചു. അവസാനം  കൂട്ടത്തിലെ കാര്യപ്രാപ്തിയായ ഇന്ത്യന്‍ എംബസി സ്കൂളിലെ അധ്യാപിക നസൂറ ടീച്ചര്‍  വീണ്ടും കൌണ്ടറില്‍ ചെന്നു. അറിയാവുന്ന അറബിയും ഇഗ്ലീഷും  കാച്ചി ടീച്ചര്‍ ടിക്കറ്റ് ശരിയാക്കി  സന്തോഷത്തോടെ പുറത്തു വന്നു.

ഞങ്ങള്‍ ബസ്സില്‍  കയറിഷിപ്പിനെ ലക്ഷ്യമാക്കി  പോര്‍ട്ടിലേക്ക് നീങ്ങി. ഇടക്കൊരു ചെക്കിംഗ്, ഷിപ്പിനുള്ള ബസ്‌ പാസും ഞങ്ങളുടെ  ടിക്കറ്റും പരിശോധിച്ച്  കടത്തി വിട്ടു. ഞങ്ങള്‍ ബസില്‍ നിന്നിറങ്ങി സെക്യൂരിറ്റി ചെക്കിംഗ്   കഴിഞ്ഞു  ‍ഷിപ്പില്‍  സീറ്റ്   പിടിച്ചു. ഷിപ്പിലെ  മുന്‍   ഭാഗത്തെ   സീറ്റെല്ലാം നൂറുശതമാനം  സ്ത്രീകള്‍ക്കായി    സംവരണം ചെയ്തിരിക്കുന്നു.   സ്ത്രീ സംവരണം  കണ്ടുപിടിച്ച മഹാന്മാരെ മനസ്സാ ‍ എതിര്‍ത്തുകൊണ്ടു   പുരുഷന്മാര്‍ ഷിപ്പിലെ ബാക്ക് സീറ്റില്‍ സ്ഥാനം പിടിച്ചു. ഞങ്ങളുടെ  ബസ്സ്‌  ഷിപ്പിലെ വാഹന പാര്‍കിങ്ങ്ല്‍  പാര്‍ക്ക് ചെയ്തു.


പുതിയ ഷിപ്പ്, കൃത്യം ഒരു മണിക്കൂര്‍ യാത്ര. വലിയ   ഓളങ്ങളില്ലാതെ  ശാന്തമായ ചെങ്കടല്‍.ഇതൊരു 'റെഡ്-സി'  അല്ല 'ബ്ലൂ-സി' ആണെന്നേ കടല്‍ കണ്ടാല്‍ തോന്നുകയുള്ളൂ.  അറ്റമില്ലാത്ത നീലതടാകം പോലെ പരന്നു കിടക്കുന്ന  ചെങ്കടല്‍ കാഴ്ച അതിമനോഹരമാണ്.     ഫര്‍സാനില്‍     എത്തുന്നതിനു   മുബായി  കടലില്‍ മനോഹരമായ നിരവധി ചെറു ദ്വീപുകള്‍ (Islets)   കണ്ടു. ഞങ്ങള്‍    കടല്‍  കാഴ്ചകള്‍ കണ്ടു ഫര്‍സാന്‍ ദ്വീപില്‍ ഒന്‍പതു മണിയോടെ എത്തി.

 
ബസില്‍ കയറി  ഫര്‍സാന്‍ ടൌണ്‍  ലക്ഷ്യമാക്കി ഞങ്ങള്‍ നീങ്ങി. മടക്ക ടിക്കറ്റ് ടൌണില്‍‍   നിന്നും അധികം പ്രയാസം കൂടാതെ തരപ്പെടുത്തി ഞങ്ങള്‍   ദ്വീപിലെ  കാഴ്ചകള്‍ ‍കാണാന്‍ നീങ്ങി. ചന്ദ്രനില്‍  ചെന്നാലും മലയാളിയുടെ തട്ടുകടകാണും എന്ന  ചൊല്ലുപോലെ   ദ്വീപില്‍ ടാക്സി ഡ്രൈവര്‍ മാരുടെ വേഷത്തിലും ബഗാല, ബൂഫിയ  ഉടമകളായും മലയാളികളെ കണ്ടു.  
ടൌണില്‍   നിന്നും ഫര്‍സാന്‍ ദ്വീപിലെ മനോഹരമായ ബീച്ചില്‍ ഞങ്ങള്‍ എത്തി.  ഒരു കടല്‍ ആണെന്ന് ഒരിക്കലും തോന്നില്ല.  നല്ലൊരു നീല തടാകം. കപ്പല്‍ യാത്രയെക്കാള്‍  എന്നെ ആകര്‍ഷിച്ചത് നീല കളറില്‍ മുങ്ങിയ ചെങ്കടലിന്റെ ശാന്ത ഘാംഭീര്യമായിരുന്നു. കടലിനു മുകളില്‍ ഒരു വശത്തായി നീണ്ട ഒരു പാലം. പാലത്തിനു ചുവട്ടില്‍  ബസ്സ്‌  പാര്‍ക്ക് ചെയ്തു ഞങ്ങള്‍ കടലില്‍ ഇറങ്ങി.  കുട്ടികളെല്ലാം നന്നായി നീല കടലില്‍ കുളിച്ചു രസിച്ചു.  ഫര്‍സാന്‍ ദ്വീപിലെ കാഴ്ചകള്‍ കണ്ടു ഞങ്ങള്‍ രണ്ടു മണിയോടെ പോര്‍ട്ടില്‍ എത്തി.
ടൂറിസത്തിന്റെ അനന്തമായ  സാധ്യതകളുള്ള പ്രകൃതിയുടെ മനോഹാരിതയാല്‍   അനുഗ്രഹീതമായ ഫര്‍സാന്‍ ദ്വീപിനെ വാണിജ്യ വല്‍ക്കരിക്കാതെ,   അതിന്റെ  നീലിമയില്‍  നിലനിര്‍ത്തുന്ന  സൗദി ഭരണകൂടത്തെ നമിച്ചു കൊണ്ടു ഞങ്ങള്‍  കപ്പലില്‍   കയറി. രണ്ടര മണിക്ക് കപ്പല്‍ ജിസാനിലേക്ക് പുറപെട്ടു, നാല് മണിക്ക്  ജിസാനില്‍ എത്തി.


ഭക്ഷണമെല്ലാം കഴിച്ചു ഞങ്ങള്‍ ജിദ്ദയെ ലക്ഷ്യമാക്കി തിരിച്ചു. വിരസമാകുമായിരുന്ന തിരിച്ചു വരവ് 'അണ്‍ഡാ‍ക്ഷരിയുടെ'   ആഴങ്ങളിലേക്ക്  ഊളിയിട്ടു ഞങ്ങള്‍ സരസമാക്കി. അങ്ങെനെ പ്രവാസ ലോകത്തെ മറ്റൊരു പെരുന്നാള്‍ കൂടി പ്രയാസമില്ലാതെ തരണം ചെയ്തു ഞങ്ങള്‍ ജിദ്ദയില്‍ സന്തോഷത്തോടെ മടങ്ങിയെത്തി.

ഈ യാത്രയില്‍ ശ്രദ്ധിക്കേണ്ടതും ങ്ങള്‍ക്ക്   അനുഭവപ്പെട്ടതുമായ   ചില കാര്യങ്ങള്‍ കൂടി:
  •  ഇക്കാമ, പാസ്പോര്‍ട്ട്‌ (ഫാമിലിയുടെതടക്കം) എന്നിവയില്‍ ഏതെങ്കിലും ഒന്നു കരുതണം. 
  •  കഴിയുന്നതും ഫര്‍സാന്‍ ദ്വീപിലേക്കുള്ള  ടിക്കറ്റ് മുന്‍കൂറായി എടുക്കുക, പ്രത്യേകിച്ചും സീസണ്‍ സമയങ്ങളില്‍. ടിക്കറ്റ് കിട്ടിയിലെങ്കില്‍ ഒരിക്കലും സ്പീഡ് ബോട്ടില്‍ ദ്വീപിലേക്ക് യാത്ര തിരിക്കരുത്.  സ്പീഡ് ബോട്ട് അപകടകരമാണ്, പ്രത്യേകിച്ചും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും. 
  • ഫര്‍സാനിന്റെ രമണീയത മതിവരോളം ആസ്വദിക്കാന്‍   ചുരുങ്ങിയത് ഒരു ദിവസമെങ്കിലും   അവിടെ തങ്ങണം.
  •  ദ്വീപില്‍ ടാക്സി കിട്ടുമെങ്കിലും കഴിയുമെങ്കില്‍ നമ്മുടെ വാഹനം തന്നെ കൊണ്ടുപോകുക.
  • 'അണ്‍ഡാ‍ക്ഷരി' ജയിക്കണമെങ്കില്‍ 'വ' അക്ഷരത്തില്‍ തുടങ്ങുന്ന കൂടുതല്‍  പാട്ടുകള്‍ ‍ മനപ്പാഠമാക്കണം!


ദ്വീപിലെ കടലൊഴിഞ്ഞ  ഭാഗങ്ങള്‍