Wednesday, December 22, 2010

പള്ളിമുക്കിലെ കല്ല്യാണം മുടക്കികള്‍ ‍



ആദ്യമായി ശ്വാസമെടുത്ത എന്റെ പള്ളിമുക്കിലേക്ക്  ഒരു ഗള്‍ഫുകാരനായി നാല് കൊല്ലത്തിനു ശേഷം ഞാനും എത്തി.  ഒരു പാട് കാലത്തെ ആഗ്രഹമായിരുന്നു  ഗള്‍ഫുകാരനായി കട്ടി ചെരിപ്പും സ്വര്‍ണ്ണ കളറു റാഡോ വാച്ചുമായി പള്ളിമുക്കില്‍  കുറച്ചാള്‍ക്കാരെ മുമ്പിലൂടെ ഒന്ന് വിലസുക. കൈയ്യില്‍ കായില്ലാത്ത കാരണം സ്വര്‍ണ്ണ കളറു റാഡോ വാച്ച്   ഒപ്പിക്കാനായില്ലെങ്കിലും   കൊട്ടിയോള് സൂറാബിന്റെ കൂടി പൂതി കാരണം ഒരു റെന്റ്-എ-കാര്‍ തരാക്കി.  

നിസ്ക്കാര തയമ്പുള്ള ആള്‍ക്കാര്‍ കുറവാണെങ്കിലും പള്ളിമുക്കിലെ മുക്കിലും മൂലയിലും ആറു പള്ളികള്‍. സുന്നികള്‍ക്കും,  മുജാഹിദീങ്ങള്‍ക്കും രണ്ടെണ്ണം വീതം,  ജമായത്തിനും, ആളില്ലെങ്കിലും  ചേകനൂര്‍ വിഭാഗത്തിനും ഓരോന്നു വീതം.  ഓരോ പള്ളിയുടെയും  തലപ്പത്ത് ഓരോ ഹാജിമാര്‍. അയമോക്കാന്റെ ചായ മക്കാനിയും, പള്ളിമുക്കിലെ പ്രധാന പയ്യന്‍സ്സായ പള്ളിക്കലെ ഹാജിമാരും നാട്ടില്‍  ഫയിമസാണ്. ഹജ്ജ് ചെയ്തവര്‍  കൊട്ടകണക്കിനുണ്ടെങ്കിലും പേരിനൊപ്പം ഹാജിയാര്‍ പട്ടം കിട്ടിയവര്‍ പള്ളിക്കലെ പ്രധാന പയ്യന്‍സിനു മാത്രം.

കാറും ഡ്രൈവ് ചെയ്തു ഞാന്‍ അയമോക്കാന്റെ മക്കാനിയില്‍ എത്തി. ആരു ഗള്‍ഫുന്നു വന്നാലും ആദ്യം  അയമോക്കാന്റെ മക്കാനിയില്‍ എത്തും. അത് പള്ളിമുക്കിലെ പതിവാണ്.
"അയമോക്ക, അസ്സലാമു അലൈക്കും,  ഒരു ചായ പോന്നോട്ടെ , ങ്ങളെ പെയിന്റും  നാവും ഇപ്പൊ വേണ്ട, പിന്നെ മതിട്ടോ. നേരല്ല, സൂറാബിനെയും കൊണ്ട് പട്ടിക്കാട്ടുക്ക് പോണം. ഓള് ഒരിങ്ങിക്കാ..."
(കാലി  പൊറാട്ടയില്‍  കഷ്ണമില്ലാത്ത ബീഫ്  കറി  കൂട്ടി കഴിക്കുന്നതിനു പള്ളിമുക്കില്‍ പെയിന്റ്ടി  എന്നാ പറയുക.)

 "ജ്ജ് പ്പോ ഗള്‍ഫ്ന്നു എന്നാ എത്തെയ്തു? ഞാനിതുവരെ അറിഞ്ഞിട്ടില്ല, അനക്കുപ്പോ അയമൂനെ പിടിച്ചൂല, ബല്ല്യ ആളയില്ലേ, പചെങ്കി അയമൂന്റെ ബുദ്ധ്യാ അന്റെ ഗള്‍ഫ്, അത് മറക്കണ്ടാ"

അയമോക്കാന്റെ തോണ്ടലു എന്തിനാ എന്ന് മനസ്സില്ലാക്കി, സൂറാബിന്റെ മോന്തായം കൂര്‍ത്താലും കുറച്ചു നേരം  അയമോക്കാന്റെ കത്തിക്ക് തല വെച്ച് കൊടുക്കാനുറപ്പിച്ചു.  ഞാന്‍ പെയിന്റ് കൂടി ഓര്‍ഡര്‍  ചെയ്തു   ഓരോന്ന് ആലോചിച്ചിരുന്നു.  


നാലഞ്ചു കൊല്ലങ്ങള്‍ക്ക് മുമ്പ്  ‌ നാട്ടില്‍ നടന്ന കോലാഹലങ്ങള്‍. ഉറച്ചതും ഉറപ്പിച്ചതുമായ കല്ല്യാണങ്ങള്‍  എല്ലാം മുടങ്ങും, അല്ലെങ്കില്‍ ആരെങ്കിലും മുടക്കും. അയമോക്കാന്റെ  ഭാഷയില്‍ പറഞ്ഞാല്‍ നെയ്യും ബസളയുമുള്ള  പോത്ത് ബിരിയാണി ഓസിനു  കടിഞ്ഞു കയറ്റിയ കാലം മറന്നു. പള്ളിമുക്കിലെ ചെക്കന്മാരും ചെക്കികളും പുര നിറഞ്ഞു നിന്നു. പെണ്ണ് കെട്ടാത്ത ഞങ്ങള്‍ക്കെല്ലാം ബേജാറു മൂത്തു. ബ്രോക്കര്‍  കുഞ്ഞാപ്പൂന്റെ ബലൂണ്‍ പോലെ പുറത്തേക്കു വീര്‍ത്ത പള്ള കാറ്റ് പോയ ബലൂണ്‍  മാതിരി അകത്തേക്ക് തന്നെ തള്ളി.


 കാലം കുറച്ചു കഴിഞ്ഞു. എന്റെ കൂട്ടുകാരനായ സല്‍പ്പേര് ബാപ്പുട്ടിന്റെ കല്ല്യാണം പടച്ചോന്റെ കുതറത്തോണ്ട് ഉറച്ചു. സല്‍പ്പേര് ബാപ്പുട്ടി, പള്ളിമുക്കിലെ ഏറ്റവും നല്ല ഒസ്സാന്‍ ചെക്കന്‍. ഓന്റെ അടുത്തു മുടി വെട്ടാന്‍ പോയാല്‍ മുടി മാത്രേ ഓന്‍ വെട്ടൂ. നാട്ടിലെ ബാക്കി ഒസ്സാന്മാരെ മാതിരി  ഉച്ചപടത്തിന്റെ  കമന്ററി  പോലെ എരിവും പുളിയുള്ള വര്‍ത്താനം കിട്ടൂല. അതിനു വേറെ  ഒസ്സാന്മാരെ നോക്കണം.  എന്‍റെ ക്ലാസ്സ്‌മേറ്റ് ആണെങ്കിലും  ബാപ്പുട്ടി ഡീസെന്റാണ്.  അഞ്ചു നേരം നിസ്ക്കാരോം പള്ളിയില്‍, തുണി മുട്ടിനും നെരിയാണിക്കും ഇടയില്‍. പള്ളിമുക്കിലെ ഏതു കുട്ടി ജനിച്ചാലും  ചെവിയില്‍ ആദ്യമായി ഓതുന്ന മന്ത്രമാണ് ബാപ്പുട്ടിനെ കണ്ടു  പഠിക്കാന്നുള്ളത്. ബാപ്പുട്ടിനെ കണ്ട് പഠിച്ചിന്‍, ബാപ്പുട്ടിനെ കണ്ടു പഠിച്ചിന്‍ എന്ന് കേട്ടു എന്റെക്കെ ചെവിക്കു തയമ്പ് പിടിച്ചിട്ടുണ്ട്.

അങ്ങെനെയുള്ള സല്‍പ്പേര് ബാപ്പുട്ടിന്റെ നിക്കാഹു കഴിഞ്ഞു. ഈ കല്ല്യാണമെങ്കിലും എങ്ങനെയെങ്കിലും നടന്നാല്‍ മതിയായിരുന്നു. തലേ ദിവസം ഞങ്ങളെല്ലാം സജീവമായി. കല്ല്യാണത്തിനു അന്ന് മൈക്ക് സെറ്റ് പതിവാണ്.  കണ്ണിനു ചന്തം തരുന്ന പെണ്‍കുട്ട്യാളുടെ മുമ്പില്‍ ഷൈന്‍ ചെയ്യാന്‍ വേണ്ടി ഏതു ചെക്കനും ഒന്നു പാടിനോക്കും.  കഴുത രാഗമായാലും 'എന്റെയൊക്കെ ബ്ലോഗിന്  കമന്‍റിണ പോലെ'  പരസ്പരം നന്നായിന്നു പറഞ്ഞു പുളിമെ കയറ്റി  പൊക്കും.  

മൈക്ക സെറ്റ് കൊണ്ടുവരാന്‍ അങ്ങാടിയില്‍ ജീപ്പെടുത്തു   പോയി, മടങ്ങും വഴി ഞാന്‍  അയമോക്കാന്റെ  മക്കാനിയില്‍ കാലി അടിക്കാന്‍ വേണ്ടി ഒന്നു കയറി. കറ പിടിച്ച സമാവറിന്റെ ഉള്ളില്‍ തിരികിയ രണ്ടു മാസം പഴക്കമുള്ള ചായപൊടി സഞ്ചിയിലെ ചായയും അയമോക്കാന്റെ  നാക്കും സഹിച്ചോണ്ടിരിക്കുന്നതിനിടയില്‍ ബാപ്പുട്ടി മക്കാനിയില്‍ വന്നു. 

അയമോക്ക ബാപ്പുട്ടിക്കു കൂടി ഒരു കാലി എടുത്തു.

"കല്ല്യാണം ആയിട്ട് അനക്കൊരു ചൂടും ച്ചുക്കാന്തിം ഇല്ലല്ലോ, അന്റെ മോന്തക്കെന്താ കടന്നാല്‍ കുത്ത്യോ   ബാപ്പുട്ടീ"

 അയമോക്കാന്റെ  ചോദ്യത്തിനു ബാപ്പുട്ടിന്റെ മറുപടി കണ്ണീരായിരുന്നു. ഞാന്‍ പടച്ചോനെയും അയമോക്ക ബദിരീങ്ങളെയും  ഒപ്പം വിളിച്ചു. ബാപ്പുട്ടിന്റെ കല്ല്യാണോം മുടങ്ങി. പള്ളിമുക്കിലെ ചെറുപ്പക്കാരായ ഞങ്ങള്‍  അണ്ടി പോയ അണ്ണാനെ പോലെ നിരാശരായി. പെണ്ണ് കെട്ടാനുള്ള പൂതിയൊക്കെ പതുക്കെ, പതുക്കെ  ഊതി കെടുത്തി.

പണിയൊന്നുമില്ലാതെ  തെക്കും വടക്കും നോക്കി 'തേരാ പാരാ' നടക്കുന്നതിനിടയില്‍ എനിക്ക് ഗള്‍ഫില്‍ പോകാന്‍ ആശ മൂത്തു. കയ്യില്‍ കാശില്ല, ബാപ്പ വേണ്ട വിധം സഹകരിക്കുന്നില്ല. കാര്യം ഞാന്‍ അയമോക്കാനെ അറിയിച്ചു. 

"ജ്ജെ എങ്ങനെങ്കിലും ഒരു പെണ്ണ് കെട്ടി ഓളെ പണ്ടോം പണോം കൊണ്ടു അക്കരയ്ക്കു പൊയിക്കോ" അയമോക്കാന്റെ ഉപദേശം.

അയമോക്ക, കല്ല്യാണം പള്ളിമുക്കിലോ..... ങ്ങള് പള്ളിമുക്കിലെ നടക്കണ കാര്യം പറയിന്‍. പിന്നെല്ലാതെ.

"ജ്ജെ കാര്യം അന്റെ ഗള്‍ഫ്  എളാപ്പാനെ ഏല്‍പ്പിച്ചോ,  ബാക്കി ഓന്‍ നോക്കിക്കൊളൂം,  ഓന്‍പ്പോ ഗള്‍ഫൂന്നും കുറ്റിയും ബെരും പറിച്ച് പോന്നതല്ലേ."

ഞാന്‍ അയമോക്കാന്റെ സഹായത്താല്‍ എളാപ്പാനെ സോപ്പിട്ടു ചാക്കിലാക്കി. ബാപ്പാന്റെ പോക്കറ്റില്‍ നിന്നും ഇസ്ക്കിയതാണെങ്കിലും  എളാപ്പാന്റെ അന്നത്തെ പെയിന്റ് അടി എന്റെ വകയായിരുന്നു.

"എന്നെ കണ്ടാ തുള്ളിക്ക്‌മാറുണ   അനക്കിപ്പോ ഞാന്‍ വേണമല്ലേ. അന്റെ കല്ല്യാണം  നടക്കെണെങ്കില്‍  അന്നെക്കാളും മുന്തിയോനായ  സല്‍പ്പേര് ബാപ്പുട്ടിന്റെ കല്ല്യാണം നടക്കണം. അത് നടന്നാല്‍ ഞാന്‍ ബാപ്പാനോട് വിഷയം പറയാം" എളാപ്പാന്റെ നിലപാടായിരുന്നു അത്.  

എന്നെപ്പോലെ പെണ്ണ് കെട്ടാന്‍ മൂത്തിരിക്കുന്ന ചെക്കന്മാരെയും കൂട്ടി ഞാന്‍ സല്‍പ്പേര് ബാപ്പുട്ടിന്റെ അടുത്തെത്തി. ബാപ്പുട്ടിന്റെ അടുത്ത സുഹൃത്ത് പേര് കൊണ്ട് മാത്രം സമ്പത്തുള്ള 'സമ്പത്തിനെയും' ബ്രോക്കര്‍  കുഞ്ഞാപ്പൂനേം ഒപ്പം കൂട്ടി. നീണ്ട വിസ്താരങ്ങള്‍ക്കൊടുവില്‍    ബാപ്പുട്ടി കല്ല്യാണത്തിനു സമ്മതിച്ചു. 

കാര്യങ്ങള്‍ ഞങ്ങള്‍ വളരെ രഹസ്യമാക്കി നീക്കി. ബാപ്പുട്ടിക്കു നിലമ്പൂരില്‍ നിന്നും പെണ്ണുറപ്പിച്ചു.    ആരും നിലമ്പൂര്‍ക്ക്   മണ്ടിപാഞ്ഞു  കല്ല്യാണം മുടക്കണ്ടാ എന്ന് കരുതി പെണ്ണു   ഞങ്ങള്‍ കൊണ്ടോട്ടിയില്‍ നിന്നാണെന്ന് നാട്ടില്‍ പറഞ്ഞു. എല്ലാവരെയും കല്ല്യാണത്തിനു  പാഞ്ഞു  നടന്നു  വിളിച്ചു,  എല്ലാ പള്ളികളിലും മാറി മാറി ഞങ്ങള്‍ നിസ്ക്കരിച്ചു,  ദുആ  ചെയ്തു.   മല്ലുകെട്ടാണെങ്കിലും ബ്രോക്കര്‍ കുഞ്ഞാപ്പൂനേം, കെട്ടിയോളെയും നല്ലോണം തീറ്റി പോറ്റി.

മൈക്ക സെറ്റും കാര്യങ്ങളുമായി കല്ല്യാണം ജോറാക്കി. ഉള്ളില്  തീയാണെങ്കിലും പതിനൊന്നു മണിക്ക് തന്നെ ബാപ്പുട്ടി പുതിയാപ്ല ഇറങ്ങി,  പെണ്ണിനേയും കൊണ്ട് ഒരു മണിക്ക് മടങ്ങി എത്തി. ഞങ്ങളൊക്കെ ഒന്നു നന്നായി ശ്വാസം വിട്ടു.   

പെണ്ണ് കൊണ്ടോട്ടിയില്‍ നിന്നല്ല നിലമ്പൂരില്‍ നിന്നാണ്ന്നറിഞ്ഞു  നാട്ടിലെ പ്രമാണിമാരൊക്കെ  മൂക്കത്ത് വിരല്‍   വെച്ചിരിക്കുന്നതിനിടയില്‍  മൈക്ക  സെറ്റില്‍ പാട്ട് നിര്‍ത്തി സമ്പത്തിന്റെ വക ഒരു കാസറ്റ്.  നാട്ടിലെ മൂപ്പന്മാര്‍ക്ക് ബാപ്പുട്ടിന്റെ പെണ്ണ് വീട്ടുകാരെന്ന മട്ടില്‍ സമ്പത്ത് ഫോണ്‍  വിളിച്ചു റെക്കോര്‍ഡ്‌ ചെയ്ത കാസറ്റ്.  സമ്പത്തിന്റെ  "തലയിലെ സമ്പത്ത്" കേട്ടു   എല്ലാരും ഞെട്ടി. ബാപ്പുട്ടിനെ പറ്റി   ഓരോരുത്തര്‍  പറഞ്ഞത്  കേട്ടാല്‍ ഓന്റെ വെല്ല്യാപ്പാന്റെ പെണ്ണിനെ  വരെ മൊഴി ചൊല്ലും. അഭിപ്രായം പറഞ്ഞ പ്രധാന പയ്യന്‍സൊക്കെ പതുക്കെ തലയില്‍ മുണ്ടിട്ടു  സ്ഥലം കാലിയാക്കി. അയമോക്ക മാത്രം അഭിപ്രായത്തിലും ബുദ്ധി കാട്ടി. "കല്ല്യാണ വിസയമൊന്നും അയമ്മു ഫോണിലൂടെ പറയൂല നേരിട്ട് ബരിന്‍" അയമോക്ക തടി കാത്തു.   ഞങ്ങള്‍ ബാപ്പുട്ടിനെയും പെണ്ണിനേയും കൂട്ടി കല്ല്യാണം മുടക്കികളുടെ പിന്നാലെ   കൂക്കി വിളിച്ചു ജാഥ നടത്തി.

സല്‍പ്പേര് ബാപ്പുട്ടിന്റെ കല്ല്യാണം കഴിഞ്ഞതോടെ  ഞങ്ങള്‍ ഉഷാറായി. കല്ല്യാണ  മുടക്കികള്‍ക്ക് താക്കീതായി സമ്പത്തിന്റെ ഫ്ലക്സ് ബോര്‍ഡ്‌ നാട്ടില്‍ തൂക്കി. എന്റെ കല്ല്യാണം കഴിഞ്ഞു. സൂറാബിന്റെ  പണ്ടം വിറ്റു  ഞാന്‍ ഗള്‍ഫിലെത്തി,  നാല് കൊല്ലത്തിനു ശേഷം  ഒരു ഗള്‍ഫ്കാരനായി പള്ളിമുക്കിലെത്തി. 

അയമോക്കാനോട് എനിക്ക് കടപ്പാടുണ്ടല്ലോ. പൊറാട്ടയും ചായയും അടിച്ചു അയമോക്കാന്റെ മക്കാനിയില്‍ നിന്നും ഇറങ്ങി.  കാറില്‍ കയറുന്നതിനു മുമ്പായി, അയമോക്കാന്റെ നാക്കിനെ മെരുക്കാന്‍ വാങ്ങിയ പത്തു റിയാലിന്റെ അത്തറും  കള്ളി തുണിയും അയമോക്കാക്ക് കൊടുക്കാന്‍ ഞാന്‍ മറന്നില്ല. 

================================================================
ഇതിലുപയോഗിചിരിക്കുന്ന ചില പദങ്ങള്‍ എന്റെ സുഹൃത്തുക്കള്‍ ആവശ്യപെട്ട പ്രകാരം  പരിചയപെടുത്തുന്നു:

നിക്കാഹ് : മുസ്ലിം വിവാഹ നിയമ പ്രകാരം  നിക്കാഹു കഴിഞ്ഞാല്‍ വധു നിയമ പ്രകാരം വരന്റെ സ്വന്തമായി. ബാക്കിയുള്ളതെല്ലാം വെറും ചടങ്ങുകള്‍. നിക്കാഹു കഴിഞ്ഞാലും ചില  വിവാഹം മുടങ്ങാറുണ്ട്,(മൊഴി ചൊല്ലും)
മൊഴി ചൊല്ലുക: വിവാഹ മോചനം നടത്തുക.
ഒസ്സാന്‍: ബാര്‍ബര്‍
പെയിന്റ് അടി: പള്ളിമുക്കിലെ ലോക്കല്‍ പ്രയോഗം: (കാലി  പൊറാട്ടയില്‍  കഷ്ണമില്ലാത്ത ബീഫ്  കറി  കൂട്ടി കഴിക്കുന്നതിനു പള്ളിമുക്കില്‍ പെയിന്റ്ടി  എന്നാ പറയുക.)
=================================================================

58 comments:

  1. കല്യാണത്തിനു അന്ന് മൈക്ക് സെറ്റ് പതിവാണ്. കണ്ണിനു ചന്തം തരുന്ന പെണ്‍കുട്ട്യാളുടെ മുബില്‍ ഷൈന്‍ ചെയ്യാന്‍ വേണ്ടി ഏതു ചെക്കനും ഒന്നു പാടിനോക്കും. കഴുത രാഗമായാലും 'എന്റെയൊക്കെ ബ്ലോഗിന് കമന്‍റിണ പോലെ' പരസ്പരം നന്നായിന്നു പറഞ്ഞു പുളിമെ കയറ്റി പൊക്കും.

    ഇതായിരുന്നു കയ്യിലിരിപ്പ്

    ഹഹ കഥ രസായല്ലോ സൂറാബിന്റെ മോന്തായം വീര്‍ത്താലും പോന്നോട്ടെ ഇങ്ങനേ കഥകള്‍

    ReplyDelete
  2. ആദ്യ കമന്‍റ് എന്‍റെയാണോ?

    പിന്നീട് പള്ളിമുക്കില്‍ കല്യാണമൊക്കെ മുടങ്ങാതെ നടക്കുന്നുണ്ടാവുമല്ലോ അല്ലെ.
    പോസ്റ്റ് രസകരമായി.

    ReplyDelete
  3. പുളിമെ കയറ്റിവെക്കുന്നതൊന്നുമല്ല ട്ടോ...നാടന്‍ ഭാഷയിലുളള പോസ്റ്റ് വായിക്കാന്‍ രസമുണ്ടായിരുന്നു.



    o.t : നിക്കാഹെന്നുവെച്ചാല്‍ കല്ല്യാണ നിശ്ചയമാണോ??

    ReplyDelete
  4. കൊള്ളാം സഖാവേ... കല്യാണം മുടക്കികള്‍ എല്ലാ നാട്ടിലും ഉണ്ട്. സമ്പത്ത്‌ ആളൊരു സമ്പത്ത്‌ തന്നാണെ...പിന്നെ ഇളയോടന്‍ ബ്ലോഗ്‌ എഴുതാറൂണ്ടായിരുന്നോ ? ഉണ്ടെങ്കില്‍ കല്യാണം മുടങ്ങാനുള്ള കാരണം വേറെ അന്വേഷിക്കണ്ട :)

    ReplyDelete
  5. ഈ പണ്ടാറക്കാലന്മാര്‍ എല്ലാ നാട്ടിലുമുണ്ടെന്റെ ഭായ് , എന്റേത് മുടങ്ങിയത് നാലെണ്ണം , ഒടുവില്‍ കൂടെ പടിച്ച ഒന്നിനെ തന്നെ കെട്ടേണ്ടി വന്നു ..ഗതികേട് നോക്കണേ ..

    ReplyDelete
  6. നാടന്‍ ഭാഷ ..... നന്നായി എഴുതി..
    (വെറുതെ പറയുന്നതല്ല കെട്ടോ..)
    എല്ലാ നാട്ടിലും ഉണ്ട് കല്യാണം മുടക്കികള്‍ .ഒരു പെണ്ണിനെ കുറിച്ച അന്യോഷിക്കുമ്പോള്‍ പറയും "അവളോ...ഹി ..ഹി ..ഞാനെന്തു പറയാനാ ?" എന്ന് അത് കേള്‍ക്കുമ്പോള്‍ തന്നെ ചോദിച്ചവന്റെ പൊടി പോലും കാണില്ല ... ലോകതത്വം പറഞ്ഞെന്നെ ഉള്ളൂ

    സ്വന്തം കാര്യം വരുമ്പോലെ ഇവനൊക്കെ പഠിക്കൂ .....

    പിന്നെ കുറെ വാക്കുകള്‍ പരിചയപ്പെട്ടു....ആശംസകള്‍

    ReplyDelete
  7. വായിക്കാൻ നല്ല രസമുണ്ടായിരുന്നു. ഞങ്ങളുടെ നാട്ടിലെ (മലപ്പുറം) കല്ല്യാണങ്ങളും സംസാരഭാഷയുമൊക്കെയാണ് ഇതു വായിച്ചപ്പോൾ ഓർമ്മ വന്നത്..കാലി പൊറാട്ടയില്‍ കഷ്ണമില്ലാത്ത ബീഫ് കറി കൂട്ടി കഴിക്കുന്നതിനു പള്ളിമുക്കില്‍ പെയിന്റ്ടി എന്നാ പറയുക.... ഇതൊക്കെ ഞങ്ങളുടെ നാട്ടിലും പറയുന്നത് കേൾക്കാം... പിന്നെ ഒസ്സാന്‍ ചെക്കന്‍ എന്നതിലെ ഒസ്സാന്‍ എന്താണെന്ന് മനസ്സിലായില്ലാട്ടോ.. ഇനിയും ഇത്തരം രസകരമായ പോസ്റ്റുകൾ പ്രതീക്ഷിക്കുന്നു

    ReplyDelete
  8. ഈ പണ്ടാറക്കാലമാര്‍ എല്ലാ നാട്ടിലുമുണ്ടെന്റെ ഭായ് , എന്റേത് മുടക്കിയത് നാലെണ്ണം , ഒടുവില്‍ ഗതികെട്ട് കൂടെ പഠിച്ച ഒന്നിനെ തന്നെ കെട്ടേണ്ടി വന്നു ..നല്ല എഴുത്ത് ആശംസകള്‍ ..

    ReplyDelete
  9. ആദ്യാമായാണിവിടെ....
    വന്നത് വെറുതെയായില്ല...
    നല്ല രസായിട്ടു വായിച്ചു....
    കല്യാണം മുടക്കികള്‍ എല്ലായിടത്തുമുണ്ട്...
    ആശംസകള്‍...

    പുതിയ പോസ്റ്റുകളിടുമ്പോ ദേ ഈ
    mizhineerthully@gmail.com
    എന്ന അഡ്രസ്സില്‍ ഒരു മെയില്‍ അയക്കണേ...?

    ReplyDelete
  10. ചില വാക്കുകളുടെ അര്‍ത്ഥമൊന്നും മനസ്സിലായില്ലെങ്കിലും പോസ്റ്റ്‌ രസകരമായി..
    "കഴുത രാഗമായാലും 'എന്റെയൊക്കെ ബ്ലോഗിന് കമന്‍റിണ പോലെ' പരസ്പരം നന്നായിന്നു പറഞ്ഞു പുളിമെ കയറ്റി പൊക്കും. "
    ഇത് ബഹുജോര്‍ ഹ ഹ

    ReplyDelete
  11. കുറച്ചാള്‍ക്കാരെ മുമ്പിലൂടെ ഒന്ന് വിലസുക. കൈയ്യില്‍ കായില്ലാത്ത കാരണം സ്വര്‍ണ്ണ കളറു റാഡോ വാച്ച് ഒപ്പിക്കാനായില്ലെങ്കിലും കൊട്ടിയോള് സൂറാബിന്റെ കൂടി പൂതി കാരണം ഒരു റെന്റ്-എ-കാര്‍ തരാക്കി.

    നന്നായി..

    ReplyDelete
  12. എനിക്ക് എല്ലാ വാക്കിന്‍റെയും അര്‍ത്ഥം മനസ്സിലായി..... കഥയും മനസ്സിലായി... ചിരിക്കുകയും ചെയ്തു... ഒരു കാര്യത്തില്‍ വിഷമവും വന്നു ഞാന്‍ എഴുതാന്‍ കരുതിയ ഒരു പോസ്റ്റ് ഇനി ഒഴിവാക്കാനെ പറ്റൂ.. കാരണം ഇതേ വിഷയം ആയിരുന്നു കല്യാണം മുടക്കല്‍ :)

    ഞങ്ങടെ നാട്ടില്‍ ഇതുപോലെ കുറെ ഉണ്ട് .. ഒരു പണിയും ചെയ്യാതെ ബസ്റ്റാന്‍റില്‍ ഇരുന്നു മറ്റുള്ളവരുടെ നക്കിക്കുടിച്ച് അവരെ തന്നെ കുറ്റം പറയുന്ന സൈസ് ആളുകള്‍ ....

    കഥ രസകരമായി

    ReplyDelete
  13. ഇളയോടന്‍ സഖാവേ..സംഭവം എനിക്കിഷ്ടായി..നാടന്‍ ഭാഷ നന്നായി കൈകാര്യം ചെയ്തു.ആശംസകള്‍..

    ReplyDelete
  14. ഇത് ശരിക്കും നടന്നതാണോ ഇളയോടാ..പെണ്ണ് പട്ടിക്കാട്ടിന്നു എന്ന് പറഞ്ഞത് കൊണ്ട് ചോദിച്ചതാ.:) ചില കഥാപാത്രങ്ങളെയും മനസ്സിലായി.

    പോസ്റ്റ്‌ രസായി (പുളിചിമ്മേ കേറ്റല്ല!)

    ReplyDelete
  15. നന്നായിട്ടുണ്ട്,.. ഞാനും ആദ്യമായിട്ടാണ് ഇവിടെ.....ഇഷ്ടായീട്ടോ.

    ReplyDelete
  16. മുക്കിനു മുക്കിനുപള്ളി.ഒരു ഗ്രാമത്തിൽ തന്നെ മൂന്നുംനാലും.സംഘടന കൂടുതോറും പള്ളികളുടെ എണ്ണം കൂടുന്നു.
    മലബാറിലെ മാപ്പിളമാരുടെ ഒരവസ്ഥ.

    ReplyDelete
  17. നല്ല രസകരമായ സംഭവം ഇളയോടാ..
    ഇങ്ങിനെ സമ്പത്തിന്റെ ബുദ്ധി എല്ലാം നാട്ടിലും ഏര്‍പ്പാട് ചെയ്‌താല്‍ നല്ല ഭംഗിയാവും.
    പോസ്റ്റ്‌ നന്നായി രസിച്ചു

    ReplyDelete
  18. ന്റെ ബദ്രീങ്ങളെ ..
    ഈ മൊടക്കികളെ കൊണ്ട് തോറ്റല്ലോ..
    എല്ലാ നാട്ടിലും ഉണ്ട് ഇത്തരം ഹറാമികള്‍!എന്റെ നാട്ടില്‍ ഇവരെ നേരിടാന്‍ പ്രത്യക യുവ സംഘം തന്നെ പിറവിയെടുതിരുന്നു.ഇത് പോലെ ഇവറ്റകളെ നാട്ടില്‍ നാറ്റിക്കുക തന്നെയായിരുന്നു അവരുടെയും ലക്ഷിയം. അത് വിജയം കണ്ടു. (ഈ മുടക്കികളുടെ വീട്ടില്‍ തന്നെ കല്യാണം മുടങ്ങുമ്പോള്‍ മാത്രമേ ഇവരുടെ കണ്ണ് തുറക്കൂ).
    നന്നായി എഴുതി.
    ഭാവുകങ്ങള്‍.

    ReplyDelete
  19. നല്ല രസമുണ്ടായിരുന്നു ഈ നാടന്‍ ഭാഷ വായിക്കാന്‍

    ReplyDelete
  20. എന്‍റെ ഇളയോടാ ......ഇമ്മാതിരി ഐറ്റംസ് ഒക്കെയാണ് കയ്യിലിരിപ്പ് അല്ലെ..
    ഒരു കാലത്ത് എല്ലാ നാട്ടുംബുരങ്ങളും കല്യാണം മുടക്കികളുടെ വിഹാര കേന്ദ്രമായിരുന്നു. ചിലതെല്ലാം കല്യാണം മുടക്കികളുടെ കുതന്ത്രം തകര്‍ത്ത് നടന്നിട്ടുണ്ട്. ബന്ധുക്കള്‍ ആയ ശേഷം അത്തരം ആളുകളുടെ ഏകദേശ രൂപം പറഞ്ഞു കൊടുത്ത് ഈ 'നൂലന്മാരുടെ' തനിസ്വരൂപം മനസ്സിലാക്കാന്‍ പറ്റാറുണ്ട്. ഇവരുടെ സ്വന്തം മക്കള്‍ക്ക്‌ കല്യാണങ്ങള്‍ വരുമ്പോള്‍ അവര്‍ കണ്ണീര്‍ കുടിച്ചിട്ടുണ്ട്...ഏതായാലും പള്ളിമുക്കില്‍ നിന്നും വന്ന ഇളയോടെനെ എല്ലാവരും ഒന്ന് കരുതുന്നത് നന്ന്...കല്യാണം മുടക്കിയില്ലെങ്കിലും കമ്മന്റികളെ മുടക്കിയേക്കും..

    ReplyDelete
  21. നന്നായിട്ടുണ്ട്..ഇളയോടാ..കല്യാണം മുടക്കികള്‍..അവരെ എന്ത് ചെയ്യണം എന്നോ...പിന്നെ ഈ അടുത്ത് ടിവിയില്‍ കണ്ടു കല്യാണം കോളം ആക്കുന്ന ഒരു വിരുതന്റെ കല്യാണവും..അത് പിന്നെ എങ്ങനെ ആയിരിക്കും എന്ന് പറയണോ അല്ലെ..ഇവര്കൊക്കെ മനസ്സിലാകണം എങ്കില്‍ സ്വന്തം കുട്ടികളുടെ കല്യാണം മുടങ്ങിയാലെ ഒരു കല്യാണം മുടങ്ങുന്നതിന്റെ വിഷമം അറിയൂ അല്ലെ?..അങ്ങനെ മുടങ്ങാതിരിക്കട്ടെ ..

    ReplyDelete
  22. ഇളയോടാ കൊള്ളാം. ഇപ്പോഴും, ഈ വിവരസാങ്കേതിക വിസ്ഫോടനത്തിന്റെ കാലത്തും ചെറുക്കനെക്കുറിച്ചറിയാൻ പെണ്ണുവീട്ടുകാർക്കും തിരിച്ചും ‘അപ്രൂവ്ഡ്’ രീതി. ഇതുതന്നെ. ഇടുക്കിയിൽ ജോലിചെയ്തിരുന്ന എന്നെക്കുറിച്ച് അവിടെ അന്വേഷിക്കാൻ നേരിട്ടുവന്ന എന്റെ അളിയന്റെ അനുഭവം ഓർമ്മവന്നു. എന്നോടൊപ്പം ഒരുരാത്രി മുഴുവൻ പൂസ്സായി കിടന്നുറങ്ങിയ പുള്ളി വീട്ടിലെത്തി പറഞ്ഞത്ര. നല്ലപയ്യൻ! ഷാപ്പിനടുതതല്ല താമസം. കള്ളിന്റെ മണമേ ഇഷ്ടമല്ല.ഷാപ്പിനകത്താണ്‌ താമസമെന്നും കള്ളിന്റെ സ്വാദ് മാത്രമാണ്‌ ഇഷ്ടമെന്നും പറയഞ്ഞ അളിയന്‌ നന്ദി. അല്ലെങ്കിൽ ഇങ്ങടെ ഗതി തന്നെ ഞമ്മക്കും ബന്നേനീം

    ReplyDelete
  23. മറ്റുബ്ലോഗില്‍ നിന്ന് വ്യത്യസ്തമാക്കുന്ന വേറിട്ട അവതരണം...നന്നായിട്ടുണ്ട്...

    ReplyDelete
  24. വേറെ പണിയില്ലെങ്കില്‍ പിന്നെ ഇക്കൂട്ടര്‍ എന്തു ചെയ്യാനാ ..?എന്നാലും ഇങ്ങനെം ഉണ്ടാകുമോ ആള്‍ക്കാര്‍.
    നന്നായി എഴുതി കേട്ടൊ..ആശംസകള്‍

    ReplyDelete
  25. ഇതുപോലെ ഒരു സംഭവം ഞാനും കേട്ടിട്ടുണ്ട്. വിശ്വസിക്കാന്‍ പ്രയാസം തോന്നുന്ന കഥ ശരിക്ക് അറിഞ്ഞപ്പോള്‍ വിശ്വസിക്കേണ്ടി വന്നു. mobile phone ഏതായാലും ഇവരുടെ മരണ മണി മുഴക്കി കഴിഞ്ഞു എന്ന് തോന്നുന്നു.

    "നിസ്ക്കാര തയബുള്ള ആള്‍ക്കാര്‍ കുറവാണെങ്കിലും പള്ളിമുക്കിലെ മുക്കിലും മൂലയിലും ആറു പള്ളികള്‍. സുന്നികള്‍ക്കും, മുജാഹിദീങ്ങള്‍ക്കും രണ്ടെണ്ണം വീതം, ജമായത്തിനും, ആളില്ലെങ്കിലും ചേകനൂര്‍ വിഭാഗത്തിനും ഓരോന്നു വീതം."

    ഈ വരികളിലെ ഫലിതത്തിലൂടെ കാര്യം പറഞ്ഞ രീതി ഏറെ ആകര്‍ഷണീയമാണ്. ഏറെ ചിന്താര്‍ഹാമാണ്.

    ReplyDelete
  26. ഡാ ഷാനവാസേ ..നീ എപ്പോ കല്യാണം കഴിച്ചു ???

    ഞാന്‍ അറിഞ്ഞില്ല ...എമ്മാതിരി എഴുതാ അളിയാ ഇത് ...കലക്കി കേട്ടോ ...നാടന്‍ ഭാഷ കലക്കി...സമ്പത്ത് ആളു പുലി ആണ് അല്ലെ ?

    ReplyDelete
  27. Good post. Quite interesting....
    ഇങ്ങനെയുള്ള കല്യാണം മുടക്കികള്‍ക്ക് ഇതു തന്നെ മരുന്ന് .... പിന്നെ അക്ഷര പിശകുകള്‍ ഒരുപാടുണ്ട്.. ഒന്ന് എഡിറ്റ്‌ ചെയ്‌താല്‍ നല്ല വായനസുഖമുണ്ടാവും.

    ReplyDelete
  28. ഇന്റോന്‍ ഇന്റൊന്റെ തനി കൊണം എടുക്കാന്‍ തൊടങ്ങ്യോ ... ?

    നമ്മക്ക് പെരുത്ത്‌ ഇഷ്ട അന്നേ പഹയാ.. ഇജ്ജു എയുതിയ ബര്‍ത്താനം കേട്ട് നമ്മള്‍ കോരി തരിച്ചു ട്ടോ.....!! എത്താ മനസാ ഇങ്ങള് ഇബടെ കാട്ടിക്കൂട്ട്യെക്ക്ണത്..? ഇന്റൊനെ തമ്മയ്ച്ചു തന്ന്ക്ക്ണ്. ഇത് ഇങ്ങളെ മൂച്ചിമ്മല് കേറ്റിയതല്ലാട്ടോ....!! ഇഞ്ഞും ഇഞ്ഞും ഇതേ മാരി ഇങ്ങള് എയുതണം... ഇങ്ങളെ എയുത്ത് ബായിച്ചാന്‍ ഞമ്മള് ഇഞ്ഞും ബര്ന്‍ണ്ട്..!!

    { അനിഷ്ടം അരുതേ പ്രിയാ...} ‌ ‌

    ReplyDelete
  29. ലളിതമായ നല്ലെഴുത്ത് നന്നായി ബോധിച്ചു. പള്ളിമുക്കിലെ പെയിന്റടി നല്ല പ്രയോഗം. ഇതിനു ഓരോ പ്രദേശത്തും അനുയോജ്യമായ പ്രയോഗങ്ങള്‍ പരിസരവാസികള്‍ കണ്ടത്തും.
    ഇഷ്ടപ്പെട്ടു നര്‍മ്മം.
    കൃസ്തുമസ് പുതുവല്‍സരാശംസകള്‍.

    ReplyDelete
  30. നന്നായിട്ടുണ്ട്.
    അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുക

    പുതുവത്സരാശംസകള്‍
    ഹൃദയപൂര്‍വ്വം
    നിശാസുരഭി :)

    ReplyDelete
  31. കണ്ണൂരിലെ പള്ളിമുക്കല്ലല്ലോ, ആണോ?

    ReplyDelete
  32. Nalla vivaranam. Nava valsara aashamsakal.

    ReplyDelete
  33. ഒടുവിലെ അര്‍ത്ഥം ഉള്‍പ്പെടുത്തിയതു നന്നായി ഇല്ലേല്‍ ഞമ്മളു പെട്ടു പോയേനേ പുള്ളേ...

    ReplyDelete
  34. rasakaramayittundu.... hridayam niranja puthuvalasara aashamsakal.....

    ReplyDelete
  35. ഇങ്ങനെയും ഒരു മുക്കോ?
    രസകരമായ അവതരണം.
    ആശംസകള്‍.

    ReplyDelete
  36. കല്ല്യാണ വിസയമൊന്നും അയമ്മു ഫോണിലൂടെ പറയൂല നേരിട്ട് ബരിന്‍" ഹ ഹ ഹ. മൂപ്പരാരാ മോന്‍. ഏതായാലും എല്ലാ കല്യാണം മുടക്കികളെയും പറ്റിച്ചു ബാപ്പുട്ടി പെണ്ണ് കേട്ടിയല്ലോ. നന്നായി.

    ReplyDelete
  37. നാടന്‍ ഭാഷ വായനക്ക് ചില തട്ടും തടവും ഉണ്ടാക്കി എങ്കിലും ഇഷ്ടമായി...
    മക്കാനി എന്നാല്‍ ചായക്കട എന്നാണോ?
    :)

    ReplyDelete
  38. കൊള്ളാം നരമാതിലൂടെ കാര്യങ്ങള്‍ മണി മണി ആയി പറഞ്ഞു പിശുക്കിലാതേ അഭിനടിക്കുന്നു

    ReplyDelete
  39. സുഹൃത്തുക്കളെ ഒരു ചെറിയ വിശദീകരണം കൊടുക്കട്ടെ:
    ഇതിലെ കഥാ പാത്രങ്ങള്‍ ഒരു ഭാവന മാത്രം. എന്റെ നാടുമായി പള്ളികളുടെ കാര്യത്തില്‍ മാത്രം സാമ്യം. മലപ്പുറം ജില്ലയിലെ വണ്ടൂര്‍ അടുത്ത് പോരൂര്‍ പഞ്ചായത്തിലെ ചെറുകൊട് എന്ന സ്ഥലം, അതാണ്‌ എന്റെ നാട്. പള്ളി മുക്ക് എന്ന സ്ഥലം ഉണ്ടോ എവിടെയെങ്കിലും എന്നറിയില്ല..

    സാബി: ആദ്യ കമെന്റിനു നന്ദി: പിന്നെ കയിലിരിപ്പ് കുറച്ചൊക്കെ അങ്ങിനെ അല്ലെ വരൂ

    അലി: പള്ളി മുക്കില്‍ പിന്നീട് കല്യാണമൊക്കെ നടന്നൂട്ടോ..സാബി വന്നു പോയി, എങ്കിലും നന്ദി.

    സ്വപ്നസഖി: വായിച്ചു രസിച്ചതിന് നന്ദി.

    Hafiz: ശുക്രന്‍, കല്യാണം മുടക്കികള്‍ എല്ലാ നാട്ടിലും ഉണ്ട്....ബ്ലോഗില്‍ ഞാന്‍ പുതുസാ...

    സിദ്ധീക്ക. ഇവിടെ വരാന്‍ സമയം കണ്ടല്ലോ, പെരുത്തു നന്ദി, പിന്നെ നിങ്ങള്ക്ക് കൂടെ പഠിച്ചതിനെ തന്നെ കെട്ടേണ്ടി വന്നു ..ഗതികേട് നോക്കണേ .
    എന്തോ ഒരു 'ലിങ്കോലാപ്പി' ഉണ്ടായിരുന്നോ? ഹി ഹി

    റാണി പ്രിയ: നാടന്‍ ഭാഷ മനസ്സിലായല്ലോ.. അല്‍പ്പം പാടാണല്ലേ, ഇത് മലപ്പുറം ലോക്കല്സാ, കളി വേണ്ട..

    അഞ്ജു: പെയിന്റ് അടി എല്ലാം അറിയാല്ലേ, കൊച്ചു ഗള്ളീ..ഒസ്സാന്‍ എന്നാ ബാര്‍ബര്‍
    വരവുകള്‍ക്ക് നന്ദി വേണ്ടല്ലോ..

    റിയാസ്: നന്ദി, ലിങ്കിടാന്‍ ശ്രമിക്കാം, മുടക്കികള്‍ എവിടെയുമുണ്ടാകും

    ജാസ്മികുട്ടി, ഒന്ന് വിലസാതെ പിന്നെ എങ്ങെനെ, എന്തോന്ന് പ്രവാസ കഷ്ട്ടപാടുകള്‍..വരവുകള്‍ക്ക് നന്ദി.

    ReplyDelete
  40. ഹംസാക്ക, നന്ദി, നിങ്ങള്‍ പറഞ്ഞത് ശരിയാ, മുടക്കികള്‍ എല്ലായിടത്തുമുണ്ട്, അതൊരു അസുഖമാ.
    പിന്നെ നിങ്ങള്ക്ക് ഇനിയും എഴുതാട്ടോ ഇതിനെ പറ്റി, ഇതിനെക്കാള്‍ മനോഹരമാകുമല്ലോ, ഇതിപ്പോ ഒരു നീര്‍ക്കോലി കുട്ടി പോസ്റ്റ്‌ മുടക്കിയ പോലെ ആയല്ലോ.. ഹി ഹി.

    അഭി, വരവിനും അഭിപ്രായത്തിനും നന്ദി.

    തേച്ചിക്കോടന്‍: കള്ളി പോളിക്കല്ലെട്ടോ....

    പ്രവാസി: ആദ്യമായി വന്നു ഇഷ്ട്ടമായല്ലോ, എന്റെ ഭാഗ്യം.

    മോഇദീന്‍ ക്ക: മുടക്കികള്‍ എവിടെയുമുണ്ടാകും. ഈ പള്ളികള്‍ എന്റെ നാട്ടിലെ ജീവിക്കുന്ന സത്യങ്ങള്‍, തിരിഞ്ഞു നോക്കിയാല്‍ ചുറ്റുപാടും പള്ളികള്‍.

    ചെറുവാടി: കുറച്ച്ച്ക്കെ തിരിച്ചടികള്‍ കിട്ടുമ്പോള്‍ ഇവന്മാര്‍ പത്തി മടക്കും. നന്ദി.

    ഇസ്മായില്‍ ക്ക: നിങ്ങള്‍ പറഞ്ഞതാ ശരി. മുടക്കികളുടെ വീട്ടില്‍ തന്നെ കല്യാണം മുടങ്ങുമ്പോള്‍ മാത്രമേ ഇവരുടെ കണ്ണ് തുറക്കൂ, നന്ദി

    അനീസ : നാടന്‍ രുചിച്ചല്ലോ, നാടന്‍ നന്ദി,

    സലിംക്ക, നിങ്ങളീ സ്പെയിനില്‍ ഒക്കെ പോയി തേങ്ങ ഉടക്കുമ്പോള്‍, പള്ളി മുക്കിലോക്കെ ഒരു ചിരട്ടെ ഉടക്കട്ടെ..
    പിന്നെ കമന്ടികളെ മുടക്കൊന്നില്ലട്ടോ, അത് വെറുതെ ഒരു തമാശക്കിട്ടതാ
    സ്പയിനില്‍ നിന്നും ഇവിടെ എത്തിയതിനു പ്രത്യേകം നന്ദി.

    ReplyDelete
  41. കഥയിലെ ലാളിത്യം എനിക്ക് വളെരെ അധികം ഇഷ്ട്ടപ്പെട്ടു. ഭാഷ വളെരെ ലാളിത്യത്തോടെ കൈകാര്യം ചെയ്യുന്നത് ചിലപ്പോഴൊക്കെ ഒരു ആശ്വാസമാണ്....ഇനിയും രസകരമായ കഥകള്‍ പ്രതീക്ഷിക്കുന്നു ....

    ReplyDelete
  42. രസകരമായ കത്തി.
    പൊക്കിപറയാൻ മാത്രം ആയില്ല; എങ്കിലും കൊള്ളാം. ഹജ്ജ് ചെയ്യിതിട്ടും ഹാജിമാരാവത്തവരുടെ നേരം പോക്കുകൾ. അല്ലാതെന്ത് പറയാൻ?

    ReplyDelete
  43. രസമായിട്ടുണ്ട്..ആ പെയ്ന്റടി എക്കാലവും ഓർക്കാനുള്ളതായി...
    :D

    ReplyDelete
  44. പള്ളിമുക്ക്,ഒരുപാട് പള്ളികളുള്ള മുക്കായതു
    കൊണ്ടാണു പള്ളിമുക്ക് എന്ന് പറയുന്നത്?

    വായിച്ചു,ഇഷ്ടപ്പെട്ടു,ഞമ്മളെ നാട്ടിലെ പ്രയോഗം
    അസ്സലായിട്ടുണ്ട്
    ആശംസകൾ

    ReplyDelete
  45. പള്ളിമുക്കിലെ കല്ല്യാണം മുടക്കികളുടെ കഥ രസകരമായി..
    എല്ലാ അങ്ങാടിമുക്കിലുമുണ്ടാ‍കും ഇതുപോലെ കല്ല്യാണം മുടക്കികള്‍...
    അന്വേഷണത്തിനു വരുന്നവരോട് പറയുന്ന ഡയലോഗുകളാണ്
    അതിലും രസം..നന്നാക്കിപ്പറയാനും കൊളമാക്കി പ്പറയാനും ഒരു
    പ്രത്യേക കഴിവുണ്ട് ഇത്തരക്കാര്‍ക്ക്.

    ReplyDelete
  46. ഇന്നാണ് വായിച്ചത്
    രസമായി എഴുതിരിക്കുന്നു
    ഹാപ്പി 2011!

    ReplyDelete
  47. ഹ ഹ... ആ പെയിന്റടി പുതിയ സംഭവം തന്നെ.... :)
    ബാക്കിയുള്ള പദങ്ങളൊക്കെ പരിചയമുള്ളതാണ്. നിക്കാറും മൊഴി ചൊല്ലലും ഒസ്സാനുമൊക്കെ രഞ്ജിനി ഹരിദാസിന് പോലും അറിയാം മാഷേ... :):)

    ReplyDelete
  48. പെയിന്റ്അടി കലക്കി കേട്ടോ ! ആദ്യമായി കേള്‍ക്കുന്നതാ!

    ReplyDelete
  49. മുടക്കികളുടെ മൂത്രക്കുഴല്‍ അടിച്ചു തകര്‍ക്കണം. അത്തരം ചെറ്റകളുടെ മൂത്രം വരുന്നത് മുടങ്ങട്ടെ. എന്നാലേ പഠിക്കൂ.!

    ReplyDelete
  50. കല്യാണം മുടക്കികള്‍ വായിച്ചു..കൊള്ളാം.
    നന്നായി..വളരെ വളരെ.
    വിഷയം വായിക്കുന്നവര്ക്ക് മനസ്സിലാകാന്‍ വേണ്ടി ഉപദേശിക്കുന്ന സുഹുര്തുക്കള്ക്കും താങ്കള്ക്കും അഭിനന്ദനങ്ങള്‍.

    ReplyDelete
  51. കുറചു ദിവസം ബുലോകത്ത് ഇല്ലായിരുന്നു. അല്പം വൈകിയാണേലും നന്നായി ആസ്വദിചു. നല്ല ശൈലി.

    ReplyDelete
  52. ഇതിലെ വന്നു പോകാന്‍ സമയം കണ്ടെത്തി അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി:

    ReplyDelete
  53. ഇഷ്ടപ്പെട്ടു
    എളയോടന്റെ എഴുത്തും സമ്പത്തിന്റെ ആശയ സമ്പത്തും
    ഒന്നു ചോദിച്ചോട്ടെ: എന്നിട്ട് സമ്പത്തിന്റെ കല്യാണം ആരെങ്കിലും മുടക്കാന്‍ നോക്കിയോ?

    ReplyDelete
  54. http://kl25borderpost.blogspot.com/2011/12/blog-post_7956.html

    ഞങ്ങള്‍ നിങ്ങള്‍ക്കായി വളരെ ഉപകരപ്രധംയുള്ള പോസ്റ്റുമായി തികച്ചും രേസിപ്പിക്കുന്ന,ചിന്തിപ്പിക്കുന്ന പോസ്ടുകലുംയി എന്നും വരും.....സന്ദര്‍ശിക്കുക...ഇത് നിങ്ങളുടെ ബ്ലോഗ്‌.....നിങ്ങളുടെ സ്വന്തം ബ്ലോഗ്‌...................

    ReplyDelete
  55. വായിക്കാന്‍ നല്ല രസമുണ്ട്... ഈ നാടന്‍ ശൈലിയാണ് കൂടുതല്‍ attract ചെയ്യുന്നത്... all the very best...

    ReplyDelete

നിങ്ങളുടെ അഭിപ്രായം